2023, ഏപ്രിൽ 29, ശനിയാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ. 4

അദ്ധ്യായം നാല്.

ഋതുഭേദം.
അതു എല്ലായിടത്തും എന്ന പോലെ കുന്നിൻചരിവിനേയും നനയിച്ചു.
ആർദ്രമാക്കപ്പെട്ട ഭൂമി പുല്ലിനേയും പൂക്കളേയുമൊക്കെ വീണ്ടും വിരിയിച്ചു നിർത്തി.
എന്നിട്ടും മതിവരാതെ ഭൂമി പിന്നെയും ഒരാണ്ടുകൂടി സൂര്യനു നേർക്കുനേർ  കറങ്ങിത്തിരിഞ്ഞു.

വേനല്‍ കുന്നുകയറിവരുന്നു.
പുൽനാമ്പുകളെ മുരടിപ്പിച്ചു മഞ്ഞളിപ്പിച്ച് വീണ്ടും വാര്‍ദ്ധക്യത്തിന്റെ ജ്വരം പുരട്ടിക്കൊണ്ട് ...

ഭ്രാന്തൻ കുന്നിൻ്റെ നിറുകയിലേക്ക് കഥ പോകുകയാണ്.,
കയറുംതോറും പേടിപ്പിക്കുന്ന താഴ്ചയുടെ നിശബ്ദതയേയും കൂടെ പടിയേറ്റിക്കൊണ്ട് ...

വളഞ്ഞുപുളഞ്ഞ് ഒരു പാമ്പിനെ പോലെ വട്ടംചുറ്റി വീശുന്ന നടപ്പാതയേറി ഭ്രാന്തൻ കുന്നിലേക്ക്  കയറിക്കയറിപ്പോകുന്നയാൾ..
വാസുദേവൻ!

ചന്ദ്രൻ അസ്തമിച്ചിരിക്കുന്നു.
കൂടെ എണ്ണിത്തീരാത്തത്രയും നക്ഷത്രങ്ങളും.
ഒടുവിൽ നരച്ച രാത്രിയുടെ പകലിറക്കത്തിലേക്കുള്ള ഒരു കൂപ്പുകുത്തി വീഴ്ച പോലെ വെളുപ്പാൻ കാലം അയാളെ വാരിയെടുത്തു കുന്നിൻ പുറത്തേക്കിട്ടു.

ഉയർന്നു നിൽക്കുന്ന കരിമ്പാറക്കെട്ടിലേക്ക് ഓരോ ചുവടും തൻ്റെ കാലനക്കമാക്കുമ്പോഴൊക്കെ അയാൾ സ്വയം പിറുപിറുത്തുകൊണ്ടിരുന്നു.. 
തൻ്റെ മരണത്തെ പ്രവചിച്ചു കൊണ്ടുമിരുന്നു..

താൻ ശരിക്കും മരിക്കുമെന്നുള്ള മരണ മൊഴികൾക്കൊപ്പമെന്ന വണ്ണം, 
കുന്നിൻ മുകളിലെ പാലമരത്തിൽ കൂടുകെട്ടി രാപാർത്തിരുന്ന ഭ്രാന്തൻ്റെ കൂമൻ കൂടെക്കൂടെ അയാൾക്കൊപ്പം  കുറുകിക്കൊണ്ടിരുന്നു .

ഞാനെന്ന ഉന്മാദി ഇതാ ഇവിടെ നിന്നും താഴേക്കു വീണു മരിക്കുകയാണ്.
താഴെ കുന്നു തുരന്നുണ്ടായ വലിയ കരിങ്കൽ ക്വാറിക്കു മീതെ,
അവിടവിടെ എഴുന്നും നികന്നും മൂർച്ചപ്പെട്ടും ഇടപ്പെട്ടു നിൽക്കുന്ന പാറക്കല്ലുകളിൽ തട്ടി തട്ടി തലയോട്ടിയറ്റു ഇനിയൊരു ചിന്താശേഷിപ്പും ഇനിയൊരു പക പോക്കലും അവശേഷിപ്പിക്കാതെ ഞാൻ എൻ്റെ മരണത്തിലേക്കു പോകുന്നു..
മരണത്തിൻ്റെ അസ്ഥി നുറുക്കുന്ന വലിയ ആശ്ലേഷത്തെ പുലർക്കാലത്തിനു മുമ്പേ ഞാൻ വലവീശിയെടുക്കുന്നു!

വാസുദേവൻ ഭ്രാന്തൻകനവു കെട്ടിക്കെട്ടിക്കൊണ്ട് കുന്നുകയറി വലിയ പാറക്കെട്ടിലിരുന്നു.
അപ്പോഴും അയാൾ ചിന്തകളിലല്ലാതെ മരിക്കാൻ ശ്രമിച്ചിട്ടില്ലായിരുന്നു!

സൂര്യൻ്റെ വരവ് കിഴക്കു വെള്ള കീറി. 
അത് ഇരുട്ടിൻ്റെ മരണം മാത്രം ഉറപ്പിച്ചു.
പിന്നെ ബാക്കിയാക്കിയത്,
ഈ സമയമത്രയും താഴെ കുന്നിൻചരിവിലേക്ക് ആശങ്കകളാൽ ഗതി നയിച്ചു വിട്ടിരുന്ന അവളുടെ ആഗമനത്തെയായിരുന്നു!

"വാസുദേവാ ..."
കുന്നിൻ മുകളിലെ നിഴൽ വെട്ടം മാത്രം മതിയാക്കി അവളുതിർത്ത ശബ്ദം, മുകളിലേക്ക് ഒരു മാത്ര മാത്രമെടുത്ത് അവനിലെത്തി.
ശരിക്കും അരുതെയെന്നു ധ്വനിക്കുന്നു അതയാൾക്ക് !

മരണത്തിൽ നിന്നും തിരികെ വിളിച്ച തൻ്റെ ജമീലയെ വാസുദേവനെന്ന അയാൾ താഴേക്ക് തിരഞ്ഞു നോക്കി.

അതിവേഗം കുന്നുകയറി വരുന്നയവൾക്കു പിറകിലേക്കൂർന്ന് ഭ്രാന്തൻ കുന്നിൻ്റെ വളവു പടവുകളിലേറെയും മറിഞ്ഞു പോയ ശേഷം വാസുദേവന് അവളെ പിന്നെയും നേർക്കുനേർ കിട്ടി.

അതിൻ്റെ കൂടെ ത്തന്നെ ധൃതിയിൽ കുന്നുകയറിയെത്തിയ പാടെ ജമീലയിൽ നിന്ന് കരണം പുകയുന്ന ഒരടി കൂടി വാസുദേവനു കിട്ടി. 

വാസുദേവന് പിന്നെയും താഴെ ചാടി മരിക്കണമെന്നു തോന്നി.

"ജമീല.. എനിക്കു സഹിക്കാൻ പറ്റുന്നില്ല.
ഞാൻ ശരിക്കും താഴേക്കു ചാടും.
ചാവും."

ജമീലക്ക് പിന്നെ അയാളോട് ഈർഷ്യയുണ്ടായില്ല. 
സഹതാപം കനത്തു.

"നിങ്ങൾക്കിത് എന്തിൻ്റെ ഭ്രാന്താണ്? ഒരു ചങ്ങലക്കിട്ട് ഈ ഭ്രാന്തൻ കുന്നിലെ പാലമരത്തിൽ തളച്ചിടേണ്ടതാണ് നിങ്ങളെ .."

കുനിഞ്ഞിരിക്കുകയായിരുന്ന വാസുദേവൻ ചാടിയെണീറ്റു.
അയാൾ പിന്നെ മുരളുകയാണുണ്ടായത്.

"ജമീലാ, നീയെന്നെ ബീഫുതീറ്റിച്ചു. 
ഒരിക്കലും ചെയ്യാൻ പാടില്ലാത്തതു നീ ചെയ്യിച്ചു"
വലിയ ഒരപരാധിയോടെന്നവണ്ണം അയാൾ ഒച്ചയുയർത്തി പറഞ്ഞു.

"അതെ. നിങ്ങളുടെ പൂണൂലു പൊട്ടിച്ചു കളയുകയും ചെയ്തു. നീ ഇപ്പോഴും ഒരാണായിട്ടില്ല ഇനിയും..
നിൻ്റെ മനസ്സിപ്പോഴും പ്രാകൃതമായിത്തന്നെയിരിക്കുന്നു!
നിന്നെ സ്നേഹിച്ച് നിന്നോടു കൂടിയ നാൾ മുതൽ എന്നെ നീ തട്ടമില്ലാതെ കണ്ടതല്ലെ..?
മതത്തിൻ്റെയും ജാതിയുടേയുമൊക്കെ കോപ്രായങ്ങൾ കളഞ്ഞ് ഒരു മനുഷ്യ സ്ത്രീ മാത്രമായി കണ്ടതല്ലേ?
എന്നിട്ടും വകതിരിവുവന്നിട്ടില്ലാത്ത നീയിപ്പോൾ ആരുടെ കൂടെയാണ്?  എന്നെയും നിന്നെയും ഭ്രഷ്ടു കൽപ്പിച്ചവരുടെ പിറകെയോ?"

ജമീല തൻ്റെ കൂട്ടുജീവിതത്തിൽ ഇടറിപ്പോകുന്ന അയാളുടെ ആണത്തത്തിനു നേരെ നിന്നു ജ്വലിച്ചു.
എന്നിട്ടും വാസുദേവൻ ജമീലയുടെ കണ്ണുകൾക്കു നേരെ രൂക്ഷമായി മുഖമുയർത്തി.

" ആരൊക്കെ വേണമെങ്കിലും എനിക്കു ഭ്രഷ്ടു കൽപ്പിച്ചോട്ടെ. കുഴപ്പമില്ല.
പക്ഷെ നീ...
എൻ്റെ പൂണുനൂൽ പൊട്ടിച്ചിട്ട്, ബീഫ് കഴിപ്പിച്ചിട്ട് നീയെന്നെ അവരെപ്പോലെത്തന്നെ ചതിക്കുകയായിരുന്നു.." 

വാസുദേവൻ പുലഭ്യം പോലെ പലതും പറഞ്ഞു തുടങ്ങി. 
തനിക്ക് ഇരിക്ക പിണ്ഡം വെച്ച വീട്ടുകാർക്കു പുറകെ,
ഇപ്പോൾ വീട്ടുകാരിയായി തനിക്കു കൂടെവന്നവളും ധാർഷ്ട്യത്തിൻ്റെതായ പുതിയ പുലയാചരിച്ചു തുടങ്ങിയതായി അയാൾക്കു തോന്നി. 
തനിക്കൊരു പിൻമടക്കമില്ലാത്ത വിധം തൻ്റെ ജീവിതം നശിപ്പിക്കപ്പെട്ടെന്നോർത്ത് അയാൾ ഹതാശനായി.

ജമീല അയാളുടെ ദയനീയതയിലേക്ക് പുച്ഛഭാവത്തോടെ നോക്കി. 
എന്നാലും അമർഷത്തിൻ്റേതായ ഒരു കണിക ഇനിയും അവളുടെ കണ്ണുകളിൽ മുളച്ചിട്ടില്ലായിരുന്നു.
അവൾ സ്വാന്തനിപ്പിക്കാനെന്നവണ്ണം അയാളോടു ചേർന്നിരുന്നു.

" ഒടുക്കം നമ്മളും പരസ്പരം ഭ്രഷ്ടു കൽപ്പിച്ചല്ലേ? നിങ്ങൾക്കറിയാമോ, എൻ്റെ ഉമ്മ നാഗ വംശി ക്ഷത്രിയരിൽ പെട്ട കിരിയത്ത് നായർ തറവാട്ടിലെ ഒരു നായർ സ്ത്രീയാണ്. കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന കാലത്ത് നിങ്ങളേക്കാളും കൂടുതൽ അയിത്തമാചരിച്ചിട്ടുണ്ട് അമ്മത്തറവാട്ടുകാർ.
അവർ, അവരുടെ നടവഴിയിൽ നേർക്കുനേരെ വന്നു പെട്ടിട്ടുള്ള താഴ്ന്ന ജാതിക്കാരുടെ തല ഉടവാളാൽ വെട്ടിയരിഞ്ഞിട്ടുള്ള പഴയ ചരിത്രങ്ങളുണ്ട്. അത്രയും ജാത്യാഭിമാനത്തോടെയുള്ള
അവരുടെ പഴയ കാല കഥകൾ നിങ്ങൾ വായിച്ചറിയണം. 
അതൊന്നും വകവെക്കാതെ,
ആ കുലാഭിജാത്യം ഒന്നുപോലും വകവെക്കാതെ, തന്നെ സ്നേഹിച്ചവനോടൊപ്പം ,എൻ്റെ ഉപ്പയോടൊപ്പം സ്നേഹത്തിൻ്റെ പേരിൽ തന്നെ സ്വന്തംവീട്ടുവിട്ടിറങ്ങി പോരാൻ തൻ്റേടം കാണിച്ചവളാണ് എൻ്റെ ഉമ്മ! "

ജമീല തൻ്റെ ഉമ്മയെ ഓർമ്മിച്ചു.
ഉപ്പയോടുള്ള അവരുടെ സ്നേഹത്തെയോർമ്മിച്ചു.

"എല്ലാം ഒന്നാണു പോലും!
തത്ത്വമസി !
അതും പറച്ചിലിൽ മാത്രം.
പണ്ട് ഭ്രാന്തൻ്റെ പ്രതിഷ്ഠയുണ്ടായിരുന്ന
ഈ ഭ്രാന്തൻ കുന്നിൽ ഞാൻ കയറിയിറങ്ങുന്ന പോലെ നിങ്ങളുടെ തത്ത്വമസി പെണ്ണുങ്ങൾക്ക്  ആ ശബരിമലയിലൊന്നു കയറിക്കാണിക്കാമോ?
ദൈവം അവരിൽ തന്നെയുണ്ടെന്നു പറഞ്ഞു വീമ്പു കാണിക്കാമോ?
 എന്നെ സ്നേഹിച്ചതിൻ്റെ പേരിൽ നിങ്ങൾ ഇവിടെ നിന്നു ചാടി ചാവും അല്ലെ?
എന്നിട്ട് നിങ്ങളുടെ വിശ്വാസ പ്രകാരം നിങ്ങൾ ഒരു ബ്രഹ്മരക്ഷസ്സായി ത്തീരുമായിരിക്കും.
അതിനു വേണ്ടിയാണല്ലൊ നിങ്ങൾ ഇപ്പോൾ കോഴി കൂവുന്നതിനു പോലും മുന്നെ ഇവിടേക്ക് വന്നത്?
ഇതാണോ നിങ്ങൾ ഇത്രയും കാലം പഠിച്ചു വെച്ചത് ?
സ്രഷ്ടാവ് എനിക്കും നിങ്ങൾക്കും വേറെ വേറെയില്ല.
ദൈവം എൻ്റെതാണ്, നിൻ്റേതാണ് എന്നൊക്കെ തീരുമാനിക്കാൻ നമ്മൾ ആരാണ്?
ദൈവം ഇല്ലെങ്കിൽ അങ്ങനെ..
ഉണ്ടെങ്കിൽ അങ്ങിനെ.
എങ്ങിനെ ആയാലും എനിക്കും നിങ്ങൾക്കും രണ്ടും ഒരുപോലെ തന്നെയാണ്."

പറഞ്ഞു കഴിഞ്ഞ് ജമീല വാസുദേവൻ്റെ മുഖഭാവം കുറച്ചു നേരം സൂക്ഷിച്ചിരുന്നു.
പിന്നെയൊന്ന് ചിരിക്കാൻ ശ്രമിച്ചു.
അപ്പോഴും  അയാൾ ഒന്നും മിണ്ടിയില്ല. 

"നിങ്ങൾ ഇപ്പോഴും ഏതോ ഒരു പ്രാകൃതയുഗത്തിലാണ്. 
ഞങ്ങൾ വിശ്വസിക്കുന്നതു പോലെ പരിണാമസിദ്ധാന്തമൊക്കെ മറന്ന് കളിമണ്ണുരുട്ടി സൃഷ്ടിപ്പു നടത്തുന്ന ആ വെളിച്ചമിനിയുമെത്തിയിട്ടില്ലാത്ത പഴയ ശിലായുഗത്തിൽ!
അവിടെ നിന്നും ഇറങ്ങി വരാതെ നമുക്കൊരുമിച്ചു ഇനിയും ഒന്നിച്ചു ജീവിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. നമ്മൾ പരസ്പരം സ്നേഹിച്ചത് എന്തിനായിരുന്നു? എന്നും മനുഷ്യനെ വേർതിരിച്ചു നിർത്താൻ മാത്രം ശ്രമിച്ചു പോരുന്ന മതങ്ങൾക്കു വേണ്ടി പോരിട്ടു പിരിയാനോ?!
ജീവിച്ചിരിക്കുന്ന കാലം പരസ്പരം ദ്രോഹിച്ചിട്ട്, മരിച്ചതിനു ശേഷം ഇല്ലാത്ത സ്വർഗ്ഗം വാങ്ങിത്തരാമെന്നു പറഞ്ഞു ആളെ കൂട്ടുന്ന നമ്മുടെ പറ്റിക്കൽ  മതങ്ങളെ വിട്ട് നിങ്ങൾക്കിനിയെങ്കിലും ഒരു മനുഷ്യനായി മാറിക്കൂടെ ?"

ജമീലയുടെ ചൂണ്ടുവിരൽ കൂടി അന്നേരം അയാൾക്കു നേരെയുയർന്നു നിന്നു.
കുറച്ചു നേരം അവരങ്ങിനെ നിശബ്ദരായിത്തന്നെ നിന്നു.

ക്ഷോഭത്തിൻ്റെ ശ്വാസഗതികൾ ശമിപ്പിക്കാനെന്നോണം കുറച്ചു കുഞ്ഞൻ കാറ്റുകൾ ജമീലയുടെ മുടിയിഴകളിൽ തട്ടിക്കളിക്കുന്നതു കണ്ടു. 
ശാന്തത സ്നേഹത്തിനു വഴിമാറവെ അവൾ അവനെ നോക്കി നുണക്കുഴികൾ കാട്ടിച്ചിരിച്ചു.

അവനവളോട് സ്നേഹമുണ്ടായിരുന്നു.
അതും വളരെയധികമുണ്ടായിരുന്നു. അവനറിയാതെ അതവൻ്റെ കണ്ണിൽ ചെറുതായി നനവു നിറയ്ക്കേ പെട്ടെന്നവളവൻ്റെ കൈയ്ക്കു പിടിച്ചു.
മഞ്ഞുരുകുന്നതു പോലെ അവളുടെ ഹൃദയം അവനിലേക്ക് വീണ്ടും ആർദ്രമായി ഉരുകിയൊലിക്കാൻ തുടങ്ങി.

"നമുക്ക് വേഗം പോകാം"
അവൻ അവളുടെ വാക്കുകളെ ശരിവെച്ചു.

"വാ വേഗം കുന്നിറങ്ങാം " അവൾ തിടുക്കം കൂട്ടി.

എത്ര യാതനകൾക്കിടയിലും മനുഷ്യൻ പ്രത്യാശയോടെ പിന്നെയും ജീവിക്കാൻ യത്നിക്കുകയാണെന്ന് ഭ്രാന്തൻ കുന്നിനറിയാമായിരുന്നോ!
കടം വാങ്ങിയും ചെറു സമ്പാദ്യങ്ങൾ  കൂട്ടി വെച്ചും ഓരോരുത്തരും ജീവിതം കരുപ്പിടിപ്പിക്കാൻ രാപകൽ അലഞ്ഞു കാണാറുണ്ട്.
അതിൻ്റെ സൂചനയെന്നോണം അപ്പോൾ നാലുപാടു നിന്നും ആട്ടിൻപറ്റങ്ങൾ കുന്നുകയറി വരാൻ തുടങ്ങി.

പശുക്കൾ പല നിറത്തിലുള്ളത് ഒപ്പം കുന്നുകയറി വന്നിട്ടുണ്ട്.
ഇതിനകം  ഒരു സംസ്കാരത്തിൻ്റെ ജീവൽ സ്ത്രോതസ്സു തന്നെ ആയിത്തീർന്നിരുന്ന പശുക്കൾ പച്ചപുല്ലുകൾ കാർന്നുതിന്നവെ ,സുഭിഷ്ടമായി മൂത്രവും ചാണകവും തന്നെ സംരക്ഷിക്കുന്ന പ്രകൃതിയിലേക്കു തന്നെ വളമായി കരുതൽ നൽകുന്നതും കാണാമായിരുന്നു.

ഇന്ന്  ആട്ടിൻപറ്റങ്ങളില്ലാതെയാണ് സെയ്തലവി കുന്നുകയറി വരുന്നത്!
ശോഷിച്ച ശരീരം വല്ലാതെ കിതപ്പിച്ച് തട്ടിയും തടഞ്ഞുമുള്ള ആ കുന്നുകയറ്റം ശരിക്കും ഒരു ഹൃദയമുലക്കുന്ന കാഴ്ചയാകുന്നുണ്ട്.

സെയ്തലവിക്ക് മകളോട് സ്നേഹവും വാൽസല്യവുമുണ്ട് .
അതിൽ കൂടുതലായി ഏതൊരു വാപ്പയും നൽകുന്ന സംരക്ഷണത്തിൻ്റെ കരുതലുമുണ്ട്.
കുന്നിറങ്ങി വരുന്ന അരുമ മകളേയും പുതിയാപ്ലയേയും കണ്ട് വല്ലാതെ ആശ്വസിച്ച് നെടുവീർപ്പിടുന്ന അയാളിൽ അതെല്ലാം അലകളിട്ടു തന്നെ കാണാറായി.

കുന്നിനടിവാരത്ത് കരിങ്കൽ പൊട്ടിക്കാറുണ്ട്. ടിപ്പർ ലോറികളിൽ കയറ്റി വ്യാപാരം നടത്താറുണ്ട്. 
കുന്നിന് പേടിയാണ് കരിങ്കൽ ക്വാറിയെ!
കനത്ത ചൂടിൻ്റെ വെയിൽ ചാട്ടകളേറ്റ് കന്മദത്തിണർപ്പു പുളഞ്ഞുകിടക്കുന്ന കരിങ്കൽ ക്വാറിയിലേക്ക് കുന്നിൽ മുകളിൽ നിന്നും ആരു ചാടിയാലും തൽക്ഷണം ചിതറിപ്പോകും! 

പാറ തകർക്കുമ്പോൾ കൽമഴ പെയ്ത് നനഞ്ഞു ചോരാറുള്ള കുറെ കൊച്ചു വീടുകൾ ചുറ്റിലും കാണാനാകും. 
കനത്ത മഴയത്ത് പൊട്ടിയൊലിക്കാൻ പാകത്തിൽ കുന്നിടിച്ച് മണ്ണുമാന്തിക്കൊണ്ടു പോകാറുണ്ട് യന്ത്രവൽകൃത ലോകം ഇവിടെ!
നാളെ ഉരുൾപൊട്ടിയൊലിക്കാനുള്ളത് ഈ കുഞ്ഞു വീടുകൾക്കു മേലെയാണ്. അതിലൊന്നാകാം സെയ്തലവിയുടെ വീടും. കുരുമുളകും അടയ്ക്കയും വാങ്ങി വിറ്റാണ് സെയ്തലവി തൻ്റെ കച്ചവട ജീവിതം തുടങ്ങിയത്.
ഈ കച്ചവടത്തിരക്കിനിടയിലാണ് ജമീലയുടെ ഉമ്മ സെയ്തലവിയുടെ ജീവിതത്തിനിടയിലേക്കു വരുന്നതും ഒരു മകളെ സമ്മാനിച്ച് രോഗാതുരയായി മരിക്കുന്നതും. 
അയാൾ വല്ലാതെ തകർന്നതും കച്ചവടം ക്ഷയിച്ചതും തുടർന്നാണ്. 
നല്ല നിലയിലുണ്ടായിരുന്ന വീട് വിറ്റു കടബാദ്ധ്യതകൾ വീട്ടി അരുമയായ മകളെയും കൊണ്ട് ഇവിടേക്ക് മാറിത്താമസിച്ചു. 
കുറച്ചാടിൻകുട്ടികളെ വളർത്തി വിൽക്കുന്നു. വരുമാനമുള്ള തൊഴിലാണ്. 
പക്ഷെ അകാലത്തിൽ ആരോഗ്യം ക്ഷയിച്ചു പോയ അയാൾക്കു താങ്ങാവുന്ന തൊഴിലല്ലായിരുന്നെങ്കിലും തൽക്കാലം മകളുടെ കൂട്ടുള്ളതുകൊണ്ട് കാര്യങ്ങൾ നടന്നു പോകുന്നെന്ന് പറയാം.

എന്നാൽ ഇന്നയാൾ ആകുലതയോടെ സ്വന്തം മകളെയും,
മകൾ തിരഞ്ഞെടുത്ത മരുമകനേയും നോക്കാൻ തുടങ്ങുന്നു.
അവരുടെ ശാഠ്യങ്ങളേയും പിണക്കങ്ങളേയും പരിചയപ്പെടാൻ വല്ലാതെ ക്ലേശിക്കുന്നു!


2023, ഏപ്രിൽ 25, ചൊവ്വാഴ്ച

മരം വെട്ടുന്നവൾ. നോവൽ.

അദ്ധ്യായം മൂന്ന്

എന്നിട്ടും കനത്ത മൗനം മുറി നിറഞ്ഞു തന്നെ!
കുട്ടികൾക്കിടയിലൂടെ അർത്ഥമില്ലാത്ത ഒരു ഭാഷയും മൂളി ക്ലാസ് മുറിയിൽ ചുറ്റിഞ്ഞിരിഞ്ഞു തൂങ്ങി നിൽപ്പുണ്ടത്.

പഴയ ഫാനാണ്.
ഖേതാൻ എന്നടയാളപ്പെടുത്തിയ സ്റ്റിക്കറുകൾക്കു മേൽ പൊടി പതിഞ്ഞ് അതതിൻ്റെ പ്രായവും അടയാളപ്പെടുത്തി വെച്ചിരിക്കുന്നു.

" കുട്ടികളെ.."
മൗനമുടച്ചുകൊണ്ട് തൻ്റെ പ്രിയപ്പെട്ട കുട്ടികളെ തന്നിലേക്ക് വിളിച്ചുണർത്തുന്നു ശേഖരൻ മാഷ്..

മരുന്നു വിൽക്കുന്നവനും മരുന്നു വാങ്ങിക്കുന്നവനുമിടക്കുള്ള ഒരു മുഷിഞ്ഞ ദൂരം അവിടെ മാഷിനും തൻ്റെ ക്ലാസ്സ് റൂമിനുമിടക്ക് രൂപപ്പെട്ടു വന്നിരുന്നു.
അതുകൊണ്ടു തന്നെ ഇതവർക്ക്, മാഷിനും കുട്ടികൾക്കുമിടക്കുള്ള അവസാനത്തെ ക്ലാസ്സായി അവർ നേരത്തെ തീരുമാനിച്ചിരുന്നതാണ്.

" ഇനി നിങ്ങൾക്കു ക്ലാസ്സെടുക്കാൻ എനിക്കാവില്ല.
അത്രക്കും അവശനായിപ്പോയിരിക്കുന്നു ഞാൻ."
മാഷ് നിർത്തി കുറച്ചു ശ്വാസമെടുത്തു.

"അതുപോലെ ഈ സ്ഥാപനത്തെ മുന്നിൽ നിന്ന് നിയന്ത്രിച്ചു കൊണ്ടു പോകുവാനും അശക്തനാണ് ഞാനിപ്പോൾ.
ഇനി മുതൽ പുതിയ ആളുകൾ ഇതിനായി വരും.
നിങ്ങൾ അവരെ അനുസരിക്കണം.
പഠനത്തിൽ ശ്രദ്ധിച്ച് നിങ്ങളുദ്യേശിക്കുന്ന ലക്ഷ്യങ്ങളിലെത്തണം."

കുട്ടികളേവരും മൂകരായിത്തന്നെ മാഷെ കേട്ടിരുന്നു.
അവരെ സംബന്ധിച്ചിടത്തോളം ആ സ്ഥാപനവും അവിടത്തെ പ്രധാനാധ്യാപനും അവരുടെ മരവിച്ചു പോകുമായിരുന്ന ലക്ഷ്യങ്ങളെ താങ്ങായിത്തന്നെ നിന്ന് മുൻപോട്ടു നടത്തിച്ചുകൊണ്ടു പോവുന്ന വലിയ സഹായഹസ്തം തന്നെയായിരുന്നു.

തുടർ വിദ്യാഭ്യാസത്തിന് കൈയ്യിൽ കരുതലില്ലാത്തവർ, സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം കിട്ടാതിരുന്നവർ തുടങ്ങി മുഖ്യധാരയിൽ നിന്ന് അരികുകളിലേക്ക് മാറ്റി നിർത്തപ്പെട്ട നിർദ്ധനരായ കുട്ടികൾ മാഷിൻ്റെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ കുറഞ്ഞ ചിലവിൽ തന്നെ തങ്ങളുടെ പഠനം തുടരുന്നു.
അവരുടെ പ്രതീക്ഷകളെ കരുപ്പിടിപ്പിക്കുന്നു.
ഇതായിരുന്നു ആ സ്ഥാപനമത്രയും കാലം!

" ഇന്നിനി സിലബസ്സിലുള്ള യാതൊന്നും ഞാൻ നിങ്ങളെ പഠിപ്പിക്കുന്നില്ല.
അവസാനത്തേതായ ഇന്നത്തെ ഒരു ദിവസം നമുക്ക് മാഷും കുട്ടികളും അല്ലാതെയിരിക്കാം .
നമുക്കിഷ്ടപ്പെട്ട മറ്റെന്തെങ്കിലും വിഷയങ്ങൾ സംസാരിച്ചിരിക്കാം."

മാഷ് കുട്ടികളെ പ്രതികരണത്തിനായി ഉറ്റുനോക്കി.
ശോകാകുലമായ മിഴികളാണ് അവർ തന്നിലൂന്നി നിൽക്കുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലായി .

ബി.എ. മലയാളം സെമസ്റ്റർ അഞ്ച്.
നാടകത്തെ കുറിച്ച് ക്ലാസെടുക്കുന്ന ഒരു ശേഖരൻ മാഷിൽ നിന്ന് അവർ മാറ്റി നിർത്തപ്പെടുന്നു.

" മാഷെ, നമുക്ക് ഒരു നാടകം ചെയ്താലോ?"
കുട്ടികളിലൊരാൾ എഴുന്നേറ്റ് നിൽക്കുന്നു.

" ഒരു കോമാളിയെപ്പോലെ കരഞ്ഞും ചിരിച്ചും ഞാൻ കുറച്ചു നേരം അഭിനയിച്ചു കാണിക്കട്ടെ?"
അവൻ അനുവാദം ചോദിക്കുകയാണ്.

മാഷ് ആലോചിച്ചു.
ഈ കുട്ടികൾക്ക് ഇന്നൊന്നും ഇഷ്ടപ്പെടുകയില്ല.
പുറത്തേക്കിറങ്ങി നിൽക്കാം.

" എല്ലാവരും വരൂ.
നമുക്ക് ആൽത്തറയിലേക്കു പോകാം"

തൻ്റെ കോളേജ് സ്ഥാപിക്കുന്ന കാലത്തു തന്നെ മുറ്റത്തു വച്ചുപിടിപ്പിച്ച ആ ബോധി വൃക്ഷത്തൈ, ഇന്ന് വളർന്ന് പന്തലിച്ച് വലിയ തണലായി കലാലയ മുറ്റത്ത് നിൽപ്പുണ്ട്.
ആ സ്ഥാപനത്തിൻ്റെ നെയിംബോർഡു പോലും ആ മരത്തണലിലായിരുന്നു സ്ഥാപിച്ചു വച്ചിരുന്നത്. 
തൻ്റെ രണ്ടിലകൾ അലങ്കാരമായി ചാർത്തി വൃക്ഷമതിനെ താലോലിച്ചുകൊണ്ട് താങ്ങും തണലുമായി  നിലകൊള്ളുകയാണ്!

എല്ലാവരും ആ തണലിൽ, ബോധി വൃക്ഷച്ചുവട്ടിലിരുന്നു..

ശേഖരൻ മാഷ് തന്നെ ചൂഴ്ന്നു നിന്നിരുന്ന ആകുലതകളുടെ നെരിപ്പോടിൽ നിന്നും ഒരു പാടു ദൂരം താഴേക്ക് നടന്നുവന്നെത്തി.
ഫാൻ മറയില്ലാത്ത പ്രകൃതിയുടെ ഭിത്തിയിൽ നിന്ന് തണുത്ത നനുത്ത കാറ്റിനെ ആശ്ലേഷിച്ചു പിടിച്ചു.

"നമുക്ക് കഥ പറയാം.
നേരമുണ്ടെങ്കിൽ നാടകവും കളിക്കാം."

" മാഷാദ്യം കഥ തുടങ്ങിക്കോളൂ.
ഞങ്ങളും പറ്റുന്നതു പോലെ കൂടെ കൂടാം"

കുട്ടികൾക്കു ചുറ്റും മാഷങ്ങിനെ കഥ പറയാനിരുന്നു.

" ഞാൻ പണ്ട് ഒരു ശിൽപ്പിയായിരുന്നു.
എൻ്റെ ചെറു ബാല്യത്തിൽ, പാടവരമ്പിലൂടെ ഓടിപ്പാഞ്ഞു നടന്നും പരൽ മീനുകളെ പിടിച്ചും കളിച്ചു നടന്നിരുന്ന സമയത്താണ് ആദ്യമായി ഒരു ശിൽപ്പമുണ്ടാക്കാൻ എനിക്ക് ആഗ്രഹമുണ്ടായത്.
 കുറെ കളിമണ്ണ് തേക്കിലയിൽ പൊതിഞ്ഞു വീട്ടിൽ കൊണ്ട് വന്ന് ഞാനങ്ങിനെ ഒരു മനുഷ്യരൂപം ഉണ്ടാക്കാനാരംഭിച്ചു. 
ആദ്യമുണ്ടാക്കിയപ്പോൾ അതിന് എൻ്റെയൊരു ച്ഛായയുണ്ടെന്നു തോന്നി.
അങ്ങിനെയാണ് ഞാനതിന് എനിക്കുണ്ടായിരുന്നതു പോലെ ഒരു വള്ളി ട്രൗസർ ഉണ്ടാക്കിയിടീച്ചത്!"

"നന്നായി മാഷെ, പിന്നെ മാഷെന്തൊക്കെയാണ് ഉണ്ടാക്കിയത്?
വല്ലതും സൂക്ഷിച്ചു വച്ചിട്ടുണ്ടോ?"

കുട്ടികൾ കഥനത്തിൽ കൗതുകം കൂറി .

" പലതും.
ഒന്നും ഞാൻ സൂക്ഷിക്കാറില്ല.
നല്ലതെന്നു തോന്നിയതൊക്കെ ഞാൻ പ്രിയപ്പെട്ടവർക്കു കൊടുക്കും."

"ദേ, ഈ ജയൻ നല്ല ശിൽപ്പിയാണ് മാഷെ.
കടലാസ് കഞ്ഞിപ്പശയിൽ മുക്കി ഇവൻ പലതുമുണ്ടാക്കും! ഗ്രാമകം നാടകോത്സവത്തിൽ എല്ലാ കൊല്ലവും ഇവൻ്റെ ശിൽപ്പങ്ങൾ പ്രദർശിപ്പിക്കാറുണ്ട്."

ജയൻ എന്ന ശിൽപ്പിയെ മുൻപിലേക്കു നീക്കി നിർത്തി അവൻ്റെ കൂട്ടുകാരൻ അവർക്കെല്ലാവർക്കുമായി പരിചയപ്പെടുത്തി.

"ഉവ്വടോ.. ഞാനും കണ്ടിട്ടുണ്ട്. 
നിങ്ങൾ എല്ലാവരുടേയും ഉള്ളിൽ നല്ല നല്ല കലാകാരൻമാരുണ്ട്, ശിൽപ്പികളുണ്ട്..
ഒരു കല്ല്, ഒരു പിടി മണ്ണ്, ഒരു മരം അവയിലെവിടെയും ഒരു ശിൽപ്പി കണ്ടെത്തുന്നതു വരെ ഒരു ശിൽപ്പവുമില്ലായിരുന്നു.
എന്നാലോ,ഇന്ന് ലോകം മുഴുവനും ശിൽപ്പങ്ങളാണ്.
വാസ്തുവിദ്യാ വിദഗ്ദർ കോൺക്രീറ്റുകളിൽ വാർത്തെടുക്കുന്ന ബഹുനിലക്കെട്ടിടങ്ങളിൽ വരെ ശിൽപ്പ വിദ്യയുണ്ട്.
ഓടുന്ന വാഹനങ്ങളിലുണ്ട്, പുസ്തകങ്ങളിലും മൊബൈൽ ഫോണുകളിലും എന്നു വേണ്ട എല്ലാത്തിലും അവയൊരുക്കുന്നവരുടെ ഭാവന ചേർന്ന് അവയെല്ലാത്തിനേയും തന്നെ ശിൽപ്പങ്ങളാക്കിത്തീർത്തിരിക്കുന്നു!
നിങ്ങളിൽ ശിൽപ്പികളുണ്ടോ?
സ്വയം അന്വേഷിക്കണം ."

കഥ കേൾക്കെ കേൾവിക്കാർ തങ്ങളിലെ ശിൽപ്പിയെ പരതി.
തങ്ങൾക്കിനിയും കണ്ടുകിട്ടാത്തവണ്ണം അവൻ അല്ലെങ്കിൽ അവൾ എവിടെയാണ് മറഞ്ഞിരിക്കുന്നത്?

" ശിൽപ്പങ്ങൾ നശിപ്പിക്കുന്നവരും നിങ്ങളിലുണ്ട്.
നിങ്ങൾ സ്വയം രണ്ടായി പകുത്ത് ശിൽപ്പിയേയും സംഹാരകനേയും വേർതിരിക്കണം.
അവർ ഒന്നിച്ചിരിക്കാൻ പാടില്ല.
കാരണം നിങ്ങളിലെ സംഹാരകൻ നിങ്ങളുടെ അധ്വാനത്തെ നശിപ്പിക്കുന്നവനാണ്.
നിങ്ങളുടെ സ്വപ്നങ്ങളിൽ ചോരയുടെ മണം നിറക്കുന്നവനാണ്!"

മാഷുടെ ദൃഷ്ടികൾ ചരിത്രത്തിലേക്കു വഴിമാറി.
അവിടെ അദ്ദേഹം രക്തപ്പുഴയൊഴുകുന്നതും രക്തദാഹികൾ ഉന്മാദത്താൽ അലറുന്നതും കണ്ടു.

" അവർ ആരും തന്നെ നമ്മൾ പറഞ്ഞ ശിൽപ്പികൾ ആയിരുന്നിട്ടേയില്ല.
ചരിത്രത്തിലെവിടേയും ചോരയുടെ പേരിലല്ലാതെ അവരുടെ ചിത്രങ്ങൾ വരക്കപ്പെട്ടിട്ടുമില്ല.
പക്ഷെ നാമെപ്പോഴും അധികാരം കൊണ്ടു ശക്തരായ അവരെ ഭയക്കുന്നു!
അവർ നമ്മുടെ സ്വപ്നങ്ങളെ ഇല്ലാതാക്കുമെന്ന് പേടിച്ച് ഒളിയിടങ്ങളിലേക്ക് മാറി മറഞ്ഞിരിക്കുന്നു.

എങ്കിലും അവർ നമ്മളെ തേടിയെത്തുന്നു.
ഒളിയിടങ്ങളിൽ തീയിട്ട് നമ്മൾ ശിൽപ്പികളെ കത്തിച്ചു ചാരമാക്കുന്നു.
നമുക്കു സ്വന്തമായതെല്ലാം കവർന്നുകൊണ്ടു പോകുന്നു.

ഹിംസ അവർക്കെപ്പോഴും ആനന്ദമാണ്.
അയിത്തം അവർക്ക് ആചാരവുമാണ്.
ജാതി, മതം, നിറം, ഭാഷ, സംസ്കാരം, സമ്പത്ത് എന്നു വേണ്ട, എല്ലായിടത്തും അവർ അധികാരികളായി നിങ്ങളെ വിധിക്കുന്നു.

പണിയായുധങ്ങളെടുത്തു തളർന്ന നിങ്ങളുടെ കൈകളെ മാരകായുധങ്ങൾക്കൊണ്ട് വെട്ടിമാറ്റുന്നു.
അധികാരത്തിൻ്റെ ആയുധമായി, നിങ്ങൾക്കേറ്റ അരുംകൊലകളെ അവർ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നു."

മാഷിൻ്റെ കഥ കുട്ടികളിൽ ശിൽപ്പിയേയും അധികാരിയേയും പരതിയെടുത്തു.
കർഷകരേയും കൊലയാളികളേയും പതിർ തിരിച്ചു മാറ്റി.
നല്ല വിളയുതിർക്കുന്ന കൃഷിഭൂമികകളായി തങ്ങൾ മാറണമെന്ന ആഗ്രഹങ്ങൾ ജനിപ്പിച്ചു.

മാഷു തുടർന്നു.

"നിങ്ങൾ മനുഷ്യരാണ്.
അതു പക്ഷെ നിങ്ങൾ ജനിക്കുന്നതു വരെ മാത്രം.
ജീവിക്കാൻ തുടങ്ങുമ്പോൾ നിങ്ങളെ അവർ മനുഷ്യരല്ലാതാക്കാൻ തുടങ്ങി.
നിങ്ങളിൽ സ്പർദ്ധയുടെ പേരുകളിടുവിച്ചു.
ജാതിയും മതവും കുലവും തിരിച്ച് പരസ്പരം മാറ്റി നിർത്തി.
ആചാരങ്ങളുടെ ചങ്ങലകളിടുവിച്ച് ആയുധങ്ങളുടെ പരിശീലകരാക്കിത്തീർത്തു.
പറയൂ കുട്ടികളെ,
നിങ്ങൾ ഓരോരുത്തർക്കും എത്രയെത്ര ദൈവങ്ങളുണ്ട്?"

കുട്ടികൾ ആരും തന്നെ ഒന്നും മിണ്ടിയില്ല.
കാരണം അവരെല്ലാവരും തന്നെ ജാതിയുടേയും മതത്തിൻ്റേയും നിറത്തിൻ്റേയും പേരിൽ പരസ്പരം ഛിന്നഭിന്നമാക്കപ്പെട്ട ജനതയുടെ പ്രതിനിധികളായിരുന്നു.

" ശരിക്കും സ്രഷ്ടാവുണ്ടോ മാഷെ?
ഞങ്ങൾ പഠിക്കുന്നതിലും പരിശീലിക്കുന്നതിലും എന്തെങ്കിലും സത്യമുണ്ടോ?"

ജമീല ചോദിക്കുന്നു!
അവൾക്കതിനുത്തരം സംശയമില്ലാത്ത വിധം അറിയണമായിരുന്നു.

മാഷ് ജമീലയെ നോക്കി.
അലിവോടെ അവളിലെ മനുഷ്യത്വത്തിലേക്കു നോക്കി.

"ഉവ്വ്. "

ജമീലക്ക് വിശ്വാസമാവുന്നില്ല.
അവൾക്കു മുന്നിൽ നിൽക്കുന്ന മാഷ് ഒരുപാട് അറിവുള്ളയാളാണ്.
പരിണാമസിദ്ധാന്തത്തിനപ്പുറത്തുള്ളതൊന്നും മാഷിതു വരെ അവളെ പഠിപ്പിച്ചിട്ടില്ലായിരുന്നു.
ന്യൂക്ലിയർ ഫ്യൂഷനും ബിഗ്ബാഗുമൊക്കെ സൃഷ്ടികൽപ്പനക്കു നിതാന്തമായി അവളെ ഭരിച്ചിരുന്നു.

" സ്രഷ്ടാവ് എപ്പോഴും നമ്മുടെ ആഗ്രഹങ്ങളാണ് .
സൃഷ്ടിക്കാനോ നശിപ്പിക്കാനോ സാധിക്കാത്ത ഒരേയൊരു ഊർജ്ജം നാമായി, നമ്മളിലായി, നമ്മുടെ മോഹങ്ങളെ എല്ലാറ്റിലും ഇഴ ചേർത്തുകൊണ്ട്
എപ്പോഴും, എല്ലായ്പ്പോഴുമായി സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു.

ആഗ്രഹങ്ങൾ..
അതില്ലായിരുന്നെങ്കിൽ ഒന്നും തന്നെ എവിടെയും സൃഷ്ടിക്കപ്പെടില്ലായിരുന്നു.
ആഗ്രഹങ്ങളില്ലായെങ്കിൽ എല്ലാം നിശ്ചലം!"

മാഷുടെ വാക്കുകൾ ആഗ്രഹങ്ങളുടെ ആകാരം പൂണ്ട് ജമീലക്കുള്ളിൽ സ്രഷ്ടാവിനെ തിരഞ്ഞു.
അവൾ വാസുദേവനെ പാളി നോക്കി.
നിനക്കു കിട്ടേണ്ടത് കിട്ടിയില്ലെ എന്ന അർത്ഥത്തിൽ അവൻ ചിരിക്കുകയാണ്.

അവൾ സ്വയം മണ്ണായിക്കുഴഞ്ഞു.
ആഗ്രഹങ്ങൾ അവനിലേക്ക് ചേർത്ത്
സ്രഷ്ടാവിനെ തിരഞ്ഞു പോകാനിച്ഛിച്ചു.
കുലവും ജാതിയുമൊന്നും അവൾക്കു മുന്നിൽ തൽക്ഷണം ഇല്ലാതായി..

അവൾ മാഷു പറയുന്ന കണക്കിൽ വിശ്വസിക്കാൻ ശ്രമിച്ചു.
ആഗ്രഹങ്ങൾ ഇല്ലാത്തിടത്ത് സൃഷ്ടിയില്ല.
സ്രഷ്ടാവുമില്ല..
സുഖ ദു:ഖ കാരണങ്ങളായ ശരീരങ്ങളില്ല.
ആഗ്രഹങ്ങൾ തന്നെ എല്ലാ ദു:ഖങ്ങൾക്കും ഹേതു .
സൃഷ്ടി കാരണങ്ങളെ നിരാസം ചെയ്ത് പ്രധാനം സ്വയം അചേതനമായി ബോധി വൃക്ഷച്ചുവട്ടിൽ ബൗദ്ധാകാരം പൂണ്ടിരിപ്പാണല്ലൊ.

എങ്കിലും ഉത്തരങ്ങളിൽ മന മുറയ്ക്കാതെ സ്രഷ്ടാവ് പിന്നെയും ബൗദ്ധാകാരത്തെ മറികടന്നു വരുന്നു .
തന്നിലുള്ളിലിരുന്ന് മോഹങ്ങൾ തന്ന് മനസ്സിനെ മഥിക്കുന്നു.
ബോധി വൃക്ഷച്ചുവട്ടിലിരുന്നിട്ടും പിന്നെയും മഥിക്കുന്നു!

അവളുടെ സംശയങ്ങൾ മാഷിൽ ഒതുങ്ങിത്തീർന്നിട്ടില്ലായിരുന്നു.
അവൾ പിന്നെയും പ്രാർത്ഥിക്കുകയാണ്.

ആകാശഭൂമികളുടേതായ സ്രഷ്ടാവേ,
നാഥൻ എവിടെയിരുന്നാണ് സൃഷ്ടിക്കു നിദാനമായ ഈ ആഗ്രഹങ്ങളെ ജനിപ്പിക്കുന്നത്?
ലിംഗവും യോനിയും ഉൾച്ചേർന്ന ദൈവ പ്രതിഷ്ഠക്കു മുൻപിൽ സൃഷ്ടിയുടെ പിതൃത്വം ആരോപിക്കുന്നത്?

അവൾക്കറിയണമായിരുന്നു നൂറും നൂറായിരവുമായി മനുഷ്യനെ പിരിച്ച,
ഉള്ളതും ഇല്ലാത്തതുമായ ദൈവമെന്ന സങ്കൽപ്പത്തിൻ്റെ അസ്ഥിത്വത്തെ..

2023, ഏപ്രിൽ 21, വെള്ളിയാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ. അദ്ധ്യായം രണ്ട്.




വേനല്‍ കുന്നുകയറിവന്നു.

മുരടിച്ചു മഞ്ഞളിച്ച പുല്‍നാമ്പുകൾ വാര്‍ദ്ധക്യത്തിന്റെ ജ്വരം കൊണ്ട് പുളഞ്ഞു.

ചുരുള്‍ വീണു മെലിയിച്ചെടുത്ത ഇലകള്‍ തായ്‌വേരുകളെ പൊതിഞ്ഞു വിലപിക്കുന്ന നേരം…

കുന്നുഞ്ചെരുവുകളിലെ കാഴ്ചവട്ടങ്ങൾ തേടി പാഞ്ഞുപോകുമ്പോള്‍  അറവുകാരന്‍ വളര്‍ത്തുന്ന ആടുകള്‍ മണികള്‍ കിലുക്കി ശബ്ദമുണ്ടാക്കി.


ആടുകള്‍ കൂട്ടത്തോടെ മേയുന്നത് കാണാന്‍ എന്തു രസമാണ്!

ഭ്രാന്തൻ കുന്നിൻ്റെ ചെരുവില്‍ ഇനിയും ഇലകള്‍ പൊഴിക്കാന്‍ മടിച്ചുനില്‍ക്കുന്നൊരു കശുമാവുണ്ട്.

അതിന്റെ ചുവട്ടില്‍ ആമത്തൊണ്ടു പോലെയുണ്ട് ഒരു പാറ!

അതിന്റെ മുകളില്‍ കയറിയിരുന്ന് പാടാന്‍ പഴകിപ്പതിഞ്ഞ ഒരു മൈലാഞ്ചിപ്പാട്ടും ..!

സെയ്തലവി തൻ്റെ ശബ്ദം പതിഞ്ഞതാക്കി  പാടുമ്പോള്‍ കുറുമ്പന്മാരായ ചില കൊറ്റനാടുകള്‍ തലയുയർത്തുന്നു, മുരടനക്കി ശബ്ദമുണ്ടാക്കുന്നു!


ഓരോ ഞായറാഴ്ചകളില്‍, അല്ലങ്കില്‍ കല്യാണങ്ങളില്, ചിലപ്പോള്‍ വിരുന്നുകള്‍ക്കു വേണ്ടി കൂട്ടത്തിൽ നിന്നും അപ്രത്യക്ഷമാവേണ്ടുന്ന ആടുകള്‍..

പകരത്തിനു പകരം പുതിയവ വരും ആ സ്ഥാനം കൈയേല്‍ക്കാന്‍..‍‍

‍എങ്കിലും പുതിയവക്ക് ചരിവോരം കാണിക്കാന്‍ പരിചയ സമ്പന്നരായവര്‍ അപ്പോഴും ആ ആട്ടിൻകൂട്ടത്തില്‍ തന്നെ  കാണും എപ്പോഴും...


ഇന്ന് പുതിയ രണ്ടാടുകൾ കുന്നുകയറി വന്നിട്ടുണ്ട്.
സെയ്തലവിക്കു പഞ്ചായത്തു കൊടുത്തത്.
രണ്ടു ചെറു ബാല്ല്യക്കാരികൾ.
വെളുപ്പിൽ കറുപ്പിട ചേർന്ന് നിറപ്പെട്ട സെയ്തലവിയുടെ സ്വന്തം ആടുകൾ.

" സൈയ്തലവ്യേ.. "
"ഓ.. "
"ആടിനെ കിട്ടി ..ല്ലേ?"
" ഉവ്വ്. "

കുയിലത്തു തറവാട്ടിലെ അമ്മിണിയമ്പ്രാളാണ്.
തൻ്റെ പുള്ളിപ്പശുവിനെ കടുപ്പാവട്ടത്തയ്യിൽ കെട്ടി അവർ കുശലാന്വേഷണത്തിനായി ആടുകൾക്കരുകിലെത്തി.

" ഉം.. നല്ല കുട്ട്യോളാട്ടോ!"

ജീവിച്ചിരിക്കുന്നുവെങ്കിൽ ഉമ്മുവിൻ്റേതു കൂടിയാകുമായിരുന്ന ആ ആടുകൾ രണ്ടിൻ്റെയും ഉമ്മുവിനോടെന്ന പോലെ നിറുകിലൂടെ തലോടി നെടുവീർപ്പുതിർത്തു.

സെയ്തലവി കല്ലിൽ നിന്നിറങ്ങി താഴെ ചവുട്ടി നിന്നു.

താഴേക്കു കുന്നിറങ്ങിപ്പോകുന്ന അമ്മിണിയമ്പ്രാളിൻ പിറകെ ഉമ്മു കൂടെ പോകുന്നു. വേഷം മാറി ദാവണി ചുറ്റി. നീണ്ടു ചുരുണ്ട മുടിക്കെട്ടിൽ തുളസിപ്പൂ ചൂടിക്കൊണ്ട് ..

അയ്യാളുടെ കണ്ണുകളിൽ പിന്നെയും ഉമ്മുവോർമ്മകൾ കണ്ണുനീർ ചുരത്തി.

ചെരിപ്പൊന്നു മാറ്റിയിടണം.
നടന്നു തേഞ്ഞ് തുള വീണതാണ്.
മുള്ളുകൾക്കു മേൽ ചവിട്ടുമ്പോഴൊക്കെ അത് വല്ലാതെ വേദനിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

മുഷിഞ്ഞതും പിഞ്ഞിയതുമായ മുറിക്കയ്യന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെറുതെയെങ്കിലും ഒരു മുറിബീഡി തിരഞ്ഞു സെയ്തലവി .
പിന്നെ മാറ്റി വെച്ച ശീലങ്ങളെ ഓർത്ത് കൈകൾ പുറകോട്ടു മാറ്റിത്തട്ടി.

ബീഡിയില്ലെങ്കിൽ  ഒരു കാലിച്ചായ.., 
ഒരു പത്തു രൂപ വരെ ഇന്നു ചിലവാക്കാം. സന്തോഷമുള്ള ദിവസമല്ലെ..
മുനീറിൻ്റെ തട്ടുകടയിൽ ചായ കൂടാതെ പല തരം എണ്ണപ്പലഹാരങ്ങളുമുണ്ട്.
എങ്കിലും കാലിച്ചായ മാത്രം കുടിച്ചു ശീലിച്ചു.
അതും കൂട്ടരോടൊത്ത് നാട്ടുവർത്തമാനം പറഞ്ഞു നേരം പോക്കുന്നതിനിടയിൽ .
കഴിഞ്ഞയാഴ്ച കുറച്ചു കടച്ചക്ക കച്ചവടത്തിനൊത്തു കിട്ടി.
കൂലിച്ചിലവു കഴിച്ച് ചെറിയൊരു തുക മിച്ചമുണ്ടായിരുന്നു.
ആശാരിച്ചിലവും മരപ്പട്ടിക വാങ്ങിയ വകയുമൊക്കെ അധികച്ചിലവിലിടം നേടി എല്ലാം കാലിയാക്കിത്തീർത്തിരിക്കുന്നു.

സുലൈമാനിയടിക്കുന്ന പോലുള്ള ഒരു ചൊരുക്കുണ്ട് ചില പാട്ടുകൾക്ക്.
ഭ്രാന്തൻ കുന്നിൻ്റെ മുകൾത്തട്ടിലേക്കു നോക്കി അതിങ്ങനെ ഉറക്കെയുറക്കെ പാടുന്നത് ഇവിടെയൊരിക്കലും ഒരനാചാരമാകില്ല.


സെയ്തലവി  പല പാട്ടുകളും മൂളി നോക്കി.

പാട്ട് പലപ്പോഴും ചുമക്കിഷ്ടമാകില്ല.
അവ ചുരന്നു വരുന്നു.

ആരോഗ്യം വല്ലാതെ ക്ഷയിച്ചിട്ടുണ്ട്. നാൾക്കുനാൾ കണക്കിൽ ശരീരം പിന്നെയും ശോഷിച്ചു വരുന്നു.
ഷുഗറിനു മരുന്നു കഴിക്കുന്നുണ്ട്. ഷുഗറേറി വന്നാൽ ഇൻസുലിനുമെടുക്കും.
വലിയ ക്ഷീണക്കാരൻ ശരിക്കും ഈ ഷുഗറു തന്നെയാണ്.
നിശബ്ദനായ കൊലയാളി!

പണ്ടൊക്കെ ഓരോ ചുമക്കും കാജാബീഡിയുടെ സ്വാദായിരുന്നു.
ജമീലയെല്ലാം നിർബന്ധിച്ചു നിർത്തിപ്പിച്ചു.
ബീഡി വലിച്ചു വലിച്ചു ചുമയെ ചുമക്കുന്ന വാപ്പയാകുന്നത് അവൾക്കിഷ്ടമല്ലായിരുന്നു.

നേരമിത്രയും ഇരുൾ മറഞ്ഞിരുന്ന് വെളുപ്പും ചുവപ്പും മഞ്ഞയുമൊക്കെയായ തന്നഴകൊളിപ്പിച്ചിരുന്ന ഒരു കൂട്ടം കുഞ്ഞൻ പൂക്കൾ വെയിൽപ്പാത വന്നിളംമേനി തൊട്ടപ്പോൾ ചിരിച്ചിളം മനംകാട്ടി സെയ്തലവിയോട് കൂട്ടുകൂടാനുറച്ചടുത്തു.
തൊട്ടാവാടിയുടെ ഇല തൊട്ടു പരിഭവം പറയിച്ചിരുന്ന കുഞ്ഞു സെയ്തലവിയുടെ കുട്ടിക്കാലം പിന്നെയും സെയ്തലവിയെ കളിക്കു വിളിച്ചു.

തുമ്പപ്പൂക്കൾ വെളുക്കെ ചിരിക്കുന്നത് തൻ്റെയാടുകൾ കാണുന്നുണ്ട്.
മുക്കുറ്റിയും പർപ്പടകപ്പുല്ലും കറുകനാമ്പുകളുമൊക്കെ വളഞ്ഞിട്ട് തങ്ങളെ മോഹിപ്പിച്ചു ചിരിച്ചു കാണിക്കുന്നത് ആടുകൾ കണ്ണേറ്റുന്നുണ്ട്.

ഒരാടൽപ്പം വലിയതാണ്.
ഒരുപക്ഷെ കൂട്ടത്തിൽ ആദ്യത്തെയമ്മയായി
തൻ കുഞ്ഞുങ്ങൾക്കു മുലകൊടുത്തും
വാത്സല്യത്തൊടെ നിറുകും മുഖവും നക്കിത്തഴുകിയും അവൾ തന്നെയാവും തൻ്റെ വീട്ടിൽ കുഞ്ഞനക്കങ്ങൾ പെരുപ്പിക്കുന്നത്!

അറവുകാരൻ്റെ കൊറ്റനാട് ചെറുതായി ചിനച്ചു കാണിച്ച് അവൾക്കരുകിലേക്ക് ശൃംഗാരത്തോടെ എത്തി നോക്കുന്നത് സെയ്തലവി കണ്ടില്ലെന്നു നടിച്ചു നിന്നു.
കൂടെയപ്പോൾ ചുണ്ടിലൊരു കള്ളച്ചിരിയുണ്ടായി.
മനസ്സപ്പോഴേക്കും ജലപ്പരപ്പിൽ വാലിളക്കി നിൽക്കുന്ന പരൽ മീനുകളോളം മാറിപ്പോയിട്ടുമുണ്ടായിരുന്നു.

തൻ്റെ ആടുകൾക്കൊരു തുണ വരുന്നതിനെ പറ്റിപ്പോലും ചിന്തകൾ കാടുകയറി ചിക്കിച്ചികയാൻ തുടങ്ങി.

അറവുകാരൻ്റെ ആടിനു വില കേൾക്കണം.
തവണകളായി അടച്ചു തീർത്തേക്കാം.
വലിയ വിലയായിരിക്കും.
എങ്കിലും ഇപ്പോളവന് ഇവിടെയും വലിയ വിലയാണ്.
അവൻ ഒരാണൊരുത്തനാണ്.
ആ തണലിൽ ഇവറ്റകൾ രണ്ടും വളരട്ടെ.
പെറ്റുപെരുകി വലിയ കുലമുണ്ടാക്കട്ടെ.

വേറെയും ചില ആടുകൾ കുന്നുകയറി വരുന്നുണ്ട്.
അതെല്ലാം ഉസ്മാൻ്റേതായിരുന്നു.
അതെയെന്നടയാളപ്പെടുത്തി ഉസ്മാനുമുണ്ടായിരുന്നു കൂടെ.

"ഡാ സെയ്തോ.. അനക്കും ഇപ്പോ എന്നെപ്പോലെ ഒരു പണിയൊക്കെ ആയീ..ല്ലേ? ഹ് ഹഹ.."

ഉസ്മാൻ ചിരിച്ചു തലയാട്ടിക്കൊണ്ട് സെയ്തലവിക്കു അരികിലെത്തി.

തിന്നു മിനുങ്ങി വരുന്ന അഞ്ചാടുകൾ അയ്യാൾക്കരികിലുണ്ട്.
അതിൽ രണ്ടെണ്ണം കൊറ്റനാടുകളായിരുന്നു.
നീണ്ടു വളർന്ന ഊശാന്താടികൾക്കിടയിൽ വലിയ പല്ലുകൾ അയവെട്ടിക്കാണിച്ച് അവ പുതുപ്പെണ്ണുങ്ങളെ കൗതുകത്തോടെ നോക്കി.

"രണ്ടു കൊറ്റൻമാരാ?"
സെയ്തലവി  അറവുകാരൻ്റെ കൊറ്റനാടിനെ വെറുതെ വിട്ടു.

" അതേ ടാ. മൂന്നു പെണ്ണുങ്ങൾക്കും സൊയ്രം കൊടുക്കാത്ത ഹറാം പെറപ്പുകള്."

"ഉം .നല്ല കുറുമ്പൻമാരാല്ലെ!"

"പിന്നല്ലാണ്ട്..!"

സെയ്തലവിയുടെ കണ്ണുകൾ തൻ്റെ കൊറ്റനാടുകൾക്കു മേൽ തിളങ്ങിത്തങ്ങിനിൽക്കുന്നതും ആശാ പാശങ്ങളുടെ കുരുക്കു കെട്ടിയെറിഞ്ഞ് അവറ്റകളുടെ കഴുത്തിൽ ചുറ്റിവലിക്കുന്നതും ഉസ്മാന് തിരിച്ചറിയാനായി.
അവൻ്റെ മോഹങ്ങൾ പിന്നെയും ഉസ്മാൻ്റെ ചിരിയായി പൊട്ടി വിരിയാൻ തുടങ്ങി!

"ഡാ, അനക്ക് വേണേങ്കിൽ ഒന്നിനെ എടുത്തോ.
നിൻ്റെ ആടുകൾക്കും ഇനി മുതൽ ഒരന്തിത്തുണ വേണം."

"നല്ലതാ. പക്ഷെ... "

തല ചൊറിയുന്നുണ്ട് സെയ്തലവി .
കാര്യം പണമാണെന്ന് പറയാതെ തന്നെ അവൻ്റെ കൂട്ടുകാരനറിഞ്ഞു.
അയാൾക്കു തൻ്റെ ആട്ടിൻ കൂട്ടത്തോടുള്ളതുപോലെത്തന്നെ സെയ്തലവിയോടുമുണ്ടായിരുന്നു നിറയെ സ്നേഹം.

" സെയ്തേ, ഡാ.. നാട്ടിലുള്ള വില. അതിലും പത്തു രൂപ കുറവ്. അതും ഒരുമിച്ചു നീ തരണ്ട. നിൻ്റെ കൈയ്യിൽ ഉണ്ടാവണേനനുസരിച്ച് കുറേശ്ശെ കുറേശ്ശെയായിട്ട് നിനക്ക് പറ്റണ തന്നാ മതി ആടിൻ്റെ കായി. 
എന്താ?"

തൻ്റെ മോഹങ്ങൾക്കു മേൽ ഉസ്മാൻ്റെ അലിവ് പടച്ചവൻ്റെ കാരുണ്യമായിത്തന്നെ വന്നു നിറഞ്ഞു തലോടി തൻ്റെ സ്വാസ്ഥ്യത്തെ സുഖപ്പെടുത്തുന്നതായും സന്തോഷത്തെ മധുരം പുരട്ടുന്നതായും അറിഞ്ഞു.

അതിർ കവിഞ്ഞു പോയ അയാളുടെ ആഹ്ലാദങ്ങൾ ഉടനെ ഉസ്മാൻ്റെ കൈത്തലം കടന്നെടുത്ത് വാഗ്ദാനം സ്വീകരിച്ചുറപ്പിക്കുകയും, ദൃഷ്ടികൊണ്ടു മാത്രമെങ്കിലും കൂട്ടത്തിലെ ഒരാണൊരുത്തനെ തൻ്റേ കൂട്ടത്തിലേതെന്ന് കരുതി മനസ്സുകൊണ്ട് ചേർത്തുവെയ്ക്കുകയും ചെയ്തു.

ആടിനെ മേയ്ക്കുന്നവർ അവർ രണ്ടു പേരും സുഹൃത്തുക്കളും നല്ല അയൽക്കാരുമായിരുന്നു.
അതു കൊണ്ടു തന്നെ പിന്നെയും അവർക്കിടയിൽ തുടർ സംഭാഷണങ്ങളുണ്ടായി.
തങ്ങളുടെ സ്വകാര്യ ലോകത്ത് സ്വന്തം ഭാര്യയും മക്കളും മരുമക്കളുമെല്ലാം ലോഹ്യത്തോടെ കുശലം പറഞ്ഞു വന്നും പോയുമിരുന്നു.

പിന്നെയവർ ഗതി മാറി രാഷ്ട്രത്തെ പറ്റി ചിന്തിച്ചു.
കാശ്മീർ മുതൽ കന്യാകുമാരി വരെ മാറി മാറി വരുന്ന ഭരണമാറ്റങ്ങളേയും, രാജ്യാന്തരങ്ങളിൽ ചലം കെട്ടുകയും പൊട്ടിപ്പിളർന്ന്  മലിനമാകുകയും ചെയ്തു കൊണ്ടിരിക്കുന്ന  വംശവെറികളെ പറ്റിയും ,
സ്വതന്ത്ര ഇന്ത്യയുടെ മതേതരത്വം ഇന്ത്യനും പാക്കിസ്ഥാനിയുമൊക്കെയായി വരിയുടഞ്ഞ് നാട്ടുകലാപങ്ങൾക്കു മുന്നിൽ ഷണ്ഡത്വമാർന്നു കഥാവശേഷമാകുന്നതിനെ പറ്റിയുമൊക്കെ വലിയ തോതിൽ വിലപിച്ചു.

ഉസ്മാൻ പറഞ്ഞു താൻ ദീനിയാണെന്ന്.
സെയ്തലവിയും പറഞ്ഞു താനും ദീനിയാണെന്ന്.
ദീനിനെ സംരക്ഷിക്കാൻ, സ്വതന്ത്ര ഇന്ത്യയിൽ ഇതിനകം അകാലവാർദ്ധക്യമെടുത്ത മതേതരത്വം ഇനിയുമെത്ര കാലം തങ്ങൾക്കു കൂട്ടാകുമെന്ന് ആശങ്കപ്പെട്ടു ദു:ഖത്താലമർന്നിരുന്നു.

ഉഷ്ണം ഉഷ്ണത്തിലേക്കു ലയിച്ചു .
മുകളിൽ വെയിൽ കനത്തു കത്താൻ തുടങ്ങി.
ആടുകൾ കിതക്കാനും തങ്ങൾക്കു ചുറ്റും കുന്നിനിയും ചുരത്താത്ത കാനൽജലക്കാഴ്ചകളെ പരതിത്തുടങ്ങാനും ആരംഭമായതോടെ അവർക്കു വേണ്ടി മാത്രം അവരുടെ യജമാനൻമാർ തിരിച്ചു കുന്നിറങ്ങാൻ തുടങ്ങി.

ആടുകൾ തിരിച്ചു വന്നു.
ആശാരി മണിക്കുട്ടൻ പണിവൃത്തിയോടെ ചെയ്തിട്ട മരപ്പട്ടികക്കൂട്ടിലേക്ക് വീണ്ടും സെയ്തലവിയവരെ വിളിച്ചു കയറ്റി.
അവരെ മാത്രമല്ലാതെ, 
മൂന്നാമതായി ഒരാണൊരുത്തനെ കൂടി..

2023, ഏപ്രിൽ 16, ഞായറാഴ്‌ച

മരം വെട്ടുന്നവൾ . നോവൽ .അദ്ധ്യായം 1


മരം തിന്നു തീർത്ത ചിതലുകളാണേറെയും .

പുറ്റുകളിലിന്നേരവും നിലാവുവീഴ്ത്തി ചിതൽക്കൂട്ടങ്ങളെ  കാത്തുപോന്ന പിതാമഹനിന്നു വീണുപോയിരിക്കുന്നു !

പകലിറക്കത്തിനിയും രാവോളം നീളമുണ്ട്‌ .രാവിനും അങ്ങിനെത്തന്നെ .

എന്നിട്ടും ദിനരാത്രങ്ങളുടെ ദൈർഘ്യമളവുള്ള ആ കാലഘടികാരമിപ്പോഴും രാവിലെയും പകലിനെയും മാറിമാറി തുലാസിട്ടു തൂക്കിനോക്കിത്തന്നെയിരിക്കുന്നു !

ആർത്തിപൂണ്ട മനുഷ്യത്വര പോലെയാണത് !

മതിവരാതെ പിന്നെയും പിന്നെയുമങ്ങിനെ ...

വെട്ടിത്തീർന്ന കുഴികളിലേക്ക് വാഴക്കന്നുകളിൽ വെണ്ണീർ പുരട്ടിയെടുത്ത് ഇറക്കിവെക്കുമ്പോഴേക്കും വെയിൽ രൗദ്രഭാവം പൂണ്ടിരുന്നു .

മേനിയിൽ വിയർപ്പാടായി കണങ്കാലിറങ്ങി വരുന്ന ആ രൗദ്രചൂടിനെ ഇനിയും ഗൗനിക്കാതിരിക്കാനായില്ല സെയ്തലവിക്ക് .

തൻ്റെ പ്രായത്തെ അന്പത്തിയഞ്ചിനോടടുപ്പിച്ച അഞ്ചു നാളുകളെ ഇതിനോടകം കഴിഞ്ഞുപോയിട്ടുണ്ടായിരുന്നുള്ളൂ .

പതിവുപോലെ പള്ളിയിൽ പോയി ളുഹാ നിസ്കരിച്ചതൊഴിച്ചാൽ അന്ന് പിറന്നാൾ  ആഘോഷത്തിൽ പെടുത്താവുന്നത് വേറെ ഒന്നും തന്നെ ഉണ്ടായിട്ടുമില്ല .

തന്നോടൊപ്പം പിറന്നാൾ ആഘോഷിക്കേണ്ടവൾ ഉമ്മുകുൽസുവായിരുന്നു .

തൻ്റെ പിറന്നാളുകളെ അവളെന്നേ കൊണ്ടുപോയിക്കഴിഞ്ഞിരിക്കുന്നു .

ആ പോട്ടെ ,എല്ലാം പോട്ടെ ..

പിരട്ടി വെച്ച വാഴക്കന്നുകളിലേക്കിനി വെള്ളം പകർത്തിക്കൊടുക്കണം. ഇളം പച്ചപ്പുകളെ  പശിമയാക്കി  വെട്ടിയിട്ടു തടം മൂടണം .

പിന്നെയും മിച്ചം വരുന്ന സമയങ്ങളുണ്ട് , അതിനി ചിതൽ വെട്ടിവീഴ്ത്തിയ പാഴ്‌മരത്തെ വിറകാക്കി കൈമഴുകൊണ്ടു കോതിയെടുക്കാനുള്ളതാണ് .

ഉമ്മുവിൻ്റെ കൂട്ടില്ലാത്ത കിനാവുകളിലേക്ക് പുതിയതായി ചേർത്തിട്ടുണ്ട് താനിതും !

വാക്കുകളിലും പ്രവൃത്തികളിലും ഒരു കൈസഹായമില്ലാതെ വരുന്ന വേളകളിലൊക്കെ ഉമ്മു തൻ്റെ നഷ്ടപ്രഭാവമുണർത്തിക്കൊണ്ടു പതിവായി കടന്നുവരുന്നുണ്ടിപ്പോൾ ...

പ്രായമിപ്പോൾ അൻപത്തഞ്ചടുത്തുവെന്നു പറഞ്ഞാലത് വൻപ്രായമായിട്ടില്ല തന്നെ .

കാരണം അത് മാത്രമല്ല  !

അരുതെന്ന്‌വിലക്കി തടയിട്ടു നിർത്തി നിന്ന ആരോഗ്യത്തെ പ്രായമാണ് വീഴ്ത്തിയിട്ടതെന്നു പറയാനായിട്ടില്ലയിനിയും .

ജീവിത പ്രാരാബ്ധങ്ങൾ , കടങ്ങൾ വീട്ടാനേറേയെടുത്ത സമയങ്ങൾ ,പ്രിയപ്പെട്ടവൾ നഷ്ടമായത്  അങ്ങിനെ കൂട്ട് നിർത്തി പറയാൻ ഒട്ടേറെയുണ്ട് കാരണങ്ങളായി .

നാളെ ഖബറിലേക്ക് മണ്ണായി തന്നെയും ചേർക്കുമ്പോൾ അരുമ മകൾക്കു വിലപിക്കാൻ ഉപ്പയുടെ ഓർമ്മകൾ മാത്രമല്ലാതെ കടമെന്ന രണ്ടക്ഷരം കൂടി  കൂട്ടുപോകരുതെന്ന ഒരു പ്രാർത്ഥന പടച്ചോനോട് ബാക്കിയാക്കി നിൽക്കുകയാണിപ്പോഴും .

മണ്ണു വെട്ടിനിരത്തിയ വാഴത്തടത്തിൽ നനവുവരുന്നു !

വെള്ളിച്ചില്ലു കണക്കെയുള്ള തണുത്ത വെള്ളം ധാരയായി വന്നു വീഴുന്നു !

സെയ്തലവി മുഖമുയർത്തി ജമീലയുടെ ചിരിക്കുന്ന കണ്ണുകളിലേക്കു നോക്കി.

"നീയെപ്പോ വന്നു ?"

"ഇന്ന് ക്ലാസുണ്ടായില്ല ഉപ്പാ .

ശേഖരൻ മാഷ്ക്ക് സുഖമില്ല ."

 "എന്തു പറ്റി നിൻ്റെ മാഷ്ക്ക്?"

"അറിയില്ല ഉപ്പാ. വല്ലാതെ വിയർത്തു. പിന്നെ തളർന്നു കസേരയിലിരുന്നു. ഉടനെ എല്ലാവരും ചേർന്ന് അമലയിലേക്ക് കൊണ്ടുപോയി "

പ്രായാധിക്യം മാഷെ തളർത്തിയതാണോ? കണക്കു പുസ്തകത്തിനു സ്വന്തമായ ഗണിതചിഹ്നങ്ങളിട്ട് ആയുസ്സിനെ അളന്നുണ്ടാക്കുന്ന വിദ്യയുടെ പേരാണ് എപ്പോഴും പ്രായം എന്നത്. 

രോഗാരിഷ്ടതകൾ മറ പൊക്കി പുറത്തു വരുമ്പോഴൊക്കെ അറിയാതെ ആ കാലഗണനപ്പട്ടികയെടുത്ത് ഇനം തിരിച്ച് നല്ല കാലം തിരിച്ചെടുക്കാൻ കൊതിച്ചു നോക്കാറുണ്ട്. 

ഇല്ല. 

നരച്ചു കീറിപ്പോയ വള്ളി നിക്കറുകൾ, ചില്ലുടഞ്ഞുണ്ടായ വളപ്പൊട്ടുകൾ എല്ലാം എല്ലാം ബാല്യക്കണക്കിൽ കാലം തിരിച്ചെടുത്തതാണ്. 

അതും പോകട്ടെ...

നട്ടു തീർത്ത വാഴക്കന്നുകളെ ഇനി മകൾ പരിപാലിക്കട്ടെ.

മരം തിന്ന ചിതലുകളെ നിലാവുകൾ പരിപാലിക്കുന്നതു പോലെ ഇനി ഞാൻ മഴു പാലകനാകട്ടെ..

തീയായും പുകയായും സ്വയം എരിഞ്ഞു തീർന്ന് ചാരമാകാൻ കാത്തു നിൽപ്പുണ്ടല്ലോ സ്വയം അറുതിയായി നുറുങ്ങി വീണുപോയ പത്താണ്ടിൻ പ്രായമുള്ള മുറ്റത്തെ പാഴ്മരം!

സെയ്തലവി ഇറയത്തു തൂങ്ങി വിശ്രമത്തിലമർന്നിരുന്ന മഴുവെ കൈ വെച്ചുണർത്തി.

അതാകട്ടെ സെയ്തലവിയുടെ കൈത്താളത്തിൽ ആടിയാടി തുണ്ടു തുണ്ടായിത്തീരാൻ വിധിക്കപ്പെട്ട പാഴ്മരത്തെ ലക്ഷ്യം വെച്ചു കുതിച്ചു.

ആദ്യത്തെ ഒരു വെട്ട്.

രണ്ടാമതും ഓങ്ങി വെട്ടാൻ മഴു ഉയർന്നു കയറുമ്പോൾ മകളുണ്ട് വന്നു തടയുന്നു!

" ഉപ്പാ, എന്താണീ കാട്ടണെ?! വയ്യാത്ത ആളാണെന്ന് ഓർമ്മയില്ലാഞ്ഞിട്ടാണോ?"

അവൾ ബലമായി മഴു വന്നു വാങ്ങിക്കൊണ്ടുപോയപ്പോൾ അയാൾ നിർന്നിമേഷനും ഒരു പാഴ്മരവുമായി സ്വയം ഒരു വെട്ടിക്കീറൽ ആരംഭിച്ചു .

"ജമീലാ, ഞാനിങ്ങനെ വീട്ടിൽ വെറുതെ കുത്തിയിരിക്കണന്നാണോ നീ പറയണത് ?"

"വേണ്ടാ. നമുക്ക് പഞ്ചായത്തീന്ന് ആടിനെ പാസ്സായിട്ടുണ്ട് ഉപ്പാ. ഒരു കൂടുണ്ടാക്കണം. ഉപ്പ അതിനെ പറ്റി ആലോചിക്ക് "

സെയ്തലവിയുടെ മുഖത്ത് തെളിച്ചമുണ്ടായി. ആ തെളിച്ചത്തിനു പിറകെ നിന്ന് അവിടവിടെയായി ആടുകൾ ചിണുങ്ങിയും വാൽ പിടപ്പിച്ചും ചെവിയിട്ടാട്ടിയും പതിയാരം പറഞ്ഞു!

" മെമ്പറു പറഞ്ഞോ ജമീലാ?"

"ആ ,പറഞ്ഞ്.മെമ്പറ് ഷാജിക്കാ പറഞ്ഞ് രണ്ടാടിനെ പാസായിക്കണേന്ന് "

" അള്ളാ.. "

തൽക്കാലത്തേക്ക് വീട്ടിലെ ദാരിദ്യം ഹനിക്കാൻ രണ്ടാടുകൾ വരുന്നു!

ഇനി ആശാരീനെ വിളിക്കണം. നല്ല ചിതലുപറ്റാത്ത പട്ടികകൾ കോൽക്കണക്കുനോക്കി വാങ്ങിപ്പിക്കണം.


" ജമീലാ, വലിയ കൂടുവേണം പണിയിക്കാൻ. ഒരു പത്തു പതിനഞ്ച് ആടിനെങ്കിലും നിൽക്കാൻ പറ്റണം.

 നല്ല നീളത്തിലും വലുപ്പത്തിലുമുള്ള കൂട്! പണിക്ക് ആ ആശാരി മണിക്കുട്ടനെ രണ്ടു ദിവസത്തേക്കെങ്കിലും നിർത്തേണ്ടിവരും.. "

സെയ്തലവി മുൻ വിധികളോടൊത്ത് കൂട്ടിൻ കിനാവുകൾ കാണാൻ തുടങ്ങി.

" ഇപ്പോ തന്നെ അത്രയ്ക്കൊക്കെ വേണോ ഉപ്പാ? ആടുകൾ വലുതായി പെറ്റുപെരുകി നിറഞ്ഞിട്ടൊക്കെ പോരേ ഉപ്പാ?"

സെയ്തലവിയുടെ ചിന്തകൾക്കാണപ്പോൾ ഘനം വെച്ചത്.

നെടുനാളിൻ്റെ ജീവിത പരിചയങ്ങൾ അതിനു വെള്ളവും വളമായും കൂടെ ചേർന്നു. അയാൾ മകളെ മുഖമുയർത്തി ഗൗരവത്തോടെ നോക്കി. 

ജീവിതമിനിയും പഠിച്ചിട്ടില്ലാത്ത കുട്ടിയാണ്.

"മോളെ ജമീലാ, ആടുകൾ വരാനും പെറ്റുപെരുകാനുമൊക്കെ കാലം വരണതും കാത്തു നിൽക്കണോരൊന്നും നല്ല കച്ചോടക്കാരാവില്ല. 

കുറഞ്ഞ വിലക്ക് നല്ല ഇനം ആടുകളെ കൂട്ടത്തിൽ വാങ്ങി വളർത്തണം.

നല്ല വില കിട്ടിയാൽ വിൽക്കണം. കുറഞ്ഞ വിലക്ക് പിന്നെയും വാങ്ങണം. 

അതാ ഈ കച്ചോടത്തിൻ്റെ ഒരു രീതി. "

" ഉപ്പാന് കച്ചോടറിയാം.

അടക്കയും, കുരുമുളകും, തേങ്ങയും, മാങ്ങയും, ചക്കയുമൊക്കെ കുറേയേറെ വാങ്ങിയും വിറ്റും നടന്ന ആളല്ലേ ഉപ്പ!

പക്ഷേല് ഇപ്പോ അതാണോ ഉപ്പാൻ്റെ അവസ്ഥ. പ്രഷറുണ്ട്, ഷുഗറുണ്ട്, കൊളസ്ട്രോളുണ്ട്. പിന്നെ കൂടാതെ ഞാനൊരു പെങ്കുട്ടീമുണ്ട്. 

എനിക്കിതൊക്കെ നോക്കി നടത്താൻ പറ്റ്വോ?! പഠിക്കാൻ പോകണ്ടെ ഉപ്പാ?"

വാപ്പയുടെ വാമൊഴി കേട്ടുവെങ്കിലും പിന്നെയും മകൾക്കു ശങ്ക ബാക്കി നിൽക്കുന്നു. 

അതവളെക്കൊണ്ട് പിന്നെയും ഉത്തരങ്ങൾ തേടിയിറക്കവെ പ്രായം വീണ്ടും ഇവിടെ ശതഗുണീഭവിച്ചു കിതച്ചു!

നിറയെ കൊളസ്ട്രോളുള്ള അമ്പത്തഞ്ച് പ്രായം ആ വീടിൻ്റെ സമ്പദ് വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്.

എങ്കിലും തോൽക്കാനുറച്ചിട്ടില്ല അയാൾ.

"നീ വെറും വെറുമൊരു പീറപ്പെങ്കുട്ട്യായി കിനാവു കണ്ടിരിക്ക്യാ?

നല്ല ഉസിരുള്ള പെങ്കുട്ട്യാവണം സെയ്താലീൻ്റെ മോള്. ഉപ്പാക്ക് അങ്ങനെ കാണണതന്നെ പെരുത്ത സന്തോഷം.

അല്ലെങ്കിലും ഈ ആടിനെ മേയ്ക്കണ പണിയൊക്കെ പെങ്കുട്ട്യോൾക്കല്ലാണ്ട് വേറെ ആര്ക്ക് പറ്റും?"

"എനിക്ക് പഠിക്കാൻ പോണ്ടെ ഉപ്പാ. അല്ലെങ്കിൽ തന്നെ ഏറെ പഠിക്കാനിണ്ട്. അതിനിടക്ക് ആടിനെ നോക്കാനൊക്കെ എപ്പഴാ എനിക്ക് സമയം കിട്ട്വാ?"

"ഹ്ഹിഹി... "

സെയ്തലവി ചിരിച്ചു.

"മോളേ, ഈ ആടിനെ നോക്കണതൊന്നും അത്ര പെടാപാടുള്ള പണിയല്ല. ഒരു ജീവിതം നോക്കാനാ പാടു മുഴുവൻ! 

സ്വന്തായി ഒരു വീടും കുടീം മക്കളും അവരുടെ കുട്ടികളുമൊക്കെയായി എല്ലാവരേം ഒന്നിച്ചു നിർത്തി അല്ലലും അലട്ടുമില്ലാണ്ട് കഴിഞ്ഞു കൂടിപ്പോണം.

അതാ ശരിക്കുമുള്ള ജീവിത പാഠം."

നീണ്ട നാളുകളോരോന്നും തന്നിൽ പാഠഭേദങ്ങളേറെ വരുത്തിത്തീർത്ത ജീവിതമെന്ന വലിയ പാഠപുസ്തകത്തെ തൻ്റെ അരുമ മകൾക്കു കാണായ രീതിയിൽ തുറന്നു തന്നോടു ചേർത്തു നിർത്തി അനുഗ്രഹിക്കുന്നതായി സങ്കൽപ്പിച്ചു.

കൂടെ വിശാലമാക്കിയിട്ട ഖബറിൽ കിടന്ന് ഉമ്മുവും തൻ്റെ മകളെ ആ സമയം ചേർത്തണച്ചു അനുഗ്രഹിക്കുന്നുണ്ടെന്നും കൂടെ കൂടെ സങ്കൽപ്പിച്ചതിനാൽ കണ്ണിൽ ഈറൻ പൊടിഞ്ഞു നനവുണ്ടായി സെയ്തലവിക്ക്.

ശരിക്കും ഇപ്പോൾ മുതൽ അയാൾ തന്നെ തന്നെ നവീകരിക്കാൻ ശ്രമിക്കുകയായിരുന്നു.

വാഴപിരട്ടി വെക്കുന്നതും വിറകു കീറുന്നതുമെല്ലാം അതിൻ്റെ ഭാഗമായി മാത്രം ഇനി മുതൽ വായിച്ചെടുക്കാം.

മനുഷ്യാധ്വാനത്തിൻ്റേതായ മസിൽ പെരുക്കങ്ങൾക്കു മേൽ യന്ത്രം അധിനിവേശവും ആധിപത്യവുമുണ്ടാക്കിയിട്ടുണ്ട് .

യന്ത്രക്കറക്കത്തിൽ മനുഷ്യന് എല്ലാം കൈക്കരികെത്തന്നെ വന്നു ചേർന്നിരിക്കുന്നു!

എന്നാൽ ഇതിലെ നല്ലതിനെ മറ്റൊരു ചീത്ത വശം വന്നു വാരിക്കിടപ്പുണ്ട്,

അധ്വാന രഹിതമനുഷ്യ സമൂഹത്തിൻ്റെ പുതിയ ആരോഗ്യ പ്രശ്നങ്ങളുടേതായി !

അടുക്കളയിൽ നിന്ന് അരങ്ങത്തേക്കു വരെ യന്ത്രക്കൈകളെ സ്വാധീനിച്ചാനയിച്ച് പുതിയ നാളുകളിലെ മനുഷ്യക്കാട്ടിക്കൂട്ടലുകൾ, തിടുക്കങ്ങൾ, എല്ലാം പരിണമിച്ചു പരിണമിച്ചൊടുവിൽ അവനറിയാതെ തന്നെ തന്നിൽ തന്നെയുള്ള ശാരീരിക ക്ഷമതയെ തുരുമ്പെടുക്കാൻ വിടുകയും  നാഢീ ഞരമ്പിടങ്ങൾക്ക് രക്തമിരമ്പാനിടകൊടുക്കാതെ ശീതീകരിച്ചു ശീതീകരിച്ച് ശോഷിപ്പിച്ചു കൊല്ലുകയും കൊഴുപ്പടിച്ചുകൂട്ടി  രോഗവാഹിയാക്കുകയും ചെയ്തത്‌ ഇതിൻ്റെയൊക്കെ പരിണിത ഫലം!

പ്രായാധിക്യത്തിൻ്റേതായ കാലഗണന പട്ടിക പിന്നെയും ഗ്രാഫിറങ്ങി താഴേക്കുവന്നതിൻ്റെ പൊരുൾ തനിക്കായും തൻ്റെ ചുറ്റുപാടുള്ളവർക്കായും വേണ്ടി ഇങ്ങനെയൊക്കെയാണ് സെയ്തലവി സ്വയം ഗ്രഹിച്ചു മുന്നോട്ടു പോകുന്നത്.

അതുകൊണ്ടുതന്നെ പുതിയ തിരിച്ചറിവിൻ്റെ ഉന്മാദത്താൽ സെയ്തലവിയിപ്പോൾ അതിരാവിലെയെഴുന്നേറ്റ് നടത്തത്തിനിറങ്ങുന്നു.

വലിയ വേഗതയിൽ തന്നെ നടന്നും കിതച്ചും നാഢീയിടങ്ങളെ രക്തപ്പശിമ ആവോളം വലിച്ചു കുടിക്കാൻ വിട്ടും തൻ്റെ നഷ്ട പ്രായത്തെ തിരിച്ചുവിളിക്കാൻ ശ്രമിച്ചുകൊണ്ടുമിരിക്കുന്നു!

അതും ഒരു കുട്ടിക്കാലത്തിൻ്റെ കളിയിരമ്പത്തോടെ..

" മകളെ, കണ്ണിമാങ്ങകൾ ചുണ ചെത്തി ഉപ്പു ചേർത്തു നീ കുപ്പികളിൽ നിറച്ചു വെക്കണം. 

പഴുക്ക പ്ലാവില കോട്ടി രാവിലെ കഞ്ഞി കുടിക്കണം. പച്ചമുളകും കോൽപ്പുളിയും ചമ്മന്തിയരച്ച് അങ്ങിനെയങ്ങിനെ. ഉപ്പുപ്പാൻ്റെ കാലം മുതൽക്കെയുള്ള ശീലമാണത്. "

കൈക്കുടന്ന നിറയെ കണ്ണിമാങ്ങകൾ വാരിയെടുത്ത് മകളെ നോക്കിച്ചിരിച്ചും ചിരിയുടെ പടർപ്പു വല്ലികളായി ഉപ്പയും മകളും പരസ്പരം ചേർത്തു പിടിച്ചും, സന്തോഷിച്ചും അന്നത്തെ പകലിനെ സാർത്ഥകമാക്കവെ ,ഉപ്പയുടെ കൈമാറിയെത്തിയ മഴുവുയർത്തിയെടുത്ത് മകൾ മരം വെട്ടാനാരംഭിച്ചു!

സൃഷ്ടാവിൻ്റെ വിരൽപ്പാടുകളെ വിട്ടകന്ന മരമാകട്ടെ, പകുതി മണ്ണായും പിന്നെ പകുതി തീയായും പുകയായും കനൽ കയ്ക്കുന്ന ചാരമായും ചുറ്റഴിയുന്നതിന് സ്വയം പകുത്ത് ഇനിയൊരു സൃഷ്ടിയില്ലാത്ത വിധം തൻ്റെ വിധി സ്വീകരിക്കാൻ തുടങ്ങി..


(അടുത്ത ഭാഗം)