2013, ജൂലൈ 2, ചൊവ്വാഴ്ച

സഹനത്തിന്റെ നാളുകള്...

അടയാളങ്ങള്‍്.. നോവൽ - ഒൻപത് .
(
ആദ്യ ഭാഗത്തിന് )

പുറത്ത് മഴയുടെ ആരവം കേള്‍ക്കാം.
ജനല്‍ ചില്ലുകള്‍ക്കപ്പുറത്ത് വെള്ളിനൂലുകള്‍ കാറ്റിന്റെ താളത്തിനൊത്ത് പാറിപ്പിടയുന്നതും കാണാം.
അകലെ ആടിയുലയുന്ന മരച്ചില്ലകള്‍ക്ക് വല്ലാത്തൊരു രൌദ്ര പ്പകര്‍ച്ചയുണ്ട്.
മിന്നല്‍പ്പിണറുകളുടെ പിറവിക്ക് ഇനിയും സമയമായില്ലെന്നു തോന്നുന്നു...

വാതില്‍അടച്ചുപൂട്ടി മുറിയില് മൂടിപ്പുതച്ചിരുന്നത് കുളിരു തോന്നിയിട്ടാണ്.
പനിക്കോളുണ്ടോ എന്നൊരു സംശയം.!
വേനലിന് അറുതിയായതില് സമാധാനിച്ചിരിക്കയായിരുന്നു,
പക്ഷെ മഴയുടെ വേഷപ്പകര്‍ച്ചക്കു അശാന്തിയുടേതായ ഹിഡന് അജണ്ടയുണ്ടായിക്കഴിഞ്ഞിരിക്കുന്നു!

രാവിലത്തെ പത്രം വായിച്ചില്ല.
വെറുതെ മറിച്ചുനോക്കുക മാത്രമായിരുന്നു.
ഉത്തരാഖണ്ഡിലെ പ്രളയക്കെടുതി ചിത്രങ്ങളില്‍കണ്ടു.
അഴുകിത്തുടങ്ങിയ തീര്‍ത്ഥാടകരുടെ ശരീരങ്ങള്‍ തോളിലേറ്റി വരുന്ന സൈനികരുടെ ചിത്രമുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ തകര്‍ന്ന ഹെലിക്കോപ്റ്ററില്‍കുരുങ്ങി മരിച്ച
അവരില്‍ ചിലര്‍ നിശ്ചലരായിക്കിടക്കുന്നു വേറെയും ചിത്രങ്ങളില്‍..

പിന്നെയുമുണ്ടായിരുന്നു മുന്മന്ത്രിയുടെ ഒളിക്കാമറായുടെതായി..
സോളാര്‍ തട്ടിപ്പ് മുന്‍പേജില്‍ നിന്നും ഉള്‍പേജിലേക്ക്..

നിശബ്ദമാക്കപ്പെട്ട ടെലിവിഷന്‍ ലിവിങ്ങ് റൂമിലിരിക്കുന്നു.
ഏകാന്തതയുടെ മുള്‍ക്കിരീടങ്ങളണിഞ്ഞ് രണ്ട് മനുഷ്യജീവികള്‍ കൂടിയും..

അസര്‍ നമസ്‌കാരത്തിന്റെ ബാങ്ക് മുഴങ്ങിയപ്പോള്‍ ഉപ്പ നിസ്‌കരിക്കാനിരിക്കുന്നത് കണ്ടിരുന്നു.
 

'ബിസ്മില്ലാഹ് ഹിര്‍ റഹ്മാന്‍ നിര്‍ റഹിം..'
 

സുബഹി മുതല്‍ ഇശാ  വരെ..
എന്നിട്ടും സ്വലാത്ത് മുടങ്ങിപ്പോയതില്‍ പരിതപിക്കുന്നു..
ഓരോ നിസ്‌കാരം കഴിഞ്ഞെണീല്‍ക്കുമ്പോഴും കണ്ണ് നിറച്ചിട്ടുണ്ടാകും.

ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജായി വന്നിട്ട് ആറു ദിവസമായിരിക്കുന്നു.
ഒന്നെഴുന്നേറ്റിരിക്കാന്‍ കൂടി വയ്യ ആ പാവത്തിന്..

ഫൈസുവിന് ഇനിയും തന്നോടുള്ള വിരോധം മാറിക്കിട്ടിയില്ലെന്നതു ഉപ്പക്കിപ്പോഴും ഒരു ഖേദമായി മനസ്സിലുണ്ട്.
മനേഷിനെ വിട്ട് വിളിപ്പിച്ചിട്ടും നേരില്‍ കണ്ട് സംസാരിക്കാതെയാണ് അയാള്‍ അവിടെനിന്നും പോയത്.
പിന്നീടൊരിക്കലും ഹോസ്പിറ്റലില്‍ വന്നിട്ടുമില്ല.

രാവിലെ തിരക്കിട്ട് മാര്‍ക്കറ്റില്‍ പോകുന്നത് കാണാം.
എന്തൊക്കെയോ കടുത്ത ചിന്തകളാല്‍ അയാള്‍ ഉഴറുന്നുണ്ടെന്ന് വ്യക്തം.

ജമീല വീട്ടില്‍ വന്ന് നില്‍പ്പായിട്ട് ഒരാഴ്ചയായിട്ടുണ്ട്.
അവളുടെ വീട് ജപ്തിയിലായെന്ന് കേട്ടു..
പോരാത്തതിന് ബഷീര്‍ സ്വന്തം ഉപ്പയെ പടിഞ്ഞാറെ കോട്ടയിലെ ഗവണ്മെന്റ് മെന്റല്‍ ഹോസ്പിറ്റലില്‍ കൊണ്ടുചെന്നാക്കിയിരിക്കുന്നു.

ആ മനുഷ്യന്‍ എന്നും അങ്ങിനെയൊക്കെയാണ്.
ഇങ്ങനെയൊക്കെ ചെയ്യുന്ന ഒരാളെ ഫൈസുവും മറ്റും ഇനിയും സഹിക്കുന്നത് എന്തിനാണ്!

ഇവിടെ ഇത്രയൊക്കെ ഉണ്ടായിട്ടും ആമിനത്താത്തയോ മക്കളോ ഒന്നിവിടം വരെ വരുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.
വിരോധമില്ല .
ഒക്കെ ഓരോരുത്തരുടെ ഇഷ്ടമാണല്ലൊ.

എന്നും രാവിലെ ലക്ഷ്മിക്കുട്ടി അടിച്ചുതുടക്കാന്‍ വരുന്നതുകൊണ്ട് പലതും അറിയുന്നു.

ജീവന്റെ ഒരു തുടിപ്പുപോലും കാണിക്കാതെ രണ്ടാഴ്ചയായിരിക്കുന്നു എന്റെ ഇക്ക..
അഞ്ചാം ദിവസം ഐസിയുവില്‍ നിന്നും റൂമിലേക്ക് കൊണ്ടുവരുമ്പോള്‍ ഉരുണ്ടുനീങ്ങുന്ന ട്രോളിക്കു പിറകെ ഓടുകയായിരുന്നു..
ഏതു വിരലാണ് ചലിക്കുന്നത് ..

ദിനങ്ങള്‍ പിന്നെയും കൊഴിയുമ്പോള്‍, ആ ജീവന്‍ എന്നില്‍ നിന്നും പിരിക്കല്ലെ ഇലാഹി എന്നായി പിന്നെ.
ഊണില്ല,ഉറക്കമില്ല..
ദാഹം തീരുവോളം കുടിക്കാന്‍ കണ്ണീര്‍ കൂട്ടിരുന്നല്ലൊ!

മറക്കുവാനരുതാത്ത മുഖം ഇപ്പോഴുമവിടെ അങ്ങിനെ കിടക്കുകയാണ്..
ഉണരുമോ..അതോ ഇനിയൊരിക്കലും......
നിത്യവുമിങ്ങനെ ഈ കാഴ്ച കണ്ടു നില്‍ക്കുവാന്‍ മാത്രം ശക്തി നീയെനിക്ക് തന്നിട്ടില്ലല്ലൊ ഇലാഹീ..

നൌഷാദ് മാമക്ക് തിരക്കാണ്.
ജോലിഭാരം ഇപ്പോള്‍ വളരെ കൂടുതലുണ്ട് ,
എന്നിട്ടും ഒരു നേരമെങ്കിലും ചെന്ന് വിവരമന്വേഷിക്കും.
പക്ഷെ തന്റെ കൂടപ്പിറപ്പ് , മൊഹി!..

എപ്പോഴും എന്തു ചോദിച്ചാലും ദ്വേഷ്യമാണ്.
മുഖമുയര്‍ത്തുകപോലുമില്ല.
നീണ്ടു വളരുന്ന മുടിയും താടിക്കുമിടയില്‍ വിരല്‍ വലിച്ച് മുഖം പൂഴ്ത്തിയിരിക്കും.

 ഒരു ദിവസം രാത്രി കാണാതായപ്പോള്‍ മാമ അന്വേഷിച്ചു പോയതാണ്.
ഹാഷിമിന്റെ വീട്ടിലുണ്ട കഞ്ചാവിന്റെ ലഹരിയുണ്ടു മയങ്ങുന്നു!

മാമ ഹാഷിമിനെ കുറെ ചോദ്യം ചെയ്തു നോക്കി.
പക്ഷെ അവനറിയില്ലായിരുന്നു മൊഹി ഇത് എവിടെ നിന്നും വാങ്ങിക്കൊണ്ടുവന്നാണ് ഉപയോഗിച്ചതെന്ന്.

ഇനിയവന്‍ ബാംഗ്ലൂരിലേക്ക് പോകുന്നില്ലെന്ന് നിശ്ചയിച്ചത് താന്‍് തന്നെയാണ്.
ഇനിയവന്‍് പഠിക്കുന്നില്ല.
ഇനിയവന് പഠിപ്പിന്റെ ആവശ്യമില്ല.
ഇനിയവന് വേണ്ടത് രക്ഷയാണ്.

ലഹരിയാല്‍ ഭ്രാന്തെടുത്തു നശിക്കാന്‍ പോകുന്ന എണ്ണമില്ലാത്ത നിര്‍ഭാഗ്യ ജന്മങ്ങളുടെ പട്ടികയില്‍ എന്റെ മൊഹീ,നീയും..

എന്നെക്കാള്‍ അഞ്ചു വയസ്സിനിളപ്പമുണ്ട് മൊഹിക്ക്.
അവനു നാലു വയസ്സാകുന്നതു വരെ എന്റെ പ്രിയ ഉണ്ണിക്കുട്ടനായി കൂട്ടുണ്ടായിരുന്നു അവന്‍..
അവനെ കൊഞ്ചിച്ചതും, അവനെ സൈക്കിളുരുട്ടാന്‍ പഠിപ്പിച്ചതും താനാണ്..
അവന്റെ മൂന്നാം പിറന്നാളിന് മാമ വാങ്ങിക്കൊടുത്ത ആ കൊച്ചു സൈക്കിള്‍ ഇപ്പോഴും തുരുമ്പരിച്ച് കരുവാന്‍ പടിയിലുണ്ട്.

ഉണ്ണിക്കുട്ടനേയും ഉമ്മയേയും ഉപ്പ പ്രവാസലോകത്തേക്ക് കൂടെ കൂട്ടിയപ്പോള്‍ അന്നത്തെ പത്തു വയസ്സുകാരി ആദ്യമായി നെഞ്ചുപൊട്ടി ക്കരയാന്‍ പഠിച്ചു.
മൂത്തുമ്മയുടെ മടിയിലായിരുന്നു കരഞ്ഞുതളര്‍ന്നുറക്കം.
അങ്ങിനെ മയങ്ങുമ്പോഴാണ് അകലെയകലെ മണലാരണ്യങ്ങളുടെ വീട്ടില് നിന്ന് അവരുടെ വിളി വന്നത്. 
ഒരു ഫോണ്‍ കണക്ഷന്റെ ഇരുപുറത്തും നിന്ന് ഉമ്മയും മകളും കെട്ടിപ്പിടിച്ചെന്നപോലെ നിന്നു കരഞ്ഞു.

വിദ്യാഭ്യാസത്തിന്റെ ഏറിയ പങ്കും ബോര്‍ഡിങ്ങ് സ്‌കൂളിലായിരുന്നു.
കോണ്‍വെന്റിലെ കൂട്ടുകാര്‍ ആര്‍ക്കാണ് എന്റെ ഉപ്പയും ഉമ്മയും ഉണ്ണിക്കുട്ടനുമൊക്കെ ആകാന്‍ കഴിയുക?

ഓരോ അവധിയിലും കരുവാന്‍ പടിക്ക് കൊണ്ടു പോകാന്‍ മാമയെത്തും.
എന്നെ മറ്റം സ്‌ക്കൂളില്‍ ചേര്‍ത്തിയാല്‍ മതിയെന്ന് പറഞ്ഞ് ഒരിക്കല്‍ വാശി പിടിച്ചിട്ടുണ്ട്.
എങ്കില്‍ എനിക്കും ഫാരിക്കും മുംതാസിനുമൊപ്പം പോകാമല്ലൊ!


മൂത്തുപ്പ വലിയ ദ്വേഷ്യക്കാരന്‍ ആയിരുന്നു.
തലയിലിട്ടൊരു കിഴുക്കാണ് മറുപടി.
പിന്നെ ചെവിക്കു പിടിച്ച് നന്നായിട്ടൊരു തിരുമ്പും.
കരച്ചില്‍ കേള്‍ക്കുമ്പോഴൊക്കെ വന്നു രക്ഷിച്ചുകൊണ്ടുപോയിരുന്നതു മൂത്തുമ്മയായിരുന്നു.

അവര്‍ക്ക് മക്കളായി നൌഷാദ് മാമയും ഉമ്മയുമാണുള്ളത് എന്നതുകൊണ്ടാകാം ഞങ്ങള്‍ എന്നും കരുവാന്‍ പടിയില്‍ തന്നെ നില്‍ക്കുന്നതായിരുന്നു അവര്‍ക്കിഷ്ടം.
പട്ടാമ്പിയിലെ തന്റെ ഓഹരി വിറ്റിട്ട് ഉപ്പ മറ്റത്തില്‍ മുപ്പതു സെന്റു വാങ്ങിച്ചതും അതുകൊണ്ടു തന്നെയല്ലെ?

അമ്മായിക്ക് നല്ല സ്‌നേഹമാണ്.
പക്ഷെ എന്തിനും ഒരതിരുണ്ടാകുമല്ലൊ!
മൊഹിയെ എന്തുചെയ്‌തെങ്കിലും രക്ഷപ്പെടുത്തിയെ പറ്റൂ.
ആരെയും ഒന്നും അറിയിച്ചിട്ടില്ല നൗഷാദ് മാമ.
ഇക്കഥ കൂടി ഉപ്പയും ഉമ്മയും അറിഞ്ഞാല്‍...

കാല്‍ക്കല്‍ കിടന്ന് ഭൂമി കറങ്ങുന്നു.
ചവിട്ടടിയില്‍ മണല്‍ക്കാറ്റ് ചുര മാന്തുന്നു..
എവിടേക്കെങ്കിലും ഭ്രാന്തമായി അലറിവിളിച്ച് ഇറങ്ങിയോടിയെങ്കിലോ എന്ന് തോന്നുന്നുണ്ട്.

ഡെയ്‌ലി വേജസ് എന്ന തോതില്‍ ഒരു തുക കൊടുക്കുന്നുണ്ട് മനേഷിന്.
ആദ്യമൊക്കെ അവന്‍ അത് നിഷേധിച്ചതാണ്.
പിന്നെ യാന്ത്രികമായെങ്കിലും അതു വാങ്ങുന്നുണ്ട്.
ആര്‍ക്കും ഒന്നും പിന്നീട് ബാധ്യതയാകരുതല്ലൊ?

ഹോസ്പിറ്റലില്‍ നിക്കാനെ തോന്നുന്നില്ലെന്ന് ഇന്നലെ അവന്‍ തുറന്നുപറഞ്ഞു.
ഇക്കയെ കാണെ കാണെ മനേഷ് തന്റെ ഗതകാല സ്മൃതികളില്‍ ഉരുകിത്തീരുന്നുണ്ട്..

സിരകളില്‍ ഒഴുകിയിറങ്ങുന്നെങ്കിലും ഈ മരുന്നുകളൊക്കെ എവിടെയാണ് മാഞ്ഞുപോകുന്നത്?

അബ്‌സര്‍ ഡോക്ടര്‍ കൂടി ലീവിലായിരിക്കുന്നു.
മകളുടെ നിക്കാഹിനേക്കാള്‍ വലുതല്ലല്ലൊ ചില വേള ആതുരസേവനം പോലും.

ഇപ്പോഴത്തെ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ നിധീഷ് കൃഷ്ണന്‍ വളരെ ചെറുപ്പമാണ്.
സീനിയോറിറ്റിക്ക് നല്‍കാവുന്നത് അവിടെയും അളവില്‍ കുറഞ്ഞിരിക്കുന്നു..

ആരെയും കുറ്റപ്പെടുത്താനില്ല.
അനിവാര്യമായ വിധി..
എത്ര ഉന്നതങ്ങളില്‍ ഇരിക്കുന്നവനെയും ഞൊടിനേരം കൊണ്ട് അത് മായ്ചുകളയാറുണ്ട് .

കോളേജില്‍ പഠിക്കുമ്പോഴാണ് തനിക്കൊരു ഫേസ് ബുക്ക് പ്രൊഫൈലുണ്ടാകുന്നത്.
ഇരുപത്തിരണ്ടു കൊല്ലം മുന്‍പ് ഒരു മെയ് മാസത്തിലാണ് ജനിച്ചത്.
പല പേരുകളും ആലോചിച്ചിട്ടും മേയ് ഫ്‌ളവര്‍ എന്ന് പേരു ചേര്‍ത്തത് അതുകൊണ്ടാണ്.
പിന്നെ ബ്ലോഗിങ്ങിലേക്ക് എത്തപ്പെടുമ്പോഴും മേയ് ഫ്‌ളവര്‍ തന്നെയായി.

ഏകാന്തതയുടെ തുരുത്തില്‍ നിന്നു വിടര്‍ന്ന കുറെ ദുസ്വപ്നങ്ങള്‍ അക്ഷരങ്ങളാര്‍ന്നപ്പോള്‍ കുറെ കണ്ണീര്‍ കവിതകളുണ്ടായി.
കൂട്ടിലടച്ച ഒരു കിളി ഉള്ളിലിരുന്ന് പാടി, പ്രണയത്തെക്കുറിച്ച്..വിരഹത്തെ കുറിച്ച്..
അകലങ്ങളിലേക്ക് പറന്നെത്താനാകാതെ വിലപിക്കുന്ന ചിറകു കൊഴിഞ്ഞ ഒരു സ്‌നേഹ ശലഭത്തെ കുറിച്ച്..

ഞാനാണ് മേയ് ഫഌവര്‍ എന്നറിയുന്നത് ഇപ്പോഴും മുഹമ്മദ് യാസിന്‍ മാത്രമായിരിക്കും!

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ പഠിക്കുമ്പോളാണ് യാസിന്‍ ക്ലാസ് മേറ്റായി വരുന്നത്.
ആര്‍ക്കിയോളജി സെക്ഷനില്‍ മുസിരിസിനെ സെര്‍ച്ച് ചെയ്തത് ഒരുമിച്ചായിരുന്നു.

മണ്ണുമാന്തിക്കളിക്കുന്ന കുട്ടികള്‍ക്കു കിട്ടിയ തിളങ്ങുന്ന കല്ലുകള്‍ അവര്‍ക്കപ്പോള്‍ വെറും കളിക്കോപ്പുകള്‍ മാത്രമായിരുന്നു !
മുതിര്‍ന്നവരാരോ അത് വില മതിക്കാത്ത രത്‌നങ്ങളെന്നു തിരിച്ചറിഞ്ഞപ്പോള്‍ മറവിയിലാഴ്ത്തപ്പെട്ട
ഒരു വലിയ തുറമുഖനഗരത്തിന്റെ കഥ പുറം ലോകമറിഞ്ഞു.

മുസ്‌രിസിന്റെ സൈറ്റില്‍ നിന്ന് അക്കഥ തേടിപ്പിടിച്ചെടുത്തത് യാസിനായിരുന്നു.

ക്രിക്കറ്റില്‍ അവനുള്ള കമ്പം കോളേജില്‍ നല്ല ഇമേജുണ്ടാക്കിയിരുന്നു.

ഓരോ മാച്ചു വരുമ്പോഴും അവന്‍ ആഹ്ലാദത്തോടെ ഓടിവരും,
കളി കാണാന് ക്ഷണിക്കാന്‍..

കാമ്പസ്സിലെ സൗഹൃദങ്ങള്‍ അവിടം കൊണ്ടവസാനിക്കുക പതിവാണ്.
എന്നാല്‍ ഫേസ് ബുക്ക് പിന്നെയും എല്ലാം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു.

ഇക്കാക്ക് കവിതകളോട് അത്ര താല്പര്യമില്ല.
കഥകള്‍, നോവലുകള്‍, യാത്രാ വിവരണങ്ങള്‍ എന്നിവയൊക്കെയാണിഷ്ടം.

മുന്നിലെ പതുപതുത്ത കുഷ്യന്‍ സെറ്റിയില്‍് അമര്‍ന്നിരുപ്പുണ്ട് അനാഥരാക്കരുതെന്നു വിലപിച്ച് കുറച്ചു പുസ്തകങ്ങള്‍..
വായിച്ചു തീര്‍ന്നത്,പകുതി വായിച്ചത്, ഇനി വായനക്കെടുക്കാനുള്ളത്..
അതില്‍ ഇസ്മയെല്‍് കുറുമ്പടിയുടെ നരകക്കോഴിയുണ്ട് ,ബെന്ന്യാമിന്റെ ആടുജീവിതമുണ്ട്,

കവിതയേക്കാൾ പഥ്യം കഥയും നോവലും യാത്രാ വിവരണങ്ങളുമൊക്കെയാണ് ഇക്കാക്ക് .
നിക്കാഹിനു ശേഷം ഇക്കയെ ബ്ളോഗിൽ പരിചയപ്പെടുത്തി യത് ആദ്യത്തെ മാസം തന്നെയായിരുന്നു .
അന്ന് എഴുതി വാങ്ങിച്ച കുറിപ്പ് വായിച്ച് പ്രിയ ബ്ലോഗർമാർ നീർ വിളാകനും നീലക്കുറിഞ്ഞിയും മത്താപ്പുമൊക്കെ എഴുതിയ അഭിപ്രായങ്ങൾ ഇപ്പോഴും തെളിയുന്നുണ്ട് മുന്നിൽ ..

പര്‍ദ്ദയെ കുറിച്ചും വിവാഹപ്രായം പതിനാറാക്കുന്നതിനെക്കുറിച്ചും വലിയ വാഗ്വാദങ്ങള്‍ ഫേസ് ബുക്കില്‍ നടക്കുന്നതു കാണുമ്പോള്‍ ഇക്കയുടെ ആ വരികളാണ് ഓര്‍ത്തുപോകുന്നത്!
മനുഷ്യൻ ജനിക്കാനും ജീവിക്കാനും പഠിച്ചത് എവിടെ നിന്നായിരുന്നു ?
പ്രപഞ്ചം പിറക്കാനും പരിണമിക്കാനും പഠിച്ചത് എവിടെനിന്നാണ് ?

ഉറങ്ങിയെണീറ്റതിനുശേഷമുള്ള നിമിഷങ്ങളെ നമ്മളറിയുന്നുള്ളൂ.
ഉറക്കം,സ്വപ്നം, ഉണരല്‍, വളര്‍ച്ച എല്ലാറ്റിന്റേയും പിന്നില്‍ നാം പോലുമറിയാതെ ലക്ഷക്കണക്കിനു പ്രോസസ്സുകളാണ് നിമിഷനേരം കൊണ്ട് നടക്കുന്നത്.
ഓരോ പ്രേരണകളെയും ദ്രവ്യങ്ങളാക്കി തീര്‍ക്കുന്നതും എല്ലാം നമ്മെ നിസ്സഹായരാക്കി അനുഭവിപ്പിക്കുന്നതും നമ്മുടെ അബോധതലത്തിലെ മുന്‍ നിശ്ചയങ്ങളാണ്.
നമുക്കു കടന്നുചെല്ലാനാകാത്ത അബോധതലത്തിലെ ആ നിശ്ചയങ്ങള്‍ക്ക് പ്രപഞ്ചത്തിന്റെ പിറവിയോളം പഴക്കമുണ്ട്.


ആദിയിലെ ശൂന്യത പോലും പിറന്നത് ഒരേയൊരു നിശ്ചയത്തോടെയാണ്,
പ്രപഞ്ചമാകുക ,ജീവ രാശികളായി ത്തീരുക ..
നിശ്ചയങ്ങൾ ക്വാർക്കുകളും ആറ്റങ്ങളും ഗ്രഹങ്ങളും സൌരയൂഥ ങ്ങളുമൊക്കെ യായിത്തീർന്ന് ഭൂമിയെന്ന അന്നമുണ്ടാക്കി .
നിശ്ചയങ്ങൾ ആ അന്നത്തിൽ നിന്നും അനേകമനേകം ജീവരാശികളെ ഉണ്ടാക്കി .

നിശ്ചയങ്ങള്‍ ഇഴയാന്‍ ശ്രമിച്ചപ്പോള്‍ അവ ഉരഗങ്ങളായിത്തീര്‍ന്നു .
പറക്കാന്‍ ശ്രമിച്ചവക്ക് ചിറകുകള്‍ മുളക്കുകയും അകലങ്ങളില്‍ ഇര തേടിപ്പോകുകയും ചെയ്തു.

ഭൂതകാലത്തില്‍നിന്നുവന്ന ആ നിശ്ചയങ്ങള്‍ക്കു മാത്രമേ ഇപ്പോഴും ജീവന്‍ നല്‍കാന്‍ സാധിക്കുന്നുള്ളൂ.
ഇനി ഭാവികാലങ്ങളില്‍ വരാനിരിക്കുന്ന ജീവരൂപങ്ങള്‍ക്കും അതിപ്രാചീനമായ ആ നിശ്ചയങ്ങള്‍ തന്നെ പുതിയ പരിണാമങ്ങള്‍ നെയ്തുകൊണ്ടേയിരിക്കുന്നു!

കാരണം ഈ നിശ്ചയങ്ങള്‍ ഒരൊറ്റ ധാരയായി ഒരു വൃത്ത രൂപത്തിലാണ് സഞ്ചരിക്കുന്നത്.
ഒരിക്കലും വേറിട്ടുപോകാനാതെ ആ വൃത്തഭ്രമണപഥത്തിലൂടെ നമ്മുടെ കഴിഞ്ഞുപോയ കാലങ്ങള്‍ തന്നെ വീണ്ടും ഭാവിരൂപത്തിലേക്ക് മടങ്ങിവരുന്നു!

നിശ്ചയങ്ങള്‍ വീണ്ടുമെഴുതുന്നത് തോറയും,ബൈബിളും,ഖുറാനും,ഗീതയും,രാമായണവുമൊക്കെത്തന്നെയാണ്!
ഡാര്‍വിനും,ഐന്‍സ്റ്റീനും,മാര്‍ക്‌സും,ഗാന്ധിയും,ബുദ്ധനുമൊക്കെത്തന്നെയാണ് വീണ്ടും വീണ്ടും പുനര്‍ജനിക്കാന്‍ പോകുന്നത്!!
ബദറും,കലിംഗയും ,കുരുക്ഷേത്രവുമൊക്കെ വീണ്ടും പടയാളികളുടെ പോര്‍വിളികൊണ്ട് നിറയും!
മനുഷ്യരും മൃഗങ്ങളുമൊക്കെ ചത്തുമലച്ച് ഹോമോസാപ്പിയന്‍സും ദിനൊസറുകളുമൊക്കെയായി അനന്തതയില്‍ നിന്നും പരിണമിച്ചെത്തും.
ഇന്നുദിക്കുന്ന നക്ഷത്രങ്ങള്‍ കത്തിയമര്‍ന്നിട്ട് പണ്ടൊടുങ്ങിയ നക്ഷത്രരാശികള്‍ ആകാശത്തില്‍ പുനപ്രതിഷ്ഠിക്കപ്പെടും.

നിശ്ചയങ്ങളുടെ കാരണമിരിക്കുന്നത് സര്‍വജ്ഞന്റെ ജ്ഞാനത്തിലാണ്.
സര്‍വ്വശക്തന്റെ പ്രേരണയില്‍ നിന്നുമാണ് ദൈവകണങ്ങള്‍ പിടഞ്ഞുണര്‍ന്ന് ദ്രവ്യരൂപം നേടുന്നത്.
സര്‍വ്വവ്യാപിയായ അവന്റെ ജീവനാണ് തന്മാത്രകളും ക്രോമസോമുകളും ന്യൂറോണുകളുമൊക്കെയായി വളരുന്നത്.

പ്രപഞ്ചരചന അവനു നാടകമാണ്.
അവന്റെ തിരക്കഥക്കൊത്തു വിരല്‍ ചലിപ്പിക്കുന്നു കഥയറിയാത്ത കൂത്തുപാവകളായ നമ്മളും!

ഈ ആശയങ്ങളൊക്കെ എവിടെ നിന്നും കിട്ടിയെന്നു ചോദിച്ചപ്പോള്‍ അതൊക്കെയുണ്ട് എന്നുപറഞ്ഞ് ചിരിച്ചൊഴിഞ്ഞതെയുള്ളൂ ഇക്ക.
എഴുത്തിന്റെ സോഴ്‌സു ചോദിച്ചവരോട് ഞാനും അതു തന്നെ എഴുതി.

ഒരു പാടു വായിച്ചിട്ടുണ്ട്,
അതുകൊണ്ടാകും മറ്റുള്ളവരില്‍ നിന്നും വേറിട്ടു ചിന്തിക്കാന്‍ ഇക്കക്കാകുന്നത്!
ഒരു പാടു ആശയങ്ങളുടെ സമ്മിശ്രണമാകാം ഈ പുതിയ ചിന്താരീതികള്‍!

അല്ലെങ്കിലും സര്‍വ്വ സൃഷ്ടികളുടേയും കാരണമായ അള്ളാഹുവേ..,
ആരാണ് നിന്നെ നിരൂപിക്കുന്നത്!
അത്യുന്നതങ്ങളില്‍ നിന്റെ മഹത്വമന്വേഷിക്കുന്നവനാണല്ലൊ എന്റെ ഇക്ക.
അണയ്ക്കാന് തുടങ്ങിയ വിളക്കുപോലെ ആ ശരീരത്തിലെ ജീവത്സ്പന്ദനങ്ങള്‍ എന്തേ നീ മുരടിപ്പിച്ചിരിക്കുന്നു?
എല്ലാ സ്തുതികള്‍ക്കൊണ്ടും ഞാന്‍ നിന്നെ കീര്‍ത്തിക്കുന്നുണ്ടല്ലൊ.
എന്നിട്ടുമെന്തേ ഒരു ചെറുവിരല്‍് പോലും അനങ്ങാന്‍ നീ അനുവദിക്കുന്നില്ല..
..............
'സാജിതാ...'

ഇനിയുമുയര്‍ത്താനാതെ തളര്‍ന്ന ശബ്ദത്താല്‍ ഹാജിയാര്‍ വിളിക്കുന്നു...
വാക്കുകള്‍ മഴയുടെ ഗര്‍ജ്ജനത്തിലാല്‍ മുങ്ങിത്താഴുന്നു..

ചിന്തകളുടെ ഓളക്കൈകളിട്ട് അലതല്ലാന്‍ ശ്രമിക്കുമ്പോഴും ജ്വരത്തിന്റെ അടിയൊഴുക്കുകള്‍ അവളെ ആലസ്യത്തിന്റെ ആഴങ്ങളിലേക്ക് മുക്കിത്താഴ്ത്തിയിരുന്നു...
വല്ലപ്പോഴും മാത്രം വിരുന്നെത്തിയിരുന്ന ഉറക്കത്തിന്റെ പടിക്കെട്ടില്‍ സാജിത തല തല്ലി വീണപ്പോള്‍ ഹാജിയാര്‍ ഇവിടെ എഴുന്നേറ്റുനടക്കാന്‍ ശ്രമിച്ചു.

കാലുകള്‍ക്ക് ശരിയായ വേഗമായിട്ടില്ല ഇനിയും..
ചുവടുവെപ്പുകള്‍ ഇടറിത്തന്നെയിരിക്കുന്നു..
എന്നിട്ടും മുന്നോട്ടു നടന്നു..,
കഴിയുന്നത്ര ചുമരിനോടു ചേര്‍ന്ന് ,കൈകള്‍ ചുമരില്‍ പതിപ്പിച്ചുകൊണ്ട്...

(തുടരും)

12 അഭിപ്രായങ്ങൾ:

  1. എന്താ മനേഷേ ഒന്ന് ഫോൺ എടുത്തൂടേ
    മൊഹി അല്ലേലും അങ്ങനേ :p
    ഡോക്ടറേ ഇങ്ങനെ ആയാലോ

    ആശംസകൾ കഥ തുടരട്ടെ

    മറുപടിഇല്ലാതാക്കൂ
  2. മൊഹി ആള് ശേരിയല്ലാ ന്നു - ഇന്ദു മേനോണ്‍ പറഞ്ഞിട്ടുണ്ട് ... :D
    ....ആസ്വദിക്കുന്നു ....
    അടുത്തതിനു കാത്തിരിക്കുന്നു ...

    മറുപടിഇല്ലാതാക്കൂ
  3. മൊഹി ആള് ശേരിയല്ലാ ന്നു - ഇന്ദു മേനോണ്‍ പറഞ്ഞിട്ടുണ്ട് ... :D


    ഹഹ്ഹാ....

    മറുപടിഇല്ലാതാക്കൂ
  4. ലക്കങ്ങൾ അടുപ്പിച്ച്‌ പ്രസിദ്ധീകരിക്കുകയാണെങ്കിൽ ഓർത്തിരിക്കാൻ ഒന്നൂടെ എളുപ്പമകും..
    കഥയുടെ ഗതിയറിയാൻ കാത്തിരിക്കുന്നു..ആശംസകൾ..!

    മറുപടിഇല്ലാതാക്കൂ
  5. ആദ്യ ലക്കം വായിക്കുന്നു. ഇന്നാണ് ഈ ബ്ലോഗിലേക്ക് വന്നത്.

    http://aswanyachu.blogspot.in/

    മറുപടിഇല്ലാതാക്കൂ
  6. എഴുത്ത് തുടരട്ടെ...നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  7. ബാക്കി കൂടി പോന്നോട്ടെ ..

    എഴുത്ത് നന്നാവുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  8. എല്ലാം കൂടി ഒന്നും കൂടി പ്രിന്‍റ് എടുത്ത്‌ വായിക്കണം..... അല്ലാതെ ഒരു സുഖം കിട്ടില്ല..... എന്നാലും ഇവിടെ വായന നിര്‍ത്തുന്നില്ല..... തുടരട്ടെ....

    മറുപടിഇല്ലാതാക്കൂ
  9. നോവല്‍ ആദ്യം മുതല്‍ വായിച്ചു... ബാക്കി കൂടി വരട്ടെ.. എഴുത്ത് ഇഷ്ടപ്പെട്ടു....

    മറുപടിഇല്ലാതാക്കൂ
  10. ഇടയ്ക്ക് വിട്ടു പോയെങ്കിലും വായന തുടരുന്നു. ഇത് ഒരു മലയാളം ബ്ലോഗേഴ്സ്ഇന്റെ ഇതിഹാസം ആകുമോ ?

    മറുപടിഇല്ലാതാക്കൂ
  11. ബാക്കി വായിച്ചിട്ട് ശരിക്ക് മിണ്ടി പറഞ്ഞുകൊള്ളാം

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .