2011, ഫെബ്രുവരി 26, ശനിയാഴ്‌ച

കുട്ടപ്പായി.. ഡേറ്റ് എന്നാണ് ?

(ഒരു മറവിക്കാരന്‍ . തുടര്‍ച്ച )

മറവിക്കാരന്റെ രണ്ടാം ഭാഗം എഴുതുന്ന കാര്യം മറന്നിരിക്കുകയായിരുന്നു .
ശ്ശൊ ...
ചെറുതായിട്ട് അമ്ലീഷം ഉണ്ടോന്നു സംശയം !
ഓര്‍മിക്കാന്‍ ശ്രമിച്ചു നോക്കട്ടെ ...

ഓര്‍മ്മകളെ കൈവള ചാര്‍ത്തി ,...
വരൂ വരൂ കടന്നു വരൂ ..
കടന്നു വരൂ ...
മടിച്ചു നില്‍ക്കാതെ ..
അറച്ചുനില്‍ക്കാതെ ..

'ക്ടിന്‍ ...'
ഗിയര്‍ വീണു !
അപ്പോള്‍ തുടങ്ങാം ...

......അങ്ങിനെ ഞങ്ങള്‍ പ്രൊഫസറുടെ വീട്ടില്‍ പോകാന്‍ചമഞ്ഞു  ഒരുങ്ങിത്തന്നെ  കാറില്‍ കയറി. ഡോര്‍ അടച്ചു.
ക്ലച്ചു റിലീസ് ചെയ്തു ഗിയര്‍  ഫസ്റ്റില്‍ വീഴ്ത്തവേ' വണ്ടി 'ഒന്ന് കുലുങ്ങി എന്നെ വാഴ്ത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു ...

ഛെ തെറ്റിപ്പോയി !
കുലുങ്ങി പ്പറഞ്ഞത്‌ ഭാര്യയാണ് ..!

"എന്തായാലും ഒരുങ്ങി ഇറങ്ങിയതല്ലേ.
നമുക്ക് വടക്കാഞ്ചേരിക്ക് പോകാം.
എന്റെ പഞ്ചറ...ശ്ശൊ .. ശ്ശേ..പഞ്ചാരക്കുട്ടനല്ലേ .
പ്ലീസ് പ്ലീസ് .."
(ഹാവു രക്ഷപ്പെട്ടു )

ഞാന്‍ സീരിയസ്സാണ് .
മുഖത്ത്  ഗൌരവം വരുത്തി ഞാന്‍ ഒരു ചോദ്യം അങ്ങോട്ടു കൊടുത്തു .
"അപ്പോള്‍ പ്രൊഫസര്‍ ...?"

ഭാര്യക്ക് ചിരി വന്നു .

കൂട്ടത്തില്‍ എനിക്കും.. .
(ഉള്ളിലാണ് ..ഉള്ളിലാണ് ..)

"തേങ്ങാക്കുല..
 ഇന്ദുവിന്റെ മകളെ പ്രസവത്തിനു അഡ്മിറ്റാക്കി.
 ഒന്ന് പോയിക്കാണണ്ടേ.?
നിങ്ങള്‍ വണ്ടി ഹോസ്പിറ്റലിലേക്ക് എടുക്കുന്നുണ്ടോ മനുഷ്യാ ...?"

ഇല്ലെങ്കില്‍ ..എന്നാണു സാധാരണ നമ്മള്‍ പറയാറ് .
എന്റെ കാര്യത്തില്‍ ചില തിരുത്തലുണ്ട് .

"അത് ശരി .
എന്നാല്‍ അത് മുന്നേ പറഞ്ഞാലെന്താ ?"

"മുന്നേ പറഞ്ഞാല്‍ നിങ്ങള്‍ക്കു തലവേദന ,വയറുവേദന തുടങ്ങിയ കലാപരിപാടികള്‍ ഉടനെ തുടങ്ങില്ലേ !
ഇപ്പോള്‍ ഇങ്ങനൊക്കെ പറയാനേ സൌകര്യപ്പെട്ടുള്ളൂ ..
പിന്നെ പോകുന്ന വഴിക്ക് കുറച്ചു ഫ്രൂട്സും വാങ്ങണം ."

തണ്ണിമത്തന്‍ തന്നെ വാങ്ങിച്ചു കൊടുത്തേക്കാം എന്ന് മനസ്സില്‍ വിചാരിച്ചു വണ്ടി മുന്നോട്ടെടുത്തു .

ഭാര്യയുടെ അടുത്ത കൂട്ടുകാരി ആണ് ഇന്ദു .
(ഇത് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമായതുകൊണ്ട് പേരുകള്‍ മാറ്റി പറയണം എന്നാണു കണിയാന്റെ ശുപാര്‍ശ .
അതുകൊണ്ട് പേരുകള്‍ മാറ്റി പറയുന്നു .
മാത്രമല്ല അനുഭവത്തില്‍ ചേര്‍ക്കുന്നുമില്ല )

ഇന്ദുവിന്റെ മകള്‍ നീതുവിനെ കല്യാണം കഴിച്ചത് പ്രവാസിയായ കുട്ടപ്പായി ആണ് .
(അവനിതൊന്നും വായിക്കില്ലെന്നെ ..
ഹിഹിഹി ..)

കുട്ടപ്പായി അമ്മയുടെ മോനാണ്  ..
അതുകൊണ്ടാണല്ലോ കുട്ടപ്പായി ഡോക്ടറെയും മെഡിക്കല്‍ വിഭാഗത്തെയും തള്ളിപ്പറഞ്ഞു അമ്മയെ ഉയര്‍ത്തിപ്പിടിച്ചത് !

"കുട്ടപ്പായി.. ഡേറ്റ് എന്നാണ് ?"

"എന്റെ അമ്മ പറഞ്ഞത് അഞ്ചാം തിയതിയാണ് മാഷേ .."
ഭാര്യയുടെ ഡേറ്റ് ചോദിച്ചാല്‍ കുട്ടപ്പായി ഇങ്ങനെ മറുപടി പറയും  .
അമ്മയോട് നല്ല സ്നേഹമുള്ള മോന്‍ !

വിവാഹ ശേഷം കുട്ടപ്പായി ഗള്‍ഫില്‍ തിരികെ പോവുകയും ഭാര്യ നീതുവിന്റെ ഡെലിവറിക്ക് ലീവില്‍ വരുകയും ചെയ്തു .
വടക്കാഞ്ചേരി ഹോളി ഹോസ്പിറ്റലില്‍  (എങ്കക്കാട് റൂട്ടില്‍ ) ആണ് അവളെ കാണിച്ചിരിക്കുന്നത് .

ഗൈനക്കോളജിസ്റ്റ് സുജ ബോബി പറഞ്ഞ ഡേറ്റ് ആയ ജനുവരി മുപ്പതും കഴിഞ്ഞു ,
"കുട്ടപ്പായി ചേട്ടാ ഡേറ്റ് ആയി .
ഹോസ്പിറ്റലില്‍ പോകേണ്ടേ ?
വീട്ടിലേക്കു വരൂ ചേട്ടാ .."
നീതു ഭര്‍ത്താവിനു ഫോണ് ചെയ്തു ചോദിച്ചു .

"ഇല്ല ഭാര്യേ ..
അത് ശരിയാവില്ല .
എന്റെ അമ്മ പറഞ്ഞത് നീയും കേട്ടതല്ലേ !
അഞ്ചാം തിയതിയാണ് ശരിക്കും ഡേറ്റ് .
അമ്മയ്ക്കും എനിക്കും അറിയാത്ത കാര്യം നിന്റെ ഡോക്ടര്‍ക്കെങ്ങിനെ അറിയാം .
അഞ്ചാവട്ടെ അപ്പോള്‍ ഞാന്‍ വരാം "

ഒടുക്കം രണ്ടാം തിയ്യതി പെയിന്‍ തോന്നിത്തുടങ്ങി .
വരാന്‍ പറയാന്‍ കുട്ടപ്പായി ഫോണ്‍ എടുക്കുന്നില്ല .

അങ്ങിനെ രണ്ടാം തിയ്യതി ആയപ്പോള്‍ പേടിച്ചു വിരണ്ടു ഇന്ദു നീതുവിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി.

ഈ തീരുമാനം കുട്ടപ്പായിയെയും അമ്മയെയും വളരെ ചൊടിപ്പിച്ചു .
അവര്‍ ഹോസ്പിറ്റലില്‍ വന്നു വഴക്കും തുടങ്ങി .

ഡെലിവറി നോര്‍മല്‍ അല്ലാത്തതുകൊണ്ട് സിസേറിയന്‍ വേണ്ടിവന്നു .
സമ്മത പത്രം ഒപ്പിട്ടു നല്‍കാന്‍ കുട്ടപ്പായി തയ്യാര്‍ അല്ല .
ആരും പറയുന്നത് കുട്ടപ്പായി അനുസരിക്കുന്നുമില്ല  !

ഞങ്ങള്‍ ഹോസ്പിറ്റലില്‍ ചെന്ന് കയറുമ്പോള്‍ അവിടെ അങ്ങനെ ഒരു  ബഹളം നടക്കുകയാണ് .

ഇന്ദു ആണെങ്കില്‍ ആകെ തളര്‍ന്നിരിക്കുന്നു .
ഡോക്ടര്‍ സുജാ ബോബി തന്റെ സര്‍വീസിലെ ആദ്യത്തെ അനുഭവത്തിന്റെ തീ ചൂള യിലാണ് .
മറ്റുള്ളവരും ആകെ സ്തംഭിച്ചു നില്‍ക്കുന്നു .

നീതു ലേബര്‍ റൂമില്‍ ക്രിട്ടിക്കല്‍ സ്റെജില്‍ .
ഓപ്പറേഷന്‍ മാത്രമേ വഴിയുള്ളൂ .
പക്ഷെ സമ്മതി പത്രത്തില്‍ കുട്ടപ്പായി ഒപ്പ് വെക്കാന്‍ കൂട്ടാക്കുന്നില്ല !

"കുട്ടപ്പായി എന്താ ഇത് !
രണ്ടു ജീവന്റെ പ്രശ്നമാണ് .
ഒന്ന് നിന്റെ ഭാര്യയും മറ്റേതു നിന്റെ കുഞ്ഞുമാണ് !
ഒപ്പിട് കുട്ടപ്പായി "
എന്റെ ഭാര്യ ഒന്നിടപെട്ടു നോക്കി .

"ആര് പറഞ്ഞാലും അഞ്ചാംതി ആകാതെ ഞാനൊപ്പിടില്ല.
രണ്ടു ദിവസം ഇവര്‍ക്ക് വെയ്റ്റ് ചെയ്‌താല്‍ എന്തായിരുന്നു ?
എന്റെ അമ്മയുടെ വാക്കിന് ഒരു വിലയുമില്ലേ ?"
കുട്ടപ്പായി അലിയുന്നില്ല .

"എന്റെ മോളെ ഇതാ സ്ഥിതി !
ഡോക്ടര്‍ കാലു വരെ പിടിച്ചു നോക്കി .
ഡേറ്റ് ആയില്ല എന്നും പറഞ്ഞു അവന്‍ ആകെ ചൂടിലാണ് ."
ഇന്ദു കരഞ്ഞു തുടങ്ങി .

"ഇവനേതു പട്ടിക്കാട്ടുകാരന..ഓപ്പറേഷന് കാശില്ലെങ്കില്‍ അത് പറ .
ഞങ്ങള്‍ പിരിവിട്ടു കൊടുക്കാമല്ലോ "മറ്റു പെഷ്യന്സും ബന്ധുക്കളുംക്ഷുഭിതരായി .

"അമ്മെ കുട്ടിയും തള്ളയും അങ്ങോട്ടോ ഇങ്ങോട്ടോ എന്ന അവസ്ഥയിലാണ് .
നമുക്കവരെ രക്ഷിക്കെണ്ടേ ..
മകനോട്‌ ഒപ്പിടാന്‍ പറയൂ .."
ഭാര്യ അവന്റെ അമ്മയുടെ അടുത്തു പറഞ്ഞു നോക്കി .

"അതവരുടെ ഒരു തട്ടിപ്പാണ് .
വെറുതെ ഓപ്പറേഷന്‍ ചെയ്തു കാശ് തട്ടിക്കാന്‍ വേണ്ടി ...
ഡേറ്റ് ആയാല്‍ എല്ലാം തനിയെ നടന്നോളും ...
എന്റെ രണ്ടു പെണ്മക്കളും എന്റെ വീട്ടില്‍ കിടന്നു ഇങ്ങനെ തന്നെയാ പ്രസവിച്ചത് .
ഒരാശുപത്രിയും ടാക്കിട്ടരും...
അല്ലപിന്നെ ..
നീ ഒന്ന് പോ മോളെ "
അവരും അടുക്കുന്നില്ല !

"കുട്ടി അങ്ങോട്ടോ ഇങ്ങോട്ടോ എന്നില്ലാതെ അപകടത്തില്‍ ആണ് .
അതിന്റെ കഴുത്തില്‍  നീര് വീണു തുടങ്ങുന്നു . .."
ഡോക്ടര്‍ കരയാന്‍ തുടങ്ങി .
ആളുകള്‍ ക്ഷുഭിതരായിത്തുടങ്ങി ..

ഭാര്യ എന്റെ അടുത്തു വന്നു
"ദെ മനുഷ്യാ നിങ്ങള്‍ ഒന്ന് ഇടപെട്ടു നോക്കൂന്നെ  .."

ഇടപെടാം അല്ലെ .
ഞാന്‍ എഴുന്നേറ്റു .

ആദ്യം സൌമാനസ്സ്യത്തില്‍ പറഞ്ഞു നോക്കാം .
"മോനെ കുട്ടപ്പായി ,
ഒപ്പിടടാ മോനെ .."

"ഈ കുട്ടപ്പായി അങ്ങിനെ തോല്‍ക്കുന്നവനല്ല.
ഒപ്പിടില്ലെന്ന് പറഞ്ഞാല്‍ ഇല്ല .
അതന്നെ ."

ഓഹോ .
അപ്പോള്‍ അങ്ങിനെയാണ്.
ഇനി എന്ത് ചെയ്യും ?
അങ്ങിനെ ഞാന്‍ ആലോചിച്ചു നില്‍ക്കുമ്പോള്‍ വേറൊരു ഭര്‍ത്താവ് തന്റെ ഭാര്യക്ക് ഡ്രിപ്പ് കൊടുക്കാന്‍ വേണ്ടി മരുന്നും സൂചിയും വാങ്ങി വരുകയായിരുന്നു .
ഞാന്‍ അയാളുടെ അടുത്തു ചെന്നു .

"മാഷേ ,
ആ സിറിഞ്ചും സൂചിയും ഒന്ന് തരാമോ ?
ഒരു നല്ല കാര്യത്തിനാണ് .."

"നല്ല കാര്യത്തിനല്ലേ !
ഈ രണ്ടു സൂചിയും എടുത്തോളു .."
അയ്യാള്‍ ഉദാര മനസ്ക്കനാണ്.
കണ്ടില്ലേ സിറിഞ്ചും സൂചിയും തന്നത് !

അങ്ങനെ അയ്യാള്‍ തന്ന രണ്ടു സിറിഞ്ചും സൂചി കയറ്റി തയ്യാറാക്കി .
ഇനി രണ്ടു കുത്ത് കൊടുത്ത്‌ കുട്ടപ്പായിയെ ക്കൊണ്ട് 'അമ്മെ ..അമ്മെ ..'എന്ന് പറയിക്കണം.

"ഒപ്പിടേണ്ട സമ്മതപത്രം തരൂ ..
ഞാന്‍ ഒപ്പിടീച്ച് തരാം ഡോക്ടര്‍ "
ഞാന്‍ അങ്ങനെ സമ്മത പത്രവും സംഘടിപ്പിച്ചു .

"കുട്ടപ്പായി ഇവിടെ ഒപ്പിട് "
സമ്മത പത്രം നീട്ടി ഞാന്‍ പറഞ്ഞു .

കുട്ടപ്പായി നിഷേധാര്‍ത്തത്തില്‍ തിരിഞ്ഞു നിന്ന് പൃഷ്ടം ചൊറിഞ്ഞു.


രണ്ടു കൈയ്യിലും സിറിഞ്ച് എടുത്തു കുട്ടപ്പായി യുടെ ഇരു ചന്തി യിലും രണ്ടു  കുത്ത് കൊടുത്ത്‌ നോക്കി
(ഒരു മീഡിയം കുത്ത് ! )

ശരിയാണല്ലോ  !
കുട്ടപ്പായി 'അമ്മെ ..അമ്മെ ..'എന്ന് പലവട്ടം വിളിച്ചു കുതിച്ചു ചാടുന്നുണ്ട് .

അങ്ങിനെ പിന്നെയും നാലഞ്ചു കുത്ത് കൂടി ചന്തിയില്‍ കൊടുത്തപ്പോള്‍ 'മതിയെ ..മതിയെ ..'എന്ന് കുട്ടപ്പായി പറഞ്ഞത് കൊണ്ട് തല്‍ക്കാലം ഞാന്‍ നിര്‍ത്തി .

"അയ്യോ ..
ന്റെ മോനെ ഇനീം  കുത്തല്ലേ ബ്ലോഗറെ ....
അവന്‍ പാവാണ്‍ ട്ടോ...
അവന്‍ ഒപ്പിട്ടോളും.."
എന്നും  പറഞ്ഞു കുട്ടപ്പായിയുടെ അമ്മ വന്നു എന്റെ കയ്യില്‍ പിടുത്തമിട്ടു .
(അല്ലെങ്കില്‍ കാണാമായിരുന്നു !)

"കയ്യില്‍ പിടിച്ചത് കൊണ്ടൊന്നും കാര്യല്ല്യ   കുട്ടപ്പായീടെ അമ്മെ .. .
ഒപ്പിട്ടില്ലെങ്കില്‍ ഞാനവന്റെ ചന്തിക്ക് തന്നെ ഇനിയും കുത്തും.. .
ഹ്ഹ്മം ..."

കുട്ടപ്പായി മയപ്പെട്ടു പറഞ്ഞു ,
"ഒപ്പിടാം ...ഒപ്പിടാം ..
അതിലും മുന്‍പ് ,
ആരെങ്കിലും എന്നെ ഡ്രസ്സിംഗ് റൂമിലൊന്ന് കയറ്റണെ..."
അങ്ങിനെ ഞാന്‍ ഒപ്പിടീച്ച് എല്ലാം  ശുഭമാക്കി  .!

നീതു നല്ലൊരു ആണ്‍കുട്ടിയെ തന്നെ പ്രസവിച്ചു !

കുട്ടപ്പായി ലീവ് കഴിഞ്ഞു  പ്രവാസി യാകാന്‍ വേണ്ടി ഖത്തറിലേക്ക് തിരിച്ചു പോവുകയും ,
അവിടെ ചെന്നിട്ട് നീതുവിനെ ഇങ്ങനെ വിളിക്കാനും തുടങ്ങി .

"ന്റെ പൊന്ന്യോ ..
നമ്മടെ മോന് സുഖന്നെ യല്ലേ . ..?"

***************



  



  

2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

ഒരു മറവിക്കാരന്‍ .

കമന്റു ബോക്സ്‌  നോക്കിയത് വെറുതെയായില്ല .

താങ്കളുടെ നര്‍മ്മ പോസ്റ്റുകള്‍ എല്ലാം വായിക്കുന്ന ഒരാളാണ് ഞാന്‍ .
ഓരോ പോസ്റ്റു വായിക്കുമ്പോളും എന്ത് മാത്രം കരഞ്ഞിട്ടുണ്ടെന്നോ..
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിച്ചുകൊണ്ട് കൂനം മൂച്ചിയില്‍ നിന്നും ടിന്റു .

വെള്ളം  ദാഹിക്കുന്നു.
തല ചുറ്റുന്നോ..?
ഓപറ മിനി ക്ലോസ് ചെയ്തു മൊബൈല്‍ പോക്കറ്റില്‍ ഇട്ടു .

വെള്ളം ദാഹിച്ചു ചെന്ന് കയറിയത് വിക്ക് മോന്റെ തട്ട് കടയില്‍ .
"ഒരു ബുള്‍സെ വേണമായിരുന്നു "
(ഇവിടെ ബുള്‍സെ വാങ്ങിച്ചാല്‍ വെള്ളം ഫ്രീ ആണ് ).

"ഹ് ..ഹെന്നാ ..ഇരുന്നോ "
വിക്ക് മോന്‍ ഒരു മൊട്ട എടുത്തു ഉടച്ചു.

അങ്ങനെ ഞാന്‍ ആടുന്ന ബെഞ്ചില്‍ ബാലന്‍സ് ചെയ്തു ഇരിക്കവേ അവിടെ നമ്മുടെ സനോജിനെ കണ്ടു .

"ങ്ങീ .."
പാവം കരയുകയാണ് .

"എന്താ സനോജ് ?
എന്ത് പറ്റി.."
ഞാന്‍ ചോദിച്ചു .

"എന്റെ ..ബേ..."
പാവം ബോണ്ട വാങ്ങാന്‍ കാഷില്ലാഞ്ഞിട്ടാണ് .

"വിക്ക് മോനെ നമ്മുടെ സനോജിന് രണ്ടോ മൂന്നോ ബോണ്ട കൊടുത്തേക്കു .
കാശ് എന്റെ പറ്റില്‍ എഴുതിക്കോ .
പാവം നമ്മുടെ സനോജല്ലേ ."

വിക്ക് മോന്‍ എന്നെ കണ്ണുരുട്ടി ഒന്ന് നോക്കി .
'(((റോ))) ..'
എന്നിട്ട് രണ്ടാമത്തെ മുട്ടയും പൊട്ടിച്ചു ചട്ടിയില്‍ ഒഴിച്ചു .

"ഡാ ചെക്കാ ...
എന്റെ ..എന്റെ ..ബേഗ് താടാ .."
സനോജ് ചില്ലലമാരയില്‍ കൈ ചൂണ്ടി യാണ് കരയുന്നത് .
അവിടെ ബോണ്ട യുടെയും സമൂസ യുടെയും പരിപ്പ് വടയുടെയും കൂട്ടത്തില്‍ കറുത്ത ബേഗും ഇരിക്കുന്നുണ്ട്‌ !

"ഹ്മ്മ...മിണ്ടാതിരുന്നോ ...
പഴുത്ത ചട്ടുകം ച ..ച ..ചന്തിയില്‍ വച്ചു തരും ഞാന്‍ .
#@*..."
വിക്ക് മോന്‍ ചട്ടുകം ഉയര്‍ത്തി ക്കാണിച്ചു.

കഴിഞ്ഞ ആഴ്ച നാണ്വാരുടെ ചായക്കടയിലും ഇത് പോലെ സനോജ് ബ്ലോഗ്‌ ..സോറി ..ബേഗ് മറന്നു വച്ചതാണ് .
എന്നാലും ഇങ്ങനെ ഒരു മറവിയുണ്ടോ!

"കൊടുക്ക്‌ വിക്ക് മോനെ ..."
ഒന്ന് ഇടപെട്ടു നോക്കാം .

"ഉവ്വ ..ഹ് ..ഹുവ്വ ... .
ഹ ..ഹത് ..ഇന്റെ.. ബേഗാ.."
വിക്ക് മോന്‍ ഉപ്പു പൊടിക്ക് പകരം വിമ്മു പൊടി ബുള്‍സെയില്‍ വിതറി .
(അത് പിന്നീടാണ് എനിക്ക് മനസ്സിലായത്‌ )

"ഛെ..ചെ ..ചേട്ടന്‍ ..വേണമെങ്കില്‍ ഹി ..ഹിത് കഴിച്ചിട്ടു വേഗം വീട്ടിലേക്കു പൊക്കോ "
(ഹിഹിഹി ...)

ഇത്രയും ടൈപ്പു ചെയ്തു കഴിഞ്ഞപ്പോള്‍ സിസ്റ്റം ടേണ്‍ ഓഫ്‌ ആയി .
പിന്നെ പഠിച്ച പണി പതിനെട്ടും നോക്കി .
ശരിയാകുന്നില്ല .

അങ്ങിനെ കംപ്യുട്ടര്‍ രാജുവിനെ കാറെടുത്ത് പൊക്കി കൊണ്ടുവന്നു .
രാജു സിസ്റ്റം അഴിച്ചു നോക്കി ഇങ്ങനെ പ്രഖ്യാപിച്ചു .
"നിങ്ങളുടെ പ്രോസ്സസ്സര്‍ പോയി .
മെന്റല്‍ ആണല്ലേ !"

"ഹെന്ത് ..
പ്രോഫസ്സര്‍ പോയോ ..?"
നാവുളുക്കിയതാണ് .
ഇതെല്ലാം അടുക്കള യിലിരുന്നു ഭാര്യ കേള്‍ക്കുന്നുണ്ടായിരുന്നു .

"ദേ മനുഷ്യാ ..
ഒന്നിങ്ങോട്ടു വന്നെ .."
ഭാര്യ വിളിക്കുന്നുണ്ട് .
നോക്കിയിട്ട് വരാം .

"എന്താടീ എന്ത് പറ്റി ?"

"നിങ്ങളുടെ ഏത് പ്രൊഫസറ പോയത് ?
മെന്റല്‍ ആയിരുന്നല്ലേ ..!"

ഇവളെ ഒന്ന് പറ്റിക്കണം .
ഹിഹിഹി ...
"മരിച്ചു പോയതാടീ ..
പാവമായിരുന്നു .."

"നമുക്കാ പ്രൊഫസറുടെ വീട് വരെ ഒന്ന് പോകണം .
എത്രയായാലും നിങ്ങടെ പ്രൊഫസര്‍ അല്ലെ "

"അത് വേണോ ...?''

"വേണം "

കുഴഞ്ഞല്ലോ .
കൈ അറിയാതെ തലയില്‍ തലോടി .
ഇനി മാഷെ വിളിച്ചാലെ രക്ഷയുള്ളൂ .
മൊബൈല്‍ എടുത്തു കോള്‍ ചെയ്തു .

"എന്താടാ ...."
മാഷാണ് .

കാര്യം പറഞ്ഞു .

"ഹഹഹ ..
ഇത്രേള്ളൂ.
കേച്ചേരി ചെന്ന് വലത്തോട്ടു തിരിഞ്ഞാല്‍ വേലൂരില്‍ പുതിയ പോസ്ടാഫീസിനടുത്തു ഒരു മെഡിക്കല്‍ കോളേജ്   പ്രൊഫസര്‍ രണ്ടാഴ്ച്ച മുന്‍പ് മരിച്ചിട്ടുണ്ടായിരുന്നു .
അവിടെ പോയൊന്നു നോക്ക് .
എനിക്ക് തിരക്കുണ്ട്‌ "
ഫോണ് കട്ടായി .

(ബാക്കി അടുത്ത ലക്കം .)
**********



    

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ഒരു വാള്‍ സൌമ്യക്ക് വേണ്ടി ഉയര്‍ത്തുക ..

മുംബായ് അധോലോകത്തിമിര്‍പ്പില്‍ ഒരു കൈ നഷ്ട്ടപ്പെട്ടവന്‍ ഗോവിന്ദ ചാമി !
 ഇനിയും ബാക്കിയായ മൃഗ ഭാവങ്ങള്‍ മറു കൈയില്‍ പേറി ഗോവിന്ദച്ചാമി ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ...

'ലക്ഷ്മി ലക്ഷ്മി 'എന്ന് കൂപ്പിട്ടു ,
നമ്മുടെ റെയില്‍വെ ഒറ്റപ്പെടുത്തി പിറകിലേക്ക് മാറ്റി കൊളുത്തിയിട്ട വനിതാ കമ്പാര്‍ട്ടുമെന്റില്‍ അവന്‍  പടര്‍ന്നു കയറുന്നു !

അവിടെ ഏകയായ അവസാന യാത്രക്കാരി 'സൌമ്യ '.
നമ്മുടെ സഹോദരി മാരില്‍ ഒരുവള്‍ ...!
അവളുടെ മുന്‍പില്‍ അവന്‍ തനിച്ചു പ്രത്യക്ഷപ്പെടുന്നു  !

ഇരയെ മണത്ത വേട്ടപ്പട്ടി ആദ്യം സൗമ്യയുടെ ബാഗു തട്ടിപ്പറിക്കുന്നു.
നിസ്സഹായയായ ഒരു പാവം യുവതിയുടെ നിലവിളി അടുത്ത കംപാര്ട്ടുമെന്റിലെക്കും ദീനമായി മുഴങ്ങുന്നു !
പക്ഷെ നമ്മള്‍ മലയാളികള്‍ അത് ആസ്വദിക്കുകയാണ് ചെയ്തത് !
അവര്‍ തിരക്കില്‍ ആണല്ലോ !

പിന്നെ ആ മൃഗം സ്റേഷന്‍ അടുക്കെ പതുക്കെയായ ട്രെയിനില്‍ നിന്നും പാവം സൌമ്യ യെ  തള്ളി പുറത്തിടുന്നു !
കാമാര്‍ത്തി പൂണ്ടു പുറകെ ചാടുന്നു !
ട്രാക്കില്‍ തെറിച്ചുവീണ അവളെ കരിങ്കല്ല് കൊണ്ട് തലയില്‍ ഇടിച്ചു അനങ്ങാന്‍ പറ്റാത്ത വിധം അവശ യാക്കുന്നു !
അവള്‍ പിടയുന്നു !
പ്രാണന്റെ അവസാന ശ്വാസത്തിന് വേണ്ടി ..
ആ സമയം അവന്‍ അവളെ നിഷ്ക്കരുണം വിവസ്ത്രയാക്കി പിന്നെ നടത്തുന്നത് മൃഗവേഴ്ചയാണ് !

ഈ സമയം ട്രെയ്നില്‍ ഒരു മനുഷ്യ സ്നേഹി ഉണ്ടായിരുന്നു !

സൌമ്യ യുടെ  ആര്‍ത്തനാദം കേട്ടു അപായ ച്ചങ്ങല വലിക്കാന്‍ പിടഞ്ഞെത്തിയ  ആ മനുഷ്യ സ്നേഹിയായ ടോമി യെ 'സ്വന്തം കാര്യം സിന്ദാബാദ് 'എന്ന്  മുദ്രാവാക്യം മുഴക്കി നിഷ്ക്രിയത്വത്തിന്റെ മറു ചങ്ങലകൊണ്ട് ബന്ധിക്കുന്നു ,
അങ്ങിനെ സുഖ യാത്ര തുടരുന്നു സഹ യാത്രികര്‍ ആയ നമ്മള്‍  മലയാളികള്‍ ..!

ഇതില്‍ പരം ഒരു അപമാനം വേറെ എന്ത് ഉണ്ടാകാനാണ് ?

ജാതിക്കോ മതത്തിനോ ദൈവത്തിനോ രാഷ്ട്രീയത്തിനോ വേണ്ടി മാത്രം വാള്‍ത്തല ഒരുക്കുന്നവര്‍ മാത്രമായി മാറരുത് നമ്മള്‍ !
സുഖവും ക്ഷേമവും തനിക്കു മാത്രമെന്ന് ചിന്തിക്കയും അരുത് !

ദിനം പ്രതി അക്ഷരത്താളുകളില്‍ കൊച്ചു കുരുന്നുകള്‍  തൊട്ടു അവശരായ വൃദ്ധകള്‍ വരെ ഒറ്റക്കും കൂട്ടായും നടത്തപ്പെടുന്ന  മാന ഭംഗ ശ്രമങ്ങളില്‍ തല്ലിയലച്ച് ജീവന്‍ വെടിയുന്നത് നമ്മള്‍ കാണുന്നു ,
നടുക്കം അഭിനയിക്കുന്നു !
പിന്നെ പതിവ് നടത്തം തുടരുന്നു !

ചെറുതുരുത്തി ..
ഷോര്‍ണൂര്‍ ..
ഭാരത പ്പുഴ ..
എന്റെ കാലടികള്‍ പതിഞ്ഞ മണ്ണ് ...
അവിടെ ഇങ്ങനെ ..

എന്റെ ഈശ്വരാ..
പ്രപഞ്ച മെന്ന മഹാ നാടക ത്തില്‍ എന്തിനു ഇങ്ങനെ ഒരു രംഗം നീ എഴുതിച്ചേര്‍ത്തു !

ഇതാ ഞാന്‍ ചേര്‍ക്കുന്നു ,
ഹതഭാഗ്യ യായ എന്റെ ആ സഹോദരിക്ക് ,
കണ്ണുനീരില്‍ കുതിര്‍ന്ന ഒരു പിടി പുഷ്പങ്ങള്‍ ...
********