2023, ജൂൺ 26, തിങ്കളാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം പതിനാറ്.

ഈ ലോകം എല്ലായ്പോഴും വളരെ നിഗൂഢതകൾ നിറഞ്ഞതാണ്. എന്തുകൊണ്ട് എല്ലാം ഇങ്ങനെയായി? ഈ കാഴ്ചകൾക്കെല്ലാം പുറകിൽ കൃത്യമായി ഉന്നം വെക്കപ്പെട്ട എന്തെങ്കിലും രഹസ്യങ്ങൾ മറഞ്ഞുകിടപ്പുണ്ടോ?

കുന്നിൻ്റെ ഏകാന്തതയിലിരുന്ന് ഇത്തരം സമസ്യകൾ ധാരാളം ചിന്തിച്ചു കൂട്ടുന്നുണ്ട് വാസുദേവൻ. പഠിച്ച ഗ്രന്ഥങ്ങൾ മനസ്സാ മറിച്ചു നോക്കി ധാരണകൾ രൂപപ്പെടുത്തുന്നുണ്ട്. എല്ലാവരും ചെയ്യുന്നതു പോലെ എല്ലാ സമസ്യകൾക്കുമുള്ള ഉത്തരം  അയാളും തൻ്റെ ചിന്തകൾക്കൊണ്ടു കണ്ടെത്തുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ശാസ്ത്ര പുരോഗതിയിലൂടെ ലോകം ഒരു പാടു മുന്നേറിയിട്ടുണ്ട്. എന്നാൽ ആ വഴിക്കൊന്നും സഞ്ചരിക്കാതെയും ആധുനീക സൗകര്യങ്ങളെ വിരൽത്തുമ്പിൽ ഒതുക്കാൻ ശ്രമിക്കാതെയും യുഗങ്ങൾക്കു മുമ്പെ ജനിക്കപ്പെട്ട ഒരു പ്രാകൃത മനുഷ്യനെപ്പോലെ ലോകത്തിൻ്റെ ഒരു കോണിൽ ഒരു കുന്നിൻ മുനമ്പിലൊതുങ്ങി വാസുദേവൻ തന്നിലേക്കു തന്നെ മടങ്ങാൻ ശ്രമിക്കുന്നു!

എന്തിനാണിതെല്ലാം താൻ ചെയ്യുന്നതെന്ന്  വാസുദേവൻ സ്വയം തന്നോട് തന്നെ ചോദിച്ചു നോക്കിയിട്ടില്ല ഇപ്പോഴും. ജമീലയിലോ അവളിൽ തനിക്കു പിറക്കാനിരിക്കുന്ന മക്കളിലോ തങ്ങളുടെ സന്താന പരമ്പരകളിലോ തൻ്റെ സ്വപ്നങ്ങളേയും പ്രത്യാശകളേയും പ്രതിഷ്ഠിക്കാതെ ഇപ്പോഴിതാ ചരടഴിഞ്ഞ പട്ടം കണക്കെ അയാളുടെ ജീവിതം ഒരിക്കലും എവിടെയും ചെന്നെത്താത്ത തരത്തിൽ ആത്മീയചിന്തകളുടേയും അവയുടെ സംഗ്രഹങ്ങളുടേയും സംഘാടനത്തിലൂടെ  തന്നിൽ തന്നെ തറഞ്ഞു നിൽപ്പാണ്.

ഒരാൾ കേട്ടാൽ തനി ഭ്രാന്തെന്ന് വിളിച്ചു പോകുന്ന തരത്തിൽ അയാളിലെ വിശ്വാസം വളർന്ന് എല്ലാംകൊണ്ടും വാസുദേവനെ ആൾക്കൂട്ടത്തിൽ നിന്നും വേറിട്ടു മാറ്റി നിർത്തിയിരിക്കുന്നു..

പണ്ടവിടെ ജീവിച്ചു മരിച്ചു പോയ ഭ്രാന്തനെ അനുകരിക്കുന്നതാണോ അയാൾ?

വാസുദേവനെ സംബന്ധിച്ചിടത്തോളം അയാൾ ജനിക്കുന്നതിനു മുമ്പ് കാറ്റുപോലെയായിരുന്നു. മരിച്ചതിനു ശേഷവും കാറ്റുപോലെ തുടരുകയും ചെയ്യുമത്രെ!

എന്താണ് കാറ്റു പോലത്തേത്?
അത് അയാൾ വിശ്വസിക്കുന്ന അയാളുടെ ആത്മാവാണ്. ജനന മരണങ്ങൾക്കു മുൻപും ശേഷവും താനെന്ന ആത്മാവ് ചിരംജീവിയായി എന്നുമുണ്ടെന്ന് അയാൾ വിശ്വസിക്കുന്നു.

കാറ്റ് എല്ലായ്പോഴും വീശുമ്പോൾ മാത്രമെ ആരും അതിൻ്റെ സാന്നിദ്ധ്യം അറിയാറുള്ളൂ. അല്ലാത്തപ്പോളൊക്കെ അതെവിടെയാണെന്ന് ആർക്കും അറിയാൻ കഴിയുകയേയില്ല. അതുപോലെയുള്ള ഒരു കാറ്റുപോലത്തെ ആത്മാവാണു താൻ! ജീവൻ അല്ലെങ്കിൽ  ആത്മാവ് ഏതെങ്കിലും ഒരു ശരീരത്തിൽ അതു മനുഷ്യൻ്റേതായാലും മൃഗത്തിൻ്റേതായാലും മരത്തിൻ്റെതായാലും ശരി അവയിൽ വസിക്കുമ്പോൾ മാത്രം അവ വളരുകയും ജീവിക്കുകയും ചെയ്യുന്നു. അവിടെ കാറ്റൊരിലയെ ചലിപ്പിക്കുന്നപോലെ  ജീവൻ അല്ലെങ്കിൽ ആത്മാവ് എല്ലാറ്റിലുമിരുന്ന് ചൈതന്യം നൽകിയില്ല എങ്കിൽ പിന്നെ അവ ജഢം മാത്രമാണ്!

ജീവൻ ആരെങ്കിലും എപ്പോളെങ്കിലും സൃഷ്ടിച്ചിട്ടുണ്ടോ? മരിച്ചു പോയ ഒന്നിനെ ആരെങ്കിലും എപ്പോഴെങ്കിലും പുനർസൃഷ്ടിച്ചിട്ടുണ്ടോ? ആർക്കും അറിവില്ല. മരിച്ച ഒന്നിനെ ഒരിക്കലും സൃഷ്ടിക്കാൻ എന്തുകൊണ്ടാണ് കഴിയാത്തത് ! അപ്പോൾ പിന്നെ സൃഷ്ടിക്കാൻ പറ്റാത്ത ഒന്നിനെ  എങ്ങനെയാണ് നശിപ്പിച്ചു എന്ന് കരുതാൻ കഴിയുക?

ഇതെല്ലാം വാസുദേവൻ്റെ ചോദ്യങ്ങളാണ്. അതിനുള്ള ഉത്തരങ്ങളും അയാളിൽ തന്നെയുണ്ടായിരുന്നു.

വാസുദേവനെ സംബന്ധിച്ചിടത്തോളം അയാൾ ജഢ ശരീരമല്ല. ആത്മാവെന്ന അനശ്വരതയാണ്. ശൂന്യതയിൽ നിന്നെന്ന പോലെ ഉണ്ടായി തനിക്കു താനെന്ന പോലെ വളർന്നു വലുതായി ഇനി മരിച്ചു മണ്ണടിഞ്ഞ് അനന്തതയിൽ ലയിച്ചു പോകുന്ന തൻ്റെ ശരീരം പോലും മറ്റൊരു തരത്തിൽ അനശ്വരം  തന്നെയാണ്. 

ഏകമായ ആത്മാവ് ഈ പ്രപഞ്ചമെന്ന അനേകമനേകം വിസ്മയകാഴ്ചകളായിത്തീർന്നത്, അതുപോലെ അനേകങ്ങളായ ജീവജാലങ്ങളുടെ രൂപങ്ങളെ തന്നിൽ നിന്നും സദാ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നത്, എല്ലാം അവയുടെ ഉള്ളിൽ അവയുടെ ചൈതന്യമായി ഇരുന്നു കൊണ്ടാണ്.

ഒരേയൊരൂർജ്ജം അനേകങ്ങളായ ദ്രവ്യരൂപങ്ങളാകുന്ന പോലെ ഒരേയൊരാത്മാവ് അനേകമനേകം മനസ്സുകളും ബുദ്ധികളും ഇന്ദ്രിയങ്ങളുമായി ഇന്ദ്രിയ വിഷയങ്ങളോടു സംവദിച്ചു സംവദിച്ചു, ഏകമായ താൻ അനേകരായെന്ന മട്ടിൽ അനേകമനേകം ജീവശരീരങ്ങളിലേറി, അനേകമനേകം ജീവാത്മാക്കളായെന്ന മട്ടിൽ പലതായി പിരിഞ്ഞ്  സ്വയം നടത്തുന്ന ഒരു പ്രച്ഛന്നവേഷ നാടകമാണ് ഈ ലോകം.

ഈ ലോകത്തിൽ നടക്കുന്ന എന്തെങ്കിലുമൊന്നിൽ സത്യമുണ്ടോ ഉണ്ടെങ്കിലത് ഈ നാടകത്തിൻ്റെ കഥയും കഥാപാത്രങ്ങളും അണിയറയും അരങ്ങും കാഴ്ചക്കാരും എല്ലാമെല്ലായ്മാറിയ താനെന്ന, ദൈവമെന്ന, ആത്മാവെന്ന, ജീവനെന്ന ആ ഒരേയൊരു സംഗതി മാത്രമാണ്.

ഒന്നും ഒരിക്കലും നശിക്കുകയില്ല.
ഈ ശരീരവും നശിക്കുന്നില്ല. ആറ്റങ്ങളും മൂലകങ്ങളും തന്മാത്രകളും അവയുടെ ജൈവ നിർമ്മിതിയായ കോശങ്ങളും മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും ഇന്ദ്രിയ വിഷയങ്ങളുമായി മാത്രമല്ല, ഈ പ്രപഞ്ചം തന്നെയായിത്തീർന്ന് അനുനിമിഷം രൂപം മാറ്റി കളിച്ചുകൊണ്ടിരിക്കുന്ന ഒരത്ഭുതമാണ്  ഈ ശരീരത്തിൻ്റെ ആധാരമായ ജീവൻ!

തനിക്കു വേണമെങ്കിൽ മനസ്സിനേയും ബുദ്ധിയേയും ഇന്ദ്രിയങ്ങളേയും നിയന്ത്രിച്ചൊതുക്കി സർവ്വജ്ഞവും സർവ്വ ശക്തവുമായ തൻ്റെ ആത്മാവിലേക്ക് പടർന്നു ലയിക്കാം, അല്ലെങ്കിൽ തന്നെ കുറിച്ച്, തൻ്റെ കുലത്തെ കുറിച്ച് സ്വയം അഭിമാനിച്ച് അങ്ങിനെ ആ ദേഹാഭിമാനത്താൽ മനോബുദ്ധ്യേന്ദ്രിയാദികളെ പുഷ്ടിപ്പെടുത്തി മരണ ശേഷവും അങ്ങിനെത്തന്നെ തുടരാം.
ഏതു വേണം?

വാസുദേവൻ്റെ ചിന്തകൾ തനിക്കു ശരിയെന്നു തോന്നുന്നതിലേക്ക് തീരുമാനങ്ങളെടുക്കാൻ ശ്രമിച്ചു .

പ്രപഞ്ചത്തെക്കുറിച്ചും തന്നെ കുറിച്ചും ഉള്ള അവൻ്റെ കാഴ്ചപ്പാട് ഇങ്ങനെയൊക്കെ ആയിരിക്കെ ഇതിൻ്റെയൊക്കെ കാരണഭൂതമായ ദൈവവും ഏതുപോലെ, എങ്ങിനെയൊക്കെയായിരിക്കുമെന്ന കാര്യത്തിലും വാസുദേവന് വ്യക്തമായ ഒരു ധാരണയുണ്ടായിരുന്നു!

ചിന്തകൾ നിമിത്തം എപ്പോൾ മുതലാണ് വാസുദേവൻ്റെയുള്ളിൽ ദൈവത്തെക്കുറിച്ചുള്ള രൂപവും ദൈവത്തിൻ്റെ ജാതിയും മതവുമൊക്കെ മാറി അരൂപിയായിപ്പോയത് അപ്പോൾ മുതൽ അയ്യാൾ സ്വതന്ത്രനാക്കപ്പെട്ടിരുന്നു. വിശ്വാസികൾക്ക് സാധാരണയുണ്ടാകുന്ന ആചാരാനുഷ്ഠാനങ്ങളുടേതായ ചേഷ്ടകൾ ഒക്കെ സ്വയം അഴിച്ചു കളഞ്ഞ് എല്ലാറ്റിൽ നിന്നും സ്വതന്ത്രനാകാനുള്ള ശ്രമങ്ങൾ കൂടി അയാൾ തുടങ്ങാനിരുന്നു.

മുമ്പിലും പിന്നിലും മനസ്സിനെ ബന്ധിക്കുന്നതായ ഒരു കെട്ടുപാടും അവശേഷിക്കാതെ അങ്ങിനെ സർവസ്വതന്ത്രനായി തൻ്റെതായ ലോകത്തിൽ വാസുദേവൻ സ്വയം വിരാജിക്കുമ്പോഴാണ് അബ്ബാസും ചടയൻ ഗോവിന്ദനും കുന്നുകയറി വന്നത്.

"ഒരു അരവട്ടനാണ്. കുഴപ്പക്കാരനല്ല."
വാസുദേവൻ്റെ ഇരിപ്പും ഭാവവും കണ്ടപാടെ അബ്ബാസ്  ചടയനോടു പറഞ്ഞു.

"ഇവൻ ഇവിടെ സ്ഥിരമുള്ള ആളാണെന്നല്ലെ പറഞ്ഞത്. ആളെ എങ്ങനെ ഒഴിവാക്കും?"
ചടയൻ ചിന്താധീനനായി.

"ആ. നോക്കാം."
അവർ മാർഗ്ഗങ്ങൾ തേടി വാസുദേവനടുത്തെത്തി.

" വാസുദേവാ.. "
അവർ സ്നേഹത്തോടെ വിളിച്ചുകൊണ്ട് വാസുദേവനോടു കൂട്ടുകൂടി.

" വാസുദേവനെ മിക്കപ്പോഴും ഇവിടെത്തന്നെ കാണാമല്ലൊ? എന്തെങ്കിലും വിഷമമുണ്ടോ ഒറ്റക്കിങ്ങനെ എന്നും ഇവിടെ വന്നിരിക്കുവാൻ?"
അബ്ബാസ് തൻ്റെ അയൽവാസിയോടു കൂടുതലടുത്തു.

" ഇല്ല. ഇവിടെ ഇങ്ങിനെ വന്നിങ്ങനെയിരിക്കുമ്പോൾ നല്ല സുഖം തോന്നുന്നു."
വാസുദേവൻ തൻ്റെ മനോഗതം തൻ്റെ അയൽവാസിയെ മറച്ചു വെച്ചതുമില്ല.

"ഏയ്, അതു ഞാൻ വിശ്വസിക്കില്ല. നിങ്ങളായിട്ട് മിണ്ടാറില്ലെങ്കിലും എനിക്ക് തൻ്റെ എല്ലാ വിശേഷങ്ങളുമറിയാം. തന്നോടും ജമീലയോടുമൊക്കെ സ്നേഹമേയുള്ളൂ. ജമീല നല്ല കുട്ടിയാണ്. അവളോടു പിണങ്ങി വന്നിരിക്കാൻ മാത്രം എന്തു ശത്രുതയാണ് നിങ്ങൾ തമ്മിലുണ്ടായത്?"
അബ്ബാസ് വാസുദേവൻ്റെ മനസ്സളക്കാനുള്ള ശ്രമം തുടങ്ങി.

"ഞങ്ങൾ തമ്മിൽ ഒരു പിണക്കവുമില്ല. ഇവിടെ ചിന്തിക്കാനും ധ്യാനിക്കാനുമൊക്കെ പറ്റിയ സ്ഥലമാണ്. എനിക്കതിലൊക്കെ നല്ല കമ്പമാണെന്നു കൂട്ടിക്കോളൂ."

അപ്പോളിവൻ ഭ്രാന്തനിൽ കമ്പം കയറി സന്യാസിയാകാൻ വന്നിരിക്കയാണ്. അബ്ബാസ് കാര്യങ്ങളുടെ ഗതി ഊഹിച്ചെടുത്തു. ഇതുപോലുള്ള സന്യാസിക്കമ്പക്കാർ മുമ്പും ഇവിടെ വരാറുണ്ടായിരുന്നത് അബ്ബാസ് കണ്ടിട്ടുണ്ടായിരുന്നു.

"ആണോ? എങ്കിൽ അതിനൊക്കെ പറ്റിയ കൃത്യമായ സ്ഥലവും ഇതുതന്നെയാണ്. ഇവിടെ പണ്ട് ഭ്രാന്തൻ എന്നു വിളിക്കുന്ന ഒരു സിദ്ധൻ താമസിച്ചിരുന്നു. അയാൾ കാരണമാണ് ഈ കുന്നിന് ഭ്രാന്തൻ കുന്ന് എന്ന് പേരു വന്നതു തന്നെ "
അബ്ബാസ് ചരിത്ര പശ്ചാത്തലം വിവരിക്കാനൊരുങ്ങവെ അവർക്കിടയിൽ സൗഹൃദത്തിൻ്റേതായ ഒരു വലയം രൂപപ്പെട്ടു വന്നു.

"അറിയാം. കുറച്ചൊക്കെ ഞാനും കേട്ടിട്ടുണ്ട്.
ആ കഥകൾ തന്നെയാണ് എന്നെ ഇവിടേക്ക് ഏറെ ആകർഷിച്ചത്. "

ഓ, ഒരാകർഷണ സിദ്ധാന്തക്കാരൻ. ജമീലയുടെ ആകർഷണ പരിധി വിട്ടു പോരാൻ മാത്രം എന്തെങ്കിലും അവളുടെ കൈയ്യിൽ നിന്നും വാങ്ങിച്ചിട്ടുണ്ടാവണം. അബ്ബാസ് അനുമാനിച്ചു.

ഇതൊക്കെ കേട്ടുകൊണ്ട്  കുന്നിൻ്റെ വിഗഹ വീക്ഷണത്തിൽ ഏർപ്പെട്ടു നിൽക്കുകയായിരുന്ന ചടയനും അവരുടെ സംഭാഷണങ്ങളിലേക്ക് കടന്നു കയറി.

" സുഖം മാത്രമല്ല, നല്ല അനുഭൂതിയും തരുന്ന സ്ഥലമാണ് ഈ കുന്ന്.
ഇവിടെ പണ്ട് താമസിച്ചിരുന്ന ആ സിദ്ധൻ്റെ അനുഗ്രഹം ഇവിടെ ഇങ്ങനെ വന്നിരിക്കുന്ന പലർക്കും  കിട്ടിയിട്ടുമുണ്ട്. ശരിയല്ലെ അബ്ബാസെ ?"
അബ്ബാസിനെ പിന്തുണക്കു വേണ്ടി ചടയൻ നോക്കി. അവർക്ക് തങ്ങളുടെ കാര്യസാദ്ധ്യത്തിന് പലരുടെയും പിന്തുണ കൂടി ആ സമയത്ത് ആവശ്യമായിരുന്നല്ലൊ.

" ഉവ്വുവ്വ്. "
അബ്ബാസ് അത് ശരിവെച്ച് തലയാട്ടി.

ചടയൻ കുറച്ചു കൂടി വാസുദേവനോടടുത്തു നിന്നു ഒരു രഹസ്യം പോലെ പറയാൻ ആരംഭിച്ചു.

"എനിക്ക് തോന്നുന്നത് വാസുദേവന് എന്തോ ഒരു അനുഗ്രഹം ആ സിദ്ധനിൽ നിന്നും കിട്ടിയിട്ടുണ്ടെന്നാണ്. "

" ഉവ്വ്. അത് ഈ നാട്ടുകാർ പറയുന്നുമുണ്ട്."
അബ്ബാസ് ചടയനെ നോക്കി കണ്ണിറുക്കി.

" വാസുദേവൻ എപ്പോഴെങ്കിലും കഞ്ചാവു വലിച്ചിട്ടുണ്ടോ?"
ചടയന് പ്രധാനമായും അറിയേണ്ട കാര്യമതായിരുന്നു.

" ഇല്ല."

"ഉം .എന്നാൽ കേട്ടോ. ഈ സിദ്ധന് കഞ്ചാവ് വളരെ പ്രിയപ്പെട്ടതായിരുന്നു. ഒരു വലിയ കഞ്ചാവു തോട്ടം തന്നെ സിദ്ധൻ ഇവിടെ ഉണ്ടാക്കിയിരുന്നു. എന്തു മാറാവ്യാധിയും സിദ്ധൻ്റെ കഞ്ചാവു ഗുളികക്കു മുന്നിൽ മാറുമത്രെ! അതുകൊണ്ടിവിടെ മുമ്പുണ്ടായിരുന്ന സിദ്ധൻ്റെ  പ്രതിഷ്ഠക്കു മുമ്പിൽ കഞ്ചാവുകൊണ്ടുണ്ടാക്കി പലതരം നിവേദ്യങ്ങളാണ് ആളുകൾ / കൊണ്ടുവന്നു വെക്കാറുണ്ടായിരുന്നതത്രെ!"
ചടയൻ ആർത്തിയോടെ തൻ്റെ കഞ്ചാവു വിവരണത്തിലേക്കു കടന്നു.

കഞ്ചാവിനെ പറ്റിക്കേട്ടപ്പോൾ ആദ്യമൊക്കെയായിരുന്നെങ്കിൽ വാസുദേവന് അവജ്ഞയുണ്ടാകേണ്ടതാണ്. എന്നാലിപ്പോൾ ആകാംക്ഷയാണുണ്ടായത്.

" ഡോ, വാസുദേവാ. താനീ നാട്ടിൽ കാണുന്ന സ്വാമിമാരൊന്നും ശരിക്കുള്ള സ്വാമിമാരല്ല. ശരിക്കുമുള്ള സ്വാമിമാരെ കാണണമെങ്കിൽ താൻ കുംഭമേളക്കു വരണം. അവിടെയാണ് സ്വാമിമാർ! ഒരു നൂലു വസ്ത്രമില്ല! തീട്ടവും ചോറും ഒരുമിച്ചിട്ടുകൊടുത്താലും രണ്ടും കഴിക്കും. ഇറച്ചിയായാലും മീനായാലും ഇനി ശവം തന്നെയായാലും എല്ലാം ഒരു പോലെ തിന്നും. തീയിലായാലും ഐസു കട്ടയിലിരുത്തിയാലും അതും അവർക്ക് ഒരു പോലെ തന്നെ. പാമ്പിനെ വരെ പേടിയില്ലാതെ കഴുത്തിലിട്ടു കളയും. ഇനി വേറെ ഒരു രഹസ്യം കേൾക്കണോ? ഇഷ്ടമായത് കഞ്ചാവാ. ആ കഞ്ചാവിൻ്റെ ബലത്തിലാ അവർക്ക് ഇതൊക്കെ ചെയ്യാനുള്ള ധൈര്യം കിട്ടണത്"
ചടയൻ ഗോവിന്ദൻ തൻ്റെ  ഉത്തരേന്ത്യൻ പരിചയങ്ങൾ അവർക്കു മുമ്പിൽ വിളമ്പി വെച്ചു. അവനിൽ ഉണരാനിരിക്കുന്ന സ്വാമിയിൽ തങ്ങളുടെ സാദ്ധ്യതകൾ വിജയിച്ചു വരുന്നതായി കണക്കു കൂട്ടി.

"ഒരു കണക്കിൽ നോക്കിയാൽ അതും ശരിയാണ്. മനസ്സിനെ ചുറ്റിവരിഞ്ഞ പേടിയുടെ കെട്ടഴിച്ചു കളഞ്ഞ് ഏതു ചുടുകാട്ടിലും വിവസ്ത്രനായി ധ്യാനനിരതനായിരിക്കാൻ, ശീതോഷ്ണാദികളെ ശരീരത്തിൽ ഭ്രമിച്ചു കേറാതിരിക്കാൻ കഞ്ചാവിൻ്റെ സഹായമില്ലാതെ പറ്റില്ല. ഇവിടെ പണ്ട് കഞ്ചാവുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. പക്ഷെ പോലീസുകാർ കത്തിച്ചു കളഞ്ഞത്രെ!"

വാസുദേവൻ്റെ വാക്കുകൾ ചടയനെ ചെറുതായി അസ്വസ്ഥനാക്കി. തൻ്റെതെല്ലാം കത്തിയെരിച്ചിട്ടു കടന്നു പോയ പോലീസുകാരെ അയാൾ മനസ്സാ ശപിച്ചു .

" വാസുദേവാ, നിനക്കെപ്പോഴെങ്കിലും കഞ്ചാവുപയോഗിക്കണമെന്ന് തോന്നിയിട്ടുണ്ടോ?"

"ഇല്ല."

"വേണം. നീയേതായാലും സ്വാമിയാകാൻ തീരുമാനിച്ച സ്ഥിതിക്ക് നിശ്ചയമായും അതുപയോഗിക്കണം എന്നാണ് എൻ്റെ അഭിപ്രായം. കഞ്ചാവിൻ്റെ പുക തട്ടാതെ ഒരു സ്വാമിയും  ശരിക്കും സമാധി കണ്ടിട്ടില്ല. അത്രക്കും പവറാ അതിന് ."

വാസുദേവൻ തലയാട്ടി. അവൻ സമാധി മോഹിച്ചിരുന്നു. അങ്ങിനെ വാസുദേവൻ്റെ സന്യാസി മോഹങ്ങളിൽ അവർ കഞ്ചാവിൻ്റെ പുക പടർത്താൻ ആരംഭിച്ചു.

2023, ജൂൺ 21, ബുധനാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം പതിനഞ്ച്.

ഭ്രാന്തൻ കുന്ന് ചിലപ്പോഴൊക്കെ കഥാകാരൻമാരുടെയും കവികളുടേയും  സമ്മേളന കേന്ദ്രമാകാറുണ്ട്.
അതുപോലെ പാട്ടുകാരുടേയും.
അവരും അവരുടെ ആസ്വാദകരുമായി വന്ന് ഈണത്തോടെ, താളമിട്ട് നീട്ടിപ്പാടും.

ഫോട്ടോയെടുപ്പുകാർ, വിവാഹ ആൽബങ്ങൾ ഒരുക്കാനെത്തുന്ന സ്റ്റുഡിയോ ക്കാർ അവരൊക്കെ തങ്ങളുടെ വർക്കുകൾക്കുള്ള പശ്ചാത്തല ദൃശ്യങ്ങളൊരുക്കാൻ ഭ്രാന്തൻ കുന്നിൻ്റെ വശ്യമനോഹാരിതയെ തന്നെ ഒപ്പിയെടുക്കും.

ഇനി കമിതാക്കൾക്കുമുണ്ട് ഭ്രാന്തൻ കുന്നിലിടം! അവർക്കവരുടെ സ്നേഹത്തേയും നാളെകളെക്കുറിച്ചുള്ള പ്രതീക്ഷകളേയും  ആഴത്തിൽ പങ്കുവെക്കാനും, കളി ചിരികൾ പറഞ്ഞുല്ലസിക്കാനും, ആകാശ പറവകളെ പോലെ ഉരഞ്ഞും കൊക്കുരുമ്മിയിരിക്കാനും അവരും തങ്ങളുടേതായ ഒരിടം അവിടെയൊരുക്കിയിടാറുണ്ട്!

എന്തിനായിരിക്കാം ഇവരെല്ലാം ഈ കുന്നിനെ സ്നേഹിക്കുന്നത്? ലോകം മുഴുവൻ മനുഷ്യൻ വലിയ വലിയ കാഴ്ചകൾ ഒരുക്കി നിർത്തിയിരിക്കെ ഈ കുന്നിൻ്റെ ഇട്ടാവട്ടത്തിൽ ചുരുണ്ടു കയറിയിരിക്കാൻ മാത്രം എന്തൊക്കെയുണ്ടാകാം ഇവിടെ?

മനുഷ്യൻ തൻ്റെ അലച്ചിലിനിടയ്ക്കൽപ്പം കുന്നിൻ്റെ ശാന്തതയിലിരുന്ന് കുറച്ചുനേരത്തേക്കെങ്കിലും മനസ്സിൽ നിന്നും ജീവിതത്തിൻ്റെ കടും ഭാരം ഇറക്കി വെക്കും.
പിന്നെ ഇളം കാറ്റ് ആശ്വാസവാക്കുകളായി അവരുടെ ചിന്തകളെ ആകമാനം തഴുകിത്തലോടിനിൽക്കും.
ജീവിത ദുഃഖങ്ങളെ അന്നേരത്തേക്കെങ്കിലും കെട്ടുപാടുകളറുത്ത് മോചിപ്പിക്കും.
ലോകം മുഴുവനും സ്വസ്ഥത തേടി അലഞ്ഞു തിരിഞ്ഞു നടന്നാൽ പോലും കിട്ടാത്തത്ര ആനന്ദം ഇവിടത്തെ ഒരു ചുറ്റുവട്ടത്തിൽ ചെന്നിരുന്ന് ആരും, ഏതു ഭാഷക്കാരും ഏതു മതക്കാരും മനം നിറച്ച് അളവില്ലാതെത്തന്നെ വാരിക്കൂട്ടും!

എന്നാൽ ചിലപ്പോളൊക്കെ ഈ കുന്നും അസ്വസ്ഥമാകാറുണ്ട്. പല പ്രകാരം കൊണ്ടും ജീവിതത്തിൽ ഒറ്റപ്പെട്ട് തൻ്റെ ചുറ്റുപാടുകളോട് തുപ്പി ആ തൊപ്പി യെന്ന ചെറുപ്പക്കാരനെപ്പോലെ കടുത്ത വിദ്വേഷകരായി മാറുന്നവരും അവരുടെ കരവാളെടുത്ത് തങ്ങളുടെ കടുത്ത തീരുമാനങ്ങളെടുക്കാൻ മാത്രം കുന്നുകയറി വന്നു കൂടാറുണ്ട്. കൂടാതെ ഇങ്ങനെ വരുന്നവരിൽ കള്ളൻമാരുണ്ടാകാം, ഒളിവിൽ പാർക്കാൻ വരുന്നവരുണ്ടാകാം, സാമൂഹിക ദ്രോഹികളുണ്ടാകാം. അങ്ങിനെ തരം മാറിയുള്ള ആളുകളുടേയും ഇടത്താവളമായി ചിലപ്പോളൊക്കെ ഭ്രാന്തൻ കുന്ന് നിറം മാറി നിൽക്കാറുണ്ട്!

ഭ്രാന്തൻ കുന്നിൻ്റെ അടിവാരത്തും അടുത്ത താവളമായ തെങ്ങിലുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും ലഹരി വിൽപ്പന  തകൃതിയായി നടക്കുന്നുണ്ട്. ലഹരി മൂത്ത് അവർ ചിലപ്പോൾ തമ്മിൽ കുത്തി വഴക്കുണ്ടാക്കുന്നു.

ഭ്രാന്തൻ കുന്നിനടിവാരത്തുള്ള കുടിവെള്ള സംഭരണിക്കു ചുവട്ടിൽ കുറച്ചു നാൾ മുമ്പേയാണ് ഒരാളുടെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിൽ കരി ഓയിൽ ഒഴിച്ചു വികൃതമാക്കി തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ കാണുന്നത്.
അന്നാകാഴ്ച ആദ്യം കണ്ടതും സന്തോഷെന്ന ഒരു കന്നു വളർത്തൽകാരനായിരുന്നു.

കുറച്ചു നാളുകൾക്കു ശേഷം  സമീപത്തുള്ള ആളൊഴിഞ്ഞയിടത്തെ കിണറ്റിലും അതുപോലൊരാൾ വീണു മരിച്ചതായി സ്ഥലവാസികൾ കണ്ടെത്തി.

പുതിയ തലമുറക്കിത് എന്തു പറ്റി എന്നു ചോദിക്കുന്നില്ല. ലഹരി എല്ലാക്കാലത്തും എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. സ്കൂളിൽ, കലാലയങ്ങളിൽ, സിനിമാമേഖലയിൽ എന്നു വേണ്ട, മനുഷ്യൻ ചെന്നെത്തുന്ന എല്ലായിടത്തും ഇന്ന് ആൺ പെൺ ഭേദമില്ലാതെത്തന്നെ ലഹരിക്കടിമപ്പെട്ടവരുടെ നീണ്ട നിര തന്നെ കാണാം. എംഡിഎംമെ വിറ്റതിന് ചൂണ്ടലിൽ നിന്നും ഇന്നാണ് ഒരു പെൺകുട്ടിയെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയത് !

പോലീസിൻ്റെ കണ്ണുവെട്ടിക്കുന്നതാണ് ലഹരി വിതരണത്തിൻ്റെ വിജയതന്ത്രം. ഭ്രാന്തൻ കുന്നിൻ്റേതു പോലുള്ള ആളൊഴിഞ്ഞ സുരക്ഷിത താവളത്തിൽ  ഒളിഞ്ഞിരുന്ന്  കച്ചവടക്കാർ തങ്ങളുടെ ഇടപാടുകാർക്ക്  ലഹരി കൈമാറുന്നു. വലിയ നിരക്കിൽ പണം പറ്റുന്നു.

അങ്ങിനെയുള്ള ലഹരി കച്ചവടക്കാരിൽ ഒരാളുടെ പേര് ചടയൻ ഗോവിന്ദനെന്നാണ്. മറ്റൊരാളുടെ പേര് അബ്ബാസ് എന്ന് ഇനിയും രൂപപ്പെടാനിരിക്കുന്നു.
ഉമ്മ ആമിനാത്ത ,അനുജത്തി ഷിംല, പിന്നെ ജമീലയും മറ്റു നാട്ടുകാരും ഇവരാരുമറിയാതെ അബ്ബാസ് ഭ്രാന്തൻ കുന്നിൽ ഈയൊരു ലക്ഷ്യത്തോടെ താവളമടിക്കുന്നു. ഒരിക്കൽ നുകർന്നതും വീണ്ടും നുകരാൻ കൊതിക്കുന്നതും തൻ്റെ സിരകളെ മത്തുപിടിപ്പിക്കാൻ മാത്രം കെൽപ്പുള്ളതുമായ കഞ്ചാവു ചെടികൾ ഭ്രാന്തൻ കുന്നിലെങ്ങും തഴച്ചുവളരുന്നത് സ്വപ്നം കാണുന്നു!

അവൻ്റെ സ്വപ്നങ്ങളെ നിറം പകർത്താനും അതു യാഥാർത്ഥ്യമാക്കി കൊടുക്കാനും   പണ്ടു കൈയ്യിൽ കരുതിയൊളിപ്പിച്ച അന്നത്തെ നീലച്ചടയൻ വിത്തിനങ്ങളുമായി അതു പാകി വളർത്താനിടം തിരഞ്ഞെത്തിയിട്ടുണ്ട് കൂടെ അവൻ്റെ പ്രിയ കൂട്ടുകാരനായി  ചടയൻ ഗോവിന്ദനും!

ഭ്രാന്തൻ കുന്നിൻ്റെ പഴയ കഞ്ചാവാവകാശങ്ങളുടെ പിന്തുടർച്ചാസാധ്യതകൾ സ്വപ്നം കണ്ട് വീണ്ടുമവിടെ പുതിയ കൃഷിയിറക്കാൻ അബ്ബാസും ചടയൻ ഗോവിന്ദനും പിന്നെയും കുന്നുകയറാനൊരുങ്ങിയെത്തി.
യാത്രക്കിടെ അവർ കലപിലാ വിശേഷങ്ങൾ പറഞ്ഞു ചിരിച്ചു. സ്വന്തം കഥകൾ പറഞ്ഞു കൂട്ടായിച്ചിരിച്ചു.

"എൻ്റെ മോനെ, ഞാനൊരു പാർട്ടി പ്രവർത്തകനായിരുന്നു. നാട്ടിൽ അത്യാവശ്യം പ്രശസ്തിയും കാര്യങ്ങളുമൊക്കെയായപ്പോൾ എല്ലാവർക്കും പോലെ എനിക്കും കുറെ ശത്രുക്കളുണ്ടായി. അവരൊക്കെ എതിർ പാർട്ടിക്കാരായിരുന്നു. ഒരു ദിവസം അവരെന്നെ റോഡരുകിൽ പതിയിരുന്നു വെട്ടി. ഓർക്കാപ്പുറത്തുള്ള വെട്ടായിരുന്നതുകൊണ്ട് ഓടി രക്ഷപ്പെടാനായില്ല. കുറച്ചു നാൾ എനിക്ക് ആശുപത്രിക്കിടക്കയിൽ  കിടക്കേണ്ടി വന്നെങ്കിലും മരിക്കാതെ അന്നു രക്ഷപ്പെട്ടു.

എന്നാൽ എന്നെ ഏറ്റവും വിഷമിപ്പിച്ച കാര്യം അതല്ല. ഇത്രയും നാൾ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചിട്ടും എന്നെ വെട്ടി കൊന്നു തള്ളാൻ ശ്രമിച്ചവരോട് ഒരു വാക്കു തിരിച്ചു ചോദിക്കാൻ എൻ്റെ പാർട്ടിക്കാരാരുമുണ്ടായില്ല. അവരുടെയൊക്കെ ഓരോരോ ആവശ്യങ്ങൾക്കു വേണ്ടി ഞാൻ ഗുണ്ടാ പണി വരെ ചെയ്തിട്ടുണ്ട് . അവർക്ക് വേണ്ടിയാണ് എല്ലാം. എന്നിട്ട് എൻ്റെ ഒരാവശ്യം വന്നപ്പോൾ ഒരെണ്ണം പോലും തിരിച്ചു പകരം ചോദിക്കാനുണ്ടായില്ല. വലിയ വിഷമമായി എനിക്കന്ന്. പോരാത്തതിന് കുറ്റവാളികളൊക്കെ പതിവുപോലെ സ്വാധീനമുപയോഗിച്ച് കേസിൽ നിന്നൂരി രക്ഷപ്പെടുകയും ചെയ്തു.
ദൃക്സാക്ഷിയില്ലത്രെ!

അതും ഇതും ഒക്കെ ഓരോന്നും  ആലോചിച്ച് സഹി കിട്ടാതെ കുറെ നാൾ ഞാൻ റാക്കു കുടിച്ചു നടന്നു. വലിയ മൂർച്ചയുള്ള, കുത്തിയാൽ കുടലുചാടുന്ന മലപ്പുറം കത്തിയൊരെണ്ണം വാങ്ങി വെച്ചു.

കുടിക്കുമ്പോൾ എനിക്ക് ഒരാശ്വാസം കിട്ടും. എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചവരെയൊക്കെ ഒന്നിച്ചു കുത്തിമലർത്താനുള്ള ശേഷി കിട്ടും. കത്തിത്തലപ്പിൽ പിടിച്ച് വിരലുരസി മൂർച്ചനോക്കും. പക്ഷെ ഞാൻ ഒന്നും ചെയ്തില്ല. എങ്കിലും മനസ്സിൽ പലതുമുറപ്പിച്ചു. ഞാൻ ഈ നാടുവിട്ടു പോയി ബോംബെക്കു പോയി.
കുറെ നാൾ ധാരാവിയിൽ തങ്ങി കടുത്ത പരിശീലനത്തിലേർപ്പെട്ടു.  മനുഷ്യനെ വെട്ടി രക്തം ചാടിച്ച് അറപ്പു തീർന്നത് അവിടെ വെച്ചാണ്.

ഈ ഹോളിക്കും ശിവരാത്രിക്കുമൊക്കെ  ഭാംഗു കൊടുക്കും. അവിടെ ശിവ ഭഗവാൻ പ്രസാദിക്കണമെങ്കിൽ ഭാംഗു കഴിക്കണമത്രെ! അങ്ങിനെയാണ് ഞാൻ ഭാംഗ് കഴിക്കാനും  പിന്നെ അതു സ്വന്തമായുണ്ടാക്കാനും ശീലിച്ചത്. ഒരു പാത്രം നിറയെ ഭാംഗുണ്ടാക്കി കുംഭമേളക്കു വരെ പോയിട്ടുണ്ട് ഞാൻ .

എനിക്കു വേണമെങ്കിൽ പണക്കാരനാകാമായിരുന്നു. ലഹരിയുണ്ടാക്കിവിറ്റാൽ നിറയെ പണം കിട്ടും. അതു കൂട്ടിവെച്ച് നിയമത്തെ തന്നെ വിലക്കു വാങ്ങാമായിരുന്നു.

ആർക്കു വേണം പണം! എൻ്റെ മനസ്സിൽ അപ്പോഴും നിറയെ പ്രതികാര ചിന്തയായിരുന്നു.
എന്നെ തൊട്ടവരെ ഓരോരുത്തരെയായി കൊന്നു മലർത്തിയിടുക. അവരുടെ ജീവൻ അറ്റുപോകുമ്പോളുള്ള പിടച്ചിൽ കണ്ട് ആനന്ദിക്കുക. അങ്ങിനെ ഒരു ഉദ്യേശത്തിൽ, കൂടി വന്ന ആത്മവിശ്വാസത്തോടെ
വീണ്ടും ഞാൻ നാട്ടിൽ തിരിച്ചെത്തി.

അന്നെൻ്റെ ഒരിടത്താവളമായി ഞാൻ ഭ്രാന്തൻ കുന്നിനെ കണ്ടു.
എന്നാൽ നിറയെ നിധിയിരിക്കുന്ന, മദിപ്പിക്കുന്ന സ്വർഗ്ഗമിരിക്കുന്ന ഈ കുന്ന് എന്നെ ആവോളം മോഹിപ്പിച്ചു.  ഇവിടെ പണ്ടു ഭ്രാന്തൻ വളർത്തിയിട്ട നീലച്ചടയൻ പൂക്കുന്നതും കാത്ത് ഉറക്കമിളച്ചിരുന്നു. പൂക്കളും കായ്കളും തളിരിലകളുമറുത്ത്
ഇഷ്ടം പോലെ ഭാംഗുണ്ടാക്കി വിറ്റു.

ഇപ്പോഴങ്ങിനെ എനിക്ക് ആരേയും കൊല്ലണമെന്ന മോഹങ്ങളൊന്നുമില്ല. അതൊക്കെ കാലം ശമിപ്പിച്ചു. വെറുതെ കിടന്നെന്തിന് ജയിലിൽ ശിഷ്ടകാലം തീർക്കണം!

കൊച്ചു കൊച്ചു മോഹങ്ങളെ ഇപ്പോളുള്ളൂ.
അതിതാണ്. സ്വന്തമായി കുറച്ച് ചെടികൾ നട്ടുവളർത്തണം. അതിൽ നിന്നും വിളവെടുത്ത് ഇഷ്ടം പോലെ ലഹരിയാസ്വദിക്കണം, ആ വശ്യക്കാരായി വരുന്നവർക്ക് അതൊക്കെ വാരിക്കോരി  കൊടുക്കണം. അവർ സന്തോഷിക്കണം, കൂടെ എനിക്കും! അത്രമാത്രം..

ആട്ടെ നിൻ്റെ കാര്യങ്ങൾ ഒന്നും ഇതുവരെ എന്നോടു പറഞ്ഞില്ലല്ലൊ?എന്തൊക്കെയാണ് നിൻ്റെ ഫ്യൂച്ചർ പ്ലാൻ? എൻ്റെ കൂടെ കൂടാൻ ഉറപ്പിച്ചോ? "
ചടയൻ പറഞ്ഞു നിർത്തി. യിടത്ത് ഇനി തുടരേണ്ടത് അബ്ബാസാണ് .
ഒന്നും ഇതുവരെ അബ്ബാസ് ആരോടും പറഞ്ഞിട്ടില്ലായിരുന്നു. എന്നാൽ തൻ്റെ സുഹൃത്തിനോട് അവനും മനസ്സുതുറന്നു.

കുന്നിൽ ചരുവിൽ ആറു സെൻ്റു സ്ഥലവും പഞ്ചായത്തു പണിതു നൽകിയ ചെറിയ വാർപ്പു വീടും ഉമ്മയും നിക്കാഹു കഴിപ്പിച്ചയച്ച ഒരു പെങ്ങളുമുള്ള അബ്ബാസിന് തൻ്റെ അരുകിലില്ലാത്ത ഒരു വാപ്പയുമുണ്ടായിരുന്നു.

അബ്ബാസിൻ്റെ വാപ്പ ഹമീദ് ചെറുപ്പം മുതലെ സിലോണിലാണ്. കുടുംബവും ജോലിയും താമസവുമെല്ലാം സിലോണിലാക്കിയ അവരുടെ ജീവിതം അല്ലലും അലട്ടുമില്ലാതെ ഒരു വിധം സുഖമായിത്തന്നെ കഴിഞ്ഞു പോന്നു. വാപ്പയും ഉമ്മയും അനിയത്തി ഷിംനയുമൊക്കെയുള്ള അവൻ്റെ കുട്ടിക്കാലത്തെ കാഴ്ചകൾ കാട്ടി കൊതിപ്പിച്ചുകൊണ്ടിരുന്നത് സിലോൺ തന്നെയായിരുന്നു. സിലോൺ അബ്ബാസിന് പിറന്ന നാടിനെപ്പോലെത്തന്നെ വളരെ പ്രിയപ്പെട്ടതായി.

എന്നാൽ ഒന്നും അധികം നീണ്ടുനിന്നില്ല. ഇടയ്ക്ക് വെച്ച് വാപ്പയുടെ പണത്തിന് വേറെ അവകാശിയെത്തി. ജീവിതത്തിൻ്റെ അതിമധുരം നുണയാൻ വാപ്പ അവിടെ വേറെക്കെട്ടി. സ്വാഭാവികമായും ആമിനയും അബ്ബാസും ഷിംനയും അവിടെ അധികപ്പറ്റോ അനാവശ്യമോ ആയിത്തീർന്നു. അതോടെ മൂവരും തിരികെ നാട്ടിലേക്കു തന്നെ പോന്നു.

പിന്നീടുമ്മ വളരെ കഷ്ടപ്പെട്ടാണ് അവർ രണ്ടു പേരേയും വളർത്തിയതും പഠിപ്പിച്ചതും.
ഭാഗം പിരിഞ്ഞു കിട്ടിയ സ്ഥലത്ത് ആദ്യം ചെറിയൊരു വീടുവെച്ചു.
വാർഡു മെംബർ ഷാജി പ്രത്യേക പരിഗണനയിലെടുത്ത് പഞ്ചായത്തിൻ്റെ ഭവനപദ്ധതിയിൽ പെടുത്തി വീട് പുതുക്കി പണിതു തന്നു.

എന്നാലും വീട്ടു ചിലവുകളുടെ ഭാരം അതു താങ്ങാൻ ഉമ്മക്ക് ചന്തയിൽ മീൻ വിൽക്കാൻ പോകേണ്ടി വന്നു. ചീച്ചലും കുടലു പൊട്ടലുമില്ലാത്ത നല്ല നാടൻ കടപ്പുറം മീൻ പിട പിടച്ചു കൊട്ടയിൽ കിടക്കവെ എല്ലാം നല്ല രീതിയിൽ വിറ്റുപോയി. അതു കൊണ്ടവർക്ക് ചെറിയ സമ്പാദ്യം മിച്ചം പിടിക്കാനായി. അവരത് കേച്ചേരി കുറീസിൽ ചിട്ടി ചേർന്ന് മകൾ ഷംനക്കായി കരുതൽ വെച്ചു.

അനുജത്തി ഷംനയുടെ ക്ലാസ് മേറ്റാണ് ഹനാൻ. അവളുടെ ഉപ്പയും ഇതുപോലെ വേറെ നിക്കാഹ് കഴിച്ചതാണ്. അതു കൊണ്ടാണ് അവളുടെ ഉമ്മ സുഖമില്ലാത്തവളായിത്തീർന്നത്. അസ്വാസ്ഥ്യം ഉള്ളവളെങ്കിലും ഉമ്മ വീട്ടിൽ വെറുതെയിരുന്നില്ല. അടുത്ത വീടുകളിൽ തനിക്കു സാധിക്കുന്ന ചെറിയ ജോലികൾക്കൊക്കെ ഹനാൻ്റെ ഉമ്മ സാഹിറ പോകാറുണ്ട്. എങ്കിലും അതിൽ നിന്നുള്ള വരുമാനം കൊണ്ട് അവർക്കെന്താകാൻ!  അവരുടെ നിത്യച്ചിലവുകൾ കൂട്ടിമുട്ടിക്കാൻ തൻ്റെ ഉമ്മയെ സഹായിക്കാൻ ഹനാനും ആഗ്രഹമുണ്ട്. പക്ഷെ അവൾ പഠിക്കുന്ന കുട്ടിയാണല്ലൊ. ചെറിയ ക്ലാസ്സിലെ കുട്ടികൾക്കൊക്കെ അവൾ ഗുരുനാഥയായി. അവരു നൽകുന്ന സ്നേഹവും ചെറിയ ഫീസും അവൾക്കു വളരെ ആശ്വാസമേകി.

ഹനാൻ നല്ല തൻ്റേടമുള്ള പെൺകുട്ടിയാണ്. അവൾ തൻ്റെ ഉമ്മയോട് സ്നേഹമുള്ളവളുമാണ്. ഒരു ദിവസം അവൾ ചിലതു തീർച്ചപ്പെടുത്തി. സ്കൂൾ വിട്ടു വന്നപാടെ യൂണിഫോമിൽ തന്നെ മീൻ മാർക്കറ്റിൽ ചെന്നു.

"ആമിനുമ്മാ, എന്നെയും മീൻ വിൽക്കാൻ കൂടെ കൂട്ടുമോ.. "
കൊച്ചു ഹനാൻ്റെ ആവശ്യം ആമിനാത്തക്ക് കേട്ടില്ലെന്ന് നടിക്കാനായില്ല.
അവർ കൈയ്യിലെടുത്തു കൊടുത്ത അറക്കയും അയ്ക്കൂറയുമൊക്കെ ഹനാൻ മാർക്കറ്റിലോടി നടന്ന് മിനുറ്റുകൾക്കൊണ്ട് വിറ്റുതീർത്തു! ആമിനാത്തയുടെ മടിശ്ശീല നിറയവെ അവർ ആഹ്ലാദത്തോടെ ഹനാനെ ചേർത്തുനിർത്തി നിറുകയിൽ ഒരു മുത്തം നൽകി. അവളുടെ മനസ്സുനിറയുന്ന പോലെ ഒരു പിടി നോട്ടുകൾ വാരി അവളുടെ കൈകളിൽ വച്ചു കൊടുക്കുകയും ചെയ്തു.

സ്കൂൾ വിട്ടു വന്ന സമയം കൂടാതെ ഒഴിവു ദിവസങ്ങളും ഹനാൻ അബ്ബാസിന്റെ ഉമ്മായുടെ കൂടെ  മീൻ വിൽക്കാൻ നേരം കണ്ടെത്തി. സ്കൂൾ യൂണിഫോമിൽ മീൻ വിൽക്കുന്ന ആ പെൺകുട്ടിയെ എല്ലാവരും കൗതുകത്തോടെ നോക്കി നിന്നു. സ്നേഹിച്ചു. അവരെപ്പോലെ അവളെ അബ്ബാസും സ്നേഹിച്ചു തുടങ്ങി.
അതിലും കൂടുതലായി ഹനാനെ നിക്കാഹു ചെയ്യണമെന്ന് മോഹിക്കുകയും ചെയ്തു.

എന്നാൽ ഹനാനിഷ്ടം സജിത്തിനെയായിരുന്നു.
അതവൾ അവൻ്റെ അച്ഛൻ ശശികുമാര പ്പണിക്കരോട് നേരിട്ടു തന്നെ പറഞ്ഞു.
മകന് തന്നെ കെട്ടിച്ചു കൊടുക്കുമോ എന്നു ചോദിച്ചു.
ചോദ്യം കേട്ട് ശശികുമാരപ്പണിക്കർ കുട്ടികളെപ്പോലെ ഉറക്കെ ചിരിച്ചു.
എന്നാൽ മറുപടിയൊന്നും പറഞ്ഞുമില്ല .

അബ്ബാസിൻ്റെ ക്ലാസ് മേറ്റാണ് സജിത്ത്. സജിത്തിൻ്റെ അച്ഛൻ ശശികുമാർ പണിക്കർ നാട്ടിലെ എഴുത്തുകാരനും പൊതു പ്രവർത്തകനുമായിരുന്നു
പണിക്കർക്ക്  ഹനാനെ ഇഷ്ടവുമായിരുന്നു. അവളുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ് പണിക്കർ അവളെ ധാരാളം സഹായിച്ചിട്ടുണ്ട്.  പഠിക്കാൻ പുസ്തകങ്ങളും ഫീസും വരെ കൊടുത്തു. തൻ്റെ പക്കലുള്ള പുസ്തകങ്ങൾ വായിക്കാൻ കൊടുത്തു.
എഴുതാനിരിക്കുമ്പോൾ തൻ്റെ വാക്കുകളെ  പകർത്തിയെഴുതുന്ന പണി കൊടുത്തു. ഇതെല്ലാം അവളോടുള്ള വാത്സല്യം കൊണ്ടു കൂടിയായിരുന്നു.

സ്കൂള് വിട്ടു വരുമ്പോൾ പലപ്പോഴും ഹനാൻ്റെയും ഷിംനയുടേയും അബ്ബാസിൻ്റേയും കൂടെ സജിത്തുമുണ്ടാകാറുണ്ട്. വഴി നടത്തനിടയിൽ അച്ഛനു കിട്ടിയ യൂസഫലി കേച്ചേരി പുരസ്കാരത്തെ പറ്റി അവൻ പറഞ്ഞതു കേട്ടാണ് അതൊന്നു കാണാൻ വേണ്ടി മാത്രം അവരൊന്നിച്ച് പണിക്കരുടെ വീട്ടിൽ ചെന്നത്. മകൻ്റെ കൂട്ടുകാരെ അച്ഛൻ സ്വീകരിച്ചിരുത്തി. ശാക്തേയം എന്ന തൻ്റെ പുരസ്കാരത്തിനർഹമായ പുസ്തകത്തിൻ്റെ കോപ്പിയും നൽകി.

ശാക്തേയം ഹനാനിഷ്ടമായി. ഒഴിവു സമയങ്ങളിൽ ഹനാനവിടെ പോകും. പണിക്കരുടെ വലിയ പുസ്തക ശേഖരത്തിൽ നിന്നും തനിക്കിഷ്ടപ്പെട്ട പുസ്തകങ്ങളെടുത്തു വായിക്കും.
ഹനാനങ്ങിനെ സ്വന്തമായി ഒരു കവിതയെഴുതി. തൻ്റെ ആദ്യത്തെ
കവിതയുമായി ഹനാൻ ക്ലാസ്സിൽ ചെന്നു. അവിടെ എല്ലാവർക്കും മുമ്പിൽ അതു വായിച്ചപ്പോൾ ടീച്ചറും കുട്ടികളും കൂട്ടുചേർന്നു കൈയ്യടിച്ചു. ആ മിടുക്കിയെ അഭിനന്ദിച്ചു.

സജിത്ത് അബ്ബാസിൻ്റെ ക്ലാസ് മേറ്റാണ്. എന്നിട്ടും അബ്ബാസ് സജിത്തിനെ വെറുത്തു. തന്നെ ഇഷ്ടപ്പെടാതിരുന്ന ഹനാൻ വേറെ മതക്കാരനായ സജിത്തിനെ സ്നേഹിച്ചത് അബ്ബാസിന് സഹിക്കാനാവുന്നതിൽ അപ്പുറത്തായിരുന്നു.

അബ്ബാസിന് സജിത്തിനോടുള്ള വൈരാഗ്യം നാൾക്കുനാൾ വളർന്നു വലുതായി. അവൻ്റെ ചിന്തകൾ കുടിലതയാർന്നു. അവൻ ഹനാനെ എന്നെന്നേക്കുമായി പണിക്കരുടെ വീട്ടിൽ നിന്നും അകറ്റി നിർത്താൻ നല്ലൊരു കള്ളക്കഥ മെനയാൻ തയ്യാറായി.

അവൻ ചെന്നു..
സജിത്തിൻ്റെ അമ്മ സീത ആ കഥ കേട്ട് ഞെട്ടി! ശശികുമാർ പണിക്കരും ഹനാനും തമ്മിൽ തെറ്റായ രീതിയിൽ ബന്ധമുണ്ടായിരിക്കുന്നു.  അബ്ബാസതു കാണുന്നു ! കണ്ട കാഴ്ചകൾ തന്നെ പിന്നെയും അവനു കാണേണ്ടി വരുന്നു.

അബ്ബാസിൻ്റെ കഥ സീത വിശ്വസിച്ചു. അതിൽ അവനോളം ആഹ്ലാദം വേറെ ആർക്കുണ്ടാകും!

സീത വീട്ടിൽ വഴക്കാളിയായി മാറി.
എഴുത്തുകാരൻ്റെ ജീവിതം താറുമാറായി.
ശശികുമാർ പണിക്കരും സീതയുമായുള്ള ഒന്നിച്ചുള്ള ജീവിതം ഇന്നേക്കു വരെ അങ്ങിനെ രണ്ടായിത്തന്നെ പിരിഞ്ഞു പോയി.

കലികയറി സജിത്തിൻ്റെ അമ്മ കുട്ടികൾ പഠിക്കുന്ന  സ്കൂളിലും ചെന്നു.  ഹനാന് പണിക്കരുമായി അരുതാത്ത ബന്ധമുണ്ടെന്നും അവൾ തൻ്റെ കുടുംബ ജീവിതം തകർത്തുവെന്നും പറഞ്ഞ് അവർ  ടീച്ചർമാർക്കിടയിൽ അലറി വിളിച്ചു, തല തല്ലിക്കരഞ്ഞു.
ടീച്ചർമാർ ഹനാനെ ഓഫീസിലേക്കു വിളിപ്പിച്ചു.
അപ്പോൾ തന്നെ അവൾക്കുള്ള ടീസി കീറിയെടുത്ത് കൈയ്യിൽ വെച്ചു കൊടുത്തു.

ആകെ കരഞ്ഞു തളർന്നിട്ടാണ് ഹനാൻ തിരികെ ക്ലാസ് റൂമിൽ വന്നത്.
അവൾ തൻ്റെ പുസ്തകങ്ങളെല്ലാം വാരിക്കൂട്ടി ബാഗിൽ നിറച്ചു. ആരെയും നോക്കാതെ, ആരോടുമുരിയാടാതെ, ഉതിരുന്ന കണ്ണീരോടെ സ്കൂളിൻ്റെ പടിയിറങ്ങിപ്പോയി.
അവൾ പിന്നെ ഒരിക്കലും ആ സ്കൂളിലേക്ക് തിരികെ വന്നില്ല. അസ്വാസ്ഥ്യമുള്ള ഉമ്മയേയും കൂട്ടി എങ്ങോ ട്ടോ പോയി.
ഈ നാടു തന്നെ വിട്ട് ദൂരേക്ക്... ഏതോ ദേശത്തേക്ക്..

കഥ പറഞ്ഞ അബ്ബാസിൻ്റെ മിഴികളും നിറഞ്ഞു.
അവനത്രക്കും ഇഷ്ടമായിരുന്നല്ലൊ ഹനാനെ ..
അവൻ്റെ ദു:ഖം ചടയൻ കണ്ടു.
അയാൾ അവൻ്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചു.

" അവളിപ്പോൾ എവിടെയുണ്ട്?"
ചടയൻ ചോദിക്കുന്നു.

അറിയില്ല അവന്. വർഷങ്ങൾ മാറിമറഞ്ഞിരിക്കുന്നു. ചിലപ്പോൾ ഏതെങ്കിലും നാട്ടിൽ ആരുടെയെങ്കിലും ഭാര്യയായി മക്കളെ വളർത്തി ജീവിക്കുന്നുണ്ടാകും.
പക്ഷെ അവൾ ചൊരിഞ്ഞിട്ടു പോയ ഖേദം കാലങ്ങൾ കഴിഞ്ഞിട്ടും അബ്ബാസിനെ  സ്വസ്ഥതയില്ലാത്തവനാക്കിത്തീർത്തു.

അബ്ബാസു പഠിപ്പു നിർത്തിയപ്പോൾ അവൻ്റെ ഉമ്മ കാരണം ചോദിച്ചു . ഉമ്മയെ സഹായിക്കാൻ എന്തെങ്കിലും പണിക്കു പോകാനാണെന്നു പറഞ്ഞു .

ഒരു ഗ്ലാസ്സുകടയിൽ കുറെ നാൾ അബ്ബാസ് പണിക്കുപോയി. പിന്നെ മടുത്തപ്പോൾ അവിടെയും വിട്ടു. നാടുവിട്ടു സിലോണിലേക്കു തന്നെ പോകാൻ തീർച്ചപ്പെടുത്തി.
അപ്പോളാണ് ഭ്രാന്തൻകുന്നിൽ അലഞ്ഞു തിരിയവെ വീണ്ടും തന്നെ പണ്ടു പേടിപ്പിച്ച കുളമ്പു മനുഷ്യനെ കാണുന്നത്!

പണ്ടത്തെ ആ കുളമ്പു മനുഷ്യൻ ഒരു നല്ല കൂട്ടുകാരനായി അബ്ബാസിൻ്റെ ഇക്കഥയൊക്കെ കേട്ടിരുന്നു.

" ഞാൻ നിന്നെ ഉപദ്രവിക്കാൻ വേണ്ടി ചെയ്തതല്ല ഒന്നും. കഞ്ചാവു ചെടികൾ പൂക്കുന്ന കാലമായിരുന്നുവത്. അതറിയാവുന്ന ആരെങ്കിലും അവിടെ വന്നുവെങ്കിൽ, അത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ പിന്നെ അവയുടെ സുരക്ഷിതത്ത്വം എന്താകുമയിരുന്നു?  ആളുകൾ ആരും കുന്നു കയറാതിരിക്കണം. അതായിരുന്നു എൻ്റെ ഉദ്യേശം. അതിനു ആളുകളെ പേടിപ്പിച്ചകറ്റണം. ഭയപ്പെടുത്തുന്ന കഥകളുണ്ടാക്കണം. അതിനു മാത്രമാണ് അന്നു നിന്നെ ഞാൻ പേടിപ്പിച്ചത്."

"പേടിച്ചു, പക്ഷെ അന്നു നിങ്ങൾ എൻ്റെ വായിൽ തിരുകിത്തന്ന കഞ്ചാവുണ്ട യുണ്ടല്ലോ! അതിൻ്റെ മുന്നിൽ ആ പേടി ഒന്നുമല്ല!
അതു ഉള്ളിൽ ചെന്നപ്പോൾ ഞാനെന്നെ തന്നെ മറന്നു പോയി. വായുവിൽ ഒരു പഞ്ഞിക്കെട്ടു പോലെ ഒഴുകി നടന്നു കുറെ നേരം ഞാനന്ന്! സുഖകരമായ അനുഭൂതി കൊണ്ട് വെറുതെയിരുന്നു ചിരിച്ചു. കുറച്ചു നേരത്തേക്കെങ്കിലും എൻ്റെ മനസ്സിലെ ദു:ഖങ്ങൾ എല്ലാം എന്നെ വിട്ടു മാറി..
പിന്നെ പോലീസു നിങ്ങളെ പിടിച്ചുകൊണ്ടു പോയതിനു ശേഷമാണ് ഞാൻ ബാക്കി കഥകളൊക്കെ അറിയുന്നത്.

എങ്കിലും ഒരിക്കലും മറക്കാനാകാത്ത അന്നത്തെ ആ ലഹരി തേടി പിന്നെയും ഞാൻ താങ്കളെ ഓർത്തിരുന്നു. നീണ്ട വർഷങ്ങൾ എന്നിൽ വളരെ മാറ്റങ്ങൾ വരുത്തി. ഹാൻസും പാൻപരാഗും കള്ളുമൊക്കെ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ അവയൊന്നും ഒന്നുമല്ലാത്ത ആ അനുഭൂതി തരുന്ന ആ ഒന്ന് അതെന്താണെന്ന് ഇത്രയും കാലം വരെ എനിക്കറിയില്ലായിരുന്നു. ഇപ്പോൾ നിങ്ങൾ പറഞ്ഞപ്പോളാണ് അത് ഭാംഗാണെന്ന് എനിക്ക് മനസ്സിലായത്!  നിങ്ങളുടെ കൈയ്യിൽ ഇപ്പോഴും ആ കഞ്ചാവുണ്ടകളുണ്ടോ?"

" ഹ ഹ ഹ ... "
ചടയൻ ഗോവിന്ദൻ ഉറക്കെ ചിരിച്ചു. ലഹരിയുടെ മാദക രക്തം പേറുന്ന അയാളുടെ ഉമിനീർത്തുള്ളികൾ ചിരിക്കൊപ്പം ചുറ്റും ചിതറി.
മാറി മാറി കഥകൾ പറഞ്ഞ് അവർ കുന്നിൻ മുകളിലെത്തി.

അങ്ങിനെ അവരവിടെ വാസുദേവനെ കണ്ടു!

2023, ജൂൺ 17, ശനിയാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം പതിനാല് .

ചക്കയും മാങ്ങയും തിന്നാലും വിശപ്പടങ്ങും.
അങ്ങനെയൊരു കാലവും പണ്ട് ഉണ്ടായിരുന്നത്രെ!
പത്തായം സ്വയം പെറുന്ന നാൾ.
അതിൽ നിന്നും നെല്ലുവാരി ചക്കി കുത്തി അരി വെളുപ്പിച്ചിരുന്ന നാൾ..
ഇല്ലായ്മയുടെ ആ കാലത്ത് മനുഷ്യൻ പരസ്പരം സ്നേഹിച്ചിരുന്നു, സഹായിച്ചിരുന്നു.
എന്നാലിപ്പോൾ തൻ്റെ ഇല്ലായ്മയിലും വല്ലായ്മയിലും കൂട്ടുചേരാനും സഹായിക്കാനും ആരൊക്കെയുണ്ടാകും?

അതിരിനോടു ചേർന്ന് കുറച്ചു പച്ചക്കറിയിനങ്ങൾ കൃഷി ചെയ്തിട്ടുണ്ട്. അവയിലൊന്നാണ് വലിയ പട്ടകൾ വിരിയിച്ച് ആജാനുബാഹുവെപ്പോൽനിലകൊള്ളുന്ന വലിയകുളഞ്ചേമ്പ്!
ചേമ്പിൻ്റെ വലിയ തണ്ടുകൾ ആദ്യം ജമീല വെട്ടിയെടുത്തു.
പരിപ്പിട്ടു വെക്കാം.
ഇനി കിഴങ്ങ് കട വാങ്ങി പറിച്ചെടുക്കണം.
ചേമ്പിൻ കിഴങ്ങ് മോരൊഴിച്ചു വെച്ചാൽ നല്ല സ്വാദായിരിക്കും!

അവൾ കൈക്കോട്ടെടുത്ത് ചേമ്പു പറിയ്ക്കാൻ ആരംഭിക്കവെ അതിരിൽ നിന്നും ശ് ശ്.. എന്നൊരു ശബ്ദം കേട്ടു .
ആമിനാത്ത വിളിക്കുന്നതാണ്.
പ്രതീക്ഷിക്കാതെ വന്ന വിളിയിൽ അമ്പരപ്പാണ് ജമീലക്ക് തോന്നിയത് .

" ഞാനെല്ലാം കാണുന്നുണ്ട് മോളെ.
വലിയ കഷ്ടമാണല്ലൊ നിൻ്റെ കാര്യം! "

ജമീല ഒന്നും മിണ്ടിയില്ല. ആമിനാത്ത എന്തൊക്കെയാണ് മനസ്ലിൽ വെച്ചിരിക്കുന്നതെന്ന് അവൾക്കറിയില്ലായിരുന്നു.

"നീയെന്താ ഒന്നും മിണ്ടാത്തത്? എനിക്കു നിന്നോട് ഒരു പിണക്കവുമില്ല.
കറിവെക്കാൻ നിനക്കു ഞാൻ ഒരു കുല കായ തരട്ടെ?. മൂത്തതാണ്. നാലു ദിവസം വെച്ചിരുന്നാൽ  പഴുക്കും. ഞാലിപ്പൂവനാ, നല്ല സ്വാദുണ്ടാവും ."

ജമീല തലയാട്ടി.
അവൾക്ക് കറിയേക്കാളും പഴത്തേക്കാളുമൊക്കെ അപ്പോൾ വേണ്ടിയിരുന്നത് സ്നേഹമായിരുന്നു. അത് തൻ്റെ അയൽക്കാരിയുടേതാകുമ്പോൾ കൂടുതൽ  രുചി നിറഞ്ഞതാകും!

ഉമ്മയില്ലാത്ത തന്നെ ഉമ്മയെപ്പോലെ സ്നേഹിച്ചിട്ടുണ്ട് ആമിനാത്ത.
കാലം മാറി വരികയും പിന്നെ പിന്നെ ബന്ധങ്ങളെ അതിരു വിലക്കി മനുഷ്യൻ ഭൂമിക്കു വേണ്ടി ദാഹിക്കുകയും സ്വാർത്ഥരായി പരസ്പരം കലഹിക്കുകയും ചെയ്തതോടെ അവർ തമ്മിൽ വലിയ ശത്രുതയിലായി . അതിരുകൾക്കപ്പുറത്ത് അപരിചിതരുടേതെന്ന പോലെ രണ്ടു ധ്രുവങ്ങളായി മാറിനിന്നു  നോക്കാൻ ശീലിച്ചു.

ഇന്നിപ്പോൾ തൻ്റെ പട്ടിണിയും പരിവട്ടങ്ങളുമാകാം അവരിലെ ദയയെ ഉണർത്തിയതും അവരെ പിന്നെയും ഒരു മനുഷ്യ സ്നേഹിയാക്കിത്തീർത്തതും.
ആരുമില്ലാതിരിക്കെ ഒരാളെങ്കിലും തനിക്കു തുണയായെത്തിയത് ജമീലയെ ഒരു പാട് ആഹ്ലാദിപ്പിച്ചു.

"വാ.. "
ആമിനാത്ത വിളിക്കുന്നു .

അതിരില്ലാത്ത അതിരിനു മുകളിലൂടെ ജമീല ഒരു സ്വപ്നാടകയെന്നവണ്ണം നടന്നു.
അവളുടെ വറുതികളിലേക്ക് ശമനമെന്നോണം ആമിനാത്ത വെട്ടുകത്തിയെടുത്തുകൊണ്ടുവന്ന് ഞാലിപ്പൂവൻ്റെ നടുവെ വെട്ടിയിറക്കി.
നടുവൊടിഞ്ഞ് വാഴ താഴേക്ക് അമർന്ന് നിലം തൊടും മുമ്പേ വാഴക്കുല ആമിനാത്ത വെട്ടി കൈയ്യിലെടുത്തു.

വേറിട്ടമർന്നുപോയ ഒരു ബന്ധം വീണ്ടും പുനർജനിച്ച് ഹൃദയങ്ങൾ കൂടിച്ചേരുന്നതിന് മാത്രമായി ആ കുലയപ്പോൾ ജമീലക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

"നീ വല്ലാതെ ക്ഷീണിച്ചിട്ടുണ്ടല്ലോ മോളെ?!.വിശേഷം വല്ലതുമായോ?"

"അറിയില്ല. ഉണ്ടെന്നു തോന്നുന്നു."
ജമീല മുഖം കുനിച്ചു.
നിക്കാഹു കഴിഞ്ഞ് പുതുവീട്ടിൽ പോയ തൻ്റെ മകളുടെ സാമീപ്യം പോലെ അതെല്ലാം ആമിനാത്തക്കു തോന്നി.

"ഷിംനക്കും വിശേഷമുണ്ട്. മൂന്നു മാസമായി.. അകത്തേക്കു വാ. ഒരു ഗ്ലാസ് ചായ കുടിച്ചിട്ടു പോകാം."

ജമീല തലയാട്ടി.
അവൾക്കപ്പോൾ ചായയും ആവശ്യമില്ലായിരുന്നു. പക്ഷെ പാലും മധുരവും സമ്മേളിച്ച ചായപോലെ അവർ പെയ്തിറക്കിയ സ്നേഹമപ്പോൾ അവൾക്കു  വളരെ അത്യാവശ്യമുണ്ടായിരുന്നുതാനും!

അവൾ കറയറ്റു വീണിരുന്ന ഞാലിപ്പൂവൻ കുല താഴെ വെച്ചു. ആമിനാത്തയെ പിന്തുടർന്ന് പിന്നെയും നടന്നു. അവർ രണ്ടു പേരും അടുക്കളയിൽ കയറി. ഒരുപാടു നാളത്തെ വിരാമത്തിനു ശേഷം വീണ്ടുമാ അടുക്കള പുതിയ ചായയിട്ടു അവർക്കായി പങ്കിട്ടു നൽകി.

ദോശയിൽ തേങ്ങാചട്ട്ണി യൊഴിച്ച് പാത്രത്തോടെ ആമിനാത്ത ജമീലക്കു നേരെ നീട്ടി.

" കഴിക്ക് മോളെ.. "
അങ്ങിനെ അവർ അവളെ  ഉള്ളതുകൊണ്ട് ഊട്ടാനും തുടങ്ങി.

" അബ്ബാസെവിടെ ആമിനാത്താ? "
ദോശ മുറിച്ച് ചട്ണിയിൽ മുക്കി കഴിക്കാൻ നേരം അവൾ ആമിനാത്തയോടു വിശേഷങ്ങൾ ചോദിച്ചു തുടങ്ങി.

ആമിനാത്ത മകനെയോർത്തു വിലപിക്കുന്നവളായിരുന്നു.
തൻ്റെ മകൻ വഴിതെറ്റിപ്പോകുന്നവരുടെ കൂട്ടത്തിൽ ചേർന്നു പോയതിൽ ദുഃഖിക്കുന്നവളുമായിരുന്നു.

തന്നെപ്പോലെ മക്കളെയോർത്തു വിലപിക്കുന്ന അമ്മമാരുടെ കൂട്ടത്തിൽ തൻ്റെ മകൻ്റെ കഥയും ചേർത്തു പറയുന്ന ഒരു വേദനിക്കുന്ന ഉമ്മയായി അവർ ജമീലയുടെ മുമ്പിൽ നിന്നു.

"അവനെ പറ്റി നല്ലതും പറയാൻ പറ്റില്ല . ചീത്തയും പറയാൻ പറ്റില്ല. എവിടേക്കാണ് അവൻ്റെ പോക്കെന്ന് എനിക്കറിയില്ല. ചീത്ത ആളുകളുമായാണ് അവൻ്റെ സഹവാസം."

ജമീലക്ക് കഥ മനസ്സിലായില്ല. ഏറെ നാളായി അബ്ബാസും ഷിംനയും ആമിനാത്തയുമെല്ലാം അവളുടെ അതിരുകൾക്കപ്പുറം മറുലോകത്തിലെ ആളുകൾ മാത്രമായിരുന്നല്ലൊ. അതുകൊണ്ടുതന്നെ അവളുടെ അറിവിലേക്കായി ആമിനാത്ത ചില പഴങ്കഥകളുടെ കെട്ടഴിച്ചു.
അവർ കുളമ്പു മനുഷ്യൻ്റെ കഥ പറയാനാരംഭിച്ചു.

പതിനഞ്ചിന്റെ കൗമാരപ്രായത്തിലാണ് അബ്ബാസ് ആദ്യമായി കഞ്ചാവിൻ്റെ രുചിയറിയുന്നത്. അതവനെ മാസ്മര ലഹരിയിലമർത്തി അനുഭൂതിയുടെ തിരത്തള്ളലിൽ ഒഴുക്കിയിറക്കി  അനാവശ്യ കൂട്ടുകെട്ടിൽ ചെന്നു ചാടിച്ചു.

അതിനു മുമ്പവൻ വലിയ ദു:ഖത്തിലായിരുന്നു. സ്വയം പഠിപ്പുപേക്ഷിച്ച് ഏതോ നഷ്‌ടബോധത്തിൻ്റെ ചുമടും പേറി ഉമ്മയോടു പോലും മിണ്ടാതെ
ഭ്രാന്തൻ കുന്നിൽ അലഞ്ഞു നടക്കും. പ്രകൃതിയുടെ പച്ചമേലാപ്പും മേലെ മാനത്തിൽ വിടരുന്ന സിന്ദൂരക്കുറിയുമൊക്കെ അവനന്നു കാണുന്നുണ്ടായിരുന്നോ  ആസ്വദിച്ചിരുന്നോ? അറിയില്ല.. 

അന്നൊരു ദിവസം പെട്ടെന്നെന്തോ തട്ടി തട്ടി വരുന്ന ശബ്ദം കേട്ടാണ് തനിക്കു നേരെ ഒരു കൂറ്റൻ പാറക്കല്ല് ഉരുണ്ടു വരുന്നത്  അവർ കാണുന്നത്. പെട്ടെന്ന് കണ്ടതുകൊണ്ടു മാത്രം ചാടി മാറി രക്ഷപ്പെട്ടു. എങ്കിലും ചാട്ടത്തിനിടക്ക് അവൻ്റെ കാൽ വഴുതി താഴേക്കു തെന്നിപ്പോയി. എങ്കിലുമവൻ വീഴ്ചക്കിടക്ക്  ഒരു ചെടിക്കമ്പിൽ പിടിച്ച് പറ്റി രക്ഷപ്പെട്ടു . അവിടെ അവൻ അണച്ചു കിടക്കവെ അയാൾ മുഖാമുഖം വന്നു. കുളമ്പു മനുഷ്യൻ!

ആറടിയോളം പോന്ന പേടിപ്പിക്കുന്ന തൻ്റെ ആകാരത്തിൽ താഴെ, കുളമ്പു മുളച്ച തൻ്റെ വലതുകാൽ മുന്നോട്ടു നീക്കിവെച്ച് ഒരു ഭ്രാന്തൻ ചിരി ചിരിച്ച് കുളമ്പു മനുഷ്യൻ അബ്ബാസിനെ ഉറ്റു നോക്കി.
കുളമ്പുകാൽ കണ്ട് പേടിച്ചു കരഞ്ഞ അവൻ്റെ വായിലേക്ക് അയാൾ ബലമായി ഭാംഗ് തേച്ചു കൊടുത്തു.
മദിപ്പിക്കുന്ന ലഹരി ബലമായി നുണച്ചിറക്കിച്ചു.

അവൻ്റെ വേദനകളെ ലഹരികൊണ്ട് മായിച്ചു കളഞ്ഞ് തിരികെ കുന്നുകയറിപ്പോകുന്ന കുളമ്പു മനുഷ്യനെ അങ്ങിനെ അവൻ ഭ്രാന്തൻ കുന്നിൽ വെച്ച് ആദ്യമായിക്കണ്ടു!

അമ്മ മകനെത്തേടിച്ചെല്ലുന്നത് ആരോ പറഞ്ഞറിഞ്ഞാണ്. ആമിനാത്ത ചെന്നപ്പോൾ കണ്ട കാഴ്ച ലഹരിലമർന്ന് കുന്നും ചെരുവിൽ വീണു കിടക്കുന്ന തൻ്റെ അരുമ മകനെയായിരുന്നു.
ആ അമ്മയുടെ വിലാപം കുന്നിൻ ചെരുവിനെ ഉണർത്തി.
ആട്ടിടയരുടെതായ, ചെരിവു നിവാസികളുടെതായ ആൾക്കൂട്ടം ആ സമയത്ത് അമ്മയെ സഹായിക്കാനെത്തി.

മത്തിറങ്ങിയ മകൻ എന്നിട്ടും പേടിച്ചു കരഞ്ഞു.
കുളമ്പു മനുഷ്യൻ ഒരു ഭീമാകാരം പൂണ്ട ജിന്നായി അവൻ്റെ സ്വപ്നങ്ങളിൽ പോലും നിറഞ്ഞു വന്ന് പേടിപ്പിച്ചു.
അപ്പോൾ തന്നെ ഭ്രാന്തൻ കുന്നിൽ കുളമ്പു മനുഷ്യൻ വന്നതായുള്ള പേടിപ്പിക്കുന്ന കഥകൾ ആളുകൾ പൊടിപ്പും തൊങ്ങലും ചേർന്ന് അതിവേഗം നാടു മുഴുവൻ പ്രചരിപ്പിക്കുകയും ചെയ്തു. ആരും പിന്നെ കുന്നുകയറാൻ അങ്ങോട്ടു പോകാതെയായി. കന്നു കൂട്ടങ്ങളേയും ആടുകളേയും കൊണ്ട് കുന്നുകയറാൻ മടിച്ച് ഇടയർ ശങ്കരൻ കുളത്തിൻ്റെ പാടപച്ചപ്പിലേക്ക് താവളം മാറ്റി. നാട് ഭീതിയിലമർന്നു.

ഭ്രാന്തൻ കുന്നിന് ഭ്രാന്തു പിടിക്കുന്നു. അതു തൻ്റെ ശിരസ്സു കുലുക്കി പാറക്കൂട്ടങ്ങളെ താഴേക്കു വർഷിക്കുന്നു.
അസമയത്ത് കഥയറിയാതെ കുന്നുകയറിച്ചെല്ലുന്നവരെ  കുളമ്പുമനുഷ്യൻ വന്നു തൻ്റെ കുളമ്പുകാൽ കാട്ടി പേടിപ്പിക്കുന്നു..
കാട്ടുതീ പോലെ പ്രചരിക്കുന്ന ജനമനസ്സിൽ കനൽ കത്തിക്കുന്ന വാർത്തകൾക്കൊടുവിൽ
അവസാനം പോലീസിറങ്ങി. അവർ ഭ്രാന്തൻ കുന്നു വളഞ്ഞു. ചടയൻ ഗോവിന്ദനെന്ന കുളമ്പു മനുഷ്യനെ അയാളുടെ കുളമ്പുകാൽ സഹിതം അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി.

എന്നിട്ടും കലിയടങ്ങാതെ പോലീസ് ഭ്രാന്തൻ്റെ കാലം തൊട്ട് ഇന്നുവരെ
ഭ്രാന്തൻ കുന്നിൽ നിരനിരയായി പൂത്തുലഞ്ഞു നിന്നിരുന്ന  നീല ചടയൻ കഞ്ചാവു ചെടികളൊന്നാകെ പിഴുതെടുത്തു തീയിട്ടു. കഞ്ചാവിൻ്റെ ലഹരിയുള്ള മദം പിടിപ്പിക്കുന്ന പുക അവിടെയെങ്ങും ചുറ്റിപ്പടർന്നു. ഭ്രാന്തൻ കുന്നിൻ്റെ പവിത്രതക്കൊപ്പം ഭ്രാന്തൻ്റെ പ്രസാദമായ വിശുദ്ധ ചെടികളൊക്കെ കരിഞ്ഞു പൊടിഞ്ഞ് ചാരം മാത്രമായി കാറ്റത്ത് മണ്ണിലിളകിക്കളിച്ചു.

നീണ്ട ജയിൽവാസത്തിനു ശേഷം ജയിലിറങ്ങിയ ചടയൻ ഗോവിന്ദൻ വീണ്ടും ഭ്രാന്തൻ കുന്നിലെത്തി.
തൻ്റെ പ്രിയപ്പെട്ട നീല ചടയൻ കഞ്ചാവു ചെടികളെ കാണാഞ്ഞ് അയാൾ തൊണ്ട പൊട്ടുമാറുച്ചത്തിൽ ഉറക്കെയുറക്കെ കരഞ്ഞു. അയാളുടെ കരച്ചിൽ കുന്നിനൊരോരത്തിരുന്ന് അബ്ബാസും കേട്ടു .
അവൻ ധൃതിയിൽ കുന്നു കയറി.

"വാടാ.ഇങ്ങടുത്തു വാടാ."
ചടയൻ ഗോവിന്ദൻ അബ്ബാസിനെ വിളിച്ചു.
അവൻ പേടിയുള്ളതുകൊണ്ട് അടുത്തേക്ക് ചെല്ലാൻ മടിച്ചു.

" ഇതെൻ്റെ കുന്നാടാ.. എൻ്റെ കുന്ന്..
ആരാടാ ഇവിടത്തെ എൻ്റെ ചെടികളൊക്കെ ഇങ്ങനെ നശിപ്പിച്ചത്?
ഇവിടെയുണ്ടായിരുന്ന എൻ്റെ പൊന്ന് ചെടികളൊക്കെ എവിടെ ടാ?"
അയാൾ ഹൃദയം നുറുങ്ങി കരയാൻ തോന്നി.

തെമ്മാടിയാണെങ്കിലും കരയുന്നവനിൽ അബ്ബാസിന് അലിവു തോന്നി.
അബ്ബാസ് പഴയതെല്ലാം ഓർമ്മിച്ച് ചടയനോടു പറഞ്ഞു കൊടുത്തു.

" അപ്പോൾ അന്ന് കുന്നിൻ നിന്നും വീണ ആ ചെക്കൻ നീയായിരുന്നോടാ?! ഞാനാടാ അന്നു നിന്നെ രക്ഷപ്പെടുത്തിയ ആൾ."

അബ്ബാസ് ചടയനെ തിരിച്ചറിഞ്ഞു. ചടയൻ അബ്ബാസിനേയും. 
തനിക്ക് ആദ്യമായി ലഹരി വാരിത്തന്ന പ്രിയ ഗുരുവിനെ തിരിച്ചറിഞ്ഞ് അവൻ ആരാധനയോടെ കണ്ണുനിറയെ നോക്കിക്കണ്ടു.
അവർ രണ്ടു പേരും നഷ്ടസ്വപ്നങ്ങളിൽ പോലീസുകാരെ പ്രതിചേർത്ത് ഭാംഗിനേക്കുറിച്ചോർത്തു വിലപിച്ചു.
എല്ലാം നശിപ്പിച്ച പോലീസുകാരെ പ്രാകി.
വിലാപങ്ങൾക്കൊടുവിൽ അപ്പോൾ മുതൽ അവർ നല്ല ചങ്ങാതികളായി.

ആമിനാത്ത അവസാനിക്കാതെ ഇനിയും തുടരാനിരിക്കുന്ന തൻ്റെ മകൻ്റെ കഥ ഇങ്ങനെ ജമീലയോട് പറഞ്ഞു നിർത്തി.

" അവരിപ്പോൾ എവിടെയുണ്ട്?"
ജമീല ആമിനാത്തയോടു ചോദിക്കുന്നു.

" അവർ ഇവിടൊക്കെത്തന്നെയുണ്ട്. എന്തോ പുതിയ പദ്ധതികളുമൊക്കെയായി ഭ്രാന്തൻ കുന്നിലേക്ക് വന്നും പോയുമിരിക്കുന്നതു കാണാം."
ആമിനാത്ത പറയുന്നു.

"അവനെന്തേ ഇങ്ങനെയൊക്കെയായി?"
പിന്നെയും ചോദ്യങ്ങൾ.

" ആ ,എനിക്കറിയില്ല."
ഉത്തരമില്ലാത്ത ഉത്തരങ്ങൾ.

എന്നാൽ ഇതിൻ്റെയൊക്കെ ഉത്തരങ്ങൾ ഭ്രാന്തൻ കുന്നിൻ്റെ ചെരിവോരങ്ങളിൽ ഒന്നിലിരുന്ന് അബ്ബാസും ചടയൻ ഗോവിന്ദനും പരസ്പരം പറയാൻ തുടങ്ങിയിരുന്നു.

2023, ജൂൺ 9, വെള്ളിയാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം പതിമൂന്ന് .

ഉത്സവങ്ങളും പെരുന്നാളുകളും മാറി മാറി വന്നു. ജനം എല്ലാറ്റിലും കൂടെക്കൂടി.
മഹാമാരി ഒരു വിധം നാടിനെ വിട്ടൊഴിഞ്ഞിരുന്നു.

ജീവനുള്ള മനുഷ്യർ ശവങ്ങളായി മാറ്റപ്പെടുകയും , ആർക്കും അങ്ങോട്ടുമിങ്ങോട്ടും മിണ്ടാനും കാഴ്ചകൾ കാണാനും പോലും പറ്റാനാകാത്ത വിധം നാടും നഗരവും, ലോകം മുഴുവനുമായി  അടച്ചിട്ടിരുന്ന നാളുകളാണ് കഴിഞ്ഞു പോയത്.തൊഴിലും തൊഴിലിടങ്ങളും നഷ്ടമായി കുറെയേറെ അലഞ്ഞു തിരിഞ്ഞിട്ടുണ്ടാകും കൂടുതൽ ആളുകളും.
എല്ലാം ശരിയാകും. വീണ്ടും പഴയതെല്ലാം തിരിച്ചുപിടിക്കും എന്നൊക്കെ മനസ്സിലുറപ്പിച്ച് ജനം തങ്ങളുടെ ജീവിതം പിന്നെയും മുന്നോട്ടു നയിക്കാൻ യത്നിച്ചു തുടങ്ങി.

വാസുദേവന് തൊഴിലറിയാം.
അത് പ്രധാനമായും ശാന്തിപ്പണിയായിരുന്നു.
പക്ഷെ ഇനിയതൊന്നും പറ്റില്ലല്ലൊ.

ആടിനെ മേയ്ക്കാൻ പറയാനും പറ്റുമോ?
അതുമില്ല.
ഇനിയിപ്പോൾ തനിക്കെന്തെങ്കിലും തൊഴിലന്വേഷിക്കാമെന്നു വെച്ചാൽ
ഇതെല്ലാം ഇട്ടെറിഞ്ഞ് എങ്ങനെ അതിനു പോകാനാണ്?

ഉപ്പയാകട്ടെ നാടക പഠനവും മറ്റുമായി സാന്ത്വനത്തിൽ തൻ്റെ ജീവിതം പുതുതായി ആസ്വദിക്കാൻ ശ്രമിക്കുന്നു.
എന്നാൽ ഇവിടെ താനാകട്ടെ ദാരിദ്ര്യത്തിൻ്റെ കടുംപിടുത്തം കണ്ട് സ്ഥാനത്തും അസ്ഥാനത്തും  വാസുദേവനോടു കയർത്ത് അസ്വസ്ഥയാകാൻമാത്രം പഠിക്കാൻ ശ്രമിച്ചുമിരിക്കുന്നു.

ജമീല കനിവുറ്റ കണ്ണുകളുള്ള തൻ്റെ ആട്ടിൻ കൂട്ടങ്ങളെ പ്രതീക്ഷയോടെ നോക്കി നിന്നു.
അവരെ ആശ്രയിച്ച് അവൾ പുല്ലരിയാനും പ്ലാവിലക്കെട്ടുകൾ വരിഞ്ഞു കൂട്ടാനും പരിചയിച്ചു.
തൻ്റെ സ്വപ്നങ്ങൾ മരിച്ചു മരവിച്ച മനസ്സാക്ഷിക്കു മുമ്പിൽ അവൾ പിണ്ണാക്കാൽ കുതിർന്ന കാടിവെള്ളമൊരുക്കി തൻ്റെ ഇന്നത്തെ ശരിയെ അവതരിപ്പിച്ചു.

ചെരിപ്പുകൾ വള്ളി പൊട്ടാറായിട്ടുണ്ട്. ഉടുതുണികൾക്ക് നിറം മങ്ങിപ്പോയിരിക്കുന്നു.
എന്നാലും അവൾക്കാരോടും പരിഭവമില്ലാതായി.
അയൽ വീടുകളിൽ ഇറച്ചി പൊരിക്കുമ്പോഴും,
വിശേഷ ദിനങ്ങളിൽ മുറ്റത്തു വലിയ പന്തലുകളുയർത്തി ബന്ധുമിത്രാദികൾക്ക് വൻ സദ്യയൊരുക്കിക്കൊടുക്കുമ്പോഴും ജമീലക്കതിൽ കൊതി തോന്നിയില്ല.
അവളിപ്പോൾ തൻ്റെ
ആടയാഭരണങ്ങളിൽ പോലും ഭ്രമമില്ലാത്തവളായി, പാകപ്പെടുത്തപ്പെട്ട മനസ്സിനുടമയായി, പരിഭ്രമമേതുമില്ലാതെ തൻ്റെ അടുപ്പു കല്ലുകളിൽ മൺചട്ടിവെച്ചു തീ പുകച്ചു കത്തിച്ചു.

ആ ചട്ടിയിലെ തീയാളലും പുകയും വാസുദേവനും വളരെയിഷ്ടമായിരുന്നു.
ഉയർന്നുരഞ്ഞുവീണ് തീപ്പെട്ടികളിൽ നിന്നും അഗ്നി കടഞ്ഞെടുക്കുന്ന  തീപ്പെട്ടിക്കൊള്ളികളിൽ അയാൾ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്.
മഹത്തായ ഒരു യാഗത്തിനു വിറകാകുന്നതു പോലെ കത്തിയമരുന്ന തീക്കൊള്ളികളേയും അയാൾ ജമീലക്കൊപ്പമിരുന്ന് നോക്കിയാസ്വദിക്കും.

സ്വന്തം വസ്ത്രങ്ങൾ അഴുക്കുപുരണ്ട്  ജീവൻ വിട്ടു പോയ ദേഹം പോലെ പിഞ്ചിക്കീറാൻ പരുവപ്പെട്ടു വരുന്നതും കൂടി അയാൾ ഇപ്പോൾ ആസ്വദിച്ചു കാണുന്നത് ജമീലയിൽ എന്തിനെന്നില്ലാത്ത ഒരു നടുക്കമുളവാക്കി.

ഒന്നിലും നാണിക്കാനോ മാനഭയമുള്ളവനായി ജീവിക്കാനോ വാസുദേവൻ സ്വയം പരിശീലിക്കുന്നതാണോ ഇതെല്ലാം ?

ആടുകൾ കരയുന്നു.
തീർച്ചയായും അവ തീറ്റയന്വേഷിക്കുന്നുണ്ട്.
പുതുമഴയേറ്റു കുതിർന്ന ഭൂമിയുടെ ഗന്ധവും നുകർന്ന് പുറ്റുകൾ പൊളിച്ചു പറന്നുയരുന്ന ഈയാംപാറ്റകളെ ആടുകൾക്കിടയിലൂടെ പാറി നടക്കുന്നതു കാണാമായിരുന്നു.

ആടുകളുമായി കുന്നുകയറണോ?
സഫിയാത്തക്ക് ചിന്നനെ വിറ്റത് ഇഷ്ടമായിട്ടില്ല.
മുഖം കറുപ്പിച്ചുള്ള ആ നോട്ടങ്ങൾ പിന്നെയും വെറുതെ പോയി കാണണോ?

ജമീല പ്ലാവിലകൾ കെട്ടഴിച്ചു കുടഞ്ഞു. ആടുകൾക്ക് തിന്നാനിണങ്ങിയ രീതിയിൽ പലയിടത്തുമായി കെട്ടിക്കൊടുത്തു.
പാതിയുണങ്ങിയ ആ ഇലകൾ അവറ്റകൾക്കേറെ ഇഷ്ടമായിരുന്നു.
കറു മുറെ കടിച്ചു മുറിച്ച് പാവങ്ങൾ
ഇലകൾ ധൃതിപ്പെട്ട്  വിഴുങ്ങുകയും പിന്നീട് ഒഴിഞ്ഞുകിട്ടുന്ന സാവകാശങ്ങളിൽ അയവെട്ടി പാകപ്പെടുത്തുകയും ആണ് അവരുടെ പതിവ്.

എന്നാൽ പോലും അവ വിശപ്പിനപ്പുറം സ്വാതന്ത്ര്യം കൊതിച്ച് കണ്ണുകൾ കുന്നിറമ്പിലേക്ക് ചേർത്തുവെക്കും.
കൂട്ടുപറ്റങ്ങളുടെ നിറം കാണെ വലിയ വായിൽ കരഞ്ഞു കാണിക്കും!

കുന്നിൻ ചരുവിൽ പുലരി വെളുത്തു തുടുത്തു നിന്നു.
പ്രഭാതത്തിൻ്റെ മയക്കമൊക്കെ മതിയാക്കി ഇലകളിൽ കാറ്റു പിടിച്ചു.
തണുത്ത മഞ്ഞിൻ കൈകൾ പോലെയുള്ള കാറ്റിൻ്റെ കുളിരലകൾ കുന്നിൻ ചെരുവിനെ തഴുകി, ആട്ടിൻപറ്റങ്ങളെ തഴുകി,
അവയുടെ യജമാനരെ തഴുകി,
ചെടികളേയും പുല്ലുകളേയും കന്നുകൂട്ടങ്ങളേയും തഴുകി
കുന്നിറമ്പിലേക്ക് ഒഴുകിയിറങ്ങിപ്പോയി. കാറ്റോടൊത്ത് കുന്നിറങ്ങിപ്പോകുന്ന കരിയിലയൊച്ചകൾ അവർക്കിടയിൽ കലമ്പലിട്ടു.

ആടുകളേയും കന്നുകൂട്ടങ്ങളേയും മേയ്ക്കാനുള്ളവർ കുന്നുകയറി വരികയാണ്.

ജമീലയുടെ തല വെട്ടം താഴെ ഇടവഴിയിൽ കാണുന്നു. ആട്ടിൻകൂട്ടത്തെ മേയ്ക്കാനിരുന്ന സഫിയയുടെ കാഴ്ചകളിലും  ജമീലയുടെ മുഖമെത്തി.

ചിന്നൻ സഫിയക്കേറെ ഇഷ്ടപ്പെട്ടവനായിരുന്നു.
അവൾ ഇളയവനെ പ്രസവിച്ച അന്നു തന്നെയാണ് തള്ളയാട് ചിന്നനേയും ചുന്നിയേയും പ്രസവിച്ചത്.
പ്രസവാവധിയുടെ മൂന്നു മാസക്കാലം സഫിയയുടെ മക്കൾ ആട്ടിൻകുട്ടികളെ കളിപ്പിച്ചു വീടിനു ചുറ്റും നടന്നു.
തിരികെ പെരിന്തൽമണ്ണയിലേക്കു പോകുമ്പോൾ ആട്ടിൻകുട്ടികളെ കൂടെ കൊണ്ടുപോകാൻ അവരെത്ര വാശി പിടിച്ചതാണ് !

ഓരോ തവണ വീട്ടിൽ വരുമ്പോഴെല്ലാം കുട്ടികൾ ആടുകളോടു കൂട്ടുകൂടും.
ഇപ്പോഴുമതെ.
ആട്ടിൻപറ്റത്തോടൊപ്പം കുന്നുകയറി അവർ അപകടം വരുത്തിവെക്കുമെന്നതിനാൽ കൂടെ കൂട്ടാത്തതാണ്.

ഉപ്പ ആടിനെ ജമീലക്കു കൊടുത്തപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല.
അവൾ തൻ്റെ പ്രിയപ്പെട്ടവളാണല്ലോ എന്നോർത്ത് സന്തോഷിച്ചു.
പക്ഷെ അവൾ സാത്താൻ്റെ വലയിൽ പെട്ടു .
സ്വയം നശിച്ചു .തൊടുന്നതെല്ലാം നശിപ്പിച്ചുമിരിക്കുന്നു.
കൂട്ടുകൂടാൻ പാടില്ലാത്തതാണ്. എന്നിട്ടും കൂടപ്പിറപ്പിനോടെന്ന പോലെയുള്ള സ്നേഹം പിന്നെയും ബാക്കി നിൽക്കുന്നതു കൊണ്ട് മാത്രം അവളോടു വീണ്ടും മിണ്ടിപ്പോയതാണ്.
ഇനിയില്ല ..

സഫിയ ജമീലക്കും അവളുടെ ആട്ടിൻപറ്റങ്ങൾക്കും മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു.
സ്കൂളവധി കഴിഞ്ഞാൽ താൻ തിരികെപ്പോകും.
അതു വരെ ഇവിടെ വരുകയും ഇവറ്റകളെയൊക്കെ കാണുകയും ചെയ്യുന്ന കാര്യമോർത്താണ് ബേജാറ് മുഴുവൻ.

സഫിയയുടെ ദു:ഖം എന്നാൽ ഏറെ നേരം നീണ്ടു പോയില്ല.
അവളെ തിരിച്ചുവിളിക്കാൻ അവളുടെ ആൾ വരുന്നു .
മുസ്തഫ കുന്നുകയറി വരികയാണ്.

" സഫിയാ.. "
കുറച്ചു നാളുകൾക്കു ശേഷം മുസ്തഫ തൻ്റെ പ്രിയതമയെ വിളിക്കുകയാണ്.
അതിലേറെ വൈകാരികത ധ്വനിക്കുന്നു.

"നിങ്ങളെപ്പോളെത്തി?!. വരുന്ന കാര്യം  വിളിച്ചു പറയാഞ്ഞതെന്തേ?"
സഫിയക്ക് തൻ്റെ സന്തോഷങ്ങളെ പിന്നെയും തിരിച്ചുകിട്ടുന്നു..

" സസ്പെൻസ്! നീയെന്താ ഫോണെടുക്കാഞ്ഞത്. "

"ആടിനെ തീറ്റാൻ വരുമ്പോഴും ഈ ഫോണെടുത്തു കൈയ്യിൽ പിടിക്കണോ? കുട്ടികളെ വീട്ടിൽ നിറുത്തിയിരിക്കുന്നതു തന്നെ ഫോൺ കളിക്കാൻ കൊടുത്തിട്ടാണ് ."

"ആ, അതു നല്ല കളി തന്നെ! അതേയ് ,ആടിനെയൊക്കെ തെളിക്കാൻ നോക്കിക്കോ. നമുക്ക് ഇന്നു തന്നെ തിരിച്ചു പോണം. വീട്ടിലേക്ക്.. "

" ഇന്നോ? അതു വേണ്ടിക്കാ. വന്നപാടെയുള്ള ഈ തിരിച്ചു പോക്ക് ഇപ്പോളെന്തിനാ? ഉപ്പേം ഉമ്മേം എന്തു വിചാരിക്കും.?"

"എന്തു വിചാരിക്കാൻ ?"

"ഒന്നും വിചാരിക്കില്ലേ? നിങ്ങൾക്ക് ഒരു ദിവസം ഇവിടെ നിന്നാലെന്താ?
പിന്നെ കുട്ടികളുടെ സ്കൂളുതുറക്കാൻ ഇനിയും ദിവസമുണ്ടല്ലോ? എല്ലാവരും കൂടി ഇപ്പോൾ തന്നെ കെട്ടിപ്പെറുക്കി പോകാൻ മാത്രം എന്തേ ഇപ്പൊ ഉണ്ടായത്?"
സഫിയയുടെയുള്ളിൽ പെട്ടെന്നില്ലാത്ത ഒരാശങ്ക വന്നു നിഴലിട്ടു.

"എൻ്റെ പൊന്നേ, ഇത് സന്തോഷമുള്ള കാര്യമാണ്.അതാ നിന്നെ കൂട്ടാൻ ഞാനിത്രടം ഓടി വന്നത്. "

"അതെന്താ ഇത്ര പെരുത്ത കാര്യം!നിങ്ങൾക്കെന്താ ലോട്ടറിയടിച്ചാ? "

"ആ. ഒരു തരത്തിൽ പറഞ്ഞാൽ ചെറിയൊരു ലോട്ടറി!
സിനിമാ ഡയറക്ടർ ആഷിക്ക് സാറ് വിളിച്ചിരുന്നെടി..
ത്രികാലൻ്റെ ഷൂട്ടു തുടങ്ങിയിട്ടുണ്ട്. വയനാട്ടിൽ..
നാളെയാണ് എൻ്റെ സീൻ വരുന്നത്.
ആരുടെ കൂടെയാണെന്നറിയോ?!
സുന്ദർ പാലോടിൻ്റേയും സന ബാപ്പുവിൻ്റേയും കൂടെ! "

സഫിയക്ക് ആശ്ചര്യമായി.
മുസ്തഫിക്ക ഒരു കലാകാരനാണെന്ന് അറിയാം. സിനിമയിൽ അവസരങ്ങൾക്ക് വേണ്ടി ഒരു പാട് ഓടി നടന്നിട്ടുള്ള ആളുമാണ്.
എന്നാൽ സുന്ദർ പാലോടിനേപ്പോലെയും സന ബാപ്പുവിനെപ്പോലെയുമുള്ള സൂപ്പർ താരങ്ങളുടെ കൂടെ ഒരു സീനിൽ ഒന്നിച്ചഭിനയിക്കാൻ അവസരം കിട്ടുക എന്നു പറഞ്ഞാൽ അതെത്ര മാത്രം വലിയ ഭാഗ്യമാണ്!.

" അള്ളാ.. "
സഫിയ പടച്ചവന് നന്ദി പറഞ്ഞു.
അവൾ അഭിമാനത്തോടെ തൻ്റെ പ്രിയപ്പെട്ടവൻ്റെ മുഖത്തേക്കു നോക്കി നിന്നു.

" അപ്പോ ഇക്കാ ഷൂട്ടിങ്ങ് നാളെത്തന്നെ ഉണ്ടാവോ? എന്നേം കുട്ടികളേം കൂടെ കൊണ്ടു പോവോ ഷൂട്ടിങ്ങിന്?"
സഫിയ ആഹ്ലാദത്തോടെ പ്രിയതമനോടുകൂടെ ചേർന്നു നിന്നു.

"അതിനല്ലേടി നിന്നെ കൊണ്ടുപോകാൻ ഞാൻ ഇപ്പോഴെ ഓടി വന്നത്. നമ്മൾ എല്ലാവരും കൂടി നാളെ അടിച്ചു പൊളിക്കും!"
അവർക്കിടയിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ അപ്പോൾ  മുതൽ വീണ്ടും അവരോടു ചേർന്നു.

ജമീല അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
എങ്കിലും ചിന്നൻ്റെ വിയോഗം പോലെയൊരകലം അവർക്കിടയിൽ വന്നു  വേദനിപ്പിച്ചു നിൽക്കുന്നു. അതുകൊണ്ട് മാത്രം തൻ്റെ ആട്ടിൻപറ്റങ്ങൾ മേയുന്നതിൽ തന്നെ അവൾ ബോധപൂർവ്വം ശ്രദ്ധയൂന്നി.

മുസ്തഫ ജമീലയെ കണ്ടിരുന്നു. അയാൾ അടുത്തുവരാനും അവളോടു സംസാരിക്കാനും തുനിഞ്ഞതുമായിരുന്നു.എന്നാൽ സഫിയ ബോധപൂർവ്വം അയാളെ തടഞ്ഞുനിർത്തി.

"വാ, നമുക്കു പോകാം. കാര്യമൊക്കെ ഞാൻ അവിടെ ചെന്നിട്ടു പറയാം."
അവൾ തൻ്റെ ഭർത്താവിനെ തിരിച്ചുവിളിച്ചു .
ആട്ടിൻപറ്റങ്ങളേയും...
അവർ ആഹ്ലാദ ചിത്തരായി കൂട്ടുകൂടി കുന്നിറങ്ങിപ്പോകുന്നത് ജമീല അന്യയെപ്പോലെ മാറി നിന്നു കണ്ടു.

അവളുടെ ദുഃഖം അവളെ മാത്രം ഗ്രസിച്ചു.  കാറ്റിൻ്റെ തഴുകൽ തൊടാതെ, കുന്നിറമ്പിൻ്റെ മനോഹാരിത കാണാതെ, സ്വന്തം ഉള്ളറകളിൽ മാത്രം കിടന്നുതന്നെ വിങ്ങി.
വിങ്ങലേറെയായപ്പോൾ കുന്നു കയറിച്ചെന്ന് മുകളിൽ ആകാശത്തോടും താഴെ ഭൂമിയോടുമായി തൻ്റെ ദുഃഖം ഉറക്കെ വിളിച്ചു പറഞ്ഞു കരയണമെന്നവൾക്കുണ്ടായിരുന്നു. പക്ഷെ തനിക്കു മുന്നെത്തന്നെ തൻ്റെ പ്രിയതമൻ അവിടെക്കയറി സ്ഥാനം പിടിച്ചിരിപ്പുണ്ട്!
സ്വസ്ഥതയന്വേഷിക്കുന്നതാവാം..
ശാന്തിയന്വേഷിക്കുന്നതാവാം..
എന്നാൽ കൂട്ടത്തിൽ തൻ്റെ ഭാര്യക്കു കൂടി ആകാവുന്ന വിധത്തിൽ ഒരു സ്വസ്ഥത, ശാന്തി, അയാൾക്ക് അന്വേഷിക്കാനാകാമായിരുന്നു..

മുകളിൽ ഒരാളിരിക്കുന്നു.
ഇവിടെ ഈ അടിവാരത്തിൽ താനും.
ജീവിത മാർഗ്ഗമന്വേഷിച്ച് ഒരു കൂട്ടം ആടുകളേയും കൂട്ടി...
അതിരില്ലാതെ വളർന്ന തൻ്റെ ദുഃഖം കൂട്ടിവളർത്തുവാൻ മാത്രമായി, തന്നെയിതാ അയാളിവിടെ മേയാനും വിട്ടിരിക്കുന്നു!

ജമീലക്കു കണ്ണിൽ ഉറവ പൊട്ടി.
എന്നാൽ അവളതിനെ തടഞ്ഞില്ല.
ഭ്രാന്തൻ കുന്നിനോരത്ത് ചിരിക്കാൻ മാത്രമല്ലാതെ കരയാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടായിരുന്നല്ലൊ!

പണ്ട് ഭ്രാന്തനുരുട്ടിക്കയറ്റിയ കല്ല് തിരികെ വന്നു വീണതുപോലെ ജമീല അരികെക്കണ്ട കുഞ്ഞു വൃക്ഷക്കൈകളിൽ ചാരി നിന്നു വിദൂരതയിൽ കണ്ണു പായിച്ചു.
അകലെ ആകാശദൂരങ്ങളിൽ അവൾക്കു മുകളിലായി പരുന്തിൻ കൂട്ടങ്ങൾ പാറുന്നു.
നീട്ടിപ്പരത്തിയ ചിറകിനടിയിൽ ചെറിയ ചെറിയ നിഴലുകളെക്കൂടി കൂടെ പറത്തി അവൾക്കു മേലിലും അവയെ വെറുതെ  പാറിച്ചു കളിച്ചു.

താഴെക്കാഴ്ചകൾ മറന്ന് പാലച്ചുവട്ടിലെ പാറമേലമർന്ന് വാസുദേവൻ മുകളിൽ സ്വാസ്ഥ്യമനുഭവിക്കുന്നുണ്ടായിരുന്നു.
അയാൾ അയാളുടെ ദുഃഖങ്ങളേയും ദുരിതങ്ങളേയും മറന്ന് ഒരു ഭിക്ഷാംദേഹിയെപ്പോലെ തൻ്റെ മനസ്സും  ശരീരവും തമ്മിലുള്ള പിടി വിടുവിച്ചു ശാന്തനായി സ്വയം രമിക്കുകയാണ്.

ആഗ്രഹങ്ങളാണ് എല്ലാ ദു:ഖങ്ങൾക്കും കാരണം..
അയാൾക്കു മുകളിൽ കുട ചൂടി നിന്ന് പുതിയ ബോധി വൃക്ഷം പിന്നെയും അതു തന്നെ അയാളോടു പറയുന്നു..
നിർവ്വാണത്തിൻ്റേതായ അനുഭൂതിയെ കൈയ്യെത്തിപ്പിടിക്കാൻ അതയാളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു!

മനസ്സിനും ബുദ്ധിക്കും ഇന്ദ്രിയങ്ങൾക്കും ഇന്ദ്രിയ വിഷയങ്ങൾക്കും  പിടികൊടുക്കാതെ വേണം ആത്മാവെന്ന അയ്യാളിലെ ദൈവത്തോടു രമിക്കാനെന്ന് അയാളിലെ ബ്രാഹ്മണൻ അയ്യാളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു..

പ്രിയതമൻ ധ്യാനത്തിലാണ്.
അവനറിയാതെ അവൾ അവർക്കെല്ലാവർക്കുമായി സ്വയം  ഉരുകുന്നു..
ഒരു ജീവിതം കരുപ്പിടിപ്പിക്കുവാൻ, പണത്തിൻ്റെ സാദ്ധ്യതകളന്വേഷിച്ച് പരക്കം പായുവാൻ,
അവൾ മാത്രം തുനിഞ്ഞിറങ്ങുന്നു..
ഭ്രാന്തൻ കുന്നിൻ പൊടിച്ചു ചിനച്ച പുൽത്തരിയിൽ പോലും തങ്ങളുടെ അന്നന്നത്തെ അന്നത്തെ പ്രത്യാശയോടെ ഉറ്റുനോക്കുന്നു!

ഭൂമി അവൾക്കു മാത്രമായി അപ്പോൾ അന്നമായി വിളഞ്ഞു നിന്നു !
അവളതിൻ്റെ കനിവിൽ തളിരു പോലെ വിടരാൻ ശ്രമിച്ചു.
അവളുടെ കൊമ്പുകൾ വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും കുഞ്ഞു വൃക്ഷത്തൈകളെ പെറ്റുപോറ്റുന്നതും കിനാവു കണക്കെ കണ്ടു.
കിനാവുകൾക്കിടയ്ക്കെല്ലാം അവൾ തൻ്റെ ഉദരത്തെ കൈത്തലത്താൽ തടവിനോക്കി!

സ്രഷ്ടാവ് ആഗ്രഹങ്ങളായി തന്നിൽ നിറയുന്നുണ്ട്.
സ്രഷ്ടാവിൻ്റെ ഇച്ഛപോലെ തന്നിൽ പുതിയ സൃഷ്ടികൾ മുള പൊട്ടി വിടരുന്നതും,
വിടർന്നു വളർന്ന് തനിക്കു ചുറ്റും കലമ്പൽ കൂട്ടി നടക്കുന്നതും,
ഒടുക്കമായി തന്നെത്തന്നെ പ്രകൃതിയുടെ മടിത്തട്ടിൽ ലയിപ്പിച്ചു ചേർക്കുന്നതുമെല്ലാം ഒരു സ്വപ്നം പോലെ ജമീലയുടെ ഏകാന്തതകളിൽ ചിനച്ചു വളർന്ന് ചില്ലകൾ പടർത്തി പൂക്കാൻ തുടങ്ങി..

2023, ജൂൺ 6, ചൊവ്വാഴ്ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം പന്ത്രണ്ട്.

പ്രപഞ്ചം ഉറങ്ങിക്കിടക്കെ അവരുണർന്നിരിക്കുന്നു.
ഇന്നിൻ്റെ മനുഷ്യരുടെ ആകുലതകളും പേറിക്കൊണ്ട്..
മനുഷ്യരാശിയുടെ ക്ഷേമത്തെ പറ്റി അക്ഷമരും ആശങ്കാകുലരുമായിക്കൊണ്ട് ..
അവർ കലാകാരൻമാരാണ്.
മനുഷ്യരാശിയെ നന്മയുടേയും സൗഹാർദ്ദത്തിൻ്റേയും സമത്വത്തിൻ്റെയും പാതയിലൂടെ വഴി തെറ്റാതെ നയിച്ചുകൊണ്ടിരിക്കുന്ന ആ കൂട്ടർ എല്ലായിടത്തും ഉള്ളതുപോലെ സാന്ത്വനത്തിലും ഉണ്ടായിരുന്നു.

സിന്ധുരാജ്, സലിം ഭായി, ഇന്ദ്രൻ എന്നിങ്ങനെയുള്ളവരുടെ  സാന്നിധ്യം 
സാന്ത്വനത്തെ നന്മ കൊണ്ട് പൂരണം ചെയ്തു.
അവിടെ സ്നേഹവും സമത്വവും ഊട്ടിയുറപ്പിച്ചു.
അതിനു കാരണം അവർ ശിൽപ്പികളാണ് എന്നതായിരുന്നു.
അവരുടെ കൈകളെ ഉണർത്തുകയും ഉയർത്തുകയും ചെയ്തു കൊണ്ട് പ്രകൃതി തൻ്റെ മുഖാവരണം മിനുക്കുന്നു.
പ്രകൃതിയെ സുന്ദരമാക്കിത്തീർക്കുന്നു.
സ്വർഗ്ഗതുല്യമാക്കുന്നു.
സഹവാസികളുടെ ദുഃഖവും കണ്ണീരും ഒപ്പിക്കൊടുക്കുന്നു.
അതിനവർ എപ്പോഴും സമരമുഖത്തു തന്നെ നിൽക്കുന്നു.
വെടിയുണ്ടകൾ മാറിൽ പതിച്ചു വീഴുമ്പോഴും അവർ മരണമില്ലാത്തവരായി ഇല്ലാത്ത നാവിനാൽ അനീതിക്കെതിരായി ഗർജിച്ചുകൊണ്ടേയിരിക്കുന്നു.
എതിരാളികൾ ജീവിച്ചിരുന്ന അവരേക്കാൾ മരിച്ചു പോയ അവരെ പേടിക്കുന്ന വിധം പ്രത്യാശയുടെ നാളെകളായി അവർ മാറിപ്പോകുന്നു!

അവർ പ്രപഞ്ചത്തെ പണിയുന്ന ശിൽപ്പികളാണ്.
മനുഷ്യ സംസ്കാരത്തിൻ്റ അമരക്കാരാണ്.

ഇന്ദ്രൻ ഒരു നാടകമെഴുതാൻ പോവുകയാണ്.
അയാളുടെ മനസ്സിലപ്പപ്പോൾ ഉരുത്തിരിഞ്ഞു വന്നിരുന്ന മനുഷ്യരാശിയുടെ ക്ഷേമത്തെ കുറിച്ചുള്ള തൻ്റെ  ആശയങ്ങൾക്ക് സംവേദനാത്മകമായ ഒരു രൂപം കൊടുക്കുക എന്നുള്ള  ക്ലേശിപ്പിക്കുന്ന ഒരു ഉദ്യമത്തിലമർന്നിരുന്നു അയാൾ. തൻ്റെ സങ്കൽപ്പം രൂപമാർന്ന്  ചുറ്റുപാടുകളോട് സംസാരിക്കുകയും കലഹിക്കുക പോലും ചെയ്ത് നന്മയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ അയാൾ ശ്രമിക്കുകയാണ്.
അതുകൊണ്ടാണല്ലൊ അയാൾ ഒരു കലാകാരൻ എന്ന് നമുക്കു മനസ്സിലാക്കാനാവുന്നതു തന്നെ!

ന്യൂനമർദ്ദമുണ്ടോ?, അതോ ഇതിനി ചക്രവാത ച്ചുഴിയാണോ!
ഋതുഭേദങ്ങൾക്കു കണക്കു ചേരാതെ കാലം തെറ്റിപ്പിറന്ന  മഴ മേഘക്കൂട്ടങ്ങൾ അങ്ങ് ആകാശത്ത് സ്വയം ചോർന്നൊലിക്കാൻ പാകത്തിൽ ചുരക്കാനുള്ള ശ്രമത്തിലാണ്. പെയ്ത്തിനു മുമ്പേ തൻ്റേടിയായ ഒരു കാറ്റു വരുന്നു!
അത് പലതും പറത്തിക്കളിക്കുന്നു!
എഴുതിത്തീരേണ്ട കടലാസുകളാണ് ചുറ്റിലും പാറിപ്പറക്കുന്നത്!

ഇന്ദ്രൻ ചെറുചിരിയോടെ കടലാസുകളെ കാറ്റിലൊഴുകുന്ന പായ്ക്കപ്പലുകളെയെന്നോണം ആസ്വദിച്ചു കണ്ടു നിന്നു. രൂപമാറ്റം കൊള്ളുന്ന
തൻ്റെ മനസ്സിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ അവയിലോരോന്നിലും സന്നിവേശിച്ച് ചുറ്റുപാടുകളെ കലഹിച്ചുണർത്തേണ്ടതാണ്.
എന്നാലും ആദ്യം കാറ്റു പറയട്ടെ കടലാസു കപ്പലുകളോട്ടിക്കളിക്കുന്ന ഇക്കഥ.
താൻ കാത്തിരിക്കാം, ക്ഷമാശീലനായി..

താൻ കണ്ടും കേട്ടും തൊട്ടു മറിഞ്ഞ ആളുകൾ മനസ്സിനുള്ളിൽ ഒരു ജാഥ പോലെ വന്നു പോകുന്നുണ്ട്. അവരിൽ ചിലരുടെ പേരുകൾ മുന്നണിയിൽ വരുമ്പോൾ ചിലരുടെ രൂപങ്ങളാണ് കഥയിലിടം തേടി തിക്കിത്തിരക്കുന്നത്. ചിലർ പ്രവൃത്തികൾ ക്കൊണ്ട് പാത്രസൃഷ്ടിക്കായി മനസ്സിലുടക്കി നിൽപ്പുണ്ട്.
പാറിപ്പറന്ന കടലാസ്സു തുണ്ടുകളിൽ മാർജിനിട്ട് പേനയാൽ അവരെ കോറിത്തുടങ്ങാനൊരുങ്ങവെ,  സെയ്തലവിയും ശ്രീധരേട്ടനും സലിം ഭായിയുമൊക്കെ ഇന്ദ്രനു ചുറ്റും വന്നു നിരന്നു!
എന്താണ് എഴുതുന്നതെന്നവർക്ക് അറിയണമായിരുന്നു.
"ഒരു നാടകം ഞാനെഴുതാൻ പോവുകയാണ് "
"എവിടെയെങ്കിലും കളിക്കാനാണോ?"
"ഞങ്ങൾക്കും ഒരു റോൾ തരുമോ?" 
"ഞങ്ങൾക്കും പറ്റിയ കഥയാണോ?"
ഓരോരുത്തരും എഴുത്തുമേശയോട് ചേർന്ന് ചിരിച്ചു കൊണ്ടു ചോദിച്ചു.

ഇന്ദ്രൻ എഴുത്തു നിർത്തി അവരോരോരുത്തരേയും മാറി മാറി നോക്കി.

ഇതാ കുറച്ചു പേർ അഭിനേതാക്കളാകാൻ തൻ്റെ അരുകിൽ വന്നു നിൽക്കുകയാണ്.
വേറെ ചിലർ അവരുടെ ഇരിപ്പിടങ്ങൾക്കും പ്രവൃത്തികൾക്കും മദ്ധ്യേ ഇവിടേക്ക് എന്തു സംഭവിക്കുന്നു എന്നറിയാൻ മാത്രം പാളി നോക്കുന്നു.

" ഇത് കളിക്കണം എന്നുദ്യേശിച്ച് തന്നെയാണ് എഴുതുന്നത്. ഇക്കൊല്ലത്തെ ഗ്രാമകം നാടകോത്സവത്തിൻ്റെ തയ്യാറെടുപ്പുകൾ തുടങ്ങിയതായി എനിക്കറിയാൻ കഴിഞ്ഞു. ഇപ്രാവശ്യത്തെ നാടകോത്സവം സംഘാടക സമിതി കൺവീനർ സുധീഷ് വാസുദേവ് എനിക്കു പരിചയമുള്ള ആളാണ്.
രാജു സിഎഫ്, പിന്നൊരു പ്രശോഭ് പ്രകാശ്, ഒരു പ്രബലൻ വേലൂർ ,വേറൊരു പ്രതാപൻ കെ എസ് അങ്ങിനെയങ്ങിനെ കുറച്ചു നാടക പ്രവർത്തകരെ ഗ്രാമകത്തിൻ്റെ കമ്മിറ്റിക്കാരായി എനിക്കു മുൻപരിചയമുണ്ട്.
അരുൺലാൽ പോലുള്ള വലിയ വലിയ പുളളികളുടെ നാടകങ്ങളാണ് ഈ ഫെസ്റ്റിവലിൽ വരാറ്.
സാന്ത്വനം പോലുള്ള ചാരിറ്റി ട്രസ്റ്റു കൾക്കൊക്കെ ചെറിയ വേദി അവർ സാധാരണ നൽകിക്കാണാറുണ്ട്.
ഉള്ള പരിചയം വെച്ച് ഒരു ഇരുപതു മിനിറ്റിൻ്റെ ഒരു പ്ലേയ്ക്കവർ അവസരം തരും എന്നു തന്നെയാണെൻ്റെ വിശ്വാസവും.
നമ്മുടേതു പോലുള്ള സാമൂഹിക സേവന പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്നവരും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നവരുമാണവർ "

ഇന്ദ്രൻ പറഞ്ഞത് എല്ലാവരിലും സന്തോഷം വിടർത്തി.
സ്വജനങ്ങളാൽ ഉപേക്ഷിക്കപ്പെട്ടിട്ടും തങ്ങൾക്ക് ആരൊക്കെയോ ഉണ്ട്, അലെങ്കിൽ തങ്ങൾ ആരൊക്കെയോ ആണ് എന്ന് സ്വയം ആശ്വസിക്കാൻ പാകത്തിൽ അവരെ ഗ്രാമകം തങ്ങളോട് ചേർത്തു പിടിക്കും എന്ന് ഇന്ദ്രനോടൊപ്പം അവരെല്ലാവരും വിശ്വസിക്കാൻ ശ്രമിച്ചു.

" ഞാൻ അൽപ്പം വയ്യാത്തവനാണ്. അങ്ങിനെ ഒരു വേഷം മതീ ട്ടോ എനിക്ക്"
സെയ്തലവി തൻ്റെ ആഗ്രഹം മൂടി വെച്ചില്ല.
കാരണം സെയ്തലവിയും ഗ്രാമകത്തിൻ്റെ നന്മ അറിയുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളായിരുന്നു.
ഒരഭിനേതാവ് അല്ലാതിരിക്കെ തന്നെ താനും തന്നെപ്പോലുള്ളവരേയും ഗ്രാമകം ഒരു വേദി നൽകി ആദരിക്കും എന്നതിൽ സംശയമില്ലാത്ത ആളുമായിരുന്നു!

തങ്ങൾക്കു വേണ്ടി, തങ്ങളെപ്പോലുള്ളവരുടെ ശബ്ദമാകാൻ ഒരു നാടകം എങ്ങനെയാണ് ജനിക്കുന്നത്?
അതിൻ്റെ വളർച്ചയും അരങ്ങു കാണലുമൊക്കെ എങ്ങിനെയാണ് സംഭവിക്കുന്നത്?!
എന്നതൊക്കെ അറിഞ്ഞു കാണാനുള്ള ആകാംക്ഷ ഓരോരുത്തർക്കുമുണ്ടായി.

"ശരി .സെയ്തലവി, അറുപത്തിയഞ്ച് വയസ്സ് പ്രായം.ക്ഷീണിച്ചു മെലിഞ്ഞ ശരീരം. മുഷിഞ്ഞ വസ്ത്രങ്ങൾ. തൊഴിൽ രഹിതൻ.
കട്ടിലിൽ ഇരിക്കുകയാണ്. സന്ധ്യാനേരം!"
ഇന്ദ്രൻ ഇത്രയും പറഞ്ഞ് സെയ്തലവിയെ സൂക്ഷിച്ചു നോക്കി.

സെയ്തലവി ശരിയെന്ന മട്ടിൽ മൂളുകയും തലയാട്ടുകയും ചെയ്തു.

"ഈ അവസ്ഥയിലുള്ള സെയ്തലവിമാരുടെ മുറികളിൽ ധാരാളം കൊതുകുകൾ കാണില്ലേ?"
ഇന്ദ്രൻ്റെ ചോദ്യത്തിന് സെയ്തലവി ശരിവെച്ച്  തലയാട്ടി.

" അപ്പോൾ സെയ്തലവി എന്തു ചെയ്യും?"
"അടിച്ചു കൊല്ലാൻ നോക്കും"
"ശരി . ചെയ്തു നോക്കൂ."

സെയ്തലവി മുറിയിൽ കൊതുകുകളുണ്ട് എന്ന സങ്കൽപ്പത്തിൽ കൊതുകുകളെ അടിച്ചു കൊല്ലുന്നതായി അഭിനയിക്കാൻ ശ്രമിച്ചു. 

" ഓക്കെ. ഒരുപാടു കൊതുകുകളെക്കൊണ്ട് മുറി നിറഞ്ഞിരിക്കുകയാണെങ്കിലോ?"

"പടച്ചോനെ, ഈ കൊതുകുകളെക്കൊണ്ട് തോറ്റു പോയല്ലോ. ഡീ ജമീലാ, പൊകയ്ക്കാനെന്തെങ്കിലും എടുത്തോണ്ടു വാടീ .കൊതുകു കടിച്ചിട്ട് ഒരു പാകവുമില്ല"
സെയ്തലവിയുടെ അഭിനയം കണ്ട് എല്ലാവരും ചിരിച്ചു.
" ഇതാണ് നിങ്ങൾ അഭിനയിക്കേണ്ട വിധം. സാധാരണ ജീവിതത്തിൽ നിങ്ങൾ എങ്ങിനെ ചിന്തിക്കുന്നു, പെരുമാറുന്നു..
അങ്ങിനെ മാത്രം ചെയ്യുക. ഒരിക്കലും അഭിനയിക്കുകയാണെന്ന തോന്നലോടെ ചെയ്യരുത്. കഥയുടെ അവസ്ഥ കണ്ടറിഞ്ഞ് നിങ്ങൾ നിങ്ങളുടെ മനസ്സിനെ കഥാപാത്രത്തിൻ്റെ അതേ വൈകാരികാവസ്ഥയിലേക്ക് പൂർണ്ണമായും മാറ്റി സ്വയം കഥാപാത്രമായി ജീവിക്കണം .
എനിക്കു തോന്നുന്നത് നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ കഥ വന്നു പറയുക. നിങ്ങളാകുന്ന കളിമണ്ണുകൊണ്ട് നിങ്ങൾ തന്നെ ഒരു കഥ കുഴയ്ക്കുക.
നിങ്ങളുടെ ദു:ഖം, നിങ്ങളുടെ വേദന അതൊക്കെ നിങ്ങളിൽ നിന്നു തന്നെ എല്ലാവരും അറിയട്ടെ."

ഇന്ദ്രൻ തൻ്റെ നാടക സങ്കൽപ്പത്തെ തൻ്റെ അഭിനേതാക്കൾക്ക് വെളിപ്പെടുത്തി.
അങ്ങിനെ അവരുടെ സന്തോഷത്തിനും സമാധാനത്തിനുമായി അപ്പോൾ മുതൽക്ക് അവർ അവരുടെ കഥ കൊണ്ട് ഒരു നാടകം രൂപപ്പെടുത്താൻ തുടങ്ങി.

അവരുടെ നാടകം തുടങ്ങുന്നത് ഒരു നാട്ടിൻപുറം കവലയിൽ നിന്നുമായിരുന്നു.
കൊതുകുകടിയേറ്റ് വീർത്ത കൺപോളകളുമായി ഉറക്കച്ചടവോടെ വരുന്ന സലിം ഭായിയിൽ നിന്നും ആദ്യ സംഭാഷണം തുടങ്ങുന്നു.
സലിം ഭായി ഉറക്കെ കോട്ടുവാ ഇടുകയാണ്.തുടരെ തുടരെ .പശ്ചാത്തലത്തിൽ ഇരമ്പിയാർക്കുന്ന കൊതുകു കൂട്ടങ്ങളുടെ ശബ്ദം അപ്പോൾ ഇന്ദ്രൻ മനസ്സിൽ കണക്കു കൂട്ടിയെടുത്തു.

സലിം ഭായി കൈ കൊണ്ട് കൊതുകുകളെ അടിക്കുകയാണ്. തൻ്റെ ഇരു കണ്ണുകളിലും വന്നാർത്തു കടിക്കുന്ന കൊതുകുകളെ.

"എനിക്ക് ഈ കൊതുകുകളെ ഇഷ്ടമേയല്ല.
ഒരു മനുഷ്യച്ചോര മോഹിച്ച് എത്ര കൊതുകുകളാണ് ഈ ആർത്തലച്ചു വരുന്നത്!
കാര്യങ്ങൾ ഇങ്ങനെത്തന്നെ പോവുകയാണെങ്കിൽ അധികം വൈകാതെ നാടു മുഴുവൻ ചോരയൂറ്റി ക്കുടിച്ചു മാത്രം ജീവിക്കാൻ കൊതിക്കുന്ന  കൊതുകു കൂട്ടങ്ങളെക്കൊണ്ടു നിറയും."

വീട്ടിലേക്കുള്ള പലവ്യഞ്ജനങ്ങളും വാങ്ങിച്ച് രംഗത്തേക്ക് കടന്നു വരുന്ന സെയ്തലവി.
സെയ്തലവിയെ കാണുന്നതോടെ സംലിഭായിയുടെ കണ്ണുകൾ തിളങ്ങുന്നു.
" ഒരു കോടി. അതും നാളെ നറുക്കെടുക്കുന്നത്. ഒരു പത്തു ടിക്കറ്റെടുക്കട്ടെ?"

സലിം ഭായി ഒരു ലോട്ടറിട്ടിക്കറ്റു കച്ചവടക്കാരൻ്റെ വേഷത്തിലാണീ നാടകത്തിൽ.
അയാൾ തൻ്റെ ടിക്കറ്റ് റാക്ക് പരതിയെടുത്ത് സെയ്തലവിക്കു നേരെ നീട്ടി.

"ടിക്കറ്റു വേണ്ട ലോട്ടറിക്കാരാ. കൈയ്യിൽ ഒന്നും ബാക്കിയില്ല. പറ്റു വരെയായി പലചരക്കുകടയിൽ. ഈ പേക്കറ്റിൽ പൊതിഞ്ഞു വരുന്ന സാധനങ്ങൾക്കൊക്കെ എന്താ വില!"

"ഉവ്വ്. എന്നാൽ കർഷകനോ പുല്ലുവില!
എന്നാലും എൻ്റെ സഹോദരാ, നമ്മളെപ്പോലുള്ള പാവങ്ങൾക്ക് മാത്രമുള്ള ആകെയുള്ള ആശ്വാസവും പ്രതീക്ഷയും എന്താന്നറിയോ?
ദാ, അതിതാണ്.
ഇതടിച്ചാൽ എൻ്റെ സഹോദരാ. താങ്കളുടെ എല്ലാ കഷ്ടപ്പാടുകളും അതോടെ തീരും."
സലിം ഭായി ടിക്കറ്റുകൾ വിടർത്തിക്കാട്ടി വീണ്ടും സെയ്തലവിയെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു.

" അടിക്കുന്ന ടിക്കറ്റാണോ! എങ്കിൽ എനിക്കൊരെണ്ണം." തന്നെ കടിക്കുന്ന കൊതുകിനെ അടിച്ചു കൊണ്ട് ശ്രീധരേട്ടനും ആ സമയം രംഗത്തേക്ക് പ്രവേശിച്ചു.
ഒരു കോടി കൺമുന്നിൽ കണ്ടാലെന്ന പോലെ സലിം ഭായിയുടെ ടിക്കറ്റു റാക്കിനു മുന്നിൽ അയാൾ ആർത്തിയോടെ നിന്നു !

ഒരു കോടിയുടെ പ്രലോഭനത്തിൽ പെട്ടു പോയ ശ്രീധരേട്ടൻ ഒരു നിമിഷം ഭഗവാനെ സ്മരിച്ചു. തനിക്കു കിട്ടുന്നതിൽ പാതി ഭഗവാന് സമർപ്പിക്കാം എന്നു ആത്മഗത രൂപേണ പറയുകയും ചെയ്തു.  
ഒരു കോടി പ്രലോഭനത്തിൽ സെയ്തലവിയും കുടുങ്ങി.  കടം വാങ്ങിയെങ്കിലും ഒരു ലോട്ടറിയെടുക്കണമെന്ന ആഗ്രഹം അയ്യാളിലും അപ്പോൾ മുതൽ അദമ്യമായിത്തീർന്നു.

" ഒരു നൂറു രൂപ കടം താടൊ. നാളെത്തന്നെ തിരിച്ചു തരാം " . സെയ്തലവി ശ്രീധരേട്ടനോട്  ഒരു കടാഭ്യർത്ഥന നടത്തി നോക്കി. പക്ഷെ ശ്രീധരേട്ടൻ വഴങ്ങിയില്ല. 

"എൻ്റെ പൊന്നു ചങ്ങാതി. കൈയ്യിലുള്ള കാശിനു മുഴുവൻ ഞാൻ ടി ഇന്നലെത്തന്നെ ടിക്കറ്റെടുത്തതാണ്. മൂന്നെണ്ണം ഒരക്കത്തിനാണ് പോയത്.
ഒരൊന്നു മാറി ഏഴായിരുന്നെങ്കിൽ! ഒരെട്ടുമാറി നാലായിരുന്നെങ്കിൽ! ഒന്നിലെ ഒന്നു മാറി ഒമ്പതായി വന്നെങ്കിൽ എൻ്റെ തലവര തന്നെ മാറി മറിഞ്ഞേനെ! എനിക്കുമൊരു കോടീശ്വരനാകാമായിരുന്നു.
ഇനിയൊന്നെടുക്കാനെൻ്റെ കൈയ്യിൽ പത്തിൻ്റെ പൈസയില്ല" ശ്രീധരേട്ടൻ കൈ മലർത്തി.

അങ്ങിനെയെങ്കിൽ ഇനി എന്തു ചെയ്യും?
പ്രലോഭനം ഉടലോടെ വിഴുങ്ങിപ്പോയ സെയ്തലവി പോംവഴി ആലോചിക്കുകയാണ്.

" കാശില്ലെങ്കിൽ വേണ്ട, ഒരു നൂറിൻ്റെ ടിക്കറ്റെനിക്ക് കടമായി എടുത്തു തന്നൂടെ ? നാളെ പകരം വേറെയെടുത്തു തരാം".

"ഏയ്.ആർക്കും കടമില്ല. ഇന്നു റൊക്കം, നാളെയാണ് കടം."
സലിം ഭായി ഇടയ്ക്കു ചാടിക്കയറിപ്പറഞ്ഞു.

ശ്രീധരേട്ടൻ തൻ്റെ കൈവശമിരിക്കുന്ന നൂറു രൂപാ നോട്ടിലേക്കും മുന്നിൽ വയ്യാവേലിയായി വന്നു പെട്ട സെയ്തലവിയുടെ മുഖത്തേക്കും മാറി മാറി നോക്കി.
സെയ്തലവി പോകുന്നതു വരേയ്ക്കും അയാൾ ടിക്കറ്റെടുക്കുന്നില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു.

സെയ്തലവി നിരാശനായി.
നാടകമിങ്ങനെ മുന്നോട്ടു പോകുമ്പോൾ പെട്ടെന്ന് ഒരു പുതിയ കഥാപാത്രം രംഗത്തേക്ക് പ്രവേശിച്ചു!

"എന്നെയും നാടകത്തിൽ ചേർക്കുമോ?"

അടുക്കളയിൽ പാചകത്തിലായിരുന്നു ശ്രീരാമനായിരുന്നുവത്.

ഇന്ദ്രൻ ശ്രീരാമനെ സൂക്ഷിച്ചു നോക്കി.
അയാളിലും ഇന്ദ്രൻ തൻ്റെ ഒരു കഥാപാത്രത്തെ കണ്ടു.

പാക്കനാരുടെ വംശത്തിൽ പിറന്ന ആട്ടവും പാട്ടും താളവും പഠിച്ച കഴിവുള്ള കലാകാരൻ തന്നെയായിരുന്നു ശ്രീരാമൻ. അതോടൊപ്പം ആൾ നല്ലൊരു പാചക വിദഗ്ദൻ കൂടിയുമായിരുന്നു! പൊയ്ക്കുതിരകൾ നാടിളക്കി വരുന്ന അതിപ്രശസ്തമായ മച്ചാട് കുതിരവേലയുടെ തട്ടകത്തു നിന്നുമാണ് അയാൾ ഇവിടെ എത്തിച്ചേർന്നതെന്ന് ഇന്ദ്രനോർത്തു.

നല്ലൊരു പാചകകാരനാണല്ലൊ ശ്രീരാമൻ.
ശ്രീരാമൻ്റെ സദ്യ ആദ്യമൊക്കെ നാട്ടിൽ ആളുകൾക്ക് ഇഷ്ടമായിരുന്നു. 
പല സദ്യകളിലും വെപ്പുകാരനായി ശ്രീരാമനെ വിളിക്കാൻ തുടങ്ങിയതോടെ ആ തൊഴിലിൽ നിന്നും ശ്രീരാമന് വരുമാനവും കിട്ടിത്തുടങ്ങി.

എന്നാൽ ഇതധികം നീണ്ടു നിന്നില്ല.
ഉയർന്ന ജാതിക്കാർ ശ്രീരാമനൊരുക്കുന്ന സദ്യകളൊക്കെ ബഹിഷ്ക്കരിക്കുക പതിവായി.
ഉയർന്ന ജാതിക്കാർ അറിയാതെയെങ്ങാനും ശ്രീരാമൻ വെച്ചഭക്ഷണം കഴിച്ചു പോയാൽ അവരുടെ വീട്ടിലുള്ളവർ അവരെ വീട്ടിനകത്തേക്കു കയറ്റുക പോലുമില്ലാത്ത സ്ഥിതി വന്നു.
അങ്ങിനെ ശ്രീരാമനെ സ്വജാതിയിലുള്ളവർ പോലും സദ്യയൊരുക്കാൻ വിളിക്കാതെയായി.

സവർണ്ണ ജാതിക്കാരായ ആളുകൾ അവർണ്ണരുടെ വീട്ടിൽ നടക്കുന്ന സദ്യ സത്ക്കാരങ്ങളിൽ പങ്കുകൊള്ളണമെങ്കിൽ അവശ്യം ഒരു സവർണ്ണൻ തന്നെ ആ സദ്യയൊരുക്കുകയെങ്കിലും ചെയ്യണം എന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. 
ഇതു മൂലം താഴ്ന്ന ജാതിക്കാരും അവരുടെ സദ്യ സത്കാരങ്ങളിൽ സവർണ്ണരായ പാചകക്കാരെ വിളിച്ചു വരുത്തി ശ്രീരാമനു പകരമായി അവസരങ്ങൾ വാരിക്കോരിക്കൊടുത്തു. 

മനംനൊന്ത്
അന്ന് മച്ചാട് മലയിറങ്ങിയതാണ് ശ്രീരാമൻ. ഒരു പകപോലെ പല നാടും അലഞ്ഞു.
പല ദേശങ്ങൾ, പല ഭാഷക്കാർ, പല തൊഴിലുകൾ. പലയിടത്തുമെത്തി. പക്ഷെ എല്ലായിടത്തും അയാൾ ഒന്നു മാത്രം സ്ഥായിയായിക്കണ്ടു. വംശീയതയിൽ നിന്നും ഉരുത്തിരിഞ്ഞെത്തിയ അയിത്താചരണം. ഇതു മാത്രം ഒരു മാറ്റവുമില്ലാതെ എപ്പോഴും എല്ലായിടത്തും കണ്ടും കൊണ്ടും അനുഭവിച്ചു.അങ്ങിനെ യാത്രക്കൊടുവിൽ കറങ്ങിത്തിരിഞ്ഞ് സ്വാന്ത്വനത്തിലുമെത്തിയതാണ്.

എന്നാൽ ഇവിടെ വർണ്ണാശ്രമ വ്യവസ്ഥകളുടേതായ വേർതിരിവുകൾ ഇല്ലാതിരിക്കെ, പാചകപ്പുരയിൽ സധൈര്യം അനാഥർക്കു വെച്ചു വിളമ്പാൻ അയാൾക്കായി. കൂടെ അവർക്കൊപ്പം ഉണ്ടുറങ്ങാനുമായി.

"ശരി ശരി ശ്രീ രാമാ, താങ്കളുടെ കഥയും ഈ നാടകത്തിൽ ചേർക്കുന്നുണ്ട്. ജാതി വെറി കാരണം പഴയിടങ്ങളിൽ നിന്നും പലായനം ചെയ്ത് പുതിയിടങ്ങളിൽ പാചകക്കാരനായി ജീവിച്ചു തീർക്കേണ്ടി വന്ന  താങ്കളുടെ ദുഃഖം താങ്കൾക്ക് ഈ നാടകത്തിൽ പറയാം."

ഇന്ദ്രൻ്റെ വാക്കുകൾ കേട്ട് ശ്രീരാമൻ മച്ചാടിൻ്റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി.
അയാൾ തൻ്റെ അഭിനയമോഹം ഗ്രാമക വേദിയിൽ സമർപ്പിക്കാനൊരുങ്ങുകയും ചെയ്തു!

2023, മേയ് 29, തിങ്കളാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ


അദ്ധ്യായം പതിനൊന്ന്

ചിന്നൻ്റെ ചവിട്ടടിക്കു താഴെ പാതിയടർന്നു താഴെ വീഴാൻ വെമ്പി നിൽപ്പുണ്ട് രണ്ടു കമുകിൻ പട്ടികകൾ!
പഴക്കം ബാധിച്ചിട്ടുണ്ടെങ്കിലും സമയാസമയങ്ങളിലെ റിപ്പയറിങ്ങ് മൂലം സെയ്തലവി കാര്യശേഷി വരുത്തിയിരുന്ന കൂടായിരുന്നു.
ദിവസവും കുഞ്ഞിനെപ്പോലെയെന്നവണ്ണം നോക്കണം കാലം തെറ്റിയ കൂടിനെ.
ഇല്ലെങ്കിൽ നായ്ക്കൾ കയറിക്കിടക്കുന്നതു കൂടി കാണേണ്ടി വരും ഉടമസ്ഥൻ!

കുറച്ചു നാളായി ഒരു ചുറ്റിക പ്രഹരം പോലും എവിടെയും വീണ ലക്ഷണം കാണുന്നില്ല.
പന്ത്രണ്ടാടുകളെ പന്തി തിരിച്ചു വേർപിരിച്ചു നിർത്തിയിരുന്ന പട്ടിക ക്കോലുകളാണ് ഇരുമ്പാണികളടർന്ന് വേറിടാൻ പാകത്തിൽ കൂട്ടിലെ അന്തേവാസികളുടെ കൈയ്യേറ്റത്തിന് വിധേയമായി നിൽക്കുന്നത്!

കൂടു റിപ്പയർ ചെയ്യണം അടിയന്തിരമായി.
വീണ്ടും ആശാരി മണിക്കുട്ടനെപ്പോലൊരാളുടെ സേവനം ആവശ്യപ്പെടാൻ പാകത്തിൽ ഒരാളുടെ സാന്നിധ്യം അവിടെ ഇപ്പോൾ ഇല്ലായിരിക്കാം!
എന്നിട്ടും അങ്ങിനെയൊരാൾ ആ ആവശ്യമുയർത്തി അപ്പോൾ പുറത്തു നിന്നും അവിടേക്ക് പടി കയറി വന്നു.

വന്നപാടെ ആഗതൻ്റെ ഉരുക്കുമുഷ്ടികൾ ചിന്നനെ പിടിച്ചു വലിച്ചു ,അവൻ്റെ താടിരോമങ്ങളെ പിടിച്ചുലച്ചു.
ഇടിച്ചു തെറിപ്പിക്കാൻ പാകത്തിന് കരുത്തുണ്ട് ചിന്നന്.
ആട്ടിൻ കൂട്ടത്തിലെ നായകനും കൂട്ടരുടെ സംരക്ഷകനുമാണ്.
ചിന്നൻ പിൻ കാലിലുയർന്ന് മുൻ മുഷ്ടികൾ ചുരുട്ടി മുരൾച്ചയോടെ നിന്നു. കൂടു തകർത്തിറങ്ങാൻ അവൻ്റെ മനസ്സപ്പോൾ വെമ്പി നിൽപ്പുണ്ടാകാം.

ജമീലയുടനെ സമാധാനിപ്പിക്കാനെന്നോണം കൊപ്ര പിണ്ണാക്കു കലർത്തിയ ഇളം ചൂടുള്ള കഞ്ഞി വെള്ളം കാടിയോടെ ചിന്നൻ്റെ മുമ്പിലേക്കു നീക്കിവെച്ചു കൊടുത്തു.

പാവം!
എത്ര ആടുകളെ വാങ്ങിയും വിറ്റും പണം കൈപ്പറ്റിയിട്ടുണ്ട് ഇതിനകം !
ഉപ്പ കൂടെ നിറുത്തി കച്ചവട തന്ത്രങ്ങളോരോന്നും പഠിപ്പിച്ചു തന്നതോർക്കുന്നു.
എന്നിട്ടും കച്ചവടത്തിനിറങ്ങുമ്പോൾ അവ ഓരോന്നിനോടുമുള്ള ഉള്ളിൻ്റെ ഉള്ളിലെ സ്നേഹവാത്സല്യങ്ങൾ വെന്തഴിഞ്ഞു ബാഷ്പമായി അവളുടെ കണ്ണു നനയിക്കുകയായിരുന്നു.
അവൾ ചിന്നൻ്റെ നെറുകിലും തലോടി.
അവൻ അരുമയായി കൂടിനോരം ചേർന്ന് അവളെ ഉരുമ്മി നിന്നു.

"ഡീ, ജമീലാ .. അൻ്റെ പുയ്യാപ്ല എവിടേടീ? എണീറ്റില്ലെ ഓൻ?"
അഹമ്മദിക്കാ അവളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
" ഇല്ല. ഉറങ്ങാണ്"
"അന്ക്കാ ആശാരീനെ വിളിച്ച് ഈ കൂടൊന്ന് നന്നാക്കിച്ചാലെന്താ?
അലക് പകുതിയും ഇളകിക്കഴിഞ്ഞു. പാതിരാത്രി നിൻ്റെയൊക്കെ ഉറക്കത്തിൻ്റെടേലാവും ഇവറ്റകൾ കൂടും പൊളിച്ചു പുറത്തുചാടുക . പിന്നെ നല്ല കഥയാകും. ഇറച്ചി ചോരമണത്ത് നടക്കണ നായ്ക്കളാ പുറത്തു നിറയെ. അവറ്റ വന്നു കേറിയാ എന്താ സ്ഥിതി!?"

"ശരിയാക്കണം അഹമ്മദിക്കാ. ആശാരി വന്നാല് ഉറുപ്യ ആയിരം കൂലി കൊടുക്കണം.
ഉപ്പയില്ലാത്തതാ. എന്നെക്കൊണ്ടതിനൊന്നും ഒരു പാകവുമില്ല. തൽക്കാലത്തേക്ക് ഞാൻ തന്നെ ചരടിട്ട് കെട്ടി ശരിയാക്കാൻ പോവ്വാ "

അറവുകാരൻ അഹമ്മദ്ക്കാ ചെറുതായി ചിരിച്ചു.
" ആ ആ ... കായിൻ്റെ കാര്യം അൻ്റെ ഉപ്പാനോട് പറഞ്ഞതന്നെ കൂടുതലാ.
പക്ഷേങ്കി അന്ക്കിപ്പോ കായീൻ്റെ വിഷമല്ലെ ? ഇന്നാ പറഞ്ഞതുണ്ട് "
അഹമ്മദിക്കാ പച്ചനോട്ടുകളെണ്ണി ജമീലക്കു കൈമാറി.

ആടുകൾ കൂട്ടത്തോടെ നിലവിളിക്കുന്നു.
അഴിയിട്ട കൂട്ടിനുള്ളിൽ പരിഭ്രാന്തരായി പരതി വിളിക്കുന്നു.
ചുറ്റിലുമുള്ള നിലവിളികൾക്കിടയിലൂടെ ചിന്നൻ പോകുകയാണ്.

വെല്ല്യുപ്പ അറിഞ്ഞതുകൊണ്ടാണോ നൂർജ ശരിക്കും ഗൂഗിൾ പേ ചെയ്യാതിരുന്നത്?
മൊബൈൽ ഫോണിലെ മെസേജ് ശരിക്കും വല്ല്യുപ്പ വായിക്കുമോ!
ആവില്ല.
അവൾ കള്ളം പറഞ്ഞതാകും.
അല്ലെങ്കിലും ആർക്കുമിപ്പോൾ എന്നോടു സ്നേഹമില്ല. 
കണ്ണു നനയിക്കാൻ വേണ്ടി മാത്രം ചീത്ത പറയുന്നു.
ശകാരങ്ങൾക്കു മാത്രമായ ഒരു ലോകമില്ലെ,
അതാണിപ്പോൾ എൻ്റേത്.
ജമീല സ്വയം പരിതപിച്ചു.

അവൾ അഹമ്മദിക്കായിൽ നിന്നും എണ്ണി വാങ്ങി തിട്ടപ്പെടുത്തിയ പണം പഴ്സിൽ വെച്ചതിനു ശേഷം സ്റ്റീലിൻ്റെ ഒരു ലോട്ടയുമെടുത്തു കൊണ്ടുവന്നു കറവുള്ള ആടുകളെ വേർതിരിച്ചു നിർത്തി കറക്കാൻ തുടങ്ങി.
നറുംപാൽ പതഞ്ഞു വീണ് പാത്രമപ്പോൾ 'ശർ ശർ ..' എന്നു ശബ്ദമുണ്ടാക്കിക്കൊണ്ടുമിരുന്നു.

ചിന്നൻ.നമുക്കിനി അവനെ പറ്റി തുടർന്നു പറയേണ്ട കാര്യമില്ല. അതുകൊണ്ട് ഇക്കാര്യം നമുക്കിവിടെ നിർത്താം.
പകരം ഇനി അതിരുകളെ പറ്റിയായാലോ?
അതിരുകളില്ലാതെ പടർന്ന നന്തതയിൽ എവിടെയോ ലയിക്കാൻ ശ്രമിക്കുന്ന
ആകാശത്തിന് അതിരുണ്ടോ ?
ഇല്ലായിരിക്കും, പക്ഷെ ഇങ്ങ് ഭൂമിക്ക്  മനുഷ്യൻ വ്യക്തമായും അതിരുകളിട്ടിട്ടുണ്ട്.
അതിൽ ഏറെയും സ്വന്തമാക്കിയിട്ടുമുണ്ട്.

ഇവിടെ സെയ്തലവിയുടെ വീടിന്ന് തെക്കേ അതിരാണ് ഭ്രാന്തൻ കുന്ന്, 
പഴയ കാഴ്ചകളിൽ അങ്ങിനെയായിരുന്നുവെങ്കിലും ഇന്ന്  പുറമ്പോക്ക് ഭൂമിയിൽ പച്ച ജോസ് നടത്തിയ കൈയ്യേറ്റത്തിൻ്റെ പേരിൽ  തെക്കേ അതിരിൽ ഏറെയും പച്ച ജോസിൻ്റെ റബർ തോട്ടം എന്ന് വില്ലേജ് രേഖകളിൽ ചേർത്തിയിരിക്കുന്നു. വടക്കേ അതിര് പിന്നെ സ്വാഭാവികമായും പഞ്ചായത്തു ഇടവഴിയാണല്ലൊ.

കിഴക്കേ അതിര് ബാലേട്ടൻ്റെ വീടാണ്. പക്ഷെ സെയ്തലവിയുമായി മിണ്ടാട്ടമില്ല.
പടിഞ്ഞാറെ അതിര് ആമിനാത്തയുടേതാണ്. എങ്കിലും അവരിനിയും സെയ്തലവിയുമായി  രഞ്ജിപ്പായിട്ടില്ല.
മാവ്, പ്ലാവ്, കവുങ്ങ്, തെങ്ങ്, പുളി എന്നു വേണ്ട മിക്ക അതിർവൃക്ഷങ്ങളും അയൽവാസികൾ തമ്മിൽ നിലനിൽക്കുന്ന മിണ്ടാട്ടങ്ങളേയും രഞ്ജിപ്പിനേയും കാലാകാലങ്ങളിൽ വിലക്കിപ്പോരാറുണ്ട്.

ആമിനാത്തയുടെ ഭാഗത്തുള്ള പടിഞ്ഞാറെ അതിരിൽ, വളർന്നു വലുതായ  പ്രായമുള്ള പുളിമരം ആദ്യകാലങ്ങളിൽ സെയ്തലവിയുടേതു മാത്രമായിരുന്നു.അതു പിന്നെ വളർന്നു അതിരുകൾക്കിരുപുറത്തേക്കും വലിയ തണ്ടും തടിയുമായപ്പോൾ തൊട്ട് ഇരുകൂട്ടർക്കു വേണ്ടിയും  പൂക്കാനും കായ്ക്കാനും തുടങ്ങി!  അരിപ്പുളിപ്രായവും കഴിഞ്ഞ് തൊണ്ടു തല്ലി ഇന്നവ കലപില കോലാഹലങ്ങളോടെ തറയിൽ  വീണടിയുന്നത്  ആർക്കും ഇപ്പോഴും കേൾക്കാം! 
സ്വന്തം അതിരിൽ നിന്നും പുളികൾ പെറുക്കിയെടുക്കുന്ന ചില സമയങ്ങളിൽ ജമീലയും ആമിനാത്തയും മുഖാമുഖം വരാറുണ്ട്. അപ്പോഴൊക്കെ അവരുടെ മുഖം കടന്നൽ കുത്തേറ്റെന്ന പോലെ വീർത്തു വരും.

ശർക്കരയും ഇഞ്ചിയും ചേർത്ത് പുളി കുറുക്കി പുളിയിഞ്ചിയുണ്ടാക്കി വെക്കാറുണ്ട്. സെയ്തലവിക്കത് വലിയ ഇഷ്ടമാണ് താനും! പുളിശേഖരം കൂടിക്കൂടി വരുമ്പോളവ തൊണ്ടു തല്ലി കുരു കളഞ്ഞ് ഉപ്പു ചേർത്തിടിച്ച് വരളികളുണ്ടാക്കി സെയ്തലവി ഉണക്കി സൂക്ഷിച്ചു വെക്കും. വറുതി നാളുകളിൽ വിൽക്കും .കഴിഞ്ഞവർഷം ഇങ്ങനെ രണ്ടായിരം രൂപക്കുവരെ  വിറ്റുവരവുണ്ടാക്കിയിരുന്നു സെയ്തലവി.

ബാലേട്ടൻ്റെതായ കിഴക്കേ അതിരിലെ പ്രശ്നക്കാരൻ വളർന്നു പടർന്നു നിൽക്കുന്ന മുരിങ്ങ മരമാണ്. സെയ്തലവിയുടെ അതിരുവിട്ട് ശാഖകൾ പുറത്തേക്കു നീട്ടി, നിറയെ നീണ്ടു നിവർന്നു തൂങ്ങുന്ന മുരിങ്ങക്കായ്കളെ പേറി നിൽക്കുന്ന ആ മുരിങ്ങ മരം കാണുന്നതു തന്നെ ബാലേട്ടനിഷ്ടമല്ല. 
അതിരിൽ കായ്ക്കുന്ന മരങ്ങൾ അതേതുമാകട്ടെ, പൊന്നു കായ്ക്കുന്നതാണെങ്കിൽ കൂടി പ്രശ്നം മാത്രമാണ് പൊതുവെ അയൽക്കാർക്കിടയിൽ.
എന്നാൽ പ്രശ്നങ്ങളില്ലാതെ ശാന്തവും
സ്വസ്ഥവുമായി കിടക്കുന്ന ഏക അതിരായി പച്ച ജോസിൻ്റെതായ തോട്ടമതിര് ഭ്രാന്തൻ കുന്നിലേക്കൊരു പ്രവേശന ദ്വാരവുമിട്ട് അങ്ങിനെ ആർക്കും ശല്ല്യമുണ്ടാക്കാതെ നീണ്ടു നിവർന്നു കിടക്കുന്നു.
ഈ നാലതിരും കൂട്ടിമുട്ടിച്ചാൽ കിട്ടുന്ന അഞ്ചു സെൻ്റോളം ഭൂമിയിലാണ്  സെയ്തലവിയുടെ ഓടു മേഞ്ഞ നാനൂറ്റി അമ്പതോളം സ്ക്വയർ ഫീറ്റു വരുന്ന വീടു നിൽക്കുന്നത്.

വീടിനു സ്വന്തമായി ഒരു കിണറില്ല.
എന്നാലോ പകുതി അങ്ങോട്ടും പകുതി ഇങ്ങോട്ടും എന്ന നിലയിൽ  പുളിമരത്തോടു ചേർന്ന്, ആമിനാത്ത ഉപയോഗിച്ചു വരുന്ന  ഒരു കിണർ ആ വസ്തുവിൽ ഉണ്ടുതാനും!
പകുതി പകുതി എന്ന നിലയിൽ ഇതുവരെ കിണർ അതിർത്തി തർക്കമുണ്ടായിട്ടില്ല. എന്നാൽ കിണർ ഉൾപ്പെടുന്ന മൊത്തം അതിർ ഉടമാവകാശത്തെച്ചൊല്ലി അവർക്കിടയിലിപ്പോളും ഒരു സാധുതയുള്ള തർക്ക വസ്തുവായിത്തന്നെ നില നിൽക്കുന്നു.

ഒരു വീടാകുമ്പോൾ നിത്യോപയോഗത്തിൽ പ്രാധാന്യമുള്ള വെള്ളം എല്ലായ്പോഴും അവശ്യവസ്തുവാണ്.
സ്വന്തമായി കിണറില്ലാത്ത ആ കുടുംബം
ഭ്രാന്തൻ കുന്നിനടിവാരത്ത് സ്വാശ്രയ കുടിവെള്ള പദ്ധതിയിൽ വകയിരുത്തി നിർമ്മിച്ച ഒരു ജലസംഭരണിയെ ആശ്രയിക്കുന്നു.
 
അതിൽ നിന്ന് പഞ്ചായത്ത് അനുവദിച്ചു കൊടുത്ത ഒരു പൈപ്പ് കണക്ഷനിൽ നിന്നുമാണ് സെയ്തലവിയുടെ കുടുംബം കുടിവെള്ള സംബന്ധമായ തങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിർവ്വഹിച്ചു പോരുന്നത്.
ടാപ്പിൽ ചേർത്തു ഘടിപ്പിച്ച ഒരു മീറ്ററിൽ ഇതിൻ്റേതായ ബിൽ തുകയുടെ അളവു രൂപപ്പെട്ടു വരും.

മനുഷ്യർ മിക്കവാറും എല്ലാവരും തന്നെ സ്വയം ആസ്തിയുള്ളവരായിരിക്കാൻ യത്നിക്കുന്നു.
അതിനായവർ എല്ലായ്പ്പോഴും തനിക്കു ചുറ്റുമായി നാലുപാടും അതിരുകൾ കെട്ടിയുയർത്തും.
ഈ ലോകം എവിടെയും എങ്ങിനെയും അതിരുകൾ നിറഞ്ഞതായിത്തീർന്നത് അങ്ങിനെയാണ്.
എൻ്റേത്, നിൻ്റെത് എന്നൊക്കെ അവകാശങ്ങളും വാഗ്വാദങ്ങളും ആരോപണങ്ങളും പരസ്പരം ഉന്നയിച്ച് ഓരോരുത്തരും തങ്ങളുടെ തായ അതിരിനകത്ത് സ്വയം രാജാക്കൻമാരായി അവരോധിക്കുന്നു.

പിറന്നു വീഴുന്ന ഓരോ കുഞ്ഞുപോലും ആദ്യം കേൾക്കുന്ന ശാസന അതിരുകളെ പറ്റിയാണ് . 
അതിരുകൾ ഭേദിക്കാൻ അവർക്കനുവാദമുണ്ടായിരുന്നില്ല.
ജാതിയുടേയും മതത്തിൻ്റേയും ഭൂമിയുടേതുമായി ചുറ്റിവരിഞ്ഞ ചങ്ങലകൾ പോലെ എങ്ങും അതിരുകൾ ഓരോ ബാല്യങ്ങളെയും ചുറ്റി അവരോടൊപ്പം വളരുന്നു.

എന്നാൽ യഥാർത്ഥത്തിൽ ഈ ലോകത്തിന് എവിടെയാണ് അതിരുകൾ?
മനുഷ്യനെന്ന ഹീന ജാതിയൊഴികെ ആരാണ് ഭൂമിയെ സ്വന്തമാക്കി ഒടുക്കം ആറടി മണ്ണിൽ ഒതുങ്ങിപ്പോവുന്നത്!

അതിരുകളില്ലാത്തവനാണ് സ്വതന്ത്രൻ.
അതിരില്ലാതെ, ചരടഴിഞ്ഞ ഒരു പട്ടം കണക്കെ പാറിപ്പറന്നാൽ ആർക്കും എവിടെയുമെത്താം.
അവർക്കെപ്പോഴും ചരിത്രത്താളുകളിൽ തന്നെ തന്നെ അടയാളപ്പെടുത്താനുമാകും.

ചിന്തകളേയും സ്വത്തു വകകളേയും പദവികളേയുമൊക്കെ തന്നെ അതിരുകളിട്ടു സൂക്ഷിക്കുന്നവർക്ക് എത്ര നാൾ വരെ അതൊക്കെ തൻ്റേതു മാത്രമാക്കി നിലനിർത്തിക്കൊണ്ടുപോകാനാകും?
എരിഞ്ഞു തീരുകയോ, പുഴുവരിച്ചില്ലാതാകുകയോ ചെയ്യുന്നവരാണല്ലൊ എല്ലാ ജീവരാശികളും.
തൻ്റേതെന്നു കരുതിയതൊക്കെ തൊട്ടടുത്ത നാൾ മറ്റൊരവകാശിക്കു കൈമാറിപ്പോകുന്നു.
ഒരാളുടെ സ്വന്തം അതിരുകൾ പിന്നെ മറ്റൊരാളുടെ അതിരുകളായി വകമാറിയിരിക്കുന്നു.
ഇങ്ങനെ അതിരുകളെച്ചൊല്ലി മനുഷ്യ സംസ്കാരം ദുഷിച്ചുണ്ടായ ഖേദം അനേകമനേകം ജമീലമാരെയും വാസുദേവൻമാരെയും അതിരിൻ്റെ അടിമകളാക്കി വെച്ചുകൊണ്ട് സ്വാതന്ത്ര്യത്തിനു ദാഹിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഈ ലോകത്തിനു അതിരുകളില്ലെന്ന സത്യം സ്ഥായിയായ അവരുടെ ഖേദം വെടിഞ്ഞ് ജമീലമാരെ സ്വതന്ത്രരാക്കട്ടെ..

2023, മേയ് 24, ബുധനാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ


അദ്ധ്യായം പത്ത്.

വല്ലാതെ ചുവന്നു തുടുത്ത് കുന്നിറങ്ങിപ്പോയ ഭ്രാന്തൻ്റെ സൂര്യൻ!
തന്നെ അനുഗമിച്ചെത്തിയ കരിമേഘത്തുണ്ടുകളെപ്പോലും തട്ടിച്ചുകപ്പിച്ച് താഴെ ചാവക്കാടൻ കടലിനോടു കലമ്പിക്കുന്നു.
സഫിയ സമയമറിഞ്ഞ് ആടുകളെ വിളിച്ചു കൂട്ടി.
പോകാം.
തിന്നു മതിയായ ആട്ടിൻപറ്റങ്ങളെ വീണ്ടും കൂട്ടിലടക്കണം.
താൻ വീട്ടിൽ വരുന്ന നാളുകൾ ഉപ്പ ആടുകളെ തൊടുകയേയില്ല.
നിൻ്റെ ആട്ടിൻപറ്റങ്ങളെ ഇനി നീ തന്നെ നയിച്ചോളൂ എന്ന മനോഭാവം ആണ് ഉപ്പക്ക്.

അവൾ ആടുകളെ വീട്ടിലേക്കു തെളിക്കാൻ തുടങ്ങിയപ്പോഴാണ് വീണ്ടും ആ കാഴ്ച തന്നെ കാണുന്നത്!

വട്ടായോ ഇവന് ?!
വെയിൽ മൂത്ത നേരത്തുണ്ട് അവൻ ഭ്രാന്തൻ കുന്നുകയറിപ്പോകുന്നു. 
ഉച്ചവെയിലാറിയ നേരത്ത് വീണ്ടും ആടിനെ മേയ്ക്കാനെത്തിയപ്പോഴും  കണ്ടു ഇവൻ പിന്നെയും കുന്നുകയറുന്നത് .
ഇപ്പോഴിതാ സമയം അന്തിമയങ്ങി ഇരുൾ പരക്കും നേരമെത്തിയിരിക്കുന്നു.
എന്നിട്ടും ഒരു കാരണവുമില്ലാതെ കുന്നിൻ മുകളിലേക്കു തന്നെ തിടുക്കത്തിൽ നടന്നു കയറുന്ന ഇവനു പിന്നെ വട്ടല്ലാതെന്താണ്!

പാവം ജമീലയുടെ ഒരവസ്ഥ. കഷ്ടം തന്നെ!
രാവിലെ താൻ നിർബന്ധിച്ചതുകൊണ്ടു മാത്രം ഉപ്പയെ കാണാൻ സാന്ത്വനത്തിലേക്കു പോയതാണ്. ഇനിയും മടങ്ങി വന്നിട്ടുണ്ടാവില്ല.അതിൻ്റെയാവും ഇവൻ കാണിക്കുന്ന ഈ ഭ്രാന്തൊക്കെ.
ഒരു മിനിറ്റ് ഭാര്യ കൂടെയില്ലെങ്കിൽ ചില വട്ടൻമാർ ഇങ്ങനെയൊക്കെ കാണിക്കും എന്നു കേട്ടിട്ടുണ്ട്.

വീട്ടിൽ പിടിപ്പതു പണിയുണ്ടാക്കി വെച്ചിട്ടുണ്ടാവും തൻ്റെ പിള്ളേർ.ഇവൻ്റെയൊക്കെ കാര്യങ്ങൾ അന്വേഷിക്കാൻ നിൽക്കുന്നതിലും ഭേദം പെട്ടെന്ന് വീട്ടിൽ പോയി സ്വന്തം കാര്യങ്ങൾ നോക്കുന്നതാണ്.

സഫിയ തൻ്റെ അരുമയായ ആട്ടിൻപറ്റങ്ങളെ തീറ്റുന്നതും മതിയാക്കി ധൃതിയിൽ താഴ് വാരമിറങ്ങി മറഞ്ഞു.

സൂര്യൻ കുന്നും മലയും കടലുമിറങ്ങി ഇനി പുലരുവോളം വരെയ്ക്കുയുള്ള യാത്രയും പറഞ്ഞ് കാണാമറയത്തെങ്ങോ നിൽപ്പുണ്ട്. പടിഞ്ഞാറൻ ചെരുവു നിറയെ കുങ്കുമ ശോഭ നെടുനീളെ പരത്തിയിട്ടതിൽ പകുതിയിലേറെ ഇതിനകം കരുവാളിക്കാൻ തുടങ്ങിയിരിക്കുന്നു.
എങ്കിലും കുന്നിൻ മുകളേറിയെത്തുന്ന തണുത്ത കാറ്റ്  തനുവും മനവും കുളിർപ്പിച്ച് വാസുദേവന് പിന്നെയും പിന്നെയും സ്വാസ്ഥ്യം നൽകിക്കൊണ്ടിരിക്കുന്നു!

വാസുദേവൻ കാഴ്ചകൾ കണ്ട് ചാരിയിരിക്കാറുള്ള പടിഞ്ഞാറൻ പാറക്കെട്ടിനെ ചുറ്റിയും ഇരുൾ വട്ടം വീശാൻ തുടങ്ങി. ദുഷ്ടൻ വെയിലിൽ നിന്നും കര പറ്റിക്കിതക്കുന്ന പാറക്കെട്ടേറെയും ചൂടാറ്റിച്ചൂടാറ്റി കാറ്റ് ഒരു തണുത്ത തലോടലായി ചേർന്നു കൂടെത്തന്നെയുണ്ട്.

അവിടെ ഏറാട്ടു മനയിലും ഇതേ കാറ്റും സ്വാസ്ഥ്യവും കടന്നു ചെന്നിട്ടുണ്ടാകുമോ?
അവിടത്തെ തപിക്കുന്ന അമ്മ ഹൃദയത്തിലും തൻ്റെ തണുത്ത കരതലങ്ങളാൽ തഴുകി കാറ്റ് ശാന്തി നിറയ്ക്കുന്നുണ്ടാകുമോ? 
വാട്ട്സാപ്പു തുറന്നെത്തി വന്ന അമ്മ വിളിയുടെ ശബ്ദങ്ങളിൽ ഏറെയും തേങ്ങലുകളായിരുന്നു നിറയെ.
അതിലൊന്ന് അച്ഛൻ തിരുമേനിക്കു സുഖമില്ലെന്നതത്രെ. വയറ്റിൽ റ്റ്യൂമർ പോലെ എന്തോ ഒന്ന് വളർന്നു വരുന്നുണ്ടു പോലും.
പെരുമല ക്ഷേത്രത്തിലെ പൂജ മതിയാക്കി വീട്ടിലിരുന്നാൽ മതിയെന്നായിട്ടുണ്ട് അച്ഛന്. അത്താഴപഷ്ണി കിടക്കാതിരിക്കാനുള്ളത് എങ്ങിനെ കിട്ടും.രാവിലെയും വൈകീട്ടും മല കയറിയിറങ്ങി വാങ്ങുന്ന ശാന്തിപ്പണം ഇനിയുണ്ടായിക്കൊള്ളണമെന്നില്ല. 
പഴയ പ്രതാപ സ്മരണകളേതുമില്ലാതെയിരിക്കുന്ന ഇല്ലത്തിന് ബാലാരിഷ്ടതയുടെ സമയം പോലെയുണ്ടിപ്പോൾ.
നിത്യവൃത്തിക്കുള്ള വഴിതേടി കുടുംബാഗങ്ങളിലേറെയും നാടുവിട്ടു പരദേശങ്ങളിൽ രാപാർക്കുകയും അവിടത്തെ ജോലിക്കാരാകുകയും ചെയ്തതോടെ ഇല്ലത്തിൽ വാസക്കാരായി തങ്ങൾ മാത്രമാണുള്ളത്. ഉള്ളതിപ്പോഴും ആളോഹരി വെച്ചിട്ടില്ല .അതെല്ലാം തർക്കങ്ങളിൽ കുടുങ്ങിക്കിടപ്പാണ്.
ഒരു പാട് അവകാശികളുടെ ഒപ്പുകൾ കാത്തിരിക്കുന്ന ഭാഗാധാരത്തിന് ഇനിയും ഒഴിവു മുറിയായില്ല.
എന്നിട്ട് താനോ, അച്ഛൻ്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി ഇവിടെ ഈ ഭ്രാന്തൻ കല്ലിൽ അമർന്നിരിക്കുന്നു. 
ആരെയും അന്വേഷിക്കാനില്ലാതെ..

സുഖമില്ലെന്നറിയിച്ചു. എന്നാലും അച്ഛനെ വന്നു കാണരുതെന്ന് പ്രത്യേകം വോയ്സിട്ടിരിക്കുന്നു അമ്മ.!
ബാബു നമ്പൂതിരിയുടെ മകൻ വാസുദേവൻ നമ്പൂതിരിക്ക് ഇന്നുകൾ ഇപ്പോൾ അങ്ങിനെയൊക്കെയാണ്.
അച്ഛൻ്റെ മനസ്സല്ല അമ്മയുടേത്.
അതെപ്പോഴും മകനെച്ചൊല്ലി ഉരുകിത്തന്നെയിരിക്കുന്നു.
എപ്പോഴും ആണഹന്തയുടെ അധികാരമുള്ളവരാണ് അച്ഛൻമാർ!
അവർ പഠിച്ച വേദഗ്രന്ഥങ്ങളൊക്കെ ശൂദ്രൻ്റെ ചെവിയിലൊഴിക്കാനുള്ള ഈയം കണക്കെ തിളച്ചുമറിയുന്ന തത്ത്വശേഖരങ്ങൾ കുമിഞ്ഞതാണ്.
സ്മാർത്തവിചാരക്കണക്കുകൾ പകുത്തു വിവരിക്കാൻ കാണിക്കുന്ന ശുഷ്കാന്തിയിലൊന്നു പോലും ജന്മം പകുത്ത മക്കളോടില്ല.
എല്ലാ അച്ഛൻമാരും കണക്കാണ്. അധികാരവും ശക്തിയുമുള്ളിടത്തൊക്കെ അവർ പൂജിക്കാനിച്ഛിക്കുന്നു.
മക്കളും ആത്തേമ്മമാരും    ആശ്രിതരായിത്തന്നെയിരിക്കെ അവിടെ സാമമുണ്ടാകില്ല. ഭേദവും ദണ്ഡവും മാത്രമായിരിക്കും പ്രതിഫലം!

സനാതനമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന മതത്തിൻ്റെ അമരത്തിരിക്കുന്നവരാണ്.
തനിക്കു ചുറ്റുമുള്ളവരുടെ വേദനയോ വിഷമങ്ങളോ ആരാഞ്ഞറിയാനോ മുറിവിൽ മരുന്നാകാനോ ശ്രമിച്ചില്ല.
എന്നാലോ അയിത്തം കാട്ടിയകറ്റലും പുച്ഛത്തിൻ്റേതായ ഒരാട്ടലും കൈയ്യിൽ കരുതാൻ മടിച്ചിട്ടുമില്ല.

ജമീല തെറ്റുകാരിയാണോ?
അവളിലിവർ എന്തപരാധമാണ് കാണുന്നത്?
മതങ്ങൾക്കൊണ്ട് മനുഷ്യരെ അളക്കുന്നവർ ദൈവത്തെ സ്വന്തമാക്കിവെക്കാൻ ഓരോ ന്യായ പ്രമാണങ്ങൾ സൃഷ്ടിച്ചുവെച്ചിരിക്കുന്നു.
എന്നിട്ട് അവർ തന്നെ ചേരിതിരിഞ്ഞ്  തമ്മിൽ തമ്മിൽ മുക്കിക്കൊല്ലാൻ മത്സരിക്കുന്നു!
എല്ലാം ദൈവത്തിനു വേണ്ടി എന്നൊരു ഭാവത്തോടെ!

അത്തരക്കാരുടെ മുമ്പിൽ വന്നു പെട്ട രണ്ടിരകളാണ് താനും ജമീലയും!
പാവം.
ഉപ്പയെ കാണാൻ പോകുന്നതിനു മുമ്പ് തന്നോട് ചോദിച്ചതാണ് എന്താണ് റൂഹ് എന്ന്!
സ്രഷ്ടാവിൻ്റെ കാര്യത്തിൽ പെട്ട ഒന്നാണ് റൂഹ് എന്നു മാത്രം അവൾക്കറിയാം.

ഞാനവളോട് മറുപടിയൊന്നും പറഞ്ഞില്ല.
എനിക്കും അറിയുമായിരുന്നില്ല റൂഹ് എന്നാൽ എന്താണെന്ന് .
റൂഹില്ലാതെ ജനിച്ച സ്ത്രീകൾ
അവർക്കില്ലാതെ പോയ റൂഹ് എന്താണെന്ന് അന്വേഷിക്കുന്നു.
അതില്ലെങ്കിൽ തങ്ങൾക്കെന്തു സംഭവിക്കുമെന്നുള്ള
അവർക്കുള്ള ആശങ്ക പങ്കു വെയ്ക്കുന്നു.  

സംശയങ്ങൾ എല്ലായ്പ്പോഴും എല്ലാ പേർക്കുമുണ്ട്. പക്ഷെ അവരൊന്നും ഇക്കാര്യങ്ങൾ മറ്റാരോടും ചോദിക്കുന്നില്ലെന്നേയുള്ളൂ.
മുമ്പിതുപോലെ പ്രതിഭയിൽ വെച്ച് കൂടെ പഠിക്കുന്ന തോമാസും ചോദിച്ചതാണ് .
അവനറിയേണ്ടത് പരിശുദ്ധാത്മാവിനെ പറ്റിയായിരുന്നു.
സ്വർഗ്ഗവാസികളായവർ വന്ന് വിശുദ്ധർക്കു മേൽ ഊതിക്കൊടുക്കാറുള്ള അത്ഭുത ശക്തികളുള്ള  ആ ഒന്നിനെ പറ്റി.
പക്ഷെ പരിശുദ്ധാത്മാവ് എന്താണെന്ന് സത്യത്തിൽ എനിക്കും അറിയില്ലായിരുന്നു.
പിതാവിനും പുത്രനും ഇടയ്ക്കു നിൽക്കുന്ന പിതാവിൻ്റെ കാര്യത്തിൽ പെട്ട ഒരു സംഗതിയാണ് പരിശുദ്ധാത്മാവ് എന്നൊരു ധാരണ തോമാസിനുണ്ടായിരുന്നു.

പുരുഷനും സ്രഷ്ടാവിനും ഇടക്കുള്ള റൂഹും പുത്രനും പിതാവിനും ഇടക്കുള്ള പരിശുദ്ധാത്മാവും തത്വത്തിൽ ഒരേ സംഗതി തന്നെയായിരുന്നു.
രണ്ടു മതത്തിൻ്റെ കാഴ്ചപ്പാടിൽ വരുന്നു എന്നുള്ള വ്യത്യാസം മാത്രമേ അവ തമ്മിലുള്ളൂ.

രണ്ടിനെ പറ്റിയും എനിക്കുള്ള അറിവില്ലായ്മയാൽ ഞാൻ തോമാസിനോടോ ജമീലയോടൊ അതിനെ പറ്റി അപ്പോൾ ഒന്നും മിണ്ടിയില്ല.

എന്നാൽ റൂഹെന്നും പരിശുദ്ധാത്മാവ് എന്നുമുള്ള സംബോധനകൾ മാറ്റി നിർത്തി ചിന്തിച്ചാൽ ആത്മാവ് എന്ന ഒന്നിനെ പറ്റി വേറൊരു അർത്ഥത്തിൽ എനിക്കറിയാമായിരുന്നു.
അതെൻ്റെ മതവിഭാഗത്തിലുള്ളവർ എന്നെ പഠിപ്പിച്ചിട്ടുണ്ടായിരുന്നതിൻ പ്രകാരം ആയിരുന്നു.
അവിടെ ഈ ആത്മാവ് എന്നതിന് ബ്രഹ്മം എന്നായിരുന്നു അർത്ഥം!
ദൈവമെന്നാണ് അതിൻ്റെ യഥാർത്ഥ ധ്വനി !

അങ്ങിനെ ചിന്തിച്ചാൽ റൂഹും സൃഷ്ടിയും തമ്മിൽ ദൈവവും സൃഷ്ടിയും എന്ന അർത്ഥത്തിലും അതിനെ തുടർന്നു വരുന്ന അനർത്ഥത്തിലും കലാശിക്കും!

ഇനി പരിശുദ്ധാത്മാവും പുത്രനും തമ്മിലെന്ന് ചിന്തിച്ചാൽ ദൈവവും പുത്രനും എന്ന് ധ്വനിക്കും. അവിടേയും ഈ വിഷയത്തിൽ കലാപമുണ്ടാകും.

ഇത് ആരുടെ തെറ്റാണ്?

ഒരേ കാര്യം തന്നെ ഓരോ വിഭാഗക്കാരും ഓരോ തരത്തിലാണ് പഠിപ്പിക്കുന്നത് .
ഇതിൽ ആരുടേതാണ് ശരി,
ആരുടേതാണ് തെറ്റ് എന്നൊക്കെ ചിന്തിച്ചാൽ
എല്ലാം തെറ്റാണ് എന്നു പറഞ്ഞ് സമാധാനിക്കാം. സമൂഹത്തിൻ്റെ നന്മക്ക് അതു തന്നെയാണ് നല്ലത്.

ജമീലയോടു തർക്കിക്കാൻ നിന്നാൽ അവളെപ്പോഴും ഊർജ്ജത്തിൻ്റെ കാര്യം എടുത്തിടും.
കാര്യങ്ങൾ പ്രോട്ടോണിലും ന്യൂട്രോണിലും ഇലക്ട്രോണുകളിലുമൊക്കെ തുടങ്ങി പോയിപ്പോയി ഡെന്ട്രോണുകളിലും പ്രൂണിങ്ങിലുമൊക്കെ എത്തി ഒടുക്കം ഒബ്ളാങ്കട്ടയിൽ അവസാനിക്കും.
ശാസ്ത്രവും യുക്തിയും ജയിക്കട്ടെ.
അതു നൽകുന്ന സമാധാനം അവൾക്കെപ്പോഴുമുണ്ടാകട്ടെ.

ജമീല പറയുംപോലെ ഒരേയൊരു ഊർജ്ജം, അതിൻ്റെ മാത്രം അനേകമനേകം വ്യത്യസ്ഥ ഭാവങ്ങൾ . അതു മാത്രമാണോ ഈ പ്രപഞ്ചം? ചിലപ്പോൾ തോന്നും ജമീല പറയുന്നതാണ് ശരിയെന്ന്.
ചിലപ്പോൾ തോന്നും സർവ്വ ചരാചരങ്ങൾക്കും ഉള്ളിലിരുന്ന് പ്രപഞ്ചസൃഷ്ടി നടത്തുന്ന ബ്രഹ്മമാണ് ശരിയെന്ന്.

ബ്രഹ്മത്തേയും ഊർജ്ജത്തേയും തമ്മിൽ പര സ്പരം യോജിപ്പിച്ച് ചിന്തിക്കാനാവില്ല.
ഊർജ്ജത്തിൻ്റെ സ്ഥിതി മാറി വരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പരിണാമ വിധേയമായി മാറി മാറിക്കൊണ്ടിരിക്കുന്നതാണ്.
എന്നാൽ ബ്രഹ്മത്തിൻ്റേത് അങ്ങിനെയല്ല. 

വാസുദേവൻ ഇങ്ങനെയൊക്കെ ചിന്തിച്ച് ബ്രഹ്മത്തിൽ വിശ്വസിച്ചു .
ബ്രഹ്മം എന്ന പേരിനേയും അതിൽ അഭിമാനിക്കുന്ന ബ്രാഹ്മണൻ എന്ന തൻ്റെ ജാതിയേയും  നിരാകരിക്കാൻ അയാൾക്കായില്ല.

അയാൾ ബ്രഹ്മമെന്ന പേരിൽ സ്രഷ്ടാവിനെ രൂപമില്ലാതെയും മതമില്ലാതെയും സങ്കൽപ്പിക്കാൻ മനസ്സിനെ പഠിപ്പിക്കാൻ തുടങ്ങി.

ജമീലയാൽ അറുക്കപ്പെട്ട പൂണുനൂൽ  അയാളുടെ മനസ്സിലപ്പോഴും ചുറ്റി നിന്നിരുന്നു. 

അയാൾ തൻ്റെ സ്രഷ്ടാവിനെ പറ്റി ഏകദേശം ഇപ്രകാരം അനുമാനിച്ചു .

സ്രഷ്ടാവ് അയാൾക്ക് ബ്രഹ്മമായി എല്ലായിടത്തും നിറഞ്ഞു നിന്നു. 
എല്ലാതരം സൃഷ്ടികളുടേയും ഉള്ളിലും പുറത്തുമുള്ളതും അവരുടെയൊക്കെ ജീവനായി നിലകൊള്ളുന്നതും അവർ തന്നെയാകുന്നതും ആ ബ്രഹ്മമാണ് എന്നയാൾ വിശ്വസിച്ചു.

ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളും സ്രഷ്ടാവിനറിയാം എന്നയാൾ അഭിമാനിച്ചു.
ലോകത്തിൻ്റെ ആരംഭത്തെക്കുറിച്ചും അവസാനത്തെ കുറിച്ചും വ്യക്തമായ അറിവുള്ളയാളാണ്  സ്രഷ്ടാവ് എന്നും കരുതി.
ഇങ്ങനെയൊക്കെ സ്രഷ്ടാവിന് അറിവിൽ നിന്നാണ് ഈ പ്രപഞ്ചമിങ്ങനെ രൂപപ്പെട്ടു വരുന്നത് എന്നയാൾ തൻ്റെ ഗ്രന്ഥങ്ങൾ നിരത്തി സ്ഥാപിക്കാൻ ശ്രമിച്ചു.

അയാളുടെ സ്രഷ്ടാവ് യഥാർത്ഥത്തിൽ പുരുഷനോ സ്ത്രീയോ അല്ലായിരുന്നു!
എന്നാൽ പുരുഷനിലും സ്ത്രീയിലും ആത്മാവായി, അവരുടെ ജീവനായി എപ്പോഴും ഉണ്ടുതാനും.
അവരുടെ ഊണിലും ഉറക്കത്തിലും അത് നാശമില്ലാതെ നിലനിൽക്കുന്നുണ്ട്.
സ്വപ്നത്തിലും തുരീയത്തിലും അങ്ങിനെത്തന്നെയുണ്ട്.
ജാഗ്രത്തിലും നിർവ്വാണത്തിലുമുണ്ട്.
മനസ്സിലും ബുദ്ധിയിലും ഇന്ദ്രിയങ്ങളിലും ഇന്ദ്രിയ വിഷയങ്ങളിലുമുണ്ട്.
പഞ്ചഭൂതാത്മകമായ ശരീരത്തിലുമുണ്ട്.
ദ്രവ്യമായും ഊർജ്ജമായും അത് ഒരു പോലെയുണ്ട്.
സൂഫിയിലും സെന്നിലും സന്യാസിയിലും ബുദ്ധനിലും അഘോരിയിലും നിരീശ്വരനിലും എല്ലാവരിലും അത് ഒരുപോലെയുണ്ട്.
അതു തന്നെയാണ് പരൽ പേരുകളാൽ റൂഹും പരിശുദ്ധാത്മാവും പരബ്രഹ്മവുമൊക്കെയായത്.

ആ ബ്രാഹ്മണന് അങ്ങിനൊക്കെത്തന്നെയെ ചിന്തിക്കാനാകുമായിരുന്നുള്ളൂ.
എങ്കിലും എല്ലാ ബ്രാഹ്മണരിൽ നിന്നും വാസുദേവനിലെ ബ്രാഹ്മണൻ കുറെക്കൂടി മുന്നോട്ടു പോയി.
പല വിട്ടുവീഴ്ചകൾക്കും തയ്യാറായി.

അയാൾ തൻ്റെ ദൈവത്തെ ജറുസലേമിൽ നിന്നും മെക്കയിൽ നിന്നും കൈലാസത്തിൽ നിന്നും വിടുവിച്ചു സ്വതന്ത്രമാക്കി. 
അതിനു പേരില്ലാതെയാക്കി.

തൻ്റെ അച്ഛനും അമ്മയും ഭാര്യയും അടങ്ങുന്ന തനിക്കു ചുറ്റുമുള്ള സമൂഹം ദൈവത്തെക്കുറിച്ചുള്ള അറിവില്ലായ്മയാൽ ആണ് പരസ്പരം കലഹിക്കുന്നതെന്ന് സ്വയം സമാധാനിപ്പിച്ചു.
പിന്നെ അയാൾ ഹിന്ദുവും മുസ്ലീമും കൃസ്ത്യനും അല്ലാതാകാൻ സ്വയം യത്നിച്ചു.
അയ്യാൾക്കു ചുറ്റുമുള്ള എല്ലാ തരം ദേവാലയങ്ങളേയും മറക്കാൻ ശ്രമിച്ചു.
ആചാരാനുഷ്ഠാനങ്ങളേയും തള്ളിക്കളയാൻ തയ്യാറായി.
ദൈവം ആത്മാവാണെന്നും അതിനു പേരോ രൂപമോ മതമോ ആചാരാനുഷ്ഠാനങ്ങളോ സ്വന്തമായി ഇല്ലെന്നും  എല്ലാവരിൽ നിന്നും മാറിച്ചിന്തിച്ച് അയ്യാളിലെ വർഗ്ഗീയ വാദി തണുത്ത് ശാന്തനായി സത്വഗുണത്തിൽ അമർന്നു!

അപ്പോൾ മുതൽ അയാളും അയാളുടെ സങ്കൽപ്പ  ദൈവത്തെപ്പോലെ മതരഹിതനും സർവ്വ സ്വതന്ത്രനുമായി. 
 
ഇങ്ങിനെയൊക്കെ ഭ്രാന്തൻ കുന്നിലിരുന്നു ഭ്രാന്തൻ്റെ ചിന്തകളെ അനുകരിച്ചു ചിന്തിച്ച് ഓരോരോ വിശ്വാസ രീതികൾ പരിഷ്കരിച്ചു പരീക്ഷിച്ച് ഒടുവിൽ വാസുദേവനു ചുറ്റും ഇരുട്ട് വളരെ വ്യാപ്തിയോടെ കനത്തുപെരുത്തു .
താഴെത്തട്ടിലെ ശബ്ദങ്ങളെല്ലാമടങ്ങി ഘനീഭവിച്ചിരുന്നു!
പക്ഷികൾ ചേക്കേറിയ ചില്ലകളിൽ തട്ടി കാറ്റു പോലും ശ്വാസമൊതുക്കി. ഇരുട്ടായിത്തീർന്നതിനാലാകാം മൂകത വളരെ വേഗം കുന്നിനെ കെട്ടിപ്പിടിച്ചത്. 

പക്ഷെ പിന്നെയും ശബ്ദത്തിൻ്റെ ഉണരുന്ന പ്രതീക്ഷയായി ഒരാട്  കരയുന്നു..

പ്രതീക്ഷകൾ നശിച്ചിടത്ത് വീണ്ടും അതിനെ കൈയ്യെത്തിപ്പിടിക്കാൻ കണ്ണീരു കാണിക്കുന്നവർക്ക് കഴിഞ്ഞിട്ടുണ്ട്! താഴെ ശബ്ദമുണ്ടായിടത്തെ വീട്ടിൽ ആടിനെപ്പോലെത്തന്നെ പ്രതീക്ഷ വളർത്താനായി വേറെ ഒരാളും അതുപോലെ കരയുന്നുണ്ടായിരുന്നു. അതു പക്ഷെ ശ്വാസമടക്കി ഒരു ഏങ്ങൽ മാത്രമായിട്ടായിരുന്നെന്നു മാത്രം.

ജമീലക്കറിയാമായിരുന്നു ഈ കനത്ത ഇരുട്ടത്ത് കടുത്ത ഏകാന്തതയിൽ എവിടെയോ അയാൾ മറഞ്ഞിരുപ്പുണ്ട്.
അതുചിലപ്പോൾ കുന്നിൻ മുകളിൽ തന്നെയാകാം. 

കുന്നുകയറിപ്പോകാനും അന്വേഷിച്ചു കണ്ടെത്താനും പറ്റാത്ത സമയവും അവസ്ഥയുമാണു തൻ്റെ. ഒക്കെക്കൂടി ഒരു ശൂന്യതയുടെ തലക്കൽ തൻ്റെ ജീവിതത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു. 

വിശപ്പു വല്ലാതെ തോന്നിച്ചാൽ മാത്രം ഭക്ഷണമെടുത്തു കഴിക്കും. അതാണ് തനിക്കിത്ര ക്ഷീണം. എന്തിന് വെറുതെ ആഹാരത്തിനോട് വിരോധം കാണിക്കുന്നു?
വാസുദേവൻ കാരണമാണോ?, ഉപ്പ സെയ്തലവി കാരണമാണോ?, കെറുവോടെ നോക്കാൻ പഠിച്ചുശീലിച്ച ചുറ്റുമുള്ള സമൂഹം കാരണമാണോ?

ജമീല സവാളയെടുത്തരിഞ്ഞു .കൂടെ ഉരുളക്കിഴങ്ങു ചെത്തിയിട്ടു ഉപ്പിട്ടു സ്റ്റൗവിൽ കയറ്റിവെച്ചു. കൂടെയുള്ള വെള്ളം തിളച്ചു വെന്തുവന്നാൽ താനതു കറിയാക്കും.
പോയിടത്തു നിന്ന്‌ വരാനിത്ര വൈകിയത് ഉപ്പയുടെ കൂടെ കുറെ നേരം  ഇരുന്നപ്പോൾ മനസ്സിനു വളരെ സ്വാസ്ഥ്യമനുഭവപ്പെട്ടതുകൊണ്ടാണ്. കുറെ സന്തോഷവും കൊണ്ടാണ് വന്നതെങ്കിലും എല്ലാം വഴിവക്കിൽത്തന്നെ വീണുപോയി. ഒരു പക്ഷെ വൈകി വന്നതിൻ്റെ കെറിവേറെ കൂടിയതുകൊണ്ടാവും വാസുദേവൻ എവിടെയോ പോയി മറഞ്ഞിരിക്കുന്നത്.

മുറ്റത്തിപ്പോൾ നിലാവു വന്നു കയറിയിട്ടുണ്ട്. വരാനുള്ള വഴി സ്വയം  പ്രകൃതിക്കു വെളിപ്പെട്ടുകിട്ടിക്കഴിഞ്ഞു .വരട്ടെ, മുറ്റം നിറയെ വന്നു കയറിയ നിലാ വെളിച്ചത്തോടൊപ്പം ഒളിച്ചിരിക്കുന്ന ആൾ കൂടി വെളിച്ചത്തു വരട്ടെ .
അവൾ മൂക്കു ചീറ്റി മുറ്റത്തേക്കൊഴിച്ചു.

മേശപ്പുറത്ത് ചാർജു നിറഞ്ഞ നിലയിൽ വാസുദേവൻ്റെ മൊബൈൽ ഫോൺ ചാർജ റാൽ കണക്റ്റു ചെയ്തു വെച്ചിട്ടുണ്ട്. ജമീലയുടേതാണെങ്കിലോ വേണ്ടത്ര ഉപയോഗമില്ലാത്തതിനാൽ ഇനിയും ചാർജിറങ്ങാതെ തൊട്ടരുകിൽ വെറുതെ കിടക്കുന്നു. 

ജീവിതത്തിൽ ശൂന്യത കാണിക്കുന്ന നെറികേട്.
അതോടൊപ്പം ജീവിതമുണ്ടാക്കിത്തീർക്കുന്ന കടബാദ്ധ്യതകളെ കുറിച്ചോർക്കാനും അതവൾക്കു സമയമുണ്ടാക്കിക്കൊടുക്കുന്നു.

മീൻ വാങ്ങിയ വകയിലേക്ക് 150 രൂപയുടെ കടം സുലൈമാനിക്കക്ക് വകയിരുത്തപ്പെട്ടു.
പലവ്യഞ്ജനങ്ങൾ വാങ്ങിയ വകയിൽ സഫ സൂപ്പർ മാർക്കറ്റിനുമുണ്ട് 300 രൂപയുടെ കടപ്പാട് .
എല്ലാമോർത്ത് അവൾ ഫോണെടുത്തു.
'നൂർജാ, 1000 രൂപ ഗൂഗിൾ പേ ചെയ്യാമോ? രണ്ടു ദിവസത്തിനകം തിരിച്ചു തരാം' എന്നൊരു വോയ്സ് മെസേജ് അതിൽ ചെയ്തു .

കൂട്ടത്തിൽ മുതിർന്ന കൊറ്റനാടാണ് ചിന്നൻ.
വലുപ്പത്തിൻ്റേതായ കുറുമ്പുകളെല്ലാം അവനുണ്ട് താനും!
സഫിയാത്തയുടെ ഉപ്പ തന്നത്.
ഒരാഴ്ച മുമ്പാണ് അറവുകാരൻ അഹമ്മദിക്കാ ഉപ്പാൻ്റെ അടുത്തുവന്ന് അവനു വിലപേശി പോയത്.
കുറച്ചു കൂടി വില കിട്ടും എന്ന പ്രതീക്ഷയിൽ അന്നുപ്പ സമ്മതിച്ചില്ല.
ഇപ്പോഴിതാ പണത്തിനു ദാരിദ്യം വന്നിരിക്കുന്നു.

ഇപ്പോഴാ കച്ചവടം വീണ്ടും നടത്തിയാലെന്താണ്?

ഇന്നു പോയപ്പോൾ ഉപ്പയോടു ചോദിച്ചു സമ്മതം വാങ്ങാമായിരുന്നു.
ഉപ്പയെ കൂട്ടിക്കൊണ്ടുവരാൻ പോയതാണല്ലൊ താൻ.
ഒന്നും നടന്നില്ല.
കാര്യങ്ങൾ മാറി വരുമായിരിക്കും.
ഉപ്പക്ക് പുതിയ ജീവിത സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനും വീണ്ടും വീട്ടിൽത്തന്നെ തിരിച്ചെത്താനും കഴിയുമായിരിക്കും. അതിനുള്ള നല്ല സമയം വരുംവരെ കാത്തിരിക്കാം.

പുറത്തു കാൽപ്പെരു മാറ്റം കേൾക്കുന്നുണ്ട്.
വാതിൽ തുറന്ന് ആൾ അകത്തു വരുന്നു.
ജമീല വാസുദേവൻ്റെ മുഖത്തേക്കു നോക്കി.
പ്രത്യേകിച്ചെന്തെങ്കിലും ഭാവവ്യത്യാസമുള്ളതായി തോന്നിയില്ല.

" ഞാൻ വരാൻ വൈകി. ചോറുകഴിക്കാം."
"ഉം ... " വാസുദേവൻ മൂളുക മാത്രം ചെയ്തു.
അവൾ ഊണിനുള്ള സജ്ജീകരണങ്ങൾ നിരത്തി നോക്കിയപ്പോൾ ദാരിദ്ര്യത്തിൻ്റേതായ ഒരു വലിയ പിശുക്ക് തൻ്റെ കൂടെത്തന്നെ മുൻകൈയിട്ടു നിൽക്കുന്നതു കണ്ടു!

2023, മേയ് 20, ശനിയാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം ഒൻപത് .

മനുഷ്യരാശിയോളം പഴക്കമുള്ള അദ്ധ്യായങ്ങളാണ് സ്നേഹത്തിൻ്റേയും പ്രണയത്തിൻ്റേയും .
നശിച്ചും ചിതലരിച്ചും മനസ്സു നുറുങ്ങിക്കിടക്കുന്നവരെപ്പോലും ഉണർത്തി നടത്താറുണ്ട് പ്രണയം!
സെയ്തലവിയുടെ സമയത്തും അസമയത്തുമുള്ള ഉറക്കങ്ങൾക്കിടയിലും എവിടെ നിന്നൊക്കെയോ പാഞ്ഞു വന്ന് തൻ്റെ സ്നേഹമയിയോടുള്ള പ്രണയവും ഇതുപോലെ അയാളെ വാരിയെടുത്തോടുന്നു !

ചുവരിൽ തൂക്കിയിട്ട കാലപ്പഴക്കത്തിൻ്റെ ഘടികാര സൂചികൾ രണ്ടും സമയം 12 കാണിച്ചിരിക്കുന്നു.
സമയക്കണക്കുകളുടെ ഏറ്റക്കുറച്ചിലുകൾക്ക് ചെവി കൊടുക്കാതെ എപ്പോഴോ ഉറങ്ങുകയും എപ്പോഴോ ഉണരുകയും ചെയ്യുന്ന സെയ്തലവിയുടെ പുതിയ ശീലത്തിന് കൂട്ടുചേർന്ന് , ഇപ്പോഴത്തെ സ്വപ്ന തീരത്ത് സ്വന്തം കാതുകൾ പലപ്പോഴും ഉമ്മുവിൻ്റെ ശബ്ദവും മുഴക്കുന്നു..
അവളുടെ രൂപവും തെളിയിച്ചും മായ്ച്ചുമിരിക്കുന്നു!
സൂചികളുടെ സമയത്തിടുക്കങ്ങൾക്ക് ഇവിടെ സെയ്തലവിയെപ്പോലെ  മറ്റുള്ളവരും ചെവികൊടുക്കാറില്ലെന്നു വരുമോ !?

അയാൾക്കിന്ന് എല്ലാമെല്ലാം സ്വപ്നങ്ങളാണ്.
സ്വപ്നങ്ങളുടെ മടിത്തട്ടിൽ  കിടന്നുകിടന്ന് എഴുന്നേൽക്കാൻ മടിയായവനെപ്പോലുണ്ട് അയാളിപ്പോൾ.
മരിച്ചവരും മരണമില്ലാത്തവരും ഒരുപോലെ ഒന്നിച്ചു താമസിക്കുന്ന ഒരിടം മനസ്സു മാത്രമാണല്ലൊ.
വളരെ മുൻപ് കാലഗമനം ചെയ്ത ഉപ്പയും ഉപ്പൂപ്പയും തൊട്ട് ഈയടുത്ത കാലത്തു മാത്രം വേർപിരിഞ്ഞ അടുത്ത ബന്ധുക്കളും കൂട്ടുകാരും വരെ വരും.
സമയത്തിടുക്കം കാണിക്കാതെ അവർ അയാളോട് സംസാരിക്കുകയും കുശലാന്വേഷണങ്ങൾ നടത്തി പോവുകയും ചെയ്യും. 

ആരോ പേർ ചൊല്ലി വിളിക്കുന്നു.
ആ പേർ വിളി സെയ്തലവിയെ തൻ്റെ സ്വപ്നങ്ങളെ വിട്ടുണർത്തി. കട്ടിലിൽ തിരിഞ്ഞു കിടന്നയാൾ പരിസരം വീക്ഷിച്ചു. 
താനടക്കം അഞ്ചു പേർ കിടക്കുന്ന ഇടമാണ് സാന്ത്വനത്തിലെ ഈ ഹാൾ .
കിടപ്പുകാർ എല്ലാവരും സ്വന്തം കട്ടിലുകളിൽ തന്നെയുണ്ട്. 
അതിൽ രണ്ടു പേർ കിടപ്പു രോഗികൾ കൂടിയാണ്.

പിന്നെയുള്ളവർ അഞ്ചു പേരും  അഹോരാത്രം ഓടി നടക്കുന്നവരാണ്.
അടുക്കളയിൽ തൊട്ട് അങ്ങാടിത്തെരുവിൽ വരെ അവർ സമയത്തിടുക്കം കാട്ടി ഓടി കാര്യാന്വേഷണം നടത്തുന്നു.
പ്രത്യേകിച്ച് സലിം ഭായി. 
തെരുവോരങ്ങളിൽ, കടത്തിണ്ണയിൽ, ഒറ്റമുറിയുള്ള ഓല മേഞ്ഞ വീടുകളിൽ..
ആരോരുമില്ലാത്തവർക്ക് ആശ്രയമായിത്തീർന്ന് സ്വന്തം അനാഥത്വത്തെ ആഘോഷിച്ചു തീർക്കുന്നു.

പെട്ടെന്ന് സെയ്തലവിയുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു.
മകൾ വാതിൽ തുറന്നു വരികയാണ്.

" സെയ്താലിക്കാ മോളെത്തിയല്ലോ "
തൊട്ടടുത്ത കട്ടിലിലെ ശ്രീധരേട്ടനും അയാളുടെ കാഴ്ചകളെ ശരിവെച്ചു കൊടുത്തു.
മകൾ വന്ന് അയാളുടെ അരികു ചേർന്നു നിന്നു.
" ഉപ്പാ "
അവൾ സ്നേഹ പുരസ്സരം  അയാളെ തലോടി വിളിച്ചു.

"സ്നേഹം കാണണമെങ്കിലും കിട്ടണമെങ്കിലും മക്കൾ പെൺകുട്ടികളായി ജനിക്കണം. എൻ്റെ മക്കളും ഇതുപോലെ ഇടയ്ക്കിടെ എന്നെ കാണാൻ വരാറുണ്ട് "

സ്നേഹത്തിൻ്റെ നിറകുടങ്ങളാണ് പെൺമക്കൾ ഓരോരുത്തരുമെന്നുള്ള ഒരു പിതാവിൻ്റെ സാക്ഷ്യപ്പെടുത്തലായി ശ്രീധരേട്ടൻ്റെ ആ വാക്കുകൾ അവിടെ കിടന്നു ധ്വനിച്ചു!

ആരാണ് ശ്രീധരേട്ടൻ?
അയാൾ എങ്ങിനെ ഇവിടെ എത്തപ്പെട്ടു?
സെയ്തലവി ശ്രീധരേട്ടനെ പ്പറ്റി മനസ്സിലാക്കിയത് എന്തൊക്കെയാണ്?

മൂന്നു പെൺമക്കൾ സ്വത്തായുണ്ടായിരുന്നവൻ.
അയാൾ തൻ്റെ പെൺമക്കളെ ആയതു പോലെ പഠിപ്പിക്കുന്നു .
തനിക്കു കഴിയാവുന്ന വിധം സ്ത്രീധനമൊക്കെ കൊടുത്ത് അവരെ കെട്ടിച്ചു വിടുന്നു.
ശേഷമാണ് പലിശയും കൂട്ടു പലിശയുമൊക്കെയായി താൻ മക്കൾക്കു വേണ്ടി വാങ്ങിക്കൂട്ടിയ കടങ്ങൾ അയാൾക്ക് വലിയ ബാധ്യതയുണ്ടാക്കിത്തീർത്തത്.
സഹകരണ ബാങ്കിൽ നിന്നു പോലും പലിശക്കണക്കിട്ട് ജപ്തി നടപടികളുണ്ടായി.
മനുഷ്യരുടെ വിയർപ്പും കണ്ണീരുപ്പും മണക്കുന്ന ആധാരക്കെട്ടുകൾ നിയമ നടപടികൾ നടത്തി സ്വന്തമാക്കിയെടുക്കുന്ന ആ പതിവു കാഴ്ച്ചകൾ ശ്രീധരേട്ടൻ്റെ കാര്യത്തിലുമുണ്ടായി.
അന്തിയുറങ്ങിയിരുന്ന കൂര പോലും അയാൾക്കങ്ങിനെ നഷ്ടമായി.

മക്കളെ നന്നായി നോക്കിയതിൻ്റെ പ്രതിഫലമാണ് ഇപ്പോൾ ഇവിടെ വന്നു കിടന്ന് വാങ്ങിക്കൂട്ടുന്നത്. പാവം !

സെയ്തലവി ശ്രീധരേട്ടൻ്റെ സ്നേഹം  ഒന്നു മൂളി ശരിവെച്ചു.
അയ്യാളുടെ ഗതികേടുകളിൽ തൻ്റെ സ്നേഹം കൂടെ ചേർത്ത് മുറിവുണക്കാൻ  തിടുക്കപ്പെട്ടു.

"എന്നെയിപ്പോ അങ്ങോട്ടുമിങ്ങോട്ടും ഇട്ടോടിക്കലാണ് എൻ്റെ ഉപ്പാൻ്റെ പണി.ശ്രീധരേട്ടൻ്റെ ഗതി എൻ്റെ ഉപ്പാക്കും വരാതിരിക്കാൻ വേണ്ടി ഒന്നു സ്നേഹിച്ചു കെട്ടി . ഇതാ ഇപ്പോ ഞാൻ ചെയ്ത തെറ്റ് "
ജമീല ശ്രീധരേട്ടനെ നോക്കി.

"ഡീ ജമീലാ, അതൊക്കെ ശ്രീധരേട്ടൻ്റെ ജാതീലെ രീതികളാണ്. നമ്മുടെയല്ല.
ഓരോ ശ്രീധരേട്ടൻമാരും ഇതുപോലെ കഷ്ടപ്പെട്ട് മക്കളെ വളർത്തീണ്ടാക്കും . പിന്നെ തനിയെ പണിയെട്ത്ത് കെട്ട്യോളെ പോറ്റണ്ട ചുമതലയുള്ള  ഒരാണൊരുത്തന് തൻ്റെ ഉള്ളതൊക്കെ വിറ്റ് പെറുക്കി സ്ത്രീധനാന്നും പറഞ്ഞ് വാരിക്കോരി കൊടുത്ത് മക്കളെ കൈയ്യേൽപ്പിച്ച് പടിയിറക്കി വിടും. അങ്ങനത്തെ പതിവ് നമുക്ക് പടച്ചോൻ പറഞ്ഞിട്ടില്ല ജമീലാ . മക്കളെ നിക്കാഹ് കഴിച്ച് കൊണ്ടു പോകുമ്പോ കായി മഹറായി ഇങ്ങോട്ട് തന്ന് തന്നെ വേണം ഞമ്മടെ കുട്ട്യോളെ പൊരേന്ന് ഇറക്കിക്കൊണ്ടോവാൻ. അങ്ങനാ ശ്രീധരേട്ടാ ഞമ്മളോട് പറഞ്ഞിട്ടുള്ളത് "
സെയ്തലവി ജമീലയെ തിരുത്തി കാണിച്ചു.

ശ്രീധരേട്ടനും തോന്നി പടച്ചോൻ പറഞ്ഞു വെച്ചിട്ടുള്ളതിൽ കാര്യമുണ്ടെന്ന്!

" ശര്യാ സെയ്താല്യേ ..
പെൺകുട്ടികളെ ഇത്രയും കാലം നോക്കി വളർത്തീട്ട് അവര് ജനിച്ച വീട്ടീന്ന് അവരെ പടിയിറക്കിക്കൊണ്ടുപോവുമ്പോൾ അങ്ങിനെത്തന്നെയാണ് ചെയ്യേണ്ടത്. അല്ലാതെ വലിയ തുക സ്ത്രീധനം കണക്കു പറഞ്ഞ് വാങ്ങി കല്യാണവും കഴിച്ച് രണ്ടു ദിവസം കഴിഞ്ഞ്  കിട്ടിയതു പോരാ , ഇനീം കൊണ്ടു വാ എന്നൊക്കെ  പറഞ്ഞ് പുതുപ്പെണ്ണിനെ വീട്ടിലിട്ട് പീഢിപ്പിക്കും.
എന്നിട്ടും പോരാഞ്ഞിട്ട് വിഷപ്പാമ്പിനെ വില കൊടുത്തു വാങ്ങി വീട്ടിൽ കൊണ്ടുവന്ന് കടിപ്പിച്ചു കൊല്ലിക്കും. ഗ്യാസ് സിലിണ്ടർ തുറന്നിട്ട് കത്തിക്കുന്നത് വേറെ.
കഷ്ടാഡോ ഞങ്ങടെ പെൺകുട്ട്യോൾടെ കാര്യം.
ഒരു തരി പൊന്നു കുറഞ്ഞുപോയാൽ മതി ചെന്ന് കേറുന്നിടത്ത് അവളുടെ കഷ്ടകാലം തുടങ്ങാൻ. ഇതൊക്കെ ഓർത്തിട്ടാ വീട്ടാക്കടങ്ങൾ വാങ്ങിക്കൂട്ടി ഓരോരുത്തരും സ്വന്തം പെൺമക്കളെ കല്യാണം കഴിപ്പിച്ചു വിടുന്നത്. സ്ത്രീധനം നിരോധിച്ചൂന്നൊക്കെ വെറുതെ പറയണതാ. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ വരെ എല്ലാം കണക്കു പറഞ്ഞു വാങ്ങിക്കുന്നുണ്ട്. കണ്ണുകെട്ടിയ നീതിദേവത ഒരു കാലത്തും നിയമമിവിടെ നടപ്പാക്കിക്കാണിക്കും എന്നു തോന്നുന്നില്ല."

അങ്ങിനെ അവർ സ്ത്രീക്കു വേണ്ടി സംസാരിക്കാൻ തുടങ്ങി.

ചരിത്രത്താളുകളിറങ്ങി പല പെൺ ചോരകളും അവരുടെ വാക്കിലും നോക്കിലും മനസ്സാക്ഷിയിലും സ്മരണകളായി അവർക്കു മുമ്പിൽ എരിഞ്ഞു കത്താൻ തുടങ്ങി. സ്ത്രീകൾ വേട്ടയാടപ്പെടുന്നു. ഓടുന്ന ബസ്സുകളിൽ ,ശീതീകരിച്ച മുറിക്കുള്ളിൽ, തൊഴിലിടങ്ങളിൽ, പൊതുവേദികളിൽ ,എല്ലായിടത്തും നിലവിളികളുണ്ടാക്കി അവർ ബലിമൃഗങ്ങളായിത്തീരുന്നു.
ജമീല തന്നെ വായനപ്പട്ടികയിലെ എച്ച്മുക്കുട്ടിയുടെ കഥയോർമ്മിച്ചു. എൻ്റെ രക്തമാണിതെൻ്റെ മാംസമാണെടുത്തുകൊൾക. വലിയ മുഴക്കത്തോടെ ഒരു പെൺ ശബ്ദം പറഞ്ഞ കഥ. പെൺ പ്രതിരോധത്തിൻ വലിയ പടവാളുകളായി പിന്നെയും ആയിരങ്ങൾ അവർക്കു ചുറ്റുമിരുന്നു കഥ പറഞ്ഞുകൊണ്ടിരുന്നു. കദനവും കണ്ണീരും കലർന്ന് കഥാസാഗരം അവരുടെ തലക്കുള്ളിൽ ആർത്തു തിമിർക്കവെ അവൾ സ്ത്രീത്വത്തെ കൊന്നു തിന്നുന്നവർക്കെതിരെ ചൂണ്ടിയ ഒരു കത്തിമുന പോലെ തിളങ്ങാൻ കൊതിച്ചു.. ഒറ്റത്തുള്ളികൾ ചേർന്ന് വലിയ മഴയിരമ്പമായി മാറും പോലെ   സ്ത്രീകളുടേതായി വലിയൊരു കൂട്ടായ്മ രൂപപ്പെടുമെന്ന്‌ പ്രത്യാശിച്ചു. ഒടുക്കം അവർ ഒന്നിച്ച്‌ വലിയ പെൺ ശബ്ദമായി കാപാലികർക്കു മേൽ വലിയൊരാക്രോശമായി മുഴങ്ങുമ്പോൾ നീതിദേവതയുടെ കൺകെട്ട് താനെയഴിഞ്ഞു വീഴും.നിയമം പണത്തുലാസിട്ടു തൂക്കുന്ന കറുത്ത ഗൗണുകളിൽ പാറിപ്പടർന്ന് ആ തീക്കാറ്റ് മാറാൻ മടിക്കുന്ന ചട്ടങ്ങളൊക്കെ കത്തിച്ചില്ലാതാക്കും. 

ഇങ്ങനെയിങ്ങനെ ചിന്തിച്ചും പറഞ്ഞും അവർ മൂവരും കടുത്ത സ്ത്രീപക്ഷവാദികളായി മാറിക്കഴിഞ്ഞപ്പോൾ, സെയ്തലവി മകളുടെ പക്ഷം ചേർന്ന് ശ്രീധരേട്ടനോട് സംസാരിച്ചു തുടങ്ങി.
" ശ്രീധരേട്ടാ, ഇൻ്റെ മോൾടെ തീരുമാനങ്ങളെ ഇതുവരെ ഞാൻ എതിർത്തിട്ടില്ല. ചുവന്ന കൊടി പിടിച്ച് പല ജാഥകളിലും ഞാൻ മുന്നേ നടന്നിട്ടുള്ളതാ. മനുഷ്യന് ഒരേ നിറത്തിലുള്ള രക്തം മതി ഒരുമിച്ച് നടക്കാൻ എന്ന് ഞാനാ ആദ്യം എൻ്റെ മകളെ പറഞ്ഞു പഠിപ്പിച്ചത് "

"കൊടിയുടെ കാര്യത്തിൽ ഞാൻ വേറെയാ സെയ്താലി.കാവിയാ.മക്കളെ ഒക്കെ സ്വന്തം ജാതിക്കാർക്കു തന്നെ കൊടുത്തു. നിങ്ങളെപ്പോലെ എൻ്റെ കൂട്ടരോട് വഴക്കിനും വക്കാണത്തിനും പോകാനുള്ള ധൈര്യമൊന്നും എനിക്കില്ലേയ്.. "

സെയ്തലവി ശ്രീധരേട്ടൻ്റെ വാക്കുകൾ കേട്ട് ചിരിച്ചു.

" ഇൻ്റെ മോള് വേലൂരെ ശേഖരൻ മാഷ് ടെ ശിഷ്യയാ. ഓളാ നമ്പൂരിച്ചെക്കൻ്റെ ചരട് വരെ  പൊട്ടിച്ചു കളഞ്ഞു. അവളങ്ങനെ ജാതിക്കാരെയും മതക്കാരേയും കണ്ട് പേടിക്കുന്നവളല്ല."
അവരങ്ങനെ ചിരിച്ചും ചിന്തിച്ചും കഥ പറഞ്ഞിരിക്കവെ അവരുടെ കൂട്ടത്തിൽ മറ്റൊരന്തേവാസിയായ ഇന്ദ്രനും  വന്നു ചേർന്നു.
" ആരാ ശേഖരൻ മാഷ് ടെ ശിഷ്യ ?ഇയ്യാളാണോ?"
ജമീലയെ ചൂണ്ടി ഇന്ദ്രൻ ശ്രീധരേട്ടനോട് തൻ്റെ സംശയം ചോദിച്ചു.
"അതെ. സെയ്താലീടെ മോള് ജമീല "
ജമീലയെ ഇന്ദ്രൻ സൂക്ഷിച്ചു നോക്കി.
"നമ്പൂരി പയ്യനെ പ്രേമിച്ചു കെട്ടിയ ജോനോത്തിക്കുട്ടി.ആട്ടെ ശേഖരൻ മാഷെ എങ്ങിനെയാ പരിചയം? അവിടെ പഠിച്ചിട്ടുണ്ടോ?"
ഇന്ദ്രൻ തൻ്റെ സംശയം തീർക്കാൻ ശ്രമിച്ചു.
"അതെ. ഞങ്ങൾ രണ്ടാളും പ്രതിഭ കോളേജിൽ ഒരുമിച്ചാണ് പഠിച്ചത് "

" അപ്പോ രണ്ടാളും മാഷ് ടെ ശിഷ്യരാണ്"
"അതെ. പേര് പറഞ്ഞില്ല..?"
ജമീല ചോദിച്ചു.
" ഇന്ദ്രൻ. ശേഖരൻമാഷ ടെ അടുത്ത കൂട്ടുകാരനാണ്. "
"മാഷ് ടെ രാഷ്ട്രീയമൊക്കെ ഇന്ദ്രേട്ടനും ഉണ്ടായിരുന്നോ?"
"ചെറുതായിട്ട്.ഞാൻ സ്ഥിരമായി മാഷ്ടെ ലൈബ്രറിയിൽ പുസ്തകങ്ങൾ വായിക്കാൻ പോകും. ചർച്ചകൾ നടത്തും. മാഷ് ടെ നാടകക്കളരിയിലും പങ്കെടുത്തിട്ടുണ്ട് "
"സ്വാന്തനത്തിലെ ജോലിക്കാരനാണോ ഇന്ദ്രേട്ടൻ?"
ഇന്ദ്രൻ്റെ മുഖം കുനിഞ്ഞു.
"അല്ല. ഞാനും നിൻ്റെ ഉപ്പയെപ്പോലെ ഒരന്തേവാസിയാണ്"
ജീവിതയാതനകളുടെ കുത്തൊഴുക്കിൽ നിന്നു കൊണ്ട് ഇന്ദ്രനും തൻ്റെ കഥ പറയാൻ തുടങ്ങി.
ഇരിടത്തരം അഴുവർ കുടുംബത്തിലാണ് ഇന്ദ്രൻ ജനിച്ചതും വളർന്നതും.
ഗുരുവിൻ്റെ ഒരു ജാതി മതസങ്കൽപ്പത്തിനേക്കാൾ കൂടുതലായി ഇന്ദ്രനെ ആകർഷിച്ചത് മാഷിൻ്റെ മതരഹിത സിദ്ധാന്തങ്ങളായിരുന്നു. മാർക്സും ഏംഗൽസുമൊക്കെ പറഞ്ഞു വെച്ച തത്വസംഹിതകളുടെ ചുവടുപിടിച്ച് ചൂഷകരഹിതരുടെ ഒരു നാട് സ്വപ്നം കണ്ടു.
കറുപ്പിൻ്റെ ഗന്ധമുള്ള മത തത്ത്വശാസ്ത്രങ്ങളെ ഭയന്ന് ഒന്നിച്ച് ഒരേ ചോരയായി ചിന്തിക്കാൻ
മാഷിൻ്റെ കൂടെ നാടകങ്ങൾ കണ്ടു.
കൂടെ കളിച്ചും പുതിയവരെ നാടകം കളിപ്പിച്ചും ഇന്ദ്രൻ അങ്ങിനെ നാടകരംഗത്തെ ഒരതികായനായി മാറി. പൊതു സമൂഹത്തെ ശല്ല്യപ്പെടുത്തുന്ന പലതിനേയും ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ ഒരു ശത്രുപക്ഷവും ആരാധകവൃന്ദത്തോടൊപ്പം അദ്ദേഹത്തിനു ചുറ്റും രൂപപ്പെട്ടു . തയ്യൂർ സ്കൂളിലെ ഒരു ആനിവേഴ്സറിനാളിൽ വെച്ചാണ് അതുണ്ടായത്.
തൻ്റെ നാടകാവതരണത്തിനു ശേഷം മറ്റുള്ള കലാപരിപാടികളും ചടങ്ങുകളും കഴിഞ്ഞ് കാണികളും ഒഴിഞ്ഞു പോയി.
വേദിക്കു ചുറ്റും നിരത്തിയിരുന്ന ബെഞ്ചുകൾ ഒതുക്കി മാറ്റുകയായിരുന്ന ഇന്ദ്രൻ്റെ നേർക്ക് അവർ വന്നു. ഒരു കൂട്ടം മുഖം മൂടിധാരികൾ .കൈയ്യിൽ മഴു, വടിവാൾ അങ്ങിനെ ആയുധങ്ങൾ പലതും. വാൾ വീശി കൂട്ടുകാരെയെല്ലാം ഓടിച്ചു വിട്ട ശേഷം ഇന്ദ്രനെ വളഞ്ഞു വെട്ടുകയായിരുന്നു അവർ. മൂർച്ചയില്ലാതെ മുനമടക്കിയ മഴു കൊണ്ടുള്ള വെട്ടിൽ ഉള്ളിലെ എല്ലുകൾ  നുറുങ്ങിപ്പോയി.
അവിടെ തൻ്റെ മരണമാസന്നമായതായി ഇന്ദ്രൻ തിരിച്ചറിഞ്ഞു. എങ്കിലും പെട്ടെന്നു തോന്നിയ ഒരു ഉപായം, മരിച്ചു പോയതുപോലെ ഒരു ശ്വാസമടക്കി കിടക്കൽ..
അതയ്യാളെ വീണ്ടും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു!
ശത്രുക്കൾക്ക് ഇര മരിച്ചു പോയതായി തോന്നിപ്പിക്കുക .
അതും ഒരഭിനയത്തിൻ്റെ പാഠഭേദമാണല്ലൊ! 
കുറച്ചു നാൾ അശ്വിനി ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നെങ്കിലും അദ്ദേഹത്തിന് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരാനായി. കമ്പികൾ പാകിയ എല്ലിൻ കൂടുകളിളക്കി  ഇന്ദ്രൻ അതിജീവിക്കാൻ ശ്രമിച്ചു.
നീതിദേവതയുടെ കണ്ണുകൾ തുറക്കാതെ തന്നെയിരുന്നു. ആക്രമണ, കാരികൾ ശിക്ഷിക്കപ്പെട്ടില്ല.
അവർ ആരെന്നറിഞ്ഞിട്ടും മുഖം മൂടി മറയിട്ട് നിയമത്തെയൊതുക്കി ക്കെട്ടി അവരൊക്കെ നിരപരാധികളായി തന്നെ പുറം ലോകത്ത് പിന്നെയും ബാക്കി നിന്നു.
പണവും സ്വാധീനവുമൊക്കെയുണ്ടെങ്കിൽ ആർക്കും സാധാരണക്കാരന് നീതി നിഷേധിക്കാം.
അത് വീണ്ടും എല്ലാവർക്കുമായി വ്യക്തമാക്കപ്പെട്ടു.
എങ്കിലും ഇന്ദ്രൻ വീണ്ടും ജീവിക്കാൻ ശ്രമിച്ചു.
തനിക്കു ചുറ്റുമുള്ള അരുതായ്മകളോട് കലഹിച്ച്.നാടകം രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഒരുപാടു കടങ്ങൾ അയ്യാൾക്കു മുമ്പേയുണ്ടായിരുന്നു.
അവ ഇരട്ടിച്ചിരട്ടിച്ചു വളരാൻ തുടങ്ങി. മാത്രമല്ല, പ്രവാസിയായ അനുജനും ഇന്ദ്രനുമായി തെറ്റി.
സ്വത്തിനെ ചൊല്ലി തർക്കമുണ്ടായി.രക്തം രക്തത്തെ ഇറക്കിവിട്ടു. ഇവിടെയും കുടുംബബന്ധങ്ങൾക്കു മേൽ പണം തന്നെ വിജയിച്ചു കാണിച്ചു.
തൻ്റെ കലാപ്രവർത്തനങ്ങൾ തനിക്കു സമൂഹത്തിനോടുള്ള പ്രതിബദ്ധതയാണ്. അതിനു തൻ്റെ സ്ഥാവരജംഗമ സ്വത്തു വകളെക്കാൾ പ്രാധാന്യമുണ്ട്.
അതൊരു കലാകാരൻ്റെ സ്വതസിദ്ധിയാണ്.
അതോർത്തു സ്വയം വിലപിക്കാതെയും അനുജനിറക്കിവിട്ട വീട്ടിൽ സ്വന്തം അമ്മയെ ഉപേക്ഷിച്ചും സ്ഥൈര്യത്തോടെ സാന്ത്വനംവീട്ടിൽ വന്നെത്തിയ തൻ്റെ കഥകൾ കൂടി ഇന്ദ്രൻ അവിടെ ജമീലയോട്  പറഞ്ഞറിയിച്ചു.
പിന്നെ പറഞ്ഞത് മരണമെന്ന സ്വാഭാവിക ജൈവ പ്രക്രിയക്കു പിടി കൊടുക്കും മുൻപ്, രണ്ടോ മൂന്നോ മാസം മുൻപായി തന്നെ, തന്നെ വന്നു കണ്ട ശേഖരൻ മാഷെ കുറിച്ചാണ് . ഹൃദ്രോഗ ബാധിതനും പ്രായേണ അവശനുമായ നിലയിൽ  രാജേഷിനേയും ശർമ്മാജിയേയും  കൂട്ടി ഇവിടെ ഈ സാന്ത്വനത്തിൽ വന്ന് മാഷു തന്നെ കണ്ടതിനെ കുറിച്ചാണ്‌. രോഗാവസ്ഥയിലിരിക്കെ വന്നു കാണാൻ മാഷു കാണിച്ച ആ സ്നേഹവായ്പുകളെ, ഗുരുവാത്സല്യത്തെ , ആരെയെങ്കിലും വിട്ടു വിളിപ്പിച്ചാൽ കാണാനെത്തുമായിരുന്നല്ലോ എന്നൊരു ഉപചാര വാക്കിലളക്കാൻ മാത്രം ഇന്ദ്രനു മനസ്സില്ലാത്തതു കൊണ്ടാണ് മാഷെ പൂണ്ടടക്കം കെട്ടിപ്പിടിച്ചത്. വിറയാർന്ന ആ കരങ്ങളെ വാരിപ്പുണർന്നതും !
"ഞാൻ എൻ്റെ കാര്യങ്ങൾ തന്നെ നോക്കാനാവാത്ത വിധം അവശനായിപ്പോയില്ലെ കുട്ടീ. നിൻ്റെ കാര്യത്തിൽ എനിക്കെന്തു ചെയ്യാൻ പറ്റും. ഇങ്ങനെയൊക്കെ നിന്നെ വന്നു കാണുക എന്നതാണ് എനിക്കിപ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ രീതി! "
അങ്ങിനെ അവസാനത്തേതായ യാത്രാമൊഴിയും ചൊല്ലി ശേഖരൻ മാഷു മടങ്ങിപ്പോയി.
മാഷെ കുറിച്ചുള്ള ഓർമ്മകളുമായി ജമീലയും വിഷമചിത്തയായി.
ഇന്ദ്രൻ്റേയും ജമീലയുടേയും കണ്ണുകൾ ഒരു പോലെ ഈറനായി..
അപ്പോഴാണ് മുഖം നിറയെ സന്തോഷവും നിറച്ച് സലിം ഭായിയെത്തിയത്. വന്നപാടെ തൻ്റെ സന്തത സഹചാരിയായ സ്യൂട്ട് കേയ്സ് മേശപ്പുറത്ത് വെച്ച് എല്ലാവരേയും നോക്കി ചിരിച്ചു.
"എന്താ ഭായി, ഇന്നു നല്ല സന്തോഷത്തിലാണല്ലൊ?" ശ്രീധരേട്ടന് തൻ്റെ ആകാംക്ഷയടക്കാനായില്ല.
" സന്തോഷമുണ്ടടോ. സെയ്തലവിയുടെ മകൾ ജമീല തൻ്റെ വാപ്പയെ കാണാൻ വന്നതു പോലെ ഏറെ നാൾക്കു ശേഷമാണെങ്കിലും എൻ്റെ മോളും എന്നെയന്വേഷിച്ച്  വന്ന ടോ"

"എവിടെ? ഇവിടേക്കു വന്നിട്ടുണ്ടോ?"
ശ്രീധരേട്ടൻ പുറത്തേക്കു പാളി നോക്കി .

" വരാൻ തുനിഞ്ഞതാണ്. പക്ഷെ ഇവിടേക്ക് ഞാൻ കൂട്ടിക്കൊണ്ടു വന്നില്ല. എൻ്റെ മകളെന്നെ കാണാൻ വന്നത് ഇപ്പോൾ ഞങ്ങൾ മാത്രം അറിഞ്ഞാൽ മതി എന്നെനിക്കു തോന്നി."

സലിം ഭായി തൻ്റെ നെറ്റിത്തടത്തിലെ വിയർപ്പു തുടച്ചു കൊണ്ടു പറഞ്ഞു .പിന്നെ പെട്ടി തുറന്ന് അവശേഷിച്ച ചോറു പൊതികൾ പുറത്തെടുത്തു.

"സ്വത്തിനും സ്ഥാനത്തിനും വേണ്ടി ചോര ചോരയെ കൊല്ലുന്ന കാലമാ സെയ്താലി.സലിം ഭായിയുടെ മകളെ സംരക്ഷിക്കാൻ സലിം ഭായിക്കു മാത്രമെ കഴിയുള്ളൂ .
ഇത് മോൾക്കും  തോന്നിക്കാണും"
ശ്രീധരേട്ടൻ്റെ ദീർഘദർശനത്തിൻ്റെ പൊരുളറിഞ്ഞ് സലിം ഭായി ഒന്നു ഞെട്ടുക തന്നെ ചെയ്തു.