2023, ജൂൺ 26, തിങ്കളാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം പതിനാറ്.

ഈ ലോകം എല്ലായ്പോഴും വളരെ നിഗൂഢതകൾ നിറഞ്ഞതാണ്. എന്തുകൊണ്ട് എല്ലാം ഇങ്ങനെയായി? ഈ കാഴ്ചകൾക്കെല്ലാം പുറകിൽ കൃത്യമായി ഉന്നം വെക്കപ്പെട്ട എന്തെങ്കിലും രഹസ്യങ്ങൾ മറഞ്ഞുകിടപ്പുണ്ടോ?

കുന്നിൻ്റെ ഏകാന്തതയിലിരുന്ന് ഇത്തരം സമസ്യകൾ ധാരാളം ചിന്തിച്ചു കൂട്ടുന്നുണ്ട് വാസുദേവൻ. പഠിച്ച ഗ്രന്ഥങ്ങൾ മനസ്സാ മറിച്ചു നോക്കി ധാരണകൾ രൂപപ്പെടുത്തുന്നുണ്ട്. എല്ലാവരും ചെയ്യുന്നതു പോലെ എല്ലാ സമസ്യകൾക്കുമുള്ള ഉത്തരം  അയാളും തൻ്റെ ചിന്തകൾക്കൊണ്ടു കണ്ടെത്തുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ശാസ്ത്ര പുരോഗതിയിലൂടെ ലോകം ഒരു പാടു മുന്നേറിയിട്ടുണ്ട്. എന്നാൽ ആ വഴിക്കൊന്നും സഞ്ചരിക്കാതെയും ആധുനീക സൗകര്യങ്ങളെ വിരൽത്തുമ്പിൽ ഒതുക്കാൻ ശ്രമിക്കാതെയും യുഗങ്ങൾക്കു മുമ്പെ ജനിക്കപ്പെട്ട ഒരു പ്രാകൃത മനുഷ്യനെപ്പോലെ ലോകത്തിൻ്റെ ഒരു കോണിൽ ഒരു കുന്നിൻ മുനമ്പിലൊതുങ്ങി വാസുദേവൻ തന്നിലേക്കു തന്നെ മടങ്ങാൻ ശ്രമിക്കുന്നു!

എന്തിനാണിതെല്ലാം താൻ ചെയ്യുന്നതെന്ന്  വാസുദേവൻ സ്വയം തന്നോട് തന്നെ ചോദിച്ചു നോക്കിയിട്ടില്ല ഇപ്പോഴും. ജമീലയിലോ അവളിൽ തനിക്കു പിറക്കാനിരിക്കുന്ന മക്കളിലോ തങ്ങളുടെ സന്താന പരമ്പരകളിലോ തൻ്റെ സ്വപ്നങ്ങളേയും പ്രത്യാശകളേയും പ്രതിഷ്ഠിക്കാതെ ഇപ്പോഴിതാ ചരടഴിഞ്ഞ പട്ടം കണക്കെ അയാളുടെ ജീവിതം ഒരിക്കലും എവിടെയും ചെന്നെത്താത്ത തരത്തിൽ ആത്മീയചിന്തകളുടേയും അവയുടെ സംഗ്രഹങ്ങളുടേയും സംഘാടനത്തിലൂടെ  തന്നിൽ തന്നെ തറഞ്ഞു നിൽപ്പാണ്.

ഒരാൾ കേട്ടാൽ തനി ഭ്രാന്തെന്ന് വിളിച്ചു പോകുന്ന തരത്തിൽ അയാളിലെ വിശ്വാസം വളർന്ന് എല്ലാംകൊണ്ടും വാസുദേവനെ ആൾക്കൂട്ടത്തിൽ നിന്നും വേറിട്ടു മാറ്റി നിർത്തിയിരിക്കുന്നു..

പണ്ടവിടെ ജീവിച്ചു മരിച്ചു പോയ ഭ്രാന്തനെ അനുകരിക്കുന്നതാണോ അയാൾ?

വാസുദേവനെ സംബന്ധിച്ചിടത്തോളം അയാൾ ജനിക്കുന്നതിനു മുമ്പ് കാറ്റുപോലെയായിരുന്നു. മരിച്ചതിനു ശേഷവും കാറ്റുപോലെ തുടരുകയും ചെയ്യുമത്രെ!

എന്താണ് കാറ്റു പോലത്തേത്?
അത് അയാൾ വിശ്വസിക്കുന്ന അയാളുടെ ആത്മാവാണ്. ജനന മരണങ്ങൾക്കു മുൻപും ശേഷവും താനെന്ന ആത്മാവ് ചിരംജീവിയായി എന്നുമുണ്ടെന്ന് അയാൾ വിശ്വസിക്കുന്നു.

കാറ്റ് എല്ലായ്പോഴും വീശുമ്പോൾ മാത്രമെ ആരും അതിൻ്റെ സാന്നിദ്ധ്യം അറിയാറുള്ളൂ. അല്ലാത്തപ്പോളൊക്കെ അതെവിടെയാണെന്ന് ആർക്കും അറിയാൻ കഴിയുകയേയില്ല. അതുപോലെയുള്ള ഒരു കാറ്റുപോലത്തെ ആത്മാവാണു താൻ! ജീവൻ അല്ലെങ്കിൽ  ആത്മാവ് ഏതെങ്കിലും ഒരു ശരീരത്തിൽ അതു മനുഷ്യൻ്റേതായാലും മൃഗത്തിൻ്റേതായാലും മരത്തിൻ്റെതായാലും ശരി അവയിൽ വസിക്കുമ്പോൾ മാത്രം അവ വളരുകയും ജീവിക്കുകയും ചെയ്യുന്നു. അവിടെ കാറ്റൊരിലയെ ചലിപ്പിക്കുന്നപോലെ  ജീവൻ അല്ലെങ്കിൽ ആത്മാവ് എല്ലാറ്റിലുമിരുന്ന് ചൈതന്യം നൽകിയില്ല എങ്കിൽ പിന്നെ അവ ജഢം മാത്രമാണ്!

ജീവൻ ആരെങ്കിലും എപ്പോളെങ്കിലും സൃഷ്ടിച്ചിട്ടുണ്ടോ? മരിച്ചു പോയ ഒന്നിനെ ആരെങ്കിലും എപ്പോഴെങ്കിലും പുനർസൃഷ്ടിച്ചിട്ടുണ്ടോ? ആർക്കും അറിവില്ല. മരിച്ച ഒന്നിനെ ഒരിക്കലും സൃഷ്ടിക്കാൻ എന്തുകൊണ്ടാണ് കഴിയാത്തത് ! അപ്പോൾ പിന്നെ സൃഷ്ടിക്കാൻ പറ്റാത്ത ഒന്നിനെ  എങ്ങനെയാണ് നശിപ്പിച്ചു എന്ന് കരുതാൻ കഴിയുക?

ഇതെല്ലാം വാസുദേവൻ്റെ ചോദ്യങ്ങളാണ്. അതിനുള്ള ഉത്തരങ്ങളും അയാളിൽ തന്നെയുണ്ടായിരുന്നു.

വാസുദേവനെ സംബന്ധിച്ചിടത്തോളം അയാൾ ജഢ ശരീരമല്ല. ആത്മാവെന്ന അനശ്വരതയാണ്. ശൂന്യതയിൽ നിന്നെന്ന പോലെ ഉണ്ടായി തനിക്കു താനെന്ന പോലെ വളർന്നു വലുതായി ഇനി മരിച്ചു മണ്ണടിഞ്ഞ് അനന്തതയിൽ ലയിച്ചു പോകുന്ന തൻ്റെ ശരീരം പോലും മറ്റൊരു തരത്തിൽ അനശ്വരം  തന്നെയാണ്. 

ഏകമായ ആത്മാവ് ഈ പ്രപഞ്ചമെന്ന അനേകമനേകം വിസ്മയകാഴ്ചകളായിത്തീർന്നത്, അതുപോലെ അനേകങ്ങളായ ജീവജാലങ്ങളുടെ രൂപങ്ങളെ തന്നിൽ നിന്നും സദാ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നത്, എല്ലാം അവയുടെ ഉള്ളിൽ അവയുടെ ചൈതന്യമായി ഇരുന്നു കൊണ്ടാണ്.

ഒരേയൊരൂർജ്ജം അനേകങ്ങളായ ദ്രവ്യരൂപങ്ങളാകുന്ന പോലെ ഒരേയൊരാത്മാവ് അനേകമനേകം മനസ്സുകളും ബുദ്ധികളും ഇന്ദ്രിയങ്ങളുമായി ഇന്ദ്രിയ വിഷയങ്ങളോടു സംവദിച്ചു സംവദിച്ചു, ഏകമായ താൻ അനേകരായെന്ന മട്ടിൽ അനേകമനേകം ജീവശരീരങ്ങളിലേറി, അനേകമനേകം ജീവാത്മാക്കളായെന്ന മട്ടിൽ പലതായി പിരിഞ്ഞ്  സ്വയം നടത്തുന്ന ഒരു പ്രച്ഛന്നവേഷ നാടകമാണ് ഈ ലോകം.

ഈ ലോകത്തിൽ നടക്കുന്ന എന്തെങ്കിലുമൊന്നിൽ സത്യമുണ്ടോ ഉണ്ടെങ്കിലത് ഈ നാടകത്തിൻ്റെ കഥയും കഥാപാത്രങ്ങളും അണിയറയും അരങ്ങും കാഴ്ചക്കാരും എല്ലാമെല്ലായ്മാറിയ താനെന്ന, ദൈവമെന്ന, ആത്മാവെന്ന, ജീവനെന്ന ആ ഒരേയൊരു സംഗതി മാത്രമാണ്.

ഒന്നും ഒരിക്കലും നശിക്കുകയില്ല.
ഈ ശരീരവും നശിക്കുന്നില്ല. ആറ്റങ്ങളും മൂലകങ്ങളും തന്മാത്രകളും അവയുടെ ജൈവ നിർമ്മിതിയായ കോശങ്ങളും മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും ഇന്ദ്രിയ വിഷയങ്ങളുമായി മാത്രമല്ല, ഈ പ്രപഞ്ചം തന്നെയായിത്തീർന്ന് അനുനിമിഷം രൂപം മാറ്റി കളിച്ചുകൊണ്ടിരിക്കുന്ന ഒരത്ഭുതമാണ്  ഈ ശരീരത്തിൻ്റെ ആധാരമായ ജീവൻ!

തനിക്കു വേണമെങ്കിൽ മനസ്സിനേയും ബുദ്ധിയേയും ഇന്ദ്രിയങ്ങളേയും നിയന്ത്രിച്ചൊതുക്കി സർവ്വജ്ഞവും സർവ്വ ശക്തവുമായ തൻ്റെ ആത്മാവിലേക്ക് പടർന്നു ലയിക്കാം, അല്ലെങ്കിൽ തന്നെ കുറിച്ച്, തൻ്റെ കുലത്തെ കുറിച്ച് സ്വയം അഭിമാനിച്ച് അങ്ങിനെ ആ ദേഹാഭിമാനത്താൽ മനോബുദ്ധ്യേന്ദ്രിയാദികളെ പുഷ്ടിപ്പെടുത്തി മരണ ശേഷവും അങ്ങിനെത്തന്നെ തുടരാം.
ഏതു വേണം?

വാസുദേവൻ്റെ ചിന്തകൾ തനിക്കു ശരിയെന്നു തോന്നുന്നതിലേക്ക് തീരുമാനങ്ങളെടുക്കാൻ ശ്രമിച്ചു .

പ്രപഞ്ചത്തെക്കുറിച്ചും തന്നെ കുറിച്ചും ഉള്ള അവൻ്റെ കാഴ്ചപ്പാട് ഇങ്ങനെയൊക്കെ ആയിരിക്കെ ഇതിൻ്റെയൊക്കെ കാരണഭൂതമായ ദൈവവും ഏതുപോലെ, എങ്ങിനെയൊക്കെയായിരിക്കുമെന്ന കാര്യത്തിലും വാസുദേവന് വ്യക്തമായ ഒരു ധാരണയുണ്ടായിരുന്നു!

ചിന്തകൾ നിമിത്തം എപ്പോൾ മുതലാണ് വാസുദേവൻ്റെയുള്ളിൽ ദൈവത്തെക്കുറിച്ചുള്ള രൂപവും ദൈവത്തിൻ്റെ ജാതിയും മതവുമൊക്കെ മാറി അരൂപിയായിപ്പോയത് അപ്പോൾ മുതൽ അയ്യാൾ സ്വതന്ത്രനാക്കപ്പെട്ടിരുന്നു. വിശ്വാസികൾക്ക് സാധാരണയുണ്ടാകുന്ന ആചാരാനുഷ്ഠാനങ്ങളുടേതായ ചേഷ്ടകൾ ഒക്കെ സ്വയം അഴിച്ചു കളഞ്ഞ് എല്ലാറ്റിൽ നിന്നും സ്വതന്ത്രനാകാനുള്ള ശ്രമങ്ങൾ കൂടി അയാൾ തുടങ്ങാനിരുന്നു.

മുമ്പിലും പിന്നിലും മനസ്സിനെ ബന്ധിക്കുന്നതായ ഒരു കെട്ടുപാടും അവശേഷിക്കാതെ അങ്ങിനെ സർവസ്വതന്ത്രനായി തൻ്റെതായ ലോകത്തിൽ വാസുദേവൻ സ്വയം വിരാജിക്കുമ്പോഴാണ് അബ്ബാസും ചടയൻ ഗോവിന്ദനും കുന്നുകയറി വന്നത്.

"ഒരു അരവട്ടനാണ്. കുഴപ്പക്കാരനല്ല."
വാസുദേവൻ്റെ ഇരിപ്പും ഭാവവും കണ്ടപാടെ അബ്ബാസ്  ചടയനോടു പറഞ്ഞു.

"ഇവൻ ഇവിടെ സ്ഥിരമുള്ള ആളാണെന്നല്ലെ പറഞ്ഞത്. ആളെ എങ്ങനെ ഒഴിവാക്കും?"
ചടയൻ ചിന്താധീനനായി.

"ആ. നോക്കാം."
അവർ മാർഗ്ഗങ്ങൾ തേടി വാസുദേവനടുത്തെത്തി.

" വാസുദേവാ.. "
അവർ സ്നേഹത്തോടെ വിളിച്ചുകൊണ്ട് വാസുദേവനോടു കൂട്ടുകൂടി.

" വാസുദേവനെ മിക്കപ്പോഴും ഇവിടെത്തന്നെ കാണാമല്ലൊ? എന്തെങ്കിലും വിഷമമുണ്ടോ ഒറ്റക്കിങ്ങനെ എന്നും ഇവിടെ വന്നിരിക്കുവാൻ?"
അബ്ബാസ് തൻ്റെ അയൽവാസിയോടു കൂടുതലടുത്തു.

" ഇല്ല. ഇവിടെ ഇങ്ങിനെ വന്നിങ്ങനെയിരിക്കുമ്പോൾ നല്ല സുഖം തോന്നുന്നു."
വാസുദേവൻ തൻ്റെ മനോഗതം തൻ്റെ അയൽവാസിയെ മറച്ചു വെച്ചതുമില്ല.

"ഏയ്, അതു ഞാൻ വിശ്വസിക്കില്ല. നിങ്ങളായിട്ട് മിണ്ടാറില്ലെങ്കിലും എനിക്ക് തൻ്റെ എല്ലാ വിശേഷങ്ങളുമറിയാം. തന്നോടും ജമീലയോടുമൊക്കെ സ്നേഹമേയുള്ളൂ. ജമീല നല്ല കുട്ടിയാണ്. അവളോടു പിണങ്ങി വന്നിരിക്കാൻ മാത്രം എന്തു ശത്രുതയാണ് നിങ്ങൾ തമ്മിലുണ്ടായത്?"
അബ്ബാസ് വാസുദേവൻ്റെ മനസ്സളക്കാനുള്ള ശ്രമം തുടങ്ങി.

"ഞങ്ങൾ തമ്മിൽ ഒരു പിണക്കവുമില്ല. ഇവിടെ ചിന്തിക്കാനും ധ്യാനിക്കാനുമൊക്കെ പറ്റിയ സ്ഥലമാണ്. എനിക്കതിലൊക്കെ നല്ല കമ്പമാണെന്നു കൂട്ടിക്കോളൂ."

അപ്പോളിവൻ ഭ്രാന്തനിൽ കമ്പം കയറി സന്യാസിയാകാൻ വന്നിരിക്കയാണ്. അബ്ബാസ് കാര്യങ്ങളുടെ ഗതി ഊഹിച്ചെടുത്തു. ഇതുപോലുള്ള സന്യാസിക്കമ്പക്കാർ മുമ്പും ഇവിടെ വരാറുണ്ടായിരുന്നത് അബ്ബാസ് കണ്ടിട്ടുണ്ടായിരുന്നു.

"ആണോ? എങ്കിൽ അതിനൊക്കെ പറ്റിയ കൃത്യമായ സ്ഥലവും ഇതുതന്നെയാണ്. ഇവിടെ പണ്ട് ഭ്രാന്തൻ എന്നു വിളിക്കുന്ന ഒരു സിദ്ധൻ താമസിച്ചിരുന്നു. അയാൾ കാരണമാണ് ഈ കുന്നിന് ഭ്രാന്തൻ കുന്ന് എന്ന് പേരു വന്നതു തന്നെ "
അബ്ബാസ് ചരിത്ര പശ്ചാത്തലം വിവരിക്കാനൊരുങ്ങവെ അവർക്കിടയിൽ സൗഹൃദത്തിൻ്റേതായ ഒരു വലയം രൂപപ്പെട്ടു വന്നു.

"അറിയാം. കുറച്ചൊക്കെ ഞാനും കേട്ടിട്ടുണ്ട്.
ആ കഥകൾ തന്നെയാണ് എന്നെ ഇവിടേക്ക് ഏറെ ആകർഷിച്ചത്. "

ഓ, ഒരാകർഷണ സിദ്ധാന്തക്കാരൻ. ജമീലയുടെ ആകർഷണ പരിധി വിട്ടു പോരാൻ മാത്രം എന്തെങ്കിലും അവളുടെ കൈയ്യിൽ നിന്നും വാങ്ങിച്ചിട്ടുണ്ടാവണം. അബ്ബാസ് അനുമാനിച്ചു.

ഇതൊക്കെ കേട്ടുകൊണ്ട്  കുന്നിൻ്റെ വിഗഹ വീക്ഷണത്തിൽ ഏർപ്പെട്ടു നിൽക്കുകയായിരുന്ന ചടയനും അവരുടെ സംഭാഷണങ്ങളിലേക്ക് കടന്നു കയറി.

" സുഖം മാത്രമല്ല, നല്ല അനുഭൂതിയും തരുന്ന സ്ഥലമാണ് ഈ കുന്ന്.
ഇവിടെ പണ്ട് താമസിച്ചിരുന്ന ആ സിദ്ധൻ്റെ അനുഗ്രഹം ഇവിടെ ഇങ്ങനെ വന്നിരിക്കുന്ന പലർക്കും  കിട്ടിയിട്ടുമുണ്ട്. ശരിയല്ലെ അബ്ബാസെ ?"
അബ്ബാസിനെ പിന്തുണക്കു വേണ്ടി ചടയൻ നോക്കി. അവർക്ക് തങ്ങളുടെ കാര്യസാദ്ധ്യത്തിന് പലരുടെയും പിന്തുണ കൂടി ആ സമയത്ത് ആവശ്യമായിരുന്നല്ലൊ.

" ഉവ്വുവ്വ്. "
അബ്ബാസ് അത് ശരിവെച്ച് തലയാട്ടി.

ചടയൻ കുറച്ചു കൂടി വാസുദേവനോടടുത്തു നിന്നു ഒരു രഹസ്യം പോലെ പറയാൻ ആരംഭിച്ചു.

"എനിക്ക് തോന്നുന്നത് വാസുദേവന് എന്തോ ഒരു അനുഗ്രഹം ആ സിദ്ധനിൽ നിന്നും കിട്ടിയിട്ടുണ്ടെന്നാണ്. "

" ഉവ്വ്. അത് ഈ നാട്ടുകാർ പറയുന്നുമുണ്ട്."
അബ്ബാസ് ചടയനെ നോക്കി കണ്ണിറുക്കി.

" വാസുദേവൻ എപ്പോഴെങ്കിലും കഞ്ചാവു വലിച്ചിട്ടുണ്ടോ?"
ചടയന് പ്രധാനമായും അറിയേണ്ട കാര്യമതായിരുന്നു.

" ഇല്ല."

"ഉം .എന്നാൽ കേട്ടോ. ഈ സിദ്ധന് കഞ്ചാവ് വളരെ പ്രിയപ്പെട്ടതായിരുന്നു. ഒരു വലിയ കഞ്ചാവു തോട്ടം തന്നെ സിദ്ധൻ ഇവിടെ ഉണ്ടാക്കിയിരുന്നു. എന്തു മാറാവ്യാധിയും സിദ്ധൻ്റെ കഞ്ചാവു ഗുളികക്കു മുന്നിൽ മാറുമത്രെ! അതുകൊണ്ടിവിടെ മുമ്പുണ്ടായിരുന്ന സിദ്ധൻ്റെ  പ്രതിഷ്ഠക്കു മുമ്പിൽ കഞ്ചാവുകൊണ്ടുണ്ടാക്കി പലതരം നിവേദ്യങ്ങളാണ് ആളുകൾ / കൊണ്ടുവന്നു വെക്കാറുണ്ടായിരുന്നതത്രെ!"
ചടയൻ ആർത്തിയോടെ തൻ്റെ കഞ്ചാവു വിവരണത്തിലേക്കു കടന്നു.

കഞ്ചാവിനെ പറ്റിക്കേട്ടപ്പോൾ ആദ്യമൊക്കെയായിരുന്നെങ്കിൽ വാസുദേവന് അവജ്ഞയുണ്ടാകേണ്ടതാണ്. എന്നാലിപ്പോൾ ആകാംക്ഷയാണുണ്ടായത്.

" ഡോ, വാസുദേവാ. താനീ നാട്ടിൽ കാണുന്ന സ്വാമിമാരൊന്നും ശരിക്കുള്ള സ്വാമിമാരല്ല. ശരിക്കുമുള്ള സ്വാമിമാരെ കാണണമെങ്കിൽ താൻ കുംഭമേളക്കു വരണം. അവിടെയാണ് സ്വാമിമാർ! ഒരു നൂലു വസ്ത്രമില്ല! തീട്ടവും ചോറും ഒരുമിച്ചിട്ടുകൊടുത്താലും രണ്ടും കഴിക്കും. ഇറച്ചിയായാലും മീനായാലും ഇനി ശവം തന്നെയായാലും എല്ലാം ഒരു പോലെ തിന്നും. തീയിലായാലും ഐസു കട്ടയിലിരുത്തിയാലും അതും അവർക്ക് ഒരു പോലെ തന്നെ. പാമ്പിനെ വരെ പേടിയില്ലാതെ കഴുത്തിലിട്ടു കളയും. ഇനി വേറെ ഒരു രഹസ്യം കേൾക്കണോ? ഇഷ്ടമായത് കഞ്ചാവാ. ആ കഞ്ചാവിൻ്റെ ബലത്തിലാ അവർക്ക് ഇതൊക്കെ ചെയ്യാനുള്ള ധൈര്യം കിട്ടണത്"
ചടയൻ ഗോവിന്ദൻ തൻ്റെ  ഉത്തരേന്ത്യൻ പരിചയങ്ങൾ അവർക്കു മുമ്പിൽ വിളമ്പി വെച്ചു. അവനിൽ ഉണരാനിരിക്കുന്ന സ്വാമിയിൽ തങ്ങളുടെ സാദ്ധ്യതകൾ വിജയിച്ചു വരുന്നതായി കണക്കു കൂട്ടി.

"ഒരു കണക്കിൽ നോക്കിയാൽ അതും ശരിയാണ്. മനസ്സിനെ ചുറ്റിവരിഞ്ഞ പേടിയുടെ കെട്ടഴിച്ചു കളഞ്ഞ് ഏതു ചുടുകാട്ടിലും വിവസ്ത്രനായി ധ്യാനനിരതനായിരിക്കാൻ, ശീതോഷ്ണാദികളെ ശരീരത്തിൽ ഭ്രമിച്ചു കേറാതിരിക്കാൻ കഞ്ചാവിൻ്റെ സഹായമില്ലാതെ പറ്റില്ല. ഇവിടെ പണ്ട് കഞ്ചാവുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. പക്ഷെ പോലീസുകാർ കത്തിച്ചു കളഞ്ഞത്രെ!"

വാസുദേവൻ്റെ വാക്കുകൾ ചടയനെ ചെറുതായി അസ്വസ്ഥനാക്കി. തൻ്റെതെല്ലാം കത്തിയെരിച്ചിട്ടു കടന്നു പോയ പോലീസുകാരെ അയാൾ മനസ്സാ ശപിച്ചു .

" വാസുദേവാ, നിനക്കെപ്പോഴെങ്കിലും കഞ്ചാവുപയോഗിക്കണമെന്ന് തോന്നിയിട്ടുണ്ടോ?"

"ഇല്ല."

"വേണം. നീയേതായാലും സ്വാമിയാകാൻ തീരുമാനിച്ച സ്ഥിതിക്ക് നിശ്ചയമായും അതുപയോഗിക്കണം എന്നാണ് എൻ്റെ അഭിപ്രായം. കഞ്ചാവിൻ്റെ പുക തട്ടാതെ ഒരു സ്വാമിയും  ശരിക്കും സമാധി കണ്ടിട്ടില്ല. അത്രക്കും പവറാ അതിന് ."

വാസുദേവൻ തലയാട്ടി. അവൻ സമാധി മോഹിച്ചിരുന്നു. അങ്ങിനെ വാസുദേവൻ്റെ സന്യാസി മോഹങ്ങളിൽ അവർ കഞ്ചാവിൻ്റെ പുക പടർത്താൻ ആരംഭിച്ചു.

2023, ജൂൺ 21, ബുധനാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം പതിനഞ്ച്.

ഭ്രാന്തൻ കുന്ന് ചിലപ്പോഴൊക്കെ കഥാകാരൻമാരുടെയും കവികളുടേയും  സമ്മേളന കേന്ദ്രമാകാറുണ്ട്.
അതുപോലെ പാട്ടുകാരുടേയും.
അവരും അവരുടെ ആസ്വാദകരുമായി വന്ന് ഈണത്തോടെ, താളമിട്ട് നീട്ടിപ്പാടും.

ഫോട്ടോയെടുപ്പുകാർ, വിവാഹ ആൽബങ്ങൾ ഒരുക്കാനെത്തുന്ന സ്റ്റുഡിയോ ക്കാർ അവരൊക്കെ തങ്ങളുടെ വർക്കുകൾക്കുള്ള പശ്ചാത്തല ദൃശ്യങ്ങളൊരുക്കാൻ ഭ്രാന്തൻ കുന്നിൻ്റെ വശ്യമനോഹാരിതയെ തന്നെ ഒപ്പിയെടുക്കും.

ഇനി കമിതാക്കൾക്കുമുണ്ട് ഭ്രാന്തൻ കുന്നിലിടം! അവർക്കവരുടെ സ്നേഹത്തേയും നാളെകളെക്കുറിച്ചുള്ള പ്രതീക്ഷകളേയും  ആഴത്തിൽ പങ്കുവെക്കാനും, കളി ചിരികൾ പറഞ്ഞുല്ലസിക്കാനും, ആകാശ പറവകളെ പോലെ ഉരഞ്ഞും കൊക്കുരുമ്മിയിരിക്കാനും അവരും തങ്ങളുടേതായ ഒരിടം അവിടെയൊരുക്കിയിടാറുണ്ട്!

എന്തിനായിരിക്കാം ഇവരെല്ലാം ഈ കുന്നിനെ സ്നേഹിക്കുന്നത്? ലോകം മുഴുവൻ മനുഷ്യൻ വലിയ വലിയ കാഴ്ചകൾ ഒരുക്കി നിർത്തിയിരിക്കെ ഈ കുന്നിൻ്റെ ഇട്ടാവട്ടത്തിൽ ചുരുണ്ടു കയറിയിരിക്കാൻ മാത്രം എന്തൊക്കെയുണ്ടാകാം ഇവിടെ?

മനുഷ്യൻ തൻ്റെ അലച്ചിലിനിടയ്ക്കൽപ്പം കുന്നിൻ്റെ ശാന്തതയിലിരുന്ന് കുറച്ചുനേരത്തേക്കെങ്കിലും മനസ്സിൽ നിന്നും ജീവിതത്തിൻ്റെ കടും ഭാരം ഇറക്കി വെക്കും.
പിന്നെ ഇളം കാറ്റ് ആശ്വാസവാക്കുകളായി അവരുടെ ചിന്തകളെ ആകമാനം തഴുകിത്തലോടിനിൽക്കും.
ജീവിത ദുഃഖങ്ങളെ അന്നേരത്തേക്കെങ്കിലും കെട്ടുപാടുകളറുത്ത് മോചിപ്പിക്കും.
ലോകം മുഴുവനും സ്വസ്ഥത തേടി അലഞ്ഞു തിരിഞ്ഞു നടന്നാൽ പോലും കിട്ടാത്തത്ര ആനന്ദം ഇവിടത്തെ ഒരു ചുറ്റുവട്ടത്തിൽ ചെന്നിരുന്ന് ആരും, ഏതു ഭാഷക്കാരും ഏതു മതക്കാരും മനം നിറച്ച് അളവില്ലാതെത്തന്നെ വാരിക്കൂട്ടും!

എന്നാൽ ചിലപ്പോളൊക്കെ ഈ കുന്നും അസ്വസ്ഥമാകാറുണ്ട്. പല പ്രകാരം കൊണ്ടും ജീവിതത്തിൽ ഒറ്റപ്പെട്ട് തൻ്റെ ചുറ്റുപാടുകളോട് തുപ്പി ആ തൊപ്പി യെന്ന ചെറുപ്പക്കാരനെപ്പോലെ കടുത്ത വിദ്വേഷകരായി മാറുന്നവരും അവരുടെ കരവാളെടുത്ത് തങ്ങളുടെ കടുത്ത തീരുമാനങ്ങളെടുക്കാൻ മാത്രം കുന്നുകയറി വന്നു കൂടാറുണ്ട്. കൂടാതെ ഇങ്ങനെ വരുന്നവരിൽ കള്ളൻമാരുണ്ടാകാം, ഒളിവിൽ പാർക്കാൻ വരുന്നവരുണ്ടാകാം, സാമൂഹിക ദ്രോഹികളുണ്ടാകാം. അങ്ങിനെ തരം മാറിയുള്ള ആളുകളുടേയും ഇടത്താവളമായി ചിലപ്പോളൊക്കെ ഭ്രാന്തൻ കുന്ന് നിറം മാറി നിൽക്കാറുണ്ട്!

ഭ്രാന്തൻ കുന്നിൻ്റെ അടിവാരത്തും അടുത്ത താവളമായ തെങ്ങിലുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും ലഹരി വിൽപ്പന  തകൃതിയായി നടക്കുന്നുണ്ട്. ലഹരി മൂത്ത് അവർ ചിലപ്പോൾ തമ്മിൽ കുത്തി വഴക്കുണ്ടാക്കുന്നു.

ഭ്രാന്തൻ കുന്നിനടിവാരത്തുള്ള കുടിവെള്ള സംഭരണിക്കു ചുവട്ടിൽ കുറച്ചു നാൾ മുമ്പേയാണ് ഒരാളുടെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിൽ കരി ഓയിൽ ഒഴിച്ചു വികൃതമാക്കി തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ കാണുന്നത്.
അന്നാകാഴ്ച ആദ്യം കണ്ടതും സന്തോഷെന്ന ഒരു കന്നു വളർത്തൽകാരനായിരുന്നു.

കുറച്ചു നാളുകൾക്കു ശേഷം  സമീപത്തുള്ള ആളൊഴിഞ്ഞയിടത്തെ കിണറ്റിലും അതുപോലൊരാൾ വീണു മരിച്ചതായി സ്ഥലവാസികൾ കണ്ടെത്തി.

പുതിയ തലമുറക്കിത് എന്തു പറ്റി എന്നു ചോദിക്കുന്നില്ല. ലഹരി എല്ലാക്കാലത്തും എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. സ്കൂളിൽ, കലാലയങ്ങളിൽ, സിനിമാമേഖലയിൽ എന്നു വേണ്ട, മനുഷ്യൻ ചെന്നെത്തുന്ന എല്ലായിടത്തും ഇന്ന് ആൺ പെൺ ഭേദമില്ലാതെത്തന്നെ ലഹരിക്കടിമപ്പെട്ടവരുടെ നീണ്ട നിര തന്നെ കാണാം. എംഡിഎംമെ വിറ്റതിന് ചൂണ്ടലിൽ നിന്നും ഇന്നാണ് ഒരു പെൺകുട്ടിയെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയത് !

പോലീസിൻ്റെ കണ്ണുവെട്ടിക്കുന്നതാണ് ലഹരി വിതരണത്തിൻ്റെ വിജയതന്ത്രം. ഭ്രാന്തൻ കുന്നിൻ്റേതു പോലുള്ള ആളൊഴിഞ്ഞ സുരക്ഷിത താവളത്തിൽ  ഒളിഞ്ഞിരുന്ന്  കച്ചവടക്കാർ തങ്ങളുടെ ഇടപാടുകാർക്ക്  ലഹരി കൈമാറുന്നു. വലിയ നിരക്കിൽ പണം പറ്റുന്നു.

അങ്ങിനെയുള്ള ലഹരി കച്ചവടക്കാരിൽ ഒരാളുടെ പേര് ചടയൻ ഗോവിന്ദനെന്നാണ്. മറ്റൊരാളുടെ പേര് അബ്ബാസ് എന്ന് ഇനിയും രൂപപ്പെടാനിരിക്കുന്നു.
ഉമ്മ ആമിനാത്ത ,അനുജത്തി ഷിംല, പിന്നെ ജമീലയും മറ്റു നാട്ടുകാരും ഇവരാരുമറിയാതെ അബ്ബാസ് ഭ്രാന്തൻ കുന്നിൽ ഈയൊരു ലക്ഷ്യത്തോടെ താവളമടിക്കുന്നു. ഒരിക്കൽ നുകർന്നതും വീണ്ടും നുകരാൻ കൊതിക്കുന്നതും തൻ്റെ സിരകളെ മത്തുപിടിപ്പിക്കാൻ മാത്രം കെൽപ്പുള്ളതുമായ കഞ്ചാവു ചെടികൾ ഭ്രാന്തൻ കുന്നിലെങ്ങും തഴച്ചുവളരുന്നത് സ്വപ്നം കാണുന്നു!

അവൻ്റെ സ്വപ്നങ്ങളെ നിറം പകർത്താനും അതു യാഥാർത്ഥ്യമാക്കി കൊടുക്കാനും   പണ്ടു കൈയ്യിൽ കരുതിയൊളിപ്പിച്ച അന്നത്തെ നീലച്ചടയൻ വിത്തിനങ്ങളുമായി അതു പാകി വളർത്താനിടം തിരഞ്ഞെത്തിയിട്ടുണ്ട് കൂടെ അവൻ്റെ പ്രിയ കൂട്ടുകാരനായി  ചടയൻ ഗോവിന്ദനും!

ഭ്രാന്തൻ കുന്നിൻ്റെ പഴയ കഞ്ചാവാവകാശങ്ങളുടെ പിന്തുടർച്ചാസാധ്യതകൾ സ്വപ്നം കണ്ട് വീണ്ടുമവിടെ പുതിയ കൃഷിയിറക്കാൻ അബ്ബാസും ചടയൻ ഗോവിന്ദനും പിന്നെയും കുന്നുകയറാനൊരുങ്ങിയെത്തി.
യാത്രക്കിടെ അവർ കലപിലാ വിശേഷങ്ങൾ പറഞ്ഞു ചിരിച്ചു. സ്വന്തം കഥകൾ പറഞ്ഞു കൂട്ടായിച്ചിരിച്ചു.

"എൻ്റെ മോനെ, ഞാനൊരു പാർട്ടി പ്രവർത്തകനായിരുന്നു. നാട്ടിൽ അത്യാവശ്യം പ്രശസ്തിയും കാര്യങ്ങളുമൊക്കെയായപ്പോൾ എല്ലാവർക്കും പോലെ എനിക്കും കുറെ ശത്രുക്കളുണ്ടായി. അവരൊക്കെ എതിർ പാർട്ടിക്കാരായിരുന്നു. ഒരു ദിവസം അവരെന്നെ റോഡരുകിൽ പതിയിരുന്നു വെട്ടി. ഓർക്കാപ്പുറത്തുള്ള വെട്ടായിരുന്നതുകൊണ്ട് ഓടി രക്ഷപ്പെടാനായില്ല. കുറച്ചു നാൾ എനിക്ക് ആശുപത്രിക്കിടക്കയിൽ  കിടക്കേണ്ടി വന്നെങ്കിലും മരിക്കാതെ അന്നു രക്ഷപ്പെട്ടു.

എന്നാൽ എന്നെ ഏറ്റവും വിഷമിപ്പിച്ച കാര്യം അതല്ല. ഇത്രയും നാൾ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചിട്ടും എന്നെ വെട്ടി കൊന്നു തള്ളാൻ ശ്രമിച്ചവരോട് ഒരു വാക്കു തിരിച്ചു ചോദിക്കാൻ എൻ്റെ പാർട്ടിക്കാരാരുമുണ്ടായില്ല. അവരുടെയൊക്കെ ഓരോരോ ആവശ്യങ്ങൾക്കു വേണ്ടി ഞാൻ ഗുണ്ടാ പണി വരെ ചെയ്തിട്ടുണ്ട് . അവർക്ക് വേണ്ടിയാണ് എല്ലാം. എന്നിട്ട് എൻ്റെ ഒരാവശ്യം വന്നപ്പോൾ ഒരെണ്ണം പോലും തിരിച്ചു പകരം ചോദിക്കാനുണ്ടായില്ല. വലിയ വിഷമമായി എനിക്കന്ന്. പോരാത്തതിന് കുറ്റവാളികളൊക്കെ പതിവുപോലെ സ്വാധീനമുപയോഗിച്ച് കേസിൽ നിന്നൂരി രക്ഷപ്പെടുകയും ചെയ്തു.
ദൃക്സാക്ഷിയില്ലത്രെ!

അതും ഇതും ഒക്കെ ഓരോന്നും  ആലോചിച്ച് സഹി കിട്ടാതെ കുറെ നാൾ ഞാൻ റാക്കു കുടിച്ചു നടന്നു. വലിയ മൂർച്ചയുള്ള, കുത്തിയാൽ കുടലുചാടുന്ന മലപ്പുറം കത്തിയൊരെണ്ണം വാങ്ങി വെച്ചു.

കുടിക്കുമ്പോൾ എനിക്ക് ഒരാശ്വാസം കിട്ടും. എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചവരെയൊക്കെ ഒന്നിച്ചു കുത്തിമലർത്താനുള്ള ശേഷി കിട്ടും. കത്തിത്തലപ്പിൽ പിടിച്ച് വിരലുരസി മൂർച്ചനോക്കും. പക്ഷെ ഞാൻ ഒന്നും ചെയ്തില്ല. എങ്കിലും മനസ്സിൽ പലതുമുറപ്പിച്ചു. ഞാൻ ഈ നാടുവിട്ടു പോയി ബോംബെക്കു പോയി.
കുറെ നാൾ ധാരാവിയിൽ തങ്ങി കടുത്ത പരിശീലനത്തിലേർപ്പെട്ടു.  മനുഷ്യനെ വെട്ടി രക്തം ചാടിച്ച് അറപ്പു തീർന്നത് അവിടെ വെച്ചാണ്.

ഈ ഹോളിക്കും ശിവരാത്രിക്കുമൊക്കെ  ഭാംഗു കൊടുക്കും. അവിടെ ശിവ ഭഗവാൻ പ്രസാദിക്കണമെങ്കിൽ ഭാംഗു കഴിക്കണമത്രെ! അങ്ങിനെയാണ് ഞാൻ ഭാംഗ് കഴിക്കാനും  പിന്നെ അതു സ്വന്തമായുണ്ടാക്കാനും ശീലിച്ചത്. ഒരു പാത്രം നിറയെ ഭാംഗുണ്ടാക്കി കുംഭമേളക്കു വരെ പോയിട്ടുണ്ട് ഞാൻ .

എനിക്കു വേണമെങ്കിൽ പണക്കാരനാകാമായിരുന്നു. ലഹരിയുണ്ടാക്കിവിറ്റാൽ നിറയെ പണം കിട്ടും. അതു കൂട്ടിവെച്ച് നിയമത്തെ തന്നെ വിലക്കു വാങ്ങാമായിരുന്നു.

ആർക്കു വേണം പണം! എൻ്റെ മനസ്സിൽ അപ്പോഴും നിറയെ പ്രതികാര ചിന്തയായിരുന്നു.
എന്നെ തൊട്ടവരെ ഓരോരുത്തരെയായി കൊന്നു മലർത്തിയിടുക. അവരുടെ ജീവൻ അറ്റുപോകുമ്പോളുള്ള പിടച്ചിൽ കണ്ട് ആനന്ദിക്കുക. അങ്ങിനെ ഒരു ഉദ്യേശത്തിൽ, കൂടി വന്ന ആത്മവിശ്വാസത്തോടെ
വീണ്ടും ഞാൻ നാട്ടിൽ തിരിച്ചെത്തി.

അന്നെൻ്റെ ഒരിടത്താവളമായി ഞാൻ ഭ്രാന്തൻ കുന്നിനെ കണ്ടു.
എന്നാൽ നിറയെ നിധിയിരിക്കുന്ന, മദിപ്പിക്കുന്ന സ്വർഗ്ഗമിരിക്കുന്ന ഈ കുന്ന് എന്നെ ആവോളം മോഹിപ്പിച്ചു.  ഇവിടെ പണ്ടു ഭ്രാന്തൻ വളർത്തിയിട്ട നീലച്ചടയൻ പൂക്കുന്നതും കാത്ത് ഉറക്കമിളച്ചിരുന്നു. പൂക്കളും കായ്കളും തളിരിലകളുമറുത്ത്
ഇഷ്ടം പോലെ ഭാംഗുണ്ടാക്കി വിറ്റു.

ഇപ്പോഴങ്ങിനെ എനിക്ക് ആരേയും കൊല്ലണമെന്ന മോഹങ്ങളൊന്നുമില്ല. അതൊക്കെ കാലം ശമിപ്പിച്ചു. വെറുതെ കിടന്നെന്തിന് ജയിലിൽ ശിഷ്ടകാലം തീർക്കണം!

കൊച്ചു കൊച്ചു മോഹങ്ങളെ ഇപ്പോളുള്ളൂ.
അതിതാണ്. സ്വന്തമായി കുറച്ച് ചെടികൾ നട്ടുവളർത്തണം. അതിൽ നിന്നും വിളവെടുത്ത് ഇഷ്ടം പോലെ ലഹരിയാസ്വദിക്കണം, ആ വശ്യക്കാരായി വരുന്നവർക്ക് അതൊക്കെ വാരിക്കോരി  കൊടുക്കണം. അവർ സന്തോഷിക്കണം, കൂടെ എനിക്കും! അത്രമാത്രം..

ആട്ടെ നിൻ്റെ കാര്യങ്ങൾ ഒന്നും ഇതുവരെ എന്നോടു പറഞ്ഞില്ലല്ലൊ?എന്തൊക്കെയാണ് നിൻ്റെ ഫ്യൂച്ചർ പ്ലാൻ? എൻ്റെ കൂടെ കൂടാൻ ഉറപ്പിച്ചോ? "
ചടയൻ പറഞ്ഞു നിർത്തി. യിടത്ത് ഇനി തുടരേണ്ടത് അബ്ബാസാണ് .
ഒന്നും ഇതുവരെ അബ്ബാസ് ആരോടും പറഞ്ഞിട്ടില്ലായിരുന്നു. എന്നാൽ തൻ്റെ സുഹൃത്തിനോട് അവനും മനസ്സുതുറന്നു.

കുന്നിൽ ചരുവിൽ ആറു സെൻ്റു സ്ഥലവും പഞ്ചായത്തു പണിതു നൽകിയ ചെറിയ വാർപ്പു വീടും ഉമ്മയും നിക്കാഹു കഴിപ്പിച്ചയച്ച ഒരു പെങ്ങളുമുള്ള അബ്ബാസിന് തൻ്റെ അരുകിലില്ലാത്ത ഒരു വാപ്പയുമുണ്ടായിരുന്നു.

അബ്ബാസിൻ്റെ വാപ്പ ഹമീദ് ചെറുപ്പം മുതലെ സിലോണിലാണ്. കുടുംബവും ജോലിയും താമസവുമെല്ലാം സിലോണിലാക്കിയ അവരുടെ ജീവിതം അല്ലലും അലട്ടുമില്ലാതെ ഒരു വിധം സുഖമായിത്തന്നെ കഴിഞ്ഞു പോന്നു. വാപ്പയും ഉമ്മയും അനിയത്തി ഷിംനയുമൊക്കെയുള്ള അവൻ്റെ കുട്ടിക്കാലത്തെ കാഴ്ചകൾ കാട്ടി കൊതിപ്പിച്ചുകൊണ്ടിരുന്നത് സിലോൺ തന്നെയായിരുന്നു. സിലോൺ അബ്ബാസിന് പിറന്ന നാടിനെപ്പോലെത്തന്നെ വളരെ പ്രിയപ്പെട്ടതായി.

എന്നാൽ ഒന്നും അധികം നീണ്ടുനിന്നില്ല. ഇടയ്ക്ക് വെച്ച് വാപ്പയുടെ പണത്തിന് വേറെ അവകാശിയെത്തി. ജീവിതത്തിൻ്റെ അതിമധുരം നുണയാൻ വാപ്പ അവിടെ വേറെക്കെട്ടി. സ്വാഭാവികമായും ആമിനയും അബ്ബാസും ഷിംനയും അവിടെ അധികപ്പറ്റോ അനാവശ്യമോ ആയിത്തീർന്നു. അതോടെ മൂവരും തിരികെ നാട്ടിലേക്കു തന്നെ പോന്നു.

പിന്നീടുമ്മ വളരെ കഷ്ടപ്പെട്ടാണ് അവർ രണ്ടു പേരേയും വളർത്തിയതും പഠിപ്പിച്ചതും.
ഭാഗം പിരിഞ്ഞു കിട്ടിയ സ്ഥലത്ത് ആദ്യം ചെറിയൊരു വീടുവെച്ചു.
വാർഡു മെംബർ ഷാജി പ്രത്യേക പരിഗണനയിലെടുത്ത് പഞ്ചായത്തിൻ്റെ ഭവനപദ്ധതിയിൽ പെടുത്തി വീട് പുതുക്കി പണിതു തന്നു.

എന്നാലും വീട്ടു ചിലവുകളുടെ ഭാരം അതു താങ്ങാൻ ഉമ്മക്ക് ചന്തയിൽ മീൻ വിൽക്കാൻ പോകേണ്ടി വന്നു. ചീച്ചലും കുടലു പൊട്ടലുമില്ലാത്ത നല്ല നാടൻ കടപ്പുറം മീൻ പിട പിടച്ചു കൊട്ടയിൽ കിടക്കവെ എല്ലാം നല്ല രീതിയിൽ വിറ്റുപോയി. അതു കൊണ്ടവർക്ക് ചെറിയ സമ്പാദ്യം മിച്ചം പിടിക്കാനായി. അവരത് കേച്ചേരി കുറീസിൽ ചിട്ടി ചേർന്ന് മകൾ ഷംനക്കായി കരുതൽ വെച്ചു.

അനുജത്തി ഷംനയുടെ ക്ലാസ് മേറ്റാണ് ഹനാൻ. അവളുടെ ഉപ്പയും ഇതുപോലെ വേറെ നിക്കാഹ് കഴിച്ചതാണ്. അതു കൊണ്ടാണ് അവളുടെ ഉമ്മ സുഖമില്ലാത്തവളായിത്തീർന്നത്. അസ്വാസ്ഥ്യം ഉള്ളവളെങ്കിലും ഉമ്മ വീട്ടിൽ വെറുതെയിരുന്നില്ല. അടുത്ത വീടുകളിൽ തനിക്കു സാധിക്കുന്ന ചെറിയ ജോലികൾക്കൊക്കെ ഹനാൻ്റെ ഉമ്മ സാഹിറ പോകാറുണ്ട്. എങ്കിലും അതിൽ നിന്നുള്ള വരുമാനം കൊണ്ട് അവർക്കെന്താകാൻ!  അവരുടെ നിത്യച്ചിലവുകൾ കൂട്ടിമുട്ടിക്കാൻ തൻ്റെ ഉമ്മയെ സഹായിക്കാൻ ഹനാനും ആഗ്രഹമുണ്ട്. പക്ഷെ അവൾ പഠിക്കുന്ന കുട്ടിയാണല്ലൊ. ചെറിയ ക്ലാസ്സിലെ കുട്ടികൾക്കൊക്കെ അവൾ ഗുരുനാഥയായി. അവരു നൽകുന്ന സ്നേഹവും ചെറിയ ഫീസും അവൾക്കു വളരെ ആശ്വാസമേകി.

ഹനാൻ നല്ല തൻ്റേടമുള്ള പെൺകുട്ടിയാണ്. അവൾ തൻ്റെ ഉമ്മയോട് സ്നേഹമുള്ളവളുമാണ്. ഒരു ദിവസം അവൾ ചിലതു തീർച്ചപ്പെടുത്തി. സ്കൂൾ വിട്ടു വന്നപാടെ യൂണിഫോമിൽ തന്നെ മീൻ മാർക്കറ്റിൽ ചെന്നു.

"ആമിനുമ്മാ, എന്നെയും മീൻ വിൽക്കാൻ കൂടെ കൂട്ടുമോ.. "
കൊച്ചു ഹനാൻ്റെ ആവശ്യം ആമിനാത്തക്ക് കേട്ടില്ലെന്ന് നടിക്കാനായില്ല.
അവർ കൈയ്യിലെടുത്തു കൊടുത്ത അറക്കയും അയ്ക്കൂറയുമൊക്കെ ഹനാൻ മാർക്കറ്റിലോടി നടന്ന് മിനുറ്റുകൾക്കൊണ്ട് വിറ്റുതീർത്തു! ആമിനാത്തയുടെ മടിശ്ശീല നിറയവെ അവർ ആഹ്ലാദത്തോടെ ഹനാനെ ചേർത്തുനിർത്തി നിറുകയിൽ ഒരു മുത്തം നൽകി. അവളുടെ മനസ്സുനിറയുന്ന പോലെ ഒരു പിടി നോട്ടുകൾ വാരി അവളുടെ കൈകളിൽ വച്ചു കൊടുക്കുകയും ചെയ്തു.

സ്കൂൾ വിട്ടു വന്ന സമയം കൂടാതെ ഒഴിവു ദിവസങ്ങളും ഹനാൻ അബ്ബാസിന്റെ ഉമ്മായുടെ കൂടെ  മീൻ വിൽക്കാൻ നേരം കണ്ടെത്തി. സ്കൂൾ യൂണിഫോമിൽ മീൻ വിൽക്കുന്ന ആ പെൺകുട്ടിയെ എല്ലാവരും കൗതുകത്തോടെ നോക്കി നിന്നു. സ്നേഹിച്ചു. അവരെപ്പോലെ അവളെ അബ്ബാസും സ്നേഹിച്ചു തുടങ്ങി.
അതിലും കൂടുതലായി ഹനാനെ നിക്കാഹു ചെയ്യണമെന്ന് മോഹിക്കുകയും ചെയ്തു.

എന്നാൽ ഹനാനിഷ്ടം സജിത്തിനെയായിരുന്നു.
അതവൾ അവൻ്റെ അച്ഛൻ ശശികുമാര പ്പണിക്കരോട് നേരിട്ടു തന്നെ പറഞ്ഞു.
മകന് തന്നെ കെട്ടിച്ചു കൊടുക്കുമോ എന്നു ചോദിച്ചു.
ചോദ്യം കേട്ട് ശശികുമാരപ്പണിക്കർ കുട്ടികളെപ്പോലെ ഉറക്കെ ചിരിച്ചു.
എന്നാൽ മറുപടിയൊന്നും പറഞ്ഞുമില്ല .

അബ്ബാസിൻ്റെ ക്ലാസ് മേറ്റാണ് സജിത്ത്. സജിത്തിൻ്റെ അച്ഛൻ ശശികുമാർ പണിക്കർ നാട്ടിലെ എഴുത്തുകാരനും പൊതു പ്രവർത്തകനുമായിരുന്നു
പണിക്കർക്ക്  ഹനാനെ ഇഷ്ടവുമായിരുന്നു. അവളുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ് പണിക്കർ അവളെ ധാരാളം സഹായിച്ചിട്ടുണ്ട്.  പഠിക്കാൻ പുസ്തകങ്ങളും ഫീസും വരെ കൊടുത്തു. തൻ്റെ പക്കലുള്ള പുസ്തകങ്ങൾ വായിക്കാൻ കൊടുത്തു.
എഴുതാനിരിക്കുമ്പോൾ തൻ്റെ വാക്കുകളെ  പകർത്തിയെഴുതുന്ന പണി കൊടുത്തു. ഇതെല്ലാം അവളോടുള്ള വാത്സല്യം കൊണ്ടു കൂടിയായിരുന്നു.

സ്കൂള് വിട്ടു വരുമ്പോൾ പലപ്പോഴും ഹനാൻ്റെയും ഷിംനയുടേയും അബ്ബാസിൻ്റേയും കൂടെ സജിത്തുമുണ്ടാകാറുണ്ട്. വഴി നടത്തനിടയിൽ അച്ഛനു കിട്ടിയ യൂസഫലി കേച്ചേരി പുരസ്കാരത്തെ പറ്റി അവൻ പറഞ്ഞതു കേട്ടാണ് അതൊന്നു കാണാൻ വേണ്ടി മാത്രം അവരൊന്നിച്ച് പണിക്കരുടെ വീട്ടിൽ ചെന്നത്. മകൻ്റെ കൂട്ടുകാരെ അച്ഛൻ സ്വീകരിച്ചിരുത്തി. ശാക്തേയം എന്ന തൻ്റെ പുരസ്കാരത്തിനർഹമായ പുസ്തകത്തിൻ്റെ കോപ്പിയും നൽകി.

ശാക്തേയം ഹനാനിഷ്ടമായി. ഒഴിവു സമയങ്ങളിൽ ഹനാനവിടെ പോകും. പണിക്കരുടെ വലിയ പുസ്തക ശേഖരത്തിൽ നിന്നും തനിക്കിഷ്ടപ്പെട്ട പുസ്തകങ്ങളെടുത്തു വായിക്കും.
ഹനാനങ്ങിനെ സ്വന്തമായി ഒരു കവിതയെഴുതി. തൻ്റെ ആദ്യത്തെ
കവിതയുമായി ഹനാൻ ക്ലാസ്സിൽ ചെന്നു. അവിടെ എല്ലാവർക്കും മുമ്പിൽ അതു വായിച്ചപ്പോൾ ടീച്ചറും കുട്ടികളും കൂട്ടുചേർന്നു കൈയ്യടിച്ചു. ആ മിടുക്കിയെ അഭിനന്ദിച്ചു.

സജിത്ത് അബ്ബാസിൻ്റെ ക്ലാസ് മേറ്റാണ്. എന്നിട്ടും അബ്ബാസ് സജിത്തിനെ വെറുത്തു. തന്നെ ഇഷ്ടപ്പെടാതിരുന്ന ഹനാൻ വേറെ മതക്കാരനായ സജിത്തിനെ സ്നേഹിച്ചത് അബ്ബാസിന് സഹിക്കാനാവുന്നതിൽ അപ്പുറത്തായിരുന്നു.

അബ്ബാസിന് സജിത്തിനോടുള്ള വൈരാഗ്യം നാൾക്കുനാൾ വളർന്നു വലുതായി. അവൻ്റെ ചിന്തകൾ കുടിലതയാർന്നു. അവൻ ഹനാനെ എന്നെന്നേക്കുമായി പണിക്കരുടെ വീട്ടിൽ നിന്നും അകറ്റി നിർത്താൻ നല്ലൊരു കള്ളക്കഥ മെനയാൻ തയ്യാറായി.

അവൻ ചെന്നു..
സജിത്തിൻ്റെ അമ്മ സീത ആ കഥ കേട്ട് ഞെട്ടി! ശശികുമാർ പണിക്കരും ഹനാനും തമ്മിൽ തെറ്റായ രീതിയിൽ ബന്ധമുണ്ടായിരിക്കുന്നു.  അബ്ബാസതു കാണുന്നു ! കണ്ട കാഴ്ചകൾ തന്നെ പിന്നെയും അവനു കാണേണ്ടി വരുന്നു.

അബ്ബാസിൻ്റെ കഥ സീത വിശ്വസിച്ചു. അതിൽ അവനോളം ആഹ്ലാദം വേറെ ആർക്കുണ്ടാകും!

സീത വീട്ടിൽ വഴക്കാളിയായി മാറി.
എഴുത്തുകാരൻ്റെ ജീവിതം താറുമാറായി.
ശശികുമാർ പണിക്കരും സീതയുമായുള്ള ഒന്നിച്ചുള്ള ജീവിതം ഇന്നേക്കു വരെ അങ്ങിനെ രണ്ടായിത്തന്നെ പിരിഞ്ഞു പോയി.

കലികയറി സജിത്തിൻ്റെ അമ്മ കുട്ടികൾ പഠിക്കുന്ന  സ്കൂളിലും ചെന്നു.  ഹനാന് പണിക്കരുമായി അരുതാത്ത ബന്ധമുണ്ടെന്നും അവൾ തൻ്റെ കുടുംബ ജീവിതം തകർത്തുവെന്നും പറഞ്ഞ് അവർ  ടീച്ചർമാർക്കിടയിൽ അലറി വിളിച്ചു, തല തല്ലിക്കരഞ്ഞു.
ടീച്ചർമാർ ഹനാനെ ഓഫീസിലേക്കു വിളിപ്പിച്ചു.
അപ്പോൾ തന്നെ അവൾക്കുള്ള ടീസി കീറിയെടുത്ത് കൈയ്യിൽ വെച്ചു കൊടുത്തു.

ആകെ കരഞ്ഞു തളർന്നിട്ടാണ് ഹനാൻ തിരികെ ക്ലാസ് റൂമിൽ വന്നത്.
അവൾ തൻ്റെ പുസ്തകങ്ങളെല്ലാം വാരിക്കൂട്ടി ബാഗിൽ നിറച്ചു. ആരെയും നോക്കാതെ, ആരോടുമുരിയാടാതെ, ഉതിരുന്ന കണ്ണീരോടെ സ്കൂളിൻ്റെ പടിയിറങ്ങിപ്പോയി.
അവൾ പിന്നെ ഒരിക്കലും ആ സ്കൂളിലേക്ക് തിരികെ വന്നില്ല. അസ്വാസ്ഥ്യമുള്ള ഉമ്മയേയും കൂട്ടി എങ്ങോ ട്ടോ പോയി.
ഈ നാടു തന്നെ വിട്ട് ദൂരേക്ക്... ഏതോ ദേശത്തേക്ക്..

കഥ പറഞ്ഞ അബ്ബാസിൻ്റെ മിഴികളും നിറഞ്ഞു.
അവനത്രക്കും ഇഷ്ടമായിരുന്നല്ലൊ ഹനാനെ ..
അവൻ്റെ ദു:ഖം ചടയൻ കണ്ടു.
അയാൾ അവൻ്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചു.

" അവളിപ്പോൾ എവിടെയുണ്ട്?"
ചടയൻ ചോദിക്കുന്നു.

അറിയില്ല അവന്. വർഷങ്ങൾ മാറിമറഞ്ഞിരിക്കുന്നു. ചിലപ്പോൾ ഏതെങ്കിലും നാട്ടിൽ ആരുടെയെങ്കിലും ഭാര്യയായി മക്കളെ വളർത്തി ജീവിക്കുന്നുണ്ടാകും.
പക്ഷെ അവൾ ചൊരിഞ്ഞിട്ടു പോയ ഖേദം കാലങ്ങൾ കഴിഞ്ഞിട്ടും അബ്ബാസിനെ  സ്വസ്ഥതയില്ലാത്തവനാക്കിത്തീർത്തു.

അബ്ബാസു പഠിപ്പു നിർത്തിയപ്പോൾ അവൻ്റെ ഉമ്മ കാരണം ചോദിച്ചു . ഉമ്മയെ സഹായിക്കാൻ എന്തെങ്കിലും പണിക്കു പോകാനാണെന്നു പറഞ്ഞു .

ഒരു ഗ്ലാസ്സുകടയിൽ കുറെ നാൾ അബ്ബാസ് പണിക്കുപോയി. പിന്നെ മടുത്തപ്പോൾ അവിടെയും വിട്ടു. നാടുവിട്ടു സിലോണിലേക്കു തന്നെ പോകാൻ തീർച്ചപ്പെടുത്തി.
അപ്പോളാണ് ഭ്രാന്തൻകുന്നിൽ അലഞ്ഞു തിരിയവെ വീണ്ടും തന്നെ പണ്ടു പേടിപ്പിച്ച കുളമ്പു മനുഷ്യനെ കാണുന്നത്!

പണ്ടത്തെ ആ കുളമ്പു മനുഷ്യൻ ഒരു നല്ല കൂട്ടുകാരനായി അബ്ബാസിൻ്റെ ഇക്കഥയൊക്കെ കേട്ടിരുന്നു.

" ഞാൻ നിന്നെ ഉപദ്രവിക്കാൻ വേണ്ടി ചെയ്തതല്ല ഒന്നും. കഞ്ചാവു ചെടികൾ പൂക്കുന്ന കാലമായിരുന്നുവത്. അതറിയാവുന്ന ആരെങ്കിലും അവിടെ വന്നുവെങ്കിൽ, അത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ പിന്നെ അവയുടെ സുരക്ഷിതത്ത്വം എന്താകുമയിരുന്നു?  ആളുകൾ ആരും കുന്നു കയറാതിരിക്കണം. അതായിരുന്നു എൻ്റെ ഉദ്യേശം. അതിനു ആളുകളെ പേടിപ്പിച്ചകറ്റണം. ഭയപ്പെടുത്തുന്ന കഥകളുണ്ടാക്കണം. അതിനു മാത്രമാണ് അന്നു നിന്നെ ഞാൻ പേടിപ്പിച്ചത്."

"പേടിച്ചു, പക്ഷെ അന്നു നിങ്ങൾ എൻ്റെ വായിൽ തിരുകിത്തന്ന കഞ്ചാവുണ്ട യുണ്ടല്ലോ! അതിൻ്റെ മുന്നിൽ ആ പേടി ഒന്നുമല്ല!
അതു ഉള്ളിൽ ചെന്നപ്പോൾ ഞാനെന്നെ തന്നെ മറന്നു പോയി. വായുവിൽ ഒരു പഞ്ഞിക്കെട്ടു പോലെ ഒഴുകി നടന്നു കുറെ നേരം ഞാനന്ന്! സുഖകരമായ അനുഭൂതി കൊണ്ട് വെറുതെയിരുന്നു ചിരിച്ചു. കുറച്ചു നേരത്തേക്കെങ്കിലും എൻ്റെ മനസ്സിലെ ദു:ഖങ്ങൾ എല്ലാം എന്നെ വിട്ടു മാറി..
പിന്നെ പോലീസു നിങ്ങളെ പിടിച്ചുകൊണ്ടു പോയതിനു ശേഷമാണ് ഞാൻ ബാക്കി കഥകളൊക്കെ അറിയുന്നത്.

എങ്കിലും ഒരിക്കലും മറക്കാനാകാത്ത അന്നത്തെ ആ ലഹരി തേടി പിന്നെയും ഞാൻ താങ്കളെ ഓർത്തിരുന്നു. നീണ്ട വർഷങ്ങൾ എന്നിൽ വളരെ മാറ്റങ്ങൾ വരുത്തി. ഹാൻസും പാൻപരാഗും കള്ളുമൊക്കെ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ അവയൊന്നും ഒന്നുമല്ലാത്ത ആ അനുഭൂതി തരുന്ന ആ ഒന്ന് അതെന്താണെന്ന് ഇത്രയും കാലം വരെ എനിക്കറിയില്ലായിരുന്നു. ഇപ്പോൾ നിങ്ങൾ പറഞ്ഞപ്പോളാണ് അത് ഭാംഗാണെന്ന് എനിക്ക് മനസ്സിലായത്!  നിങ്ങളുടെ കൈയ്യിൽ ഇപ്പോഴും ആ കഞ്ചാവുണ്ടകളുണ്ടോ?"

" ഹ ഹ ഹ ... "
ചടയൻ ഗോവിന്ദൻ ഉറക്കെ ചിരിച്ചു. ലഹരിയുടെ മാദക രക്തം പേറുന്ന അയാളുടെ ഉമിനീർത്തുള്ളികൾ ചിരിക്കൊപ്പം ചുറ്റും ചിതറി.
മാറി മാറി കഥകൾ പറഞ്ഞ് അവർ കുന്നിൻ മുകളിലെത്തി.

അങ്ങിനെ അവരവിടെ വാസുദേവനെ കണ്ടു!

2023, ജൂൺ 17, ശനിയാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം പതിനാല് .

ചക്കയും മാങ്ങയും തിന്നാലും വിശപ്പടങ്ങും.
അങ്ങനെയൊരു കാലവും പണ്ട് ഉണ്ടായിരുന്നത്രെ!
പത്തായം സ്വയം പെറുന്ന നാൾ.
അതിൽ നിന്നും നെല്ലുവാരി ചക്കി കുത്തി അരി വെളുപ്പിച്ചിരുന്ന നാൾ..
ഇല്ലായ്മയുടെ ആ കാലത്ത് മനുഷ്യൻ പരസ്പരം സ്നേഹിച്ചിരുന്നു, സഹായിച്ചിരുന്നു.
എന്നാലിപ്പോൾ തൻ്റെ ഇല്ലായ്മയിലും വല്ലായ്മയിലും കൂട്ടുചേരാനും സഹായിക്കാനും ആരൊക്കെയുണ്ടാകും?

അതിരിനോടു ചേർന്ന് കുറച്ചു പച്ചക്കറിയിനങ്ങൾ കൃഷി ചെയ്തിട്ടുണ്ട്. അവയിലൊന്നാണ് വലിയ പട്ടകൾ വിരിയിച്ച് ആജാനുബാഹുവെപ്പോൽനിലകൊള്ളുന്ന വലിയകുളഞ്ചേമ്പ്!
ചേമ്പിൻ്റെ വലിയ തണ്ടുകൾ ആദ്യം ജമീല വെട്ടിയെടുത്തു.
പരിപ്പിട്ടു വെക്കാം.
ഇനി കിഴങ്ങ് കട വാങ്ങി പറിച്ചെടുക്കണം.
ചേമ്പിൻ കിഴങ്ങ് മോരൊഴിച്ചു വെച്ചാൽ നല്ല സ്വാദായിരിക്കും!

അവൾ കൈക്കോട്ടെടുത്ത് ചേമ്പു പറിയ്ക്കാൻ ആരംഭിക്കവെ അതിരിൽ നിന്നും ശ് ശ്.. എന്നൊരു ശബ്ദം കേട്ടു .
ആമിനാത്ത വിളിക്കുന്നതാണ്.
പ്രതീക്ഷിക്കാതെ വന്ന വിളിയിൽ അമ്പരപ്പാണ് ജമീലക്ക് തോന്നിയത് .

" ഞാനെല്ലാം കാണുന്നുണ്ട് മോളെ.
വലിയ കഷ്ടമാണല്ലൊ നിൻ്റെ കാര്യം! "

ജമീല ഒന്നും മിണ്ടിയില്ല. ആമിനാത്ത എന്തൊക്കെയാണ് മനസ്ലിൽ വെച്ചിരിക്കുന്നതെന്ന് അവൾക്കറിയില്ലായിരുന്നു.

"നീയെന്താ ഒന്നും മിണ്ടാത്തത്? എനിക്കു നിന്നോട് ഒരു പിണക്കവുമില്ല.
കറിവെക്കാൻ നിനക്കു ഞാൻ ഒരു കുല കായ തരട്ടെ?. മൂത്തതാണ്. നാലു ദിവസം വെച്ചിരുന്നാൽ  പഴുക്കും. ഞാലിപ്പൂവനാ, നല്ല സ്വാദുണ്ടാവും ."

ജമീല തലയാട്ടി.
അവൾക്ക് കറിയേക്കാളും പഴത്തേക്കാളുമൊക്കെ അപ്പോൾ വേണ്ടിയിരുന്നത് സ്നേഹമായിരുന്നു. അത് തൻ്റെ അയൽക്കാരിയുടേതാകുമ്പോൾ കൂടുതൽ  രുചി നിറഞ്ഞതാകും!

ഉമ്മയില്ലാത്ത തന്നെ ഉമ്മയെപ്പോലെ സ്നേഹിച്ചിട്ടുണ്ട് ആമിനാത്ത.
കാലം മാറി വരികയും പിന്നെ പിന്നെ ബന്ധങ്ങളെ അതിരു വിലക്കി മനുഷ്യൻ ഭൂമിക്കു വേണ്ടി ദാഹിക്കുകയും സ്വാർത്ഥരായി പരസ്പരം കലഹിക്കുകയും ചെയ്തതോടെ അവർ തമ്മിൽ വലിയ ശത്രുതയിലായി . അതിരുകൾക്കപ്പുറത്ത് അപരിചിതരുടേതെന്ന പോലെ രണ്ടു ധ്രുവങ്ങളായി മാറിനിന്നു  നോക്കാൻ ശീലിച്ചു.

ഇന്നിപ്പോൾ തൻ്റെ പട്ടിണിയും പരിവട്ടങ്ങളുമാകാം അവരിലെ ദയയെ ഉണർത്തിയതും അവരെ പിന്നെയും ഒരു മനുഷ്യ സ്നേഹിയാക്കിത്തീർത്തതും.
ആരുമില്ലാതിരിക്കെ ഒരാളെങ്കിലും തനിക്കു തുണയായെത്തിയത് ജമീലയെ ഒരു പാട് ആഹ്ലാദിപ്പിച്ചു.

"വാ.. "
ആമിനാത്ത വിളിക്കുന്നു .

അതിരില്ലാത്ത അതിരിനു മുകളിലൂടെ ജമീല ഒരു സ്വപ്നാടകയെന്നവണ്ണം നടന്നു.
അവളുടെ വറുതികളിലേക്ക് ശമനമെന്നോണം ആമിനാത്ത വെട്ടുകത്തിയെടുത്തുകൊണ്ടുവന്ന് ഞാലിപ്പൂവൻ്റെ നടുവെ വെട്ടിയിറക്കി.
നടുവൊടിഞ്ഞ് വാഴ താഴേക്ക് അമർന്ന് നിലം തൊടും മുമ്പേ വാഴക്കുല ആമിനാത്ത വെട്ടി കൈയ്യിലെടുത്തു.

വേറിട്ടമർന്നുപോയ ഒരു ബന്ധം വീണ്ടും പുനർജനിച്ച് ഹൃദയങ്ങൾ കൂടിച്ചേരുന്നതിന് മാത്രമായി ആ കുലയപ്പോൾ ജമീലക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

"നീ വല്ലാതെ ക്ഷീണിച്ചിട്ടുണ്ടല്ലോ മോളെ?!.വിശേഷം വല്ലതുമായോ?"

"അറിയില്ല. ഉണ്ടെന്നു തോന്നുന്നു."
ജമീല മുഖം കുനിച്ചു.
നിക്കാഹു കഴിഞ്ഞ് പുതുവീട്ടിൽ പോയ തൻ്റെ മകളുടെ സാമീപ്യം പോലെ അതെല്ലാം ആമിനാത്തക്കു തോന്നി.

"ഷിംനക്കും വിശേഷമുണ്ട്. മൂന്നു മാസമായി.. അകത്തേക്കു വാ. ഒരു ഗ്ലാസ് ചായ കുടിച്ചിട്ടു പോകാം."

ജമീല തലയാട്ടി.
അവൾക്കപ്പോൾ ചായയും ആവശ്യമില്ലായിരുന്നു. പക്ഷെ പാലും മധുരവും സമ്മേളിച്ച ചായപോലെ അവർ പെയ്തിറക്കിയ സ്നേഹമപ്പോൾ അവൾക്കു  വളരെ അത്യാവശ്യമുണ്ടായിരുന്നുതാനും!

അവൾ കറയറ്റു വീണിരുന്ന ഞാലിപ്പൂവൻ കുല താഴെ വെച്ചു. ആമിനാത്തയെ പിന്തുടർന്ന് പിന്നെയും നടന്നു. അവർ രണ്ടു പേരും അടുക്കളയിൽ കയറി. ഒരുപാടു നാളത്തെ വിരാമത്തിനു ശേഷം വീണ്ടുമാ അടുക്കള പുതിയ ചായയിട്ടു അവർക്കായി പങ്കിട്ടു നൽകി.

ദോശയിൽ തേങ്ങാചട്ട്ണി യൊഴിച്ച് പാത്രത്തോടെ ആമിനാത്ത ജമീലക്കു നേരെ നീട്ടി.

" കഴിക്ക് മോളെ.. "
അങ്ങിനെ അവർ അവളെ  ഉള്ളതുകൊണ്ട് ഊട്ടാനും തുടങ്ങി.

" അബ്ബാസെവിടെ ആമിനാത്താ? "
ദോശ മുറിച്ച് ചട്ണിയിൽ മുക്കി കഴിക്കാൻ നേരം അവൾ ആമിനാത്തയോടു വിശേഷങ്ങൾ ചോദിച്ചു തുടങ്ങി.

ആമിനാത്ത മകനെയോർത്തു വിലപിക്കുന്നവളായിരുന്നു.
തൻ്റെ മകൻ വഴിതെറ്റിപ്പോകുന്നവരുടെ കൂട്ടത്തിൽ ചേർന്നു പോയതിൽ ദുഃഖിക്കുന്നവളുമായിരുന്നു.

തന്നെപ്പോലെ മക്കളെയോർത്തു വിലപിക്കുന്ന അമ്മമാരുടെ കൂട്ടത്തിൽ തൻ്റെ മകൻ്റെ കഥയും ചേർത്തു പറയുന്ന ഒരു വേദനിക്കുന്ന ഉമ്മയായി അവർ ജമീലയുടെ മുമ്പിൽ നിന്നു.

"അവനെ പറ്റി നല്ലതും പറയാൻ പറ്റില്ല . ചീത്തയും പറയാൻ പറ്റില്ല. എവിടേക്കാണ് അവൻ്റെ പോക്കെന്ന് എനിക്കറിയില്ല. ചീത്ത ആളുകളുമായാണ് അവൻ്റെ സഹവാസം."

ജമീലക്ക് കഥ മനസ്സിലായില്ല. ഏറെ നാളായി അബ്ബാസും ഷിംനയും ആമിനാത്തയുമെല്ലാം അവളുടെ അതിരുകൾക്കപ്പുറം മറുലോകത്തിലെ ആളുകൾ മാത്രമായിരുന്നല്ലൊ. അതുകൊണ്ടുതന്നെ അവളുടെ അറിവിലേക്കായി ആമിനാത്ത ചില പഴങ്കഥകളുടെ കെട്ടഴിച്ചു.
അവർ കുളമ്പു മനുഷ്യൻ്റെ കഥ പറയാനാരംഭിച്ചു.

പതിനഞ്ചിന്റെ കൗമാരപ്രായത്തിലാണ് അബ്ബാസ് ആദ്യമായി കഞ്ചാവിൻ്റെ രുചിയറിയുന്നത്. അതവനെ മാസ്മര ലഹരിയിലമർത്തി അനുഭൂതിയുടെ തിരത്തള്ളലിൽ ഒഴുക്കിയിറക്കി  അനാവശ്യ കൂട്ടുകെട്ടിൽ ചെന്നു ചാടിച്ചു.

അതിനു മുമ്പവൻ വലിയ ദു:ഖത്തിലായിരുന്നു. സ്വയം പഠിപ്പുപേക്ഷിച്ച് ഏതോ നഷ്‌ടബോധത്തിൻ്റെ ചുമടും പേറി ഉമ്മയോടു പോലും മിണ്ടാതെ
ഭ്രാന്തൻ കുന്നിൽ അലഞ്ഞു നടക്കും. പ്രകൃതിയുടെ പച്ചമേലാപ്പും മേലെ മാനത്തിൽ വിടരുന്ന സിന്ദൂരക്കുറിയുമൊക്കെ അവനന്നു കാണുന്നുണ്ടായിരുന്നോ  ആസ്വദിച്ചിരുന്നോ? അറിയില്ല.. 

അന്നൊരു ദിവസം പെട്ടെന്നെന്തോ തട്ടി തട്ടി വരുന്ന ശബ്ദം കേട്ടാണ് തനിക്കു നേരെ ഒരു കൂറ്റൻ പാറക്കല്ല് ഉരുണ്ടു വരുന്നത്  അവർ കാണുന്നത്. പെട്ടെന്ന് കണ്ടതുകൊണ്ടു മാത്രം ചാടി മാറി രക്ഷപ്പെട്ടു. എങ്കിലും ചാട്ടത്തിനിടക്ക് അവൻ്റെ കാൽ വഴുതി താഴേക്കു തെന്നിപ്പോയി. എങ്കിലുമവൻ വീഴ്ചക്കിടക്ക്  ഒരു ചെടിക്കമ്പിൽ പിടിച്ച് പറ്റി രക്ഷപ്പെട്ടു . അവിടെ അവൻ അണച്ചു കിടക്കവെ അയാൾ മുഖാമുഖം വന്നു. കുളമ്പു മനുഷ്യൻ!

ആറടിയോളം പോന്ന പേടിപ്പിക്കുന്ന തൻ്റെ ആകാരത്തിൽ താഴെ, കുളമ്പു മുളച്ച തൻ്റെ വലതുകാൽ മുന്നോട്ടു നീക്കിവെച്ച് ഒരു ഭ്രാന്തൻ ചിരി ചിരിച്ച് കുളമ്പു മനുഷ്യൻ അബ്ബാസിനെ ഉറ്റു നോക്കി.
കുളമ്പുകാൽ കണ്ട് പേടിച്ചു കരഞ്ഞ അവൻ്റെ വായിലേക്ക് അയാൾ ബലമായി ഭാംഗ് തേച്ചു കൊടുത്തു.
മദിപ്പിക്കുന്ന ലഹരി ബലമായി നുണച്ചിറക്കിച്ചു.

അവൻ്റെ വേദനകളെ ലഹരികൊണ്ട് മായിച്ചു കളഞ്ഞ് തിരികെ കുന്നുകയറിപ്പോകുന്ന കുളമ്പു മനുഷ്യനെ അങ്ങിനെ അവൻ ഭ്രാന്തൻ കുന്നിൽ വെച്ച് ആദ്യമായിക്കണ്ടു!

അമ്മ മകനെത്തേടിച്ചെല്ലുന്നത് ആരോ പറഞ്ഞറിഞ്ഞാണ്. ആമിനാത്ത ചെന്നപ്പോൾ കണ്ട കാഴ്ച ലഹരിലമർന്ന് കുന്നും ചെരുവിൽ വീണു കിടക്കുന്ന തൻ്റെ അരുമ മകനെയായിരുന്നു.
ആ അമ്മയുടെ വിലാപം കുന്നിൻ ചെരുവിനെ ഉണർത്തി.
ആട്ടിടയരുടെതായ, ചെരിവു നിവാസികളുടെതായ ആൾക്കൂട്ടം ആ സമയത്ത് അമ്മയെ സഹായിക്കാനെത്തി.

മത്തിറങ്ങിയ മകൻ എന്നിട്ടും പേടിച്ചു കരഞ്ഞു.
കുളമ്പു മനുഷ്യൻ ഒരു ഭീമാകാരം പൂണ്ട ജിന്നായി അവൻ്റെ സ്വപ്നങ്ങളിൽ പോലും നിറഞ്ഞു വന്ന് പേടിപ്പിച്ചു.
അപ്പോൾ തന്നെ ഭ്രാന്തൻ കുന്നിൽ കുളമ്പു മനുഷ്യൻ വന്നതായുള്ള പേടിപ്പിക്കുന്ന കഥകൾ ആളുകൾ പൊടിപ്പും തൊങ്ങലും ചേർന്ന് അതിവേഗം നാടു മുഴുവൻ പ്രചരിപ്പിക്കുകയും ചെയ്തു. ആരും പിന്നെ കുന്നുകയറാൻ അങ്ങോട്ടു പോകാതെയായി. കന്നു കൂട്ടങ്ങളേയും ആടുകളേയും കൊണ്ട് കുന്നുകയറാൻ മടിച്ച് ഇടയർ ശങ്കരൻ കുളത്തിൻ്റെ പാടപച്ചപ്പിലേക്ക് താവളം മാറ്റി. നാട് ഭീതിയിലമർന്നു.

ഭ്രാന്തൻ കുന്നിന് ഭ്രാന്തു പിടിക്കുന്നു. അതു തൻ്റെ ശിരസ്സു കുലുക്കി പാറക്കൂട്ടങ്ങളെ താഴേക്കു വർഷിക്കുന്നു.
അസമയത്ത് കഥയറിയാതെ കുന്നുകയറിച്ചെല്ലുന്നവരെ  കുളമ്പുമനുഷ്യൻ വന്നു തൻ്റെ കുളമ്പുകാൽ കാട്ടി പേടിപ്പിക്കുന്നു..
കാട്ടുതീ പോലെ പ്രചരിക്കുന്ന ജനമനസ്സിൽ കനൽ കത്തിക്കുന്ന വാർത്തകൾക്കൊടുവിൽ
അവസാനം പോലീസിറങ്ങി. അവർ ഭ്രാന്തൻ കുന്നു വളഞ്ഞു. ചടയൻ ഗോവിന്ദനെന്ന കുളമ്പു മനുഷ്യനെ അയാളുടെ കുളമ്പുകാൽ സഹിതം അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി.

എന്നിട്ടും കലിയടങ്ങാതെ പോലീസ് ഭ്രാന്തൻ്റെ കാലം തൊട്ട് ഇന്നുവരെ
ഭ്രാന്തൻ കുന്നിൽ നിരനിരയായി പൂത്തുലഞ്ഞു നിന്നിരുന്ന  നീല ചടയൻ കഞ്ചാവു ചെടികളൊന്നാകെ പിഴുതെടുത്തു തീയിട്ടു. കഞ്ചാവിൻ്റെ ലഹരിയുള്ള മദം പിടിപ്പിക്കുന്ന പുക അവിടെയെങ്ങും ചുറ്റിപ്പടർന്നു. ഭ്രാന്തൻ കുന്നിൻ്റെ പവിത്രതക്കൊപ്പം ഭ്രാന്തൻ്റെ പ്രസാദമായ വിശുദ്ധ ചെടികളൊക്കെ കരിഞ്ഞു പൊടിഞ്ഞ് ചാരം മാത്രമായി കാറ്റത്ത് മണ്ണിലിളകിക്കളിച്ചു.

നീണ്ട ജയിൽവാസത്തിനു ശേഷം ജയിലിറങ്ങിയ ചടയൻ ഗോവിന്ദൻ വീണ്ടും ഭ്രാന്തൻ കുന്നിലെത്തി.
തൻ്റെ പ്രിയപ്പെട്ട നീല ചടയൻ കഞ്ചാവു ചെടികളെ കാണാഞ്ഞ് അയാൾ തൊണ്ട പൊട്ടുമാറുച്ചത്തിൽ ഉറക്കെയുറക്കെ കരഞ്ഞു. അയാളുടെ കരച്ചിൽ കുന്നിനൊരോരത്തിരുന്ന് അബ്ബാസും കേട്ടു .
അവൻ ധൃതിയിൽ കുന്നു കയറി.

"വാടാ.ഇങ്ങടുത്തു വാടാ."
ചടയൻ ഗോവിന്ദൻ അബ്ബാസിനെ വിളിച്ചു.
അവൻ പേടിയുള്ളതുകൊണ്ട് അടുത്തേക്ക് ചെല്ലാൻ മടിച്ചു.

" ഇതെൻ്റെ കുന്നാടാ.. എൻ്റെ കുന്ന്..
ആരാടാ ഇവിടത്തെ എൻ്റെ ചെടികളൊക്കെ ഇങ്ങനെ നശിപ്പിച്ചത്?
ഇവിടെയുണ്ടായിരുന്ന എൻ്റെ പൊന്ന് ചെടികളൊക്കെ എവിടെ ടാ?"
അയാൾ ഹൃദയം നുറുങ്ങി കരയാൻ തോന്നി.

തെമ്മാടിയാണെങ്കിലും കരയുന്നവനിൽ അബ്ബാസിന് അലിവു തോന്നി.
അബ്ബാസ് പഴയതെല്ലാം ഓർമ്മിച്ച് ചടയനോടു പറഞ്ഞു കൊടുത്തു.

" അപ്പോൾ അന്ന് കുന്നിൻ നിന്നും വീണ ആ ചെക്കൻ നീയായിരുന്നോടാ?! ഞാനാടാ അന്നു നിന്നെ രക്ഷപ്പെടുത്തിയ ആൾ."

അബ്ബാസ് ചടയനെ തിരിച്ചറിഞ്ഞു. ചടയൻ അബ്ബാസിനേയും. 
തനിക്ക് ആദ്യമായി ലഹരി വാരിത്തന്ന പ്രിയ ഗുരുവിനെ തിരിച്ചറിഞ്ഞ് അവൻ ആരാധനയോടെ കണ്ണുനിറയെ നോക്കിക്കണ്ടു.
അവർ രണ്ടു പേരും നഷ്ടസ്വപ്നങ്ങളിൽ പോലീസുകാരെ പ്രതിചേർത്ത് ഭാംഗിനേക്കുറിച്ചോർത്തു വിലപിച്ചു.
എല്ലാം നശിപ്പിച്ച പോലീസുകാരെ പ്രാകി.
വിലാപങ്ങൾക്കൊടുവിൽ അപ്പോൾ മുതൽ അവർ നല്ല ചങ്ങാതികളായി.

ആമിനാത്ത അവസാനിക്കാതെ ഇനിയും തുടരാനിരിക്കുന്ന തൻ്റെ മകൻ്റെ കഥ ഇങ്ങനെ ജമീലയോട് പറഞ്ഞു നിർത്തി.

" അവരിപ്പോൾ എവിടെയുണ്ട്?"
ജമീല ആമിനാത്തയോടു ചോദിക്കുന്നു.

" അവർ ഇവിടൊക്കെത്തന്നെയുണ്ട്. എന്തോ പുതിയ പദ്ധതികളുമൊക്കെയായി ഭ്രാന്തൻ കുന്നിലേക്ക് വന്നും പോയുമിരിക്കുന്നതു കാണാം."
ആമിനാത്ത പറയുന്നു.

"അവനെന്തേ ഇങ്ങനെയൊക്കെയായി?"
പിന്നെയും ചോദ്യങ്ങൾ.

" ആ ,എനിക്കറിയില്ല."
ഉത്തരമില്ലാത്ത ഉത്തരങ്ങൾ.

എന്നാൽ ഇതിൻ്റെയൊക്കെ ഉത്തരങ്ങൾ ഭ്രാന്തൻ കുന്നിൻ്റെ ചെരിവോരങ്ങളിൽ ഒന്നിലിരുന്ന് അബ്ബാസും ചടയൻ ഗോവിന്ദനും പരസ്പരം പറയാൻ തുടങ്ങിയിരുന്നു.

2023, ജൂൺ 9, വെള്ളിയാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം പതിമൂന്ന് .

ഉത്സവങ്ങളും പെരുന്നാളുകളും മാറി മാറി വന്നു. ജനം എല്ലാറ്റിലും കൂടെക്കൂടി.
മഹാമാരി ഒരു വിധം നാടിനെ വിട്ടൊഴിഞ്ഞിരുന്നു.

ജീവനുള്ള മനുഷ്യർ ശവങ്ങളായി മാറ്റപ്പെടുകയും , ആർക്കും അങ്ങോട്ടുമിങ്ങോട്ടും മിണ്ടാനും കാഴ്ചകൾ കാണാനും പോലും പറ്റാനാകാത്ത വിധം നാടും നഗരവും, ലോകം മുഴുവനുമായി  അടച്ചിട്ടിരുന്ന നാളുകളാണ് കഴിഞ്ഞു പോയത്.തൊഴിലും തൊഴിലിടങ്ങളും നഷ്ടമായി കുറെയേറെ അലഞ്ഞു തിരിഞ്ഞിട്ടുണ്ടാകും കൂടുതൽ ആളുകളും.
എല്ലാം ശരിയാകും. വീണ്ടും പഴയതെല്ലാം തിരിച്ചുപിടിക്കും എന്നൊക്കെ മനസ്സിലുറപ്പിച്ച് ജനം തങ്ങളുടെ ജീവിതം പിന്നെയും മുന്നോട്ടു നയിക്കാൻ യത്നിച്ചു തുടങ്ങി.

വാസുദേവന് തൊഴിലറിയാം.
അത് പ്രധാനമായും ശാന്തിപ്പണിയായിരുന്നു.
പക്ഷെ ഇനിയതൊന്നും പറ്റില്ലല്ലൊ.

ആടിനെ മേയ്ക്കാൻ പറയാനും പറ്റുമോ?
അതുമില്ല.
ഇനിയിപ്പോൾ തനിക്കെന്തെങ്കിലും തൊഴിലന്വേഷിക്കാമെന്നു വെച്ചാൽ
ഇതെല്ലാം ഇട്ടെറിഞ്ഞ് എങ്ങനെ അതിനു പോകാനാണ്?

ഉപ്പയാകട്ടെ നാടക പഠനവും മറ്റുമായി സാന്ത്വനത്തിൽ തൻ്റെ ജീവിതം പുതുതായി ആസ്വദിക്കാൻ ശ്രമിക്കുന്നു.
എന്നാൽ ഇവിടെ താനാകട്ടെ ദാരിദ്ര്യത്തിൻ്റെ കടുംപിടുത്തം കണ്ട് സ്ഥാനത്തും അസ്ഥാനത്തും  വാസുദേവനോടു കയർത്ത് അസ്വസ്ഥയാകാൻമാത്രം പഠിക്കാൻ ശ്രമിച്ചുമിരിക്കുന്നു.

ജമീല കനിവുറ്റ കണ്ണുകളുള്ള തൻ്റെ ആട്ടിൻ കൂട്ടങ്ങളെ പ്രതീക്ഷയോടെ നോക്കി നിന്നു.
അവരെ ആശ്രയിച്ച് അവൾ പുല്ലരിയാനും പ്ലാവിലക്കെട്ടുകൾ വരിഞ്ഞു കൂട്ടാനും പരിചയിച്ചു.
തൻ്റെ സ്വപ്നങ്ങൾ മരിച്ചു മരവിച്ച മനസ്സാക്ഷിക്കു മുമ്പിൽ അവൾ പിണ്ണാക്കാൽ കുതിർന്ന കാടിവെള്ളമൊരുക്കി തൻ്റെ ഇന്നത്തെ ശരിയെ അവതരിപ്പിച്ചു.

ചെരിപ്പുകൾ വള്ളി പൊട്ടാറായിട്ടുണ്ട്. ഉടുതുണികൾക്ക് നിറം മങ്ങിപ്പോയിരിക്കുന്നു.
എന്നാലും അവൾക്കാരോടും പരിഭവമില്ലാതായി.
അയൽ വീടുകളിൽ ഇറച്ചി പൊരിക്കുമ്പോഴും,
വിശേഷ ദിനങ്ങളിൽ മുറ്റത്തു വലിയ പന്തലുകളുയർത്തി ബന്ധുമിത്രാദികൾക്ക് വൻ സദ്യയൊരുക്കിക്കൊടുക്കുമ്പോഴും ജമീലക്കതിൽ കൊതി തോന്നിയില്ല.
അവളിപ്പോൾ തൻ്റെ
ആടയാഭരണങ്ങളിൽ പോലും ഭ്രമമില്ലാത്തവളായി, പാകപ്പെടുത്തപ്പെട്ട മനസ്സിനുടമയായി, പരിഭ്രമമേതുമില്ലാതെ തൻ്റെ അടുപ്പു കല്ലുകളിൽ മൺചട്ടിവെച്ചു തീ പുകച്ചു കത്തിച്ചു.

ആ ചട്ടിയിലെ തീയാളലും പുകയും വാസുദേവനും വളരെയിഷ്ടമായിരുന്നു.
ഉയർന്നുരഞ്ഞുവീണ് തീപ്പെട്ടികളിൽ നിന്നും അഗ്നി കടഞ്ഞെടുക്കുന്ന  തീപ്പെട്ടിക്കൊള്ളികളിൽ അയാൾ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്.
മഹത്തായ ഒരു യാഗത്തിനു വിറകാകുന്നതു പോലെ കത്തിയമരുന്ന തീക്കൊള്ളികളേയും അയാൾ ജമീലക്കൊപ്പമിരുന്ന് നോക്കിയാസ്വദിക്കും.

സ്വന്തം വസ്ത്രങ്ങൾ അഴുക്കുപുരണ്ട്  ജീവൻ വിട്ടു പോയ ദേഹം പോലെ പിഞ്ചിക്കീറാൻ പരുവപ്പെട്ടു വരുന്നതും കൂടി അയാൾ ഇപ്പോൾ ആസ്വദിച്ചു കാണുന്നത് ജമീലയിൽ എന്തിനെന്നില്ലാത്ത ഒരു നടുക്കമുളവാക്കി.

ഒന്നിലും നാണിക്കാനോ മാനഭയമുള്ളവനായി ജീവിക്കാനോ വാസുദേവൻ സ്വയം പരിശീലിക്കുന്നതാണോ ഇതെല്ലാം ?

ആടുകൾ കരയുന്നു.
തീർച്ചയായും അവ തീറ്റയന്വേഷിക്കുന്നുണ്ട്.
പുതുമഴയേറ്റു കുതിർന്ന ഭൂമിയുടെ ഗന്ധവും നുകർന്ന് പുറ്റുകൾ പൊളിച്ചു പറന്നുയരുന്ന ഈയാംപാറ്റകളെ ആടുകൾക്കിടയിലൂടെ പാറി നടക്കുന്നതു കാണാമായിരുന്നു.

ആടുകളുമായി കുന്നുകയറണോ?
സഫിയാത്തക്ക് ചിന്നനെ വിറ്റത് ഇഷ്ടമായിട്ടില്ല.
മുഖം കറുപ്പിച്ചുള്ള ആ നോട്ടങ്ങൾ പിന്നെയും വെറുതെ പോയി കാണണോ?

ജമീല പ്ലാവിലകൾ കെട്ടഴിച്ചു കുടഞ്ഞു. ആടുകൾക്ക് തിന്നാനിണങ്ങിയ രീതിയിൽ പലയിടത്തുമായി കെട്ടിക്കൊടുത്തു.
പാതിയുണങ്ങിയ ആ ഇലകൾ അവറ്റകൾക്കേറെ ഇഷ്ടമായിരുന്നു.
കറു മുറെ കടിച്ചു മുറിച്ച് പാവങ്ങൾ
ഇലകൾ ധൃതിപ്പെട്ട്  വിഴുങ്ങുകയും പിന്നീട് ഒഴിഞ്ഞുകിട്ടുന്ന സാവകാശങ്ങളിൽ അയവെട്ടി പാകപ്പെടുത്തുകയും ആണ് അവരുടെ പതിവ്.

എന്നാൽ പോലും അവ വിശപ്പിനപ്പുറം സ്വാതന്ത്ര്യം കൊതിച്ച് കണ്ണുകൾ കുന്നിറമ്പിലേക്ക് ചേർത്തുവെക്കും.
കൂട്ടുപറ്റങ്ങളുടെ നിറം കാണെ വലിയ വായിൽ കരഞ്ഞു കാണിക്കും!

കുന്നിൻ ചരുവിൽ പുലരി വെളുത്തു തുടുത്തു നിന്നു.
പ്രഭാതത്തിൻ്റെ മയക്കമൊക്കെ മതിയാക്കി ഇലകളിൽ കാറ്റു പിടിച്ചു.
തണുത്ത മഞ്ഞിൻ കൈകൾ പോലെയുള്ള കാറ്റിൻ്റെ കുളിരലകൾ കുന്നിൻ ചെരുവിനെ തഴുകി, ആട്ടിൻപറ്റങ്ങളെ തഴുകി,
അവയുടെ യജമാനരെ തഴുകി,
ചെടികളേയും പുല്ലുകളേയും കന്നുകൂട്ടങ്ങളേയും തഴുകി
കുന്നിറമ്പിലേക്ക് ഒഴുകിയിറങ്ങിപ്പോയി. കാറ്റോടൊത്ത് കുന്നിറങ്ങിപ്പോകുന്ന കരിയിലയൊച്ചകൾ അവർക്കിടയിൽ കലമ്പലിട്ടു.

ആടുകളേയും കന്നുകൂട്ടങ്ങളേയും മേയ്ക്കാനുള്ളവർ കുന്നുകയറി വരികയാണ്.

ജമീലയുടെ തല വെട്ടം താഴെ ഇടവഴിയിൽ കാണുന്നു. ആട്ടിൻകൂട്ടത്തെ മേയ്ക്കാനിരുന്ന സഫിയയുടെ കാഴ്ചകളിലും  ജമീലയുടെ മുഖമെത്തി.

ചിന്നൻ സഫിയക്കേറെ ഇഷ്ടപ്പെട്ടവനായിരുന്നു.
അവൾ ഇളയവനെ പ്രസവിച്ച അന്നു തന്നെയാണ് തള്ളയാട് ചിന്നനേയും ചുന്നിയേയും പ്രസവിച്ചത്.
പ്രസവാവധിയുടെ മൂന്നു മാസക്കാലം സഫിയയുടെ മക്കൾ ആട്ടിൻകുട്ടികളെ കളിപ്പിച്ചു വീടിനു ചുറ്റും നടന്നു.
തിരികെ പെരിന്തൽമണ്ണയിലേക്കു പോകുമ്പോൾ ആട്ടിൻകുട്ടികളെ കൂടെ കൊണ്ടുപോകാൻ അവരെത്ര വാശി പിടിച്ചതാണ് !

ഓരോ തവണ വീട്ടിൽ വരുമ്പോഴെല്ലാം കുട്ടികൾ ആടുകളോടു കൂട്ടുകൂടും.
ഇപ്പോഴുമതെ.
ആട്ടിൻപറ്റത്തോടൊപ്പം കുന്നുകയറി അവർ അപകടം വരുത്തിവെക്കുമെന്നതിനാൽ കൂടെ കൂട്ടാത്തതാണ്.

ഉപ്പ ആടിനെ ജമീലക്കു കൊടുത്തപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല.
അവൾ തൻ്റെ പ്രിയപ്പെട്ടവളാണല്ലോ എന്നോർത്ത് സന്തോഷിച്ചു.
പക്ഷെ അവൾ സാത്താൻ്റെ വലയിൽ പെട്ടു .
സ്വയം നശിച്ചു .തൊടുന്നതെല്ലാം നശിപ്പിച്ചുമിരിക്കുന്നു.
കൂട്ടുകൂടാൻ പാടില്ലാത്തതാണ്. എന്നിട്ടും കൂടപ്പിറപ്പിനോടെന്ന പോലെയുള്ള സ്നേഹം പിന്നെയും ബാക്കി നിൽക്കുന്നതു കൊണ്ട് മാത്രം അവളോടു വീണ്ടും മിണ്ടിപ്പോയതാണ്.
ഇനിയില്ല ..

സഫിയ ജമീലക്കും അവളുടെ ആട്ടിൻപറ്റങ്ങൾക്കും മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു.
സ്കൂളവധി കഴിഞ്ഞാൽ താൻ തിരികെപ്പോകും.
അതു വരെ ഇവിടെ വരുകയും ഇവറ്റകളെയൊക്കെ കാണുകയും ചെയ്യുന്ന കാര്യമോർത്താണ് ബേജാറ് മുഴുവൻ.

സഫിയയുടെ ദു:ഖം എന്നാൽ ഏറെ നേരം നീണ്ടു പോയില്ല.
അവളെ തിരിച്ചുവിളിക്കാൻ അവളുടെ ആൾ വരുന്നു .
മുസ്തഫ കുന്നുകയറി വരികയാണ്.

" സഫിയാ.. "
കുറച്ചു നാളുകൾക്കു ശേഷം മുസ്തഫ തൻ്റെ പ്രിയതമയെ വിളിക്കുകയാണ്.
അതിലേറെ വൈകാരികത ധ്വനിക്കുന്നു.

"നിങ്ങളെപ്പോളെത്തി?!. വരുന്ന കാര്യം  വിളിച്ചു പറയാഞ്ഞതെന്തേ?"
സഫിയക്ക് തൻ്റെ സന്തോഷങ്ങളെ പിന്നെയും തിരിച്ചുകിട്ടുന്നു..

" സസ്പെൻസ്! നീയെന്താ ഫോണെടുക്കാഞ്ഞത്. "

"ആടിനെ തീറ്റാൻ വരുമ്പോഴും ഈ ഫോണെടുത്തു കൈയ്യിൽ പിടിക്കണോ? കുട്ടികളെ വീട്ടിൽ നിറുത്തിയിരിക്കുന്നതു തന്നെ ഫോൺ കളിക്കാൻ കൊടുത്തിട്ടാണ് ."

"ആ, അതു നല്ല കളി തന്നെ! അതേയ് ,ആടിനെയൊക്കെ തെളിക്കാൻ നോക്കിക്കോ. നമുക്ക് ഇന്നു തന്നെ തിരിച്ചു പോണം. വീട്ടിലേക്ക്.. "

" ഇന്നോ? അതു വേണ്ടിക്കാ. വന്നപാടെയുള്ള ഈ തിരിച്ചു പോക്ക് ഇപ്പോളെന്തിനാ? ഉപ്പേം ഉമ്മേം എന്തു വിചാരിക്കും.?"

"എന്തു വിചാരിക്കാൻ ?"

"ഒന്നും വിചാരിക്കില്ലേ? നിങ്ങൾക്ക് ഒരു ദിവസം ഇവിടെ നിന്നാലെന്താ?
പിന്നെ കുട്ടികളുടെ സ്കൂളുതുറക്കാൻ ഇനിയും ദിവസമുണ്ടല്ലോ? എല്ലാവരും കൂടി ഇപ്പോൾ തന്നെ കെട്ടിപ്പെറുക്കി പോകാൻ മാത്രം എന്തേ ഇപ്പൊ ഉണ്ടായത്?"
സഫിയയുടെയുള്ളിൽ പെട്ടെന്നില്ലാത്ത ഒരാശങ്ക വന്നു നിഴലിട്ടു.

"എൻ്റെ പൊന്നേ, ഇത് സന്തോഷമുള്ള കാര്യമാണ്.അതാ നിന്നെ കൂട്ടാൻ ഞാനിത്രടം ഓടി വന്നത്. "

"അതെന്താ ഇത്ര പെരുത്ത കാര്യം!നിങ്ങൾക്കെന്താ ലോട്ടറിയടിച്ചാ? "

"ആ. ഒരു തരത്തിൽ പറഞ്ഞാൽ ചെറിയൊരു ലോട്ടറി!
സിനിമാ ഡയറക്ടർ ആഷിക്ക് സാറ് വിളിച്ചിരുന്നെടി..
ത്രികാലൻ്റെ ഷൂട്ടു തുടങ്ങിയിട്ടുണ്ട്. വയനാട്ടിൽ..
നാളെയാണ് എൻ്റെ സീൻ വരുന്നത്.
ആരുടെ കൂടെയാണെന്നറിയോ?!
സുന്ദർ പാലോടിൻ്റേയും സന ബാപ്പുവിൻ്റേയും കൂടെ! "

സഫിയക്ക് ആശ്ചര്യമായി.
മുസ്തഫിക്ക ഒരു കലാകാരനാണെന്ന് അറിയാം. സിനിമയിൽ അവസരങ്ങൾക്ക് വേണ്ടി ഒരു പാട് ഓടി നടന്നിട്ടുള്ള ആളുമാണ്.
എന്നാൽ സുന്ദർ പാലോടിനേപ്പോലെയും സന ബാപ്പുവിനെപ്പോലെയുമുള്ള സൂപ്പർ താരങ്ങളുടെ കൂടെ ഒരു സീനിൽ ഒന്നിച്ചഭിനയിക്കാൻ അവസരം കിട്ടുക എന്നു പറഞ്ഞാൽ അതെത്ര മാത്രം വലിയ ഭാഗ്യമാണ്!.

" അള്ളാ.. "
സഫിയ പടച്ചവന് നന്ദി പറഞ്ഞു.
അവൾ അഭിമാനത്തോടെ തൻ്റെ പ്രിയപ്പെട്ടവൻ്റെ മുഖത്തേക്കു നോക്കി നിന്നു.

" അപ്പോ ഇക്കാ ഷൂട്ടിങ്ങ് നാളെത്തന്നെ ഉണ്ടാവോ? എന്നേം കുട്ടികളേം കൂടെ കൊണ്ടു പോവോ ഷൂട്ടിങ്ങിന്?"
സഫിയ ആഹ്ലാദത്തോടെ പ്രിയതമനോടുകൂടെ ചേർന്നു നിന്നു.

"അതിനല്ലേടി നിന്നെ കൊണ്ടുപോകാൻ ഞാൻ ഇപ്പോഴെ ഓടി വന്നത്. നമ്മൾ എല്ലാവരും കൂടി നാളെ അടിച്ചു പൊളിക്കും!"
അവർക്കിടയിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ അപ്പോൾ  മുതൽ വീണ്ടും അവരോടു ചേർന്നു.

ജമീല അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
എങ്കിലും ചിന്നൻ്റെ വിയോഗം പോലെയൊരകലം അവർക്കിടയിൽ വന്നു  വേദനിപ്പിച്ചു നിൽക്കുന്നു. അതുകൊണ്ട് മാത്രം തൻ്റെ ആട്ടിൻപറ്റങ്ങൾ മേയുന്നതിൽ തന്നെ അവൾ ബോധപൂർവ്വം ശ്രദ്ധയൂന്നി.

മുസ്തഫ ജമീലയെ കണ്ടിരുന്നു. അയാൾ അടുത്തുവരാനും അവളോടു സംസാരിക്കാനും തുനിഞ്ഞതുമായിരുന്നു.എന്നാൽ സഫിയ ബോധപൂർവ്വം അയാളെ തടഞ്ഞുനിർത്തി.

"വാ, നമുക്കു പോകാം. കാര്യമൊക്കെ ഞാൻ അവിടെ ചെന്നിട്ടു പറയാം."
അവൾ തൻ്റെ ഭർത്താവിനെ തിരിച്ചുവിളിച്ചു .
ആട്ടിൻപറ്റങ്ങളേയും...
അവർ ആഹ്ലാദ ചിത്തരായി കൂട്ടുകൂടി കുന്നിറങ്ങിപ്പോകുന്നത് ജമീല അന്യയെപ്പോലെ മാറി നിന്നു കണ്ടു.

അവളുടെ ദുഃഖം അവളെ മാത്രം ഗ്രസിച്ചു.  കാറ്റിൻ്റെ തഴുകൽ തൊടാതെ, കുന്നിറമ്പിൻ്റെ മനോഹാരിത കാണാതെ, സ്വന്തം ഉള്ളറകളിൽ മാത്രം കിടന്നുതന്നെ വിങ്ങി.
വിങ്ങലേറെയായപ്പോൾ കുന്നു കയറിച്ചെന്ന് മുകളിൽ ആകാശത്തോടും താഴെ ഭൂമിയോടുമായി തൻ്റെ ദുഃഖം ഉറക്കെ വിളിച്ചു പറഞ്ഞു കരയണമെന്നവൾക്കുണ്ടായിരുന്നു. പക്ഷെ തനിക്കു മുന്നെത്തന്നെ തൻ്റെ പ്രിയതമൻ അവിടെക്കയറി സ്ഥാനം പിടിച്ചിരിപ്പുണ്ട്!
സ്വസ്ഥതയന്വേഷിക്കുന്നതാവാം..
ശാന്തിയന്വേഷിക്കുന്നതാവാം..
എന്നാൽ കൂട്ടത്തിൽ തൻ്റെ ഭാര്യക്കു കൂടി ആകാവുന്ന വിധത്തിൽ ഒരു സ്വസ്ഥത, ശാന്തി, അയാൾക്ക് അന്വേഷിക്കാനാകാമായിരുന്നു..

മുകളിൽ ഒരാളിരിക്കുന്നു.
ഇവിടെ ഈ അടിവാരത്തിൽ താനും.
ജീവിത മാർഗ്ഗമന്വേഷിച്ച് ഒരു കൂട്ടം ആടുകളേയും കൂട്ടി...
അതിരില്ലാതെ വളർന്ന തൻ്റെ ദുഃഖം കൂട്ടിവളർത്തുവാൻ മാത്രമായി, തന്നെയിതാ അയാളിവിടെ മേയാനും വിട്ടിരിക്കുന്നു!

ജമീലക്കു കണ്ണിൽ ഉറവ പൊട്ടി.
എന്നാൽ അവളതിനെ തടഞ്ഞില്ല.
ഭ്രാന്തൻ കുന്നിനോരത്ത് ചിരിക്കാൻ മാത്രമല്ലാതെ കരയാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടായിരുന്നല്ലൊ!

പണ്ട് ഭ്രാന്തനുരുട്ടിക്കയറ്റിയ കല്ല് തിരികെ വന്നു വീണതുപോലെ ജമീല അരികെക്കണ്ട കുഞ്ഞു വൃക്ഷക്കൈകളിൽ ചാരി നിന്നു വിദൂരതയിൽ കണ്ണു പായിച്ചു.
അകലെ ആകാശദൂരങ്ങളിൽ അവൾക്കു മുകളിലായി പരുന്തിൻ കൂട്ടങ്ങൾ പാറുന്നു.
നീട്ടിപ്പരത്തിയ ചിറകിനടിയിൽ ചെറിയ ചെറിയ നിഴലുകളെക്കൂടി കൂടെ പറത്തി അവൾക്കു മേലിലും അവയെ വെറുതെ  പാറിച്ചു കളിച്ചു.

താഴെക്കാഴ്ചകൾ മറന്ന് പാലച്ചുവട്ടിലെ പാറമേലമർന്ന് വാസുദേവൻ മുകളിൽ സ്വാസ്ഥ്യമനുഭവിക്കുന്നുണ്ടായിരുന്നു.
അയാൾ അയാളുടെ ദുഃഖങ്ങളേയും ദുരിതങ്ങളേയും മറന്ന് ഒരു ഭിക്ഷാംദേഹിയെപ്പോലെ തൻ്റെ മനസ്സും  ശരീരവും തമ്മിലുള്ള പിടി വിടുവിച്ചു ശാന്തനായി സ്വയം രമിക്കുകയാണ്.

ആഗ്രഹങ്ങളാണ് എല്ലാ ദു:ഖങ്ങൾക്കും കാരണം..
അയാൾക്കു മുകളിൽ കുട ചൂടി നിന്ന് പുതിയ ബോധി വൃക്ഷം പിന്നെയും അതു തന്നെ അയാളോടു പറയുന്നു..
നിർവ്വാണത്തിൻ്റേതായ അനുഭൂതിയെ കൈയ്യെത്തിപ്പിടിക്കാൻ അതയാളെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു!

മനസ്സിനും ബുദ്ധിക്കും ഇന്ദ്രിയങ്ങൾക്കും ഇന്ദ്രിയ വിഷയങ്ങൾക്കും  പിടികൊടുക്കാതെ വേണം ആത്മാവെന്ന അയ്യാളിലെ ദൈവത്തോടു രമിക്കാനെന്ന് അയാളിലെ ബ്രാഹ്മണൻ അയ്യാളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു..

പ്രിയതമൻ ധ്യാനത്തിലാണ്.
അവനറിയാതെ അവൾ അവർക്കെല്ലാവർക്കുമായി സ്വയം  ഉരുകുന്നു..
ഒരു ജീവിതം കരുപ്പിടിപ്പിക്കുവാൻ, പണത്തിൻ്റെ സാദ്ധ്യതകളന്വേഷിച്ച് പരക്കം പായുവാൻ,
അവൾ മാത്രം തുനിഞ്ഞിറങ്ങുന്നു..
ഭ്രാന്തൻ കുന്നിൻ പൊടിച്ചു ചിനച്ച പുൽത്തരിയിൽ പോലും തങ്ങളുടെ അന്നന്നത്തെ അന്നത്തെ പ്രത്യാശയോടെ ഉറ്റുനോക്കുന്നു!

ഭൂമി അവൾക്കു മാത്രമായി അപ്പോൾ അന്നമായി വിളഞ്ഞു നിന്നു !
അവളതിൻ്റെ കനിവിൽ തളിരു പോലെ വിടരാൻ ശ്രമിച്ചു.
അവളുടെ കൊമ്പുകൾ വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും കുഞ്ഞു വൃക്ഷത്തൈകളെ പെറ്റുപോറ്റുന്നതും കിനാവു കണക്കെ കണ്ടു.
കിനാവുകൾക്കിടയ്ക്കെല്ലാം അവൾ തൻ്റെ ഉദരത്തെ കൈത്തലത്താൽ തടവിനോക്കി!

സ്രഷ്ടാവ് ആഗ്രഹങ്ങളായി തന്നിൽ നിറയുന്നുണ്ട്.
സ്രഷ്ടാവിൻ്റെ ഇച്ഛപോലെ തന്നിൽ പുതിയ സൃഷ്ടികൾ മുള പൊട്ടി വിടരുന്നതും,
വിടർന്നു വളർന്ന് തനിക്കു ചുറ്റും കലമ്പൽ കൂട്ടി നടക്കുന്നതും,
ഒടുക്കമായി തന്നെത്തന്നെ പ്രകൃതിയുടെ മടിത്തട്ടിൽ ലയിപ്പിച്ചു ചേർക്കുന്നതുമെല്ലാം ഒരു സ്വപ്നം പോലെ ജമീലയുടെ ഏകാന്തതകളിൽ ചിനച്ചു വളർന്ന് ചില്ലകൾ പടർത്തി പൂക്കാൻ തുടങ്ങി..