2011, ജൂൺ 3, വെള്ളിയാഴ്‌ച

ഇനി പ്രിയ പറയട്ടെ ...

കാലത്തിന്റെ ഇടനാഴിയില്‍ അനീതിയുടെ
കാലൊച്ച !
മിഴികള്‍ തുറന്നടയുംമ്പോള്‍ നിരപരാധിയുടെ
വിലാപം !
ഇങ്ങനെ ഒരു ചിത്രം വരച്ചിടപ്പെട്ടത്‌ എന്തിനായിരുന്നു ?

ജയിലഴികള്‍ തുറക്കപ്പെടുമ്പോള്‍ അയ്യാള്‍ വിതുമ്പുന്നത് അവള്‍ക്കു കാണാമായിരുന്നു .
കണ്ണ് നീര്‍ തുള്ളികളില്‍ പിറക്കുന്ന ദൈന്യതയുടെ നോവ്‌ അവളെ നൊമ്പരപ്പെടുതിക്കൊണ്ടിരുന്നു .
ഒരു അപരാധിയെപ്പോലെ കാലം അയാളെ വിലങ്ങണിയിച്ചപ്പോള്‍  ,
അരുതേയേന്നു പലവുരു കരഞ്ഞു പറഞ്ഞു പ്രിയാമണി !
പക്ഷെ വനരോദനങ്ങള്‍ പോലുള്ള അവളുടെ വാക്കുകള്‍ ആരുണ്ട്‌ കേള്‍ക്കുന്നു ?
എവിടെ പാലിക്കപ്പെടുന്നു !

അയാള്‍ ,
പയ്യമ്പിള്ളി ചന്തു .
അവള്‍ക്ക് ആരുമായിരുന്നില്ല .
ഒരു ശത്രു പോലും !
എന്നിട്ടും അവള്‍ അയാള്‍ക്ക്‌ വേണ്ടി വേദനിച്ചുകൊണ്ടിരുന്നു !
എന്നിട്ടും ഈ കൊലക്കുറ്റം അയാളുടെ ചുമലില്‍ ചാര്‍ത്തി കൊടുക്കാന്‍ അവര്‍ മത്സരിച്ചു .

പാവം !
കണ്ണീര്‍ നിറയുന്ന ആ മുഖത്തു നോക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍  ഇനിയും നിറയാനുണ്ടെന്നു പറഞ്ഞതാരാണ് !
ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നുള്ള നിയമം ആരാണ് കാറ്റില്‍ പറത്തിയത് ?

അഡ്വക്കേറ്റ് : നീലിമ രാജുവിന്റെ കൈകള്‍ക്കുള്ളില്‍  പ്രോസിക്ക്യൂഷന്‍ വളരെ ശക്തമായിരുന്നു .
അയാളുടെ  കഴുത്തില്‍ കൊലക്കയറില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ലല്ലോ .
പക്ഷെ  എന്തുകൊണ്ടോ  ശിക്ഷ ജീവപര്യന്തത്തില്‍ ഒതുങ്ങിപ്പോയി .

എന്നിട്ടും ലോകം അയാളുടെ രക്തത്തിന് മുറവിളി കൂട്ടിക്കൊണ്ടിരുന്നു .
എന്നിട്ടും ഈ കൊലക്കുറ്റം അയാളുടെ ചുമലില്‍ ചാര്‍ത്തി കൊടുക്കാന്‍ അവര്‍ മത്സരിച്ചുകൊണ്ടുമിരുന്നു  .

കാരണം പ്രിയാമണിയുടെ ജീവന്‍ അവര്‍ക്കെന്നും  പ്രാണനായിരുന്നു !
അതെ അവള്‍ നമ്മുടെ പ്രാണനായിരുന്നല്ലോ !

നമ്മള്‍ അറിയുന്ന പ്രിയാമണി ,
പുഴയെ പ്രണയിച്ച ഒരു പാവം ബ്ലോഗര്‍ !
പുഴയെ കൈക്കുമ്പിളിലെടുത്തു കവിളാല്‍ ആശ്ലെഷിച്ചിരുന്നവള്‍ !
നനുത്ത പുഴവെള്ളത്തില്‍ നിലാവിനെ കാട്ടിത്തന്നിരുന്നവള്‍!
പക്ഷെ അവള്‍ ഇന്നില്ല .

ഒരു നരാധമന്‍ !
പയ്യമ്പിള്ളി ചന്തു ,
വിജനമായ ഒരുവേളയില്‍ പുഴയില്‍ കല്ലെറിഞ്ഞു കളിച്ചിരുന്ന അവളെ ഇല്ലാതാക്കിയവന്‍ !
പ്രാണനോളം പുഴയെ സ്നേഹിച്ചുപോയ അവളെ പുഴയില്‍ തന്നെ മുക്കിക്കൊന്നശേഷം ഇരു കൈകളും വെട്ടി സ്വര്‍ണ്ണ വളകള്‍ മോഷ്ടിച്ചെടുത്തവന്‍ .
മഹാ അപരാധി !

സത്യത്തില്‍ എന്തായിരുന്നു സംഭവിച്ചത് ?
അതറിയുന്നവര്‍ ആരുമില്ല .
പക്ഷെ പ്രിയാമണി എല്ലാം അറിഞ്ഞിരുന്നല്ലോ .
അവള്‍ പറയുന്നുമുണ്ട് ,
ആര്‍ക്കും കേള്‍ക്കാനാവില്ലെങ്കിലും ...

ഞാന്‍ നദിയില്‍ ഇറങ്ങുമ്പോള്‍ അവിടെയെങ്ങും ആരുമില്ലായിരുന്നു .
മണല്‍ മാഫിയക്കാര്‍ കുഴിച്ച കുഴിയില്‍ ,
കാലുകള്‍ ചെളിയില്‍ ആണ്ടു ഞാന്‍ മുങ്ങിപ്പോയത്  ആരാണ് കണ്ടത് ?
പുഴയുടെ അഗാധതയില്‍ ഞാന്‍ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നത് ആരാണ് കണ്ടത് ?
എന്നിട്ടും ആ പാവത്തിന് ശിക്ഷ ബാക്കി !

ചന്തു ഒരു മണല്‍ മാഫിയക്കാരന്‍ ആയിരുന്നില്ല .
എന്നിട്ടും അര ചാണ്‍ വയറിനു വേണ്ടി അയാള്‍ പുഴ പരപ്പില്‍ തോണി തുഴഞ്ഞു .
പുഴയുടെ അഗാധതകളില്‍ മുങ്ങി പൊങ്ങി മണല്‍ വാരി വാരി നിറച്ചു .
അവര്‍ കൊടുത്ത നക്ക പിച്ച കൈ നീട്ടി വാങ്ങി .

എന്നിട്ടും മാഫിയക്കാര്‍ അയാളെ ഒറ്റിയത് എന്തിനായിരുന്നു ?
നിരപരാധി ആയിരുന്നിട്ടും അയാളുടെ കയ്യില്‍ വിലങ്ങു വീണു കാണാന്‍ മാഫിയക്കാര്‍ എന്തിനാണ്
മത്സരിച്ചത് ?

പുഴയില്‍ മുങ്ങി നിവരുമ്പോള്‍ അറിയാതെ കൈയില്‍ തടഞ്ഞതാണ് എന്നെ !
ശവമെടുത്തു തോണിയില്‍ കിടത്തുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയറിഞ്ഞു പ്രലോഭിതനായതാണ് അയാള്‍ ചെയ്ത കുറ്റം !
കൈകളില്‍ നിന്നും വളകള്‍ ഊരാനാകാതെ വന്നപ്പോള്‍ വെട്ടു കത്തിയെടുത്തു കൈകള്‍ വെട്ടി മാറ്റാതെ അയാള്‍ക്ക്‌ വേറെ വഴിയില്ലാതിരുന്നു !

അയാള്‍ സ്വര്‍ണത്തെ സ്നേഹിച്ചു ,
അതിലുപരി സ്വര്‍ണം വിറ്റുകിട്ടിയ പണത്തെ സ്നേഹിച്ചു .
പണം കൊണ്ട് മൃഷ്ടാന്നമുണ്ണുന്ന സ്വന്തം കുടുമ്പത്തെ സ്നേഹിച്ചു .

അയാള്‍ക്ക്‌ നീതി കിട്ടണം എന്നെനിക്കുണ്ട് .
പക്ഷെ എന്റെ വാക്കുകള്‍ക്കു ശബ്ദമില്ലാതെ പോയല്ലോ !
എന്റെ സ്പര്‍ശനത്തിന് കൈകളില്ലാതെ പോയല്ലോ !
ഞാന്‍ നിസ്സഹായയാണ് .
ഇനി ഞാന്‍ എന്ത് ചെയ്യേണ്ടൂ ...?

******************