2023, മേയ് 29, തിങ്കളാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ


അദ്ധ്യായം പതിനൊന്ന്

ചിന്നൻ്റെ ചവിട്ടടിക്കു താഴെ പാതിയടർന്നു താഴെ വീഴാൻ വെമ്പി നിൽപ്പുണ്ട് രണ്ടു കമുകിൻ പട്ടികകൾ!
പഴക്കം ബാധിച്ചിട്ടുണ്ടെങ്കിലും സമയാസമയങ്ങളിലെ റിപ്പയറിങ്ങ് മൂലം സെയ്തലവി കാര്യശേഷി വരുത്തിയിരുന്ന കൂടായിരുന്നു.
ദിവസവും കുഞ്ഞിനെപ്പോലെയെന്നവണ്ണം നോക്കണം കാലം തെറ്റിയ കൂടിനെ.
ഇല്ലെങ്കിൽ നായ്ക്കൾ കയറിക്കിടക്കുന്നതു കൂടി കാണേണ്ടി വരും ഉടമസ്ഥൻ!

കുറച്ചു നാളായി ഒരു ചുറ്റിക പ്രഹരം പോലും എവിടെയും വീണ ലക്ഷണം കാണുന്നില്ല.
പന്ത്രണ്ടാടുകളെ പന്തി തിരിച്ചു വേർപിരിച്ചു നിർത്തിയിരുന്ന പട്ടിക ക്കോലുകളാണ് ഇരുമ്പാണികളടർന്ന് വേറിടാൻ പാകത്തിൽ കൂട്ടിലെ അന്തേവാസികളുടെ കൈയ്യേറ്റത്തിന് വിധേയമായി നിൽക്കുന്നത്!

കൂടു റിപ്പയർ ചെയ്യണം അടിയന്തിരമായി.
വീണ്ടും ആശാരി മണിക്കുട്ടനെപ്പോലൊരാളുടെ സേവനം ആവശ്യപ്പെടാൻ പാകത്തിൽ ഒരാളുടെ സാന്നിധ്യം അവിടെ ഇപ്പോൾ ഇല്ലായിരിക്കാം!
എന്നിട്ടും അങ്ങിനെയൊരാൾ ആ ആവശ്യമുയർത്തി അപ്പോൾ പുറത്തു നിന്നും അവിടേക്ക് പടി കയറി വന്നു.

വന്നപാടെ ആഗതൻ്റെ ഉരുക്കുമുഷ്ടികൾ ചിന്നനെ പിടിച്ചു വലിച്ചു ,അവൻ്റെ താടിരോമങ്ങളെ പിടിച്ചുലച്ചു.
ഇടിച്ചു തെറിപ്പിക്കാൻ പാകത്തിന് കരുത്തുണ്ട് ചിന്നന്.
ആട്ടിൻ കൂട്ടത്തിലെ നായകനും കൂട്ടരുടെ സംരക്ഷകനുമാണ്.
ചിന്നൻ പിൻ കാലിലുയർന്ന് മുൻ മുഷ്ടികൾ ചുരുട്ടി മുരൾച്ചയോടെ നിന്നു. കൂടു തകർത്തിറങ്ങാൻ അവൻ്റെ മനസ്സപ്പോൾ വെമ്പി നിൽപ്പുണ്ടാകാം.

ജമീലയുടനെ സമാധാനിപ്പിക്കാനെന്നോണം കൊപ്ര പിണ്ണാക്കു കലർത്തിയ ഇളം ചൂടുള്ള കഞ്ഞി വെള്ളം കാടിയോടെ ചിന്നൻ്റെ മുമ്പിലേക്കു നീക്കിവെച്ചു കൊടുത്തു.

പാവം!
എത്ര ആടുകളെ വാങ്ങിയും വിറ്റും പണം കൈപ്പറ്റിയിട്ടുണ്ട് ഇതിനകം !
ഉപ്പ കൂടെ നിറുത്തി കച്ചവട തന്ത്രങ്ങളോരോന്നും പഠിപ്പിച്ചു തന്നതോർക്കുന്നു.
എന്നിട്ടും കച്ചവടത്തിനിറങ്ങുമ്പോൾ അവ ഓരോന്നിനോടുമുള്ള ഉള്ളിൻ്റെ ഉള്ളിലെ സ്നേഹവാത്സല്യങ്ങൾ വെന്തഴിഞ്ഞു ബാഷ്പമായി അവളുടെ കണ്ണു നനയിക്കുകയായിരുന്നു.
അവൾ ചിന്നൻ്റെ നെറുകിലും തലോടി.
അവൻ അരുമയായി കൂടിനോരം ചേർന്ന് അവളെ ഉരുമ്മി നിന്നു.

"ഡീ, ജമീലാ .. അൻ്റെ പുയ്യാപ്ല എവിടേടീ? എണീറ്റില്ലെ ഓൻ?"
അഹമ്മദിക്കാ അവളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
" ഇല്ല. ഉറങ്ങാണ്"
"അന്ക്കാ ആശാരീനെ വിളിച്ച് ഈ കൂടൊന്ന് നന്നാക്കിച്ചാലെന്താ?
അലക് പകുതിയും ഇളകിക്കഴിഞ്ഞു. പാതിരാത്രി നിൻ്റെയൊക്കെ ഉറക്കത്തിൻ്റെടേലാവും ഇവറ്റകൾ കൂടും പൊളിച്ചു പുറത്തുചാടുക . പിന്നെ നല്ല കഥയാകും. ഇറച്ചി ചോരമണത്ത് നടക്കണ നായ്ക്കളാ പുറത്തു നിറയെ. അവറ്റ വന്നു കേറിയാ എന്താ സ്ഥിതി!?"

"ശരിയാക്കണം അഹമ്മദിക്കാ. ആശാരി വന്നാല് ഉറുപ്യ ആയിരം കൂലി കൊടുക്കണം.
ഉപ്പയില്ലാത്തതാ. എന്നെക്കൊണ്ടതിനൊന്നും ഒരു പാകവുമില്ല. തൽക്കാലത്തേക്ക് ഞാൻ തന്നെ ചരടിട്ട് കെട്ടി ശരിയാക്കാൻ പോവ്വാ "

അറവുകാരൻ അഹമ്മദ്ക്കാ ചെറുതായി ചിരിച്ചു.
" ആ ആ ... കായിൻ്റെ കാര്യം അൻ്റെ ഉപ്പാനോട് പറഞ്ഞതന്നെ കൂടുതലാ.
പക്ഷേങ്കി അന്ക്കിപ്പോ കായീൻ്റെ വിഷമല്ലെ ? ഇന്നാ പറഞ്ഞതുണ്ട് "
അഹമ്മദിക്കാ പച്ചനോട്ടുകളെണ്ണി ജമീലക്കു കൈമാറി.

ആടുകൾ കൂട്ടത്തോടെ നിലവിളിക്കുന്നു.
അഴിയിട്ട കൂട്ടിനുള്ളിൽ പരിഭ്രാന്തരായി പരതി വിളിക്കുന്നു.
ചുറ്റിലുമുള്ള നിലവിളികൾക്കിടയിലൂടെ ചിന്നൻ പോകുകയാണ്.

വെല്ല്യുപ്പ അറിഞ്ഞതുകൊണ്ടാണോ നൂർജ ശരിക്കും ഗൂഗിൾ പേ ചെയ്യാതിരുന്നത്?
മൊബൈൽ ഫോണിലെ മെസേജ് ശരിക്കും വല്ല്യുപ്പ വായിക്കുമോ!
ആവില്ല.
അവൾ കള്ളം പറഞ്ഞതാകും.
അല്ലെങ്കിലും ആർക്കുമിപ്പോൾ എന്നോടു സ്നേഹമില്ല. 
കണ്ണു നനയിക്കാൻ വേണ്ടി മാത്രം ചീത്ത പറയുന്നു.
ശകാരങ്ങൾക്കു മാത്രമായ ഒരു ലോകമില്ലെ,
അതാണിപ്പോൾ എൻ്റേത്.
ജമീല സ്വയം പരിതപിച്ചു.

അവൾ അഹമ്മദിക്കായിൽ നിന്നും എണ്ണി വാങ്ങി തിട്ടപ്പെടുത്തിയ പണം പഴ്സിൽ വെച്ചതിനു ശേഷം സ്റ്റീലിൻ്റെ ഒരു ലോട്ടയുമെടുത്തു കൊണ്ടുവന്നു കറവുള്ള ആടുകളെ വേർതിരിച്ചു നിർത്തി കറക്കാൻ തുടങ്ങി.
നറുംപാൽ പതഞ്ഞു വീണ് പാത്രമപ്പോൾ 'ശർ ശർ ..' എന്നു ശബ്ദമുണ്ടാക്കിക്കൊണ്ടുമിരുന്നു.

ചിന്നൻ.നമുക്കിനി അവനെ പറ്റി തുടർന്നു പറയേണ്ട കാര്യമില്ല. അതുകൊണ്ട് ഇക്കാര്യം നമുക്കിവിടെ നിർത്താം.
പകരം ഇനി അതിരുകളെ പറ്റിയായാലോ?
അതിരുകളില്ലാതെ പടർന്ന നന്തതയിൽ എവിടെയോ ലയിക്കാൻ ശ്രമിക്കുന്ന
ആകാശത്തിന് അതിരുണ്ടോ ?
ഇല്ലായിരിക്കും, പക്ഷെ ഇങ്ങ് ഭൂമിക്ക്  മനുഷ്യൻ വ്യക്തമായും അതിരുകളിട്ടിട്ടുണ്ട്.
അതിൽ ഏറെയും സ്വന്തമാക്കിയിട്ടുമുണ്ട്.

ഇവിടെ സെയ്തലവിയുടെ വീടിന്ന് തെക്കേ അതിരാണ് ഭ്രാന്തൻ കുന്ന്, 
പഴയ കാഴ്ചകളിൽ അങ്ങിനെയായിരുന്നുവെങ്കിലും ഇന്ന്  പുറമ്പോക്ക് ഭൂമിയിൽ പച്ച ജോസ് നടത്തിയ കൈയ്യേറ്റത്തിൻ്റെ പേരിൽ  തെക്കേ അതിരിൽ ഏറെയും പച്ച ജോസിൻ്റെ റബർ തോട്ടം എന്ന് വില്ലേജ് രേഖകളിൽ ചേർത്തിയിരിക്കുന്നു. വടക്കേ അതിര് പിന്നെ സ്വാഭാവികമായും പഞ്ചായത്തു ഇടവഴിയാണല്ലൊ.

കിഴക്കേ അതിര് ബാലേട്ടൻ്റെ വീടാണ്. പക്ഷെ സെയ്തലവിയുമായി മിണ്ടാട്ടമില്ല.
പടിഞ്ഞാറെ അതിര് ആമിനാത്തയുടേതാണ്. എങ്കിലും അവരിനിയും സെയ്തലവിയുമായി  രഞ്ജിപ്പായിട്ടില്ല.
മാവ്, പ്ലാവ്, കവുങ്ങ്, തെങ്ങ്, പുളി എന്നു വേണ്ട മിക്ക അതിർവൃക്ഷങ്ങളും അയൽവാസികൾ തമ്മിൽ നിലനിൽക്കുന്ന മിണ്ടാട്ടങ്ങളേയും രഞ്ജിപ്പിനേയും കാലാകാലങ്ങളിൽ വിലക്കിപ്പോരാറുണ്ട്.

ആമിനാത്തയുടെ ഭാഗത്തുള്ള പടിഞ്ഞാറെ അതിരിൽ, വളർന്നു വലുതായ  പ്രായമുള്ള പുളിമരം ആദ്യകാലങ്ങളിൽ സെയ്തലവിയുടേതു മാത്രമായിരുന്നു.അതു പിന്നെ വളർന്നു അതിരുകൾക്കിരുപുറത്തേക്കും വലിയ തണ്ടും തടിയുമായപ്പോൾ തൊട്ട് ഇരുകൂട്ടർക്കു വേണ്ടിയും  പൂക്കാനും കായ്ക്കാനും തുടങ്ങി!  അരിപ്പുളിപ്രായവും കഴിഞ്ഞ് തൊണ്ടു തല്ലി ഇന്നവ കലപില കോലാഹലങ്ങളോടെ തറയിൽ  വീണടിയുന്നത്  ആർക്കും ഇപ്പോഴും കേൾക്കാം! 
സ്വന്തം അതിരിൽ നിന്നും പുളികൾ പെറുക്കിയെടുക്കുന്ന ചില സമയങ്ങളിൽ ജമീലയും ആമിനാത്തയും മുഖാമുഖം വരാറുണ്ട്. അപ്പോഴൊക്കെ അവരുടെ മുഖം കടന്നൽ കുത്തേറ്റെന്ന പോലെ വീർത്തു വരും.

ശർക്കരയും ഇഞ്ചിയും ചേർത്ത് പുളി കുറുക്കി പുളിയിഞ്ചിയുണ്ടാക്കി വെക്കാറുണ്ട്. സെയ്തലവിക്കത് വലിയ ഇഷ്ടമാണ് താനും! പുളിശേഖരം കൂടിക്കൂടി വരുമ്പോളവ തൊണ്ടു തല്ലി കുരു കളഞ്ഞ് ഉപ്പു ചേർത്തിടിച്ച് വരളികളുണ്ടാക്കി സെയ്തലവി ഉണക്കി സൂക്ഷിച്ചു വെക്കും. വറുതി നാളുകളിൽ വിൽക്കും .കഴിഞ്ഞവർഷം ഇങ്ങനെ രണ്ടായിരം രൂപക്കുവരെ  വിറ്റുവരവുണ്ടാക്കിയിരുന്നു സെയ്തലവി.

ബാലേട്ടൻ്റെതായ കിഴക്കേ അതിരിലെ പ്രശ്നക്കാരൻ വളർന്നു പടർന്നു നിൽക്കുന്ന മുരിങ്ങ മരമാണ്. സെയ്തലവിയുടെ അതിരുവിട്ട് ശാഖകൾ പുറത്തേക്കു നീട്ടി, നിറയെ നീണ്ടു നിവർന്നു തൂങ്ങുന്ന മുരിങ്ങക്കായ്കളെ പേറി നിൽക്കുന്ന ആ മുരിങ്ങ മരം കാണുന്നതു തന്നെ ബാലേട്ടനിഷ്ടമല്ല. 
അതിരിൽ കായ്ക്കുന്ന മരങ്ങൾ അതേതുമാകട്ടെ, പൊന്നു കായ്ക്കുന്നതാണെങ്കിൽ കൂടി പ്രശ്നം മാത്രമാണ് പൊതുവെ അയൽക്കാർക്കിടയിൽ.
എന്നാൽ പ്രശ്നങ്ങളില്ലാതെ ശാന്തവും
സ്വസ്ഥവുമായി കിടക്കുന്ന ഏക അതിരായി പച്ച ജോസിൻ്റെതായ തോട്ടമതിര് ഭ്രാന്തൻ കുന്നിലേക്കൊരു പ്രവേശന ദ്വാരവുമിട്ട് അങ്ങിനെ ആർക്കും ശല്ല്യമുണ്ടാക്കാതെ നീണ്ടു നിവർന്നു കിടക്കുന്നു.
ഈ നാലതിരും കൂട്ടിമുട്ടിച്ചാൽ കിട്ടുന്ന അഞ്ചു സെൻ്റോളം ഭൂമിയിലാണ്  സെയ്തലവിയുടെ ഓടു മേഞ്ഞ നാനൂറ്റി അമ്പതോളം സ്ക്വയർ ഫീറ്റു വരുന്ന വീടു നിൽക്കുന്നത്.

വീടിനു സ്വന്തമായി ഒരു കിണറില്ല.
എന്നാലോ പകുതി അങ്ങോട്ടും പകുതി ഇങ്ങോട്ടും എന്ന നിലയിൽ  പുളിമരത്തോടു ചേർന്ന്, ആമിനാത്ത ഉപയോഗിച്ചു വരുന്ന  ഒരു കിണർ ആ വസ്തുവിൽ ഉണ്ടുതാനും!
പകുതി പകുതി എന്ന നിലയിൽ ഇതുവരെ കിണർ അതിർത്തി തർക്കമുണ്ടായിട്ടില്ല. എന്നാൽ കിണർ ഉൾപ്പെടുന്ന മൊത്തം അതിർ ഉടമാവകാശത്തെച്ചൊല്ലി അവർക്കിടയിലിപ്പോളും ഒരു സാധുതയുള്ള തർക്ക വസ്തുവായിത്തന്നെ നില നിൽക്കുന്നു.

ഒരു വീടാകുമ്പോൾ നിത്യോപയോഗത്തിൽ പ്രാധാന്യമുള്ള വെള്ളം എല്ലായ്പോഴും അവശ്യവസ്തുവാണ്.
സ്വന്തമായി കിണറില്ലാത്ത ആ കുടുംബം
ഭ്രാന്തൻ കുന്നിനടിവാരത്ത് സ്വാശ്രയ കുടിവെള്ള പദ്ധതിയിൽ വകയിരുത്തി നിർമ്മിച്ച ഒരു ജലസംഭരണിയെ ആശ്രയിക്കുന്നു.
 
അതിൽ നിന്ന് പഞ്ചായത്ത് അനുവദിച്ചു കൊടുത്ത ഒരു പൈപ്പ് കണക്ഷനിൽ നിന്നുമാണ് സെയ്തലവിയുടെ കുടുംബം കുടിവെള്ള സംബന്ധമായ തങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിർവ്വഹിച്ചു പോരുന്നത്.
ടാപ്പിൽ ചേർത്തു ഘടിപ്പിച്ച ഒരു മീറ്ററിൽ ഇതിൻ്റേതായ ബിൽ തുകയുടെ അളവു രൂപപ്പെട്ടു വരും.

മനുഷ്യർ മിക്കവാറും എല്ലാവരും തന്നെ സ്വയം ആസ്തിയുള്ളവരായിരിക്കാൻ യത്നിക്കുന്നു.
അതിനായവർ എല്ലായ്പ്പോഴും തനിക്കു ചുറ്റുമായി നാലുപാടും അതിരുകൾ കെട്ടിയുയർത്തും.
ഈ ലോകം എവിടെയും എങ്ങിനെയും അതിരുകൾ നിറഞ്ഞതായിത്തീർന്നത് അങ്ങിനെയാണ്.
എൻ്റേത്, നിൻ്റെത് എന്നൊക്കെ അവകാശങ്ങളും വാഗ്വാദങ്ങളും ആരോപണങ്ങളും പരസ്പരം ഉന്നയിച്ച് ഓരോരുത്തരും തങ്ങളുടെ തായ അതിരിനകത്ത് സ്വയം രാജാക്കൻമാരായി അവരോധിക്കുന്നു.

പിറന്നു വീഴുന്ന ഓരോ കുഞ്ഞുപോലും ആദ്യം കേൾക്കുന്ന ശാസന അതിരുകളെ പറ്റിയാണ് . 
അതിരുകൾ ഭേദിക്കാൻ അവർക്കനുവാദമുണ്ടായിരുന്നില്ല.
ജാതിയുടേയും മതത്തിൻ്റേയും ഭൂമിയുടേതുമായി ചുറ്റിവരിഞ്ഞ ചങ്ങലകൾ പോലെ എങ്ങും അതിരുകൾ ഓരോ ബാല്യങ്ങളെയും ചുറ്റി അവരോടൊപ്പം വളരുന്നു.

എന്നാൽ യഥാർത്ഥത്തിൽ ഈ ലോകത്തിന് എവിടെയാണ് അതിരുകൾ?
മനുഷ്യനെന്ന ഹീന ജാതിയൊഴികെ ആരാണ് ഭൂമിയെ സ്വന്തമാക്കി ഒടുക്കം ആറടി മണ്ണിൽ ഒതുങ്ങിപ്പോവുന്നത്!

അതിരുകളില്ലാത്തവനാണ് സ്വതന്ത്രൻ.
അതിരില്ലാതെ, ചരടഴിഞ്ഞ ഒരു പട്ടം കണക്കെ പാറിപ്പറന്നാൽ ആർക്കും എവിടെയുമെത്താം.
അവർക്കെപ്പോഴും ചരിത്രത്താളുകളിൽ തന്നെ തന്നെ അടയാളപ്പെടുത്താനുമാകും.

ചിന്തകളേയും സ്വത്തു വകകളേയും പദവികളേയുമൊക്കെ തന്നെ അതിരുകളിട്ടു സൂക്ഷിക്കുന്നവർക്ക് എത്ര നാൾ വരെ അതൊക്കെ തൻ്റേതു മാത്രമാക്കി നിലനിർത്തിക്കൊണ്ടുപോകാനാകും?
എരിഞ്ഞു തീരുകയോ, പുഴുവരിച്ചില്ലാതാകുകയോ ചെയ്യുന്നവരാണല്ലൊ എല്ലാ ജീവരാശികളും.
തൻ്റേതെന്നു കരുതിയതൊക്കെ തൊട്ടടുത്ത നാൾ മറ്റൊരവകാശിക്കു കൈമാറിപ്പോകുന്നു.
ഒരാളുടെ സ്വന്തം അതിരുകൾ പിന്നെ മറ്റൊരാളുടെ അതിരുകളായി വകമാറിയിരിക്കുന്നു.
ഇങ്ങനെ അതിരുകളെച്ചൊല്ലി മനുഷ്യ സംസ്കാരം ദുഷിച്ചുണ്ടായ ഖേദം അനേകമനേകം ജമീലമാരെയും വാസുദേവൻമാരെയും അതിരിൻ്റെ അടിമകളാക്കി വെച്ചുകൊണ്ട് സ്വാതന്ത്ര്യത്തിനു ദാഹിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഈ ലോകത്തിനു അതിരുകളില്ലെന്ന സത്യം സ്ഥായിയായ അവരുടെ ഖേദം വെടിഞ്ഞ് ജമീലമാരെ സ്വതന്ത്രരാക്കട്ടെ..

2023, മേയ് 24, ബുധനാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ


അദ്ധ്യായം പത്ത്.

വല്ലാതെ ചുവന്നു തുടുത്ത് കുന്നിറങ്ങിപ്പോയ ഭ്രാന്തൻ്റെ സൂര്യൻ!
തന്നെ അനുഗമിച്ചെത്തിയ കരിമേഘത്തുണ്ടുകളെപ്പോലും തട്ടിച്ചുകപ്പിച്ച് താഴെ ചാവക്കാടൻ കടലിനോടു കലമ്പിക്കുന്നു.
സഫിയ സമയമറിഞ്ഞ് ആടുകളെ വിളിച്ചു കൂട്ടി.
പോകാം.
തിന്നു മതിയായ ആട്ടിൻപറ്റങ്ങളെ വീണ്ടും കൂട്ടിലടക്കണം.
താൻ വീട്ടിൽ വരുന്ന നാളുകൾ ഉപ്പ ആടുകളെ തൊടുകയേയില്ല.
നിൻ്റെ ആട്ടിൻപറ്റങ്ങളെ ഇനി നീ തന്നെ നയിച്ചോളൂ എന്ന മനോഭാവം ആണ് ഉപ്പക്ക്.

അവൾ ആടുകളെ വീട്ടിലേക്കു തെളിക്കാൻ തുടങ്ങിയപ്പോഴാണ് വീണ്ടും ആ കാഴ്ച തന്നെ കാണുന്നത്!

വട്ടായോ ഇവന് ?!
വെയിൽ മൂത്ത നേരത്തുണ്ട് അവൻ ഭ്രാന്തൻ കുന്നുകയറിപ്പോകുന്നു. 
ഉച്ചവെയിലാറിയ നേരത്ത് വീണ്ടും ആടിനെ മേയ്ക്കാനെത്തിയപ്പോഴും  കണ്ടു ഇവൻ പിന്നെയും കുന്നുകയറുന്നത് .
ഇപ്പോഴിതാ സമയം അന്തിമയങ്ങി ഇരുൾ പരക്കും നേരമെത്തിയിരിക്കുന്നു.
എന്നിട്ടും ഒരു കാരണവുമില്ലാതെ കുന്നിൻ മുകളിലേക്കു തന്നെ തിടുക്കത്തിൽ നടന്നു കയറുന്ന ഇവനു പിന്നെ വട്ടല്ലാതെന്താണ്!

പാവം ജമീലയുടെ ഒരവസ്ഥ. കഷ്ടം തന്നെ!
രാവിലെ താൻ നിർബന്ധിച്ചതുകൊണ്ടു മാത്രം ഉപ്പയെ കാണാൻ സാന്ത്വനത്തിലേക്കു പോയതാണ്. ഇനിയും മടങ്ങി വന്നിട്ടുണ്ടാവില്ല.അതിൻ്റെയാവും ഇവൻ കാണിക്കുന്ന ഈ ഭ്രാന്തൊക്കെ.
ഒരു മിനിറ്റ് ഭാര്യ കൂടെയില്ലെങ്കിൽ ചില വട്ടൻമാർ ഇങ്ങനെയൊക്കെ കാണിക്കും എന്നു കേട്ടിട്ടുണ്ട്.

വീട്ടിൽ പിടിപ്പതു പണിയുണ്ടാക്കി വെച്ചിട്ടുണ്ടാവും തൻ്റെ പിള്ളേർ.ഇവൻ്റെയൊക്കെ കാര്യങ്ങൾ അന്വേഷിക്കാൻ നിൽക്കുന്നതിലും ഭേദം പെട്ടെന്ന് വീട്ടിൽ പോയി സ്വന്തം കാര്യങ്ങൾ നോക്കുന്നതാണ്.

സഫിയ തൻ്റെ അരുമയായ ആട്ടിൻപറ്റങ്ങളെ തീറ്റുന്നതും മതിയാക്കി ധൃതിയിൽ താഴ് വാരമിറങ്ങി മറഞ്ഞു.

സൂര്യൻ കുന്നും മലയും കടലുമിറങ്ങി ഇനി പുലരുവോളം വരെയ്ക്കുയുള്ള യാത്രയും പറഞ്ഞ് കാണാമറയത്തെങ്ങോ നിൽപ്പുണ്ട്. പടിഞ്ഞാറൻ ചെരുവു നിറയെ കുങ്കുമ ശോഭ നെടുനീളെ പരത്തിയിട്ടതിൽ പകുതിയിലേറെ ഇതിനകം കരുവാളിക്കാൻ തുടങ്ങിയിരിക്കുന്നു.
എങ്കിലും കുന്നിൻ മുകളേറിയെത്തുന്ന തണുത്ത കാറ്റ്  തനുവും മനവും കുളിർപ്പിച്ച് വാസുദേവന് പിന്നെയും പിന്നെയും സ്വാസ്ഥ്യം നൽകിക്കൊണ്ടിരിക്കുന്നു!

വാസുദേവൻ കാഴ്ചകൾ കണ്ട് ചാരിയിരിക്കാറുള്ള പടിഞ്ഞാറൻ പാറക്കെട്ടിനെ ചുറ്റിയും ഇരുൾ വട്ടം വീശാൻ തുടങ്ങി. ദുഷ്ടൻ വെയിലിൽ നിന്നും കര പറ്റിക്കിതക്കുന്ന പാറക്കെട്ടേറെയും ചൂടാറ്റിച്ചൂടാറ്റി കാറ്റ് ഒരു തണുത്ത തലോടലായി ചേർന്നു കൂടെത്തന്നെയുണ്ട്.

അവിടെ ഏറാട്ടു മനയിലും ഇതേ കാറ്റും സ്വാസ്ഥ്യവും കടന്നു ചെന്നിട്ടുണ്ടാകുമോ?
അവിടത്തെ തപിക്കുന്ന അമ്മ ഹൃദയത്തിലും തൻ്റെ തണുത്ത കരതലങ്ങളാൽ തഴുകി കാറ്റ് ശാന്തി നിറയ്ക്കുന്നുണ്ടാകുമോ? 
വാട്ട്സാപ്പു തുറന്നെത്തി വന്ന അമ്മ വിളിയുടെ ശബ്ദങ്ങളിൽ ഏറെയും തേങ്ങലുകളായിരുന്നു നിറയെ.
അതിലൊന്ന് അച്ഛൻ തിരുമേനിക്കു സുഖമില്ലെന്നതത്രെ. വയറ്റിൽ റ്റ്യൂമർ പോലെ എന്തോ ഒന്ന് വളർന്നു വരുന്നുണ്ടു പോലും.
പെരുമല ക്ഷേത്രത്തിലെ പൂജ മതിയാക്കി വീട്ടിലിരുന്നാൽ മതിയെന്നായിട്ടുണ്ട് അച്ഛന്. അത്താഴപഷ്ണി കിടക്കാതിരിക്കാനുള്ളത് എങ്ങിനെ കിട്ടും.രാവിലെയും വൈകീട്ടും മല കയറിയിറങ്ങി വാങ്ങുന്ന ശാന്തിപ്പണം ഇനിയുണ്ടായിക്കൊള്ളണമെന്നില്ല. 
പഴയ പ്രതാപ സ്മരണകളേതുമില്ലാതെയിരിക്കുന്ന ഇല്ലത്തിന് ബാലാരിഷ്ടതയുടെ സമയം പോലെയുണ്ടിപ്പോൾ.
നിത്യവൃത്തിക്കുള്ള വഴിതേടി കുടുംബാഗങ്ങളിലേറെയും നാടുവിട്ടു പരദേശങ്ങളിൽ രാപാർക്കുകയും അവിടത്തെ ജോലിക്കാരാകുകയും ചെയ്തതോടെ ഇല്ലത്തിൽ വാസക്കാരായി തങ്ങൾ മാത്രമാണുള്ളത്. ഉള്ളതിപ്പോഴും ആളോഹരി വെച്ചിട്ടില്ല .അതെല്ലാം തർക്കങ്ങളിൽ കുടുങ്ങിക്കിടപ്പാണ്.
ഒരു പാട് അവകാശികളുടെ ഒപ്പുകൾ കാത്തിരിക്കുന്ന ഭാഗാധാരത്തിന് ഇനിയും ഒഴിവു മുറിയായില്ല.
എന്നിട്ട് താനോ, അച്ഛൻ്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി ഇവിടെ ഈ ഭ്രാന്തൻ കല്ലിൽ അമർന്നിരിക്കുന്നു. 
ആരെയും അന്വേഷിക്കാനില്ലാതെ..

സുഖമില്ലെന്നറിയിച്ചു. എന്നാലും അച്ഛനെ വന്നു കാണരുതെന്ന് പ്രത്യേകം വോയ്സിട്ടിരിക്കുന്നു അമ്മ.!
ബാബു നമ്പൂതിരിയുടെ മകൻ വാസുദേവൻ നമ്പൂതിരിക്ക് ഇന്നുകൾ ഇപ്പോൾ അങ്ങിനെയൊക്കെയാണ്.
അച്ഛൻ്റെ മനസ്സല്ല അമ്മയുടേത്.
അതെപ്പോഴും മകനെച്ചൊല്ലി ഉരുകിത്തന്നെയിരിക്കുന്നു.
എപ്പോഴും ആണഹന്തയുടെ അധികാരമുള്ളവരാണ് അച്ഛൻമാർ!
അവർ പഠിച്ച വേദഗ്രന്ഥങ്ങളൊക്കെ ശൂദ്രൻ്റെ ചെവിയിലൊഴിക്കാനുള്ള ഈയം കണക്കെ തിളച്ചുമറിയുന്ന തത്ത്വശേഖരങ്ങൾ കുമിഞ്ഞതാണ്.
സ്മാർത്തവിചാരക്കണക്കുകൾ പകുത്തു വിവരിക്കാൻ കാണിക്കുന്ന ശുഷ്കാന്തിയിലൊന്നു പോലും ജന്മം പകുത്ത മക്കളോടില്ല.
എല്ലാ അച്ഛൻമാരും കണക്കാണ്. അധികാരവും ശക്തിയുമുള്ളിടത്തൊക്കെ അവർ പൂജിക്കാനിച്ഛിക്കുന്നു.
മക്കളും ആത്തേമ്മമാരും    ആശ്രിതരായിത്തന്നെയിരിക്കെ അവിടെ സാമമുണ്ടാകില്ല. ഭേദവും ദണ്ഡവും മാത്രമായിരിക്കും പ്രതിഫലം!

സനാതനമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന മതത്തിൻ്റെ അമരത്തിരിക്കുന്നവരാണ്.
തനിക്കു ചുറ്റുമുള്ളവരുടെ വേദനയോ വിഷമങ്ങളോ ആരാഞ്ഞറിയാനോ മുറിവിൽ മരുന്നാകാനോ ശ്രമിച്ചില്ല.
എന്നാലോ അയിത്തം കാട്ടിയകറ്റലും പുച്ഛത്തിൻ്റേതായ ഒരാട്ടലും കൈയ്യിൽ കരുതാൻ മടിച്ചിട്ടുമില്ല.

ജമീല തെറ്റുകാരിയാണോ?
അവളിലിവർ എന്തപരാധമാണ് കാണുന്നത്?
മതങ്ങൾക്കൊണ്ട് മനുഷ്യരെ അളക്കുന്നവർ ദൈവത്തെ സ്വന്തമാക്കിവെക്കാൻ ഓരോ ന്യായ പ്രമാണങ്ങൾ സൃഷ്ടിച്ചുവെച്ചിരിക്കുന്നു.
എന്നിട്ട് അവർ തന്നെ ചേരിതിരിഞ്ഞ്  തമ്മിൽ തമ്മിൽ മുക്കിക്കൊല്ലാൻ മത്സരിക്കുന്നു!
എല്ലാം ദൈവത്തിനു വേണ്ടി എന്നൊരു ഭാവത്തോടെ!

അത്തരക്കാരുടെ മുമ്പിൽ വന്നു പെട്ട രണ്ടിരകളാണ് താനും ജമീലയും!
പാവം.
ഉപ്പയെ കാണാൻ പോകുന്നതിനു മുമ്പ് തന്നോട് ചോദിച്ചതാണ് എന്താണ് റൂഹ് എന്ന്!
സ്രഷ്ടാവിൻ്റെ കാര്യത്തിൽ പെട്ട ഒന്നാണ് റൂഹ് എന്നു മാത്രം അവൾക്കറിയാം.

ഞാനവളോട് മറുപടിയൊന്നും പറഞ്ഞില്ല.
എനിക്കും അറിയുമായിരുന്നില്ല റൂഹ് എന്നാൽ എന്താണെന്ന് .
റൂഹില്ലാതെ ജനിച്ച സ്ത്രീകൾ
അവർക്കില്ലാതെ പോയ റൂഹ് എന്താണെന്ന് അന്വേഷിക്കുന്നു.
അതില്ലെങ്കിൽ തങ്ങൾക്കെന്തു സംഭവിക്കുമെന്നുള്ള
അവർക്കുള്ള ആശങ്ക പങ്കു വെയ്ക്കുന്നു.  

സംശയങ്ങൾ എല്ലായ്പ്പോഴും എല്ലാ പേർക്കുമുണ്ട്. പക്ഷെ അവരൊന്നും ഇക്കാര്യങ്ങൾ മറ്റാരോടും ചോദിക്കുന്നില്ലെന്നേയുള്ളൂ.
മുമ്പിതുപോലെ പ്രതിഭയിൽ വെച്ച് കൂടെ പഠിക്കുന്ന തോമാസും ചോദിച്ചതാണ് .
അവനറിയേണ്ടത് പരിശുദ്ധാത്മാവിനെ പറ്റിയായിരുന്നു.
സ്വർഗ്ഗവാസികളായവർ വന്ന് വിശുദ്ധർക്കു മേൽ ഊതിക്കൊടുക്കാറുള്ള അത്ഭുത ശക്തികളുള്ള  ആ ഒന്നിനെ പറ്റി.
പക്ഷെ പരിശുദ്ധാത്മാവ് എന്താണെന്ന് സത്യത്തിൽ എനിക്കും അറിയില്ലായിരുന്നു.
പിതാവിനും പുത്രനും ഇടയ്ക്കു നിൽക്കുന്ന പിതാവിൻ്റെ കാര്യത്തിൽ പെട്ട ഒരു സംഗതിയാണ് പരിശുദ്ധാത്മാവ് എന്നൊരു ധാരണ തോമാസിനുണ്ടായിരുന്നു.

പുരുഷനും സ്രഷ്ടാവിനും ഇടക്കുള്ള റൂഹും പുത്രനും പിതാവിനും ഇടക്കുള്ള പരിശുദ്ധാത്മാവും തത്വത്തിൽ ഒരേ സംഗതി തന്നെയായിരുന്നു.
രണ്ടു മതത്തിൻ്റെ കാഴ്ചപ്പാടിൽ വരുന്നു എന്നുള്ള വ്യത്യാസം മാത്രമേ അവ തമ്മിലുള്ളൂ.

രണ്ടിനെ പറ്റിയും എനിക്കുള്ള അറിവില്ലായ്മയാൽ ഞാൻ തോമാസിനോടോ ജമീലയോടൊ അതിനെ പറ്റി അപ്പോൾ ഒന്നും മിണ്ടിയില്ല.

എന്നാൽ റൂഹെന്നും പരിശുദ്ധാത്മാവ് എന്നുമുള്ള സംബോധനകൾ മാറ്റി നിർത്തി ചിന്തിച്ചാൽ ആത്മാവ് എന്ന ഒന്നിനെ പറ്റി വേറൊരു അർത്ഥത്തിൽ എനിക്കറിയാമായിരുന്നു.
അതെൻ്റെ മതവിഭാഗത്തിലുള്ളവർ എന്നെ പഠിപ്പിച്ചിട്ടുണ്ടായിരുന്നതിൻ പ്രകാരം ആയിരുന്നു.
അവിടെ ഈ ആത്മാവ് എന്നതിന് ബ്രഹ്മം എന്നായിരുന്നു അർത്ഥം!
ദൈവമെന്നാണ് അതിൻ്റെ യഥാർത്ഥ ധ്വനി !

അങ്ങിനെ ചിന്തിച്ചാൽ റൂഹും സൃഷ്ടിയും തമ്മിൽ ദൈവവും സൃഷ്ടിയും എന്ന അർത്ഥത്തിലും അതിനെ തുടർന്നു വരുന്ന അനർത്ഥത്തിലും കലാശിക്കും!

ഇനി പരിശുദ്ധാത്മാവും പുത്രനും തമ്മിലെന്ന് ചിന്തിച്ചാൽ ദൈവവും പുത്രനും എന്ന് ധ്വനിക്കും. അവിടേയും ഈ വിഷയത്തിൽ കലാപമുണ്ടാകും.

ഇത് ആരുടെ തെറ്റാണ്?

ഒരേ കാര്യം തന്നെ ഓരോ വിഭാഗക്കാരും ഓരോ തരത്തിലാണ് പഠിപ്പിക്കുന്നത് .
ഇതിൽ ആരുടേതാണ് ശരി,
ആരുടേതാണ് തെറ്റ് എന്നൊക്കെ ചിന്തിച്ചാൽ
എല്ലാം തെറ്റാണ് എന്നു പറഞ്ഞ് സമാധാനിക്കാം. സമൂഹത്തിൻ്റെ നന്മക്ക് അതു തന്നെയാണ് നല്ലത്.

ജമീലയോടു തർക്കിക്കാൻ നിന്നാൽ അവളെപ്പോഴും ഊർജ്ജത്തിൻ്റെ കാര്യം എടുത്തിടും.
കാര്യങ്ങൾ പ്രോട്ടോണിലും ന്യൂട്രോണിലും ഇലക്ട്രോണുകളിലുമൊക്കെ തുടങ്ങി പോയിപ്പോയി ഡെന്ട്രോണുകളിലും പ്രൂണിങ്ങിലുമൊക്കെ എത്തി ഒടുക്കം ഒബ്ളാങ്കട്ടയിൽ അവസാനിക്കും.
ശാസ്ത്രവും യുക്തിയും ജയിക്കട്ടെ.
അതു നൽകുന്ന സമാധാനം അവൾക്കെപ്പോഴുമുണ്ടാകട്ടെ.

ജമീല പറയുംപോലെ ഒരേയൊരു ഊർജ്ജം, അതിൻ്റെ മാത്രം അനേകമനേകം വ്യത്യസ്ഥ ഭാവങ്ങൾ . അതു മാത്രമാണോ ഈ പ്രപഞ്ചം? ചിലപ്പോൾ തോന്നും ജമീല പറയുന്നതാണ് ശരിയെന്ന്.
ചിലപ്പോൾ തോന്നും സർവ്വ ചരാചരങ്ങൾക്കും ഉള്ളിലിരുന്ന് പ്രപഞ്ചസൃഷ്ടി നടത്തുന്ന ബ്രഹ്മമാണ് ശരിയെന്ന്.

ബ്രഹ്മത്തേയും ഊർജ്ജത്തേയും തമ്മിൽ പര സ്പരം യോജിപ്പിച്ച് ചിന്തിക്കാനാവില്ല.
ഊർജ്ജത്തിൻ്റെ സ്ഥിതി മാറി വരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പരിണാമ വിധേയമായി മാറി മാറിക്കൊണ്ടിരിക്കുന്നതാണ്.
എന്നാൽ ബ്രഹ്മത്തിൻ്റേത് അങ്ങിനെയല്ല. 

വാസുദേവൻ ഇങ്ങനെയൊക്കെ ചിന്തിച്ച് ബ്രഹ്മത്തിൽ വിശ്വസിച്ചു .
ബ്രഹ്മം എന്ന പേരിനേയും അതിൽ അഭിമാനിക്കുന്ന ബ്രാഹ്മണൻ എന്ന തൻ്റെ ജാതിയേയും  നിരാകരിക്കാൻ അയാൾക്കായില്ല.

അയാൾ ബ്രഹ്മമെന്ന പേരിൽ സ്രഷ്ടാവിനെ രൂപമില്ലാതെയും മതമില്ലാതെയും സങ്കൽപ്പിക്കാൻ മനസ്സിനെ പഠിപ്പിക്കാൻ തുടങ്ങി.

ജമീലയാൽ അറുക്കപ്പെട്ട പൂണുനൂൽ  അയാളുടെ മനസ്സിലപ്പോഴും ചുറ്റി നിന്നിരുന്നു. 

അയാൾ തൻ്റെ സ്രഷ്ടാവിനെ പറ്റി ഏകദേശം ഇപ്രകാരം അനുമാനിച്ചു .

സ്രഷ്ടാവ് അയാൾക്ക് ബ്രഹ്മമായി എല്ലായിടത്തും നിറഞ്ഞു നിന്നു. 
എല്ലാതരം സൃഷ്ടികളുടേയും ഉള്ളിലും പുറത്തുമുള്ളതും അവരുടെയൊക്കെ ജീവനായി നിലകൊള്ളുന്നതും അവർ തന്നെയാകുന്നതും ആ ബ്രഹ്മമാണ് എന്നയാൾ വിശ്വസിച്ചു.

ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളും സ്രഷ്ടാവിനറിയാം എന്നയാൾ അഭിമാനിച്ചു.
ലോകത്തിൻ്റെ ആരംഭത്തെക്കുറിച്ചും അവസാനത്തെ കുറിച്ചും വ്യക്തമായ അറിവുള്ളയാളാണ്  സ്രഷ്ടാവ് എന്നും കരുതി.
ഇങ്ങനെയൊക്കെ സ്രഷ്ടാവിന് അറിവിൽ നിന്നാണ് ഈ പ്രപഞ്ചമിങ്ങനെ രൂപപ്പെട്ടു വരുന്നത് എന്നയാൾ തൻ്റെ ഗ്രന്ഥങ്ങൾ നിരത്തി സ്ഥാപിക്കാൻ ശ്രമിച്ചു.

അയാളുടെ സ്രഷ്ടാവ് യഥാർത്ഥത്തിൽ പുരുഷനോ സ്ത്രീയോ അല്ലായിരുന്നു!
എന്നാൽ പുരുഷനിലും സ്ത്രീയിലും ആത്മാവായി, അവരുടെ ജീവനായി എപ്പോഴും ഉണ്ടുതാനും.
അവരുടെ ഊണിലും ഉറക്കത്തിലും അത് നാശമില്ലാതെ നിലനിൽക്കുന്നുണ്ട്.
സ്വപ്നത്തിലും തുരീയത്തിലും അങ്ങിനെത്തന്നെയുണ്ട്.
ജാഗ്രത്തിലും നിർവ്വാണത്തിലുമുണ്ട്.
മനസ്സിലും ബുദ്ധിയിലും ഇന്ദ്രിയങ്ങളിലും ഇന്ദ്രിയ വിഷയങ്ങളിലുമുണ്ട്.
പഞ്ചഭൂതാത്മകമായ ശരീരത്തിലുമുണ്ട്.
ദ്രവ്യമായും ഊർജ്ജമായും അത് ഒരു പോലെയുണ്ട്.
സൂഫിയിലും സെന്നിലും സന്യാസിയിലും ബുദ്ധനിലും അഘോരിയിലും നിരീശ്വരനിലും എല്ലാവരിലും അത് ഒരുപോലെയുണ്ട്.
അതു തന്നെയാണ് പരൽ പേരുകളാൽ റൂഹും പരിശുദ്ധാത്മാവും പരബ്രഹ്മവുമൊക്കെയായത്.

ആ ബ്രാഹ്മണന് അങ്ങിനൊക്കെത്തന്നെയെ ചിന്തിക്കാനാകുമായിരുന്നുള്ളൂ.
എങ്കിലും എല്ലാ ബ്രാഹ്മണരിൽ നിന്നും വാസുദേവനിലെ ബ്രാഹ്മണൻ കുറെക്കൂടി മുന്നോട്ടു പോയി.
പല വിട്ടുവീഴ്ചകൾക്കും തയ്യാറായി.

അയാൾ തൻ്റെ ദൈവത്തെ ജറുസലേമിൽ നിന്നും മെക്കയിൽ നിന്നും കൈലാസത്തിൽ നിന്നും വിടുവിച്ചു സ്വതന്ത്രമാക്കി. 
അതിനു പേരില്ലാതെയാക്കി.

തൻ്റെ അച്ഛനും അമ്മയും ഭാര്യയും അടങ്ങുന്ന തനിക്കു ചുറ്റുമുള്ള സമൂഹം ദൈവത്തെക്കുറിച്ചുള്ള അറിവില്ലായ്മയാൽ ആണ് പരസ്പരം കലഹിക്കുന്നതെന്ന് സ്വയം സമാധാനിപ്പിച്ചു.
പിന്നെ അയാൾ ഹിന്ദുവും മുസ്ലീമും കൃസ്ത്യനും അല്ലാതാകാൻ സ്വയം യത്നിച്ചു.
അയ്യാൾക്കു ചുറ്റുമുള്ള എല്ലാ തരം ദേവാലയങ്ങളേയും മറക്കാൻ ശ്രമിച്ചു.
ആചാരാനുഷ്ഠാനങ്ങളേയും തള്ളിക്കളയാൻ തയ്യാറായി.
ദൈവം ആത്മാവാണെന്നും അതിനു പേരോ രൂപമോ മതമോ ആചാരാനുഷ്ഠാനങ്ങളോ സ്വന്തമായി ഇല്ലെന്നും  എല്ലാവരിൽ നിന്നും മാറിച്ചിന്തിച്ച് അയ്യാളിലെ വർഗ്ഗീയ വാദി തണുത്ത് ശാന്തനായി സത്വഗുണത്തിൽ അമർന്നു!

അപ്പോൾ മുതൽ അയാളും അയാളുടെ സങ്കൽപ്പ  ദൈവത്തെപ്പോലെ മതരഹിതനും സർവ്വ സ്വതന്ത്രനുമായി. 
 
ഇങ്ങിനെയൊക്കെ ഭ്രാന്തൻ കുന്നിലിരുന്നു ഭ്രാന്തൻ്റെ ചിന്തകളെ അനുകരിച്ചു ചിന്തിച്ച് ഓരോരോ വിശ്വാസ രീതികൾ പരിഷ്കരിച്ചു പരീക്ഷിച്ച് ഒടുവിൽ വാസുദേവനു ചുറ്റും ഇരുട്ട് വളരെ വ്യാപ്തിയോടെ കനത്തുപെരുത്തു .
താഴെത്തട്ടിലെ ശബ്ദങ്ങളെല്ലാമടങ്ങി ഘനീഭവിച്ചിരുന്നു!
പക്ഷികൾ ചേക്കേറിയ ചില്ലകളിൽ തട്ടി കാറ്റു പോലും ശ്വാസമൊതുക്കി. ഇരുട്ടായിത്തീർന്നതിനാലാകാം മൂകത വളരെ വേഗം കുന്നിനെ കെട്ടിപ്പിടിച്ചത്. 

പക്ഷെ പിന്നെയും ശബ്ദത്തിൻ്റെ ഉണരുന്ന പ്രതീക്ഷയായി ഒരാട്  കരയുന്നു..

പ്രതീക്ഷകൾ നശിച്ചിടത്ത് വീണ്ടും അതിനെ കൈയ്യെത്തിപ്പിടിക്കാൻ കണ്ണീരു കാണിക്കുന്നവർക്ക് കഴിഞ്ഞിട്ടുണ്ട്! താഴെ ശബ്ദമുണ്ടായിടത്തെ വീട്ടിൽ ആടിനെപ്പോലെത്തന്നെ പ്രതീക്ഷ വളർത്താനായി വേറെ ഒരാളും അതുപോലെ കരയുന്നുണ്ടായിരുന്നു. അതു പക്ഷെ ശ്വാസമടക്കി ഒരു ഏങ്ങൽ മാത്രമായിട്ടായിരുന്നെന്നു മാത്രം.

ജമീലക്കറിയാമായിരുന്നു ഈ കനത്ത ഇരുട്ടത്ത് കടുത്ത ഏകാന്തതയിൽ എവിടെയോ അയാൾ മറഞ്ഞിരുപ്പുണ്ട്.
അതുചിലപ്പോൾ കുന്നിൻ മുകളിൽ തന്നെയാകാം. 

കുന്നുകയറിപ്പോകാനും അന്വേഷിച്ചു കണ്ടെത്താനും പറ്റാത്ത സമയവും അവസ്ഥയുമാണു തൻ്റെ. ഒക്കെക്കൂടി ഒരു ശൂന്യതയുടെ തലക്കൽ തൻ്റെ ജീവിതത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു. 

വിശപ്പു വല്ലാതെ തോന്നിച്ചാൽ മാത്രം ഭക്ഷണമെടുത്തു കഴിക്കും. അതാണ് തനിക്കിത്ര ക്ഷീണം. എന്തിന് വെറുതെ ആഹാരത്തിനോട് വിരോധം കാണിക്കുന്നു?
വാസുദേവൻ കാരണമാണോ?, ഉപ്പ സെയ്തലവി കാരണമാണോ?, കെറുവോടെ നോക്കാൻ പഠിച്ചുശീലിച്ച ചുറ്റുമുള്ള സമൂഹം കാരണമാണോ?

ജമീല സവാളയെടുത്തരിഞ്ഞു .കൂടെ ഉരുളക്കിഴങ്ങു ചെത്തിയിട്ടു ഉപ്പിട്ടു സ്റ്റൗവിൽ കയറ്റിവെച്ചു. കൂടെയുള്ള വെള്ളം തിളച്ചു വെന്തുവന്നാൽ താനതു കറിയാക്കും.
പോയിടത്തു നിന്ന്‌ വരാനിത്ര വൈകിയത് ഉപ്പയുടെ കൂടെ കുറെ നേരം  ഇരുന്നപ്പോൾ മനസ്സിനു വളരെ സ്വാസ്ഥ്യമനുഭവപ്പെട്ടതുകൊണ്ടാണ്. കുറെ സന്തോഷവും കൊണ്ടാണ് വന്നതെങ്കിലും എല്ലാം വഴിവക്കിൽത്തന്നെ വീണുപോയി. ഒരു പക്ഷെ വൈകി വന്നതിൻ്റെ കെറിവേറെ കൂടിയതുകൊണ്ടാവും വാസുദേവൻ എവിടെയോ പോയി മറഞ്ഞിരിക്കുന്നത്.

മുറ്റത്തിപ്പോൾ നിലാവു വന്നു കയറിയിട്ടുണ്ട്. വരാനുള്ള വഴി സ്വയം  പ്രകൃതിക്കു വെളിപ്പെട്ടുകിട്ടിക്കഴിഞ്ഞു .വരട്ടെ, മുറ്റം നിറയെ വന്നു കയറിയ നിലാ വെളിച്ചത്തോടൊപ്പം ഒളിച്ചിരിക്കുന്ന ആൾ കൂടി വെളിച്ചത്തു വരട്ടെ .
അവൾ മൂക്കു ചീറ്റി മുറ്റത്തേക്കൊഴിച്ചു.

മേശപ്പുറത്ത് ചാർജു നിറഞ്ഞ നിലയിൽ വാസുദേവൻ്റെ മൊബൈൽ ഫോൺ ചാർജ റാൽ കണക്റ്റു ചെയ്തു വെച്ചിട്ടുണ്ട്. ജമീലയുടേതാണെങ്കിലോ വേണ്ടത്ര ഉപയോഗമില്ലാത്തതിനാൽ ഇനിയും ചാർജിറങ്ങാതെ തൊട്ടരുകിൽ വെറുതെ കിടക്കുന്നു. 

ജീവിതത്തിൽ ശൂന്യത കാണിക്കുന്ന നെറികേട്.
അതോടൊപ്പം ജീവിതമുണ്ടാക്കിത്തീർക്കുന്ന കടബാദ്ധ്യതകളെ കുറിച്ചോർക്കാനും അതവൾക്കു സമയമുണ്ടാക്കിക്കൊടുക്കുന്നു.

മീൻ വാങ്ങിയ വകയിലേക്ക് 150 രൂപയുടെ കടം സുലൈമാനിക്കക്ക് വകയിരുത്തപ്പെട്ടു.
പലവ്യഞ്ജനങ്ങൾ വാങ്ങിയ വകയിൽ സഫ സൂപ്പർ മാർക്കറ്റിനുമുണ്ട് 300 രൂപയുടെ കടപ്പാട് .
എല്ലാമോർത്ത് അവൾ ഫോണെടുത്തു.
'നൂർജാ, 1000 രൂപ ഗൂഗിൾ പേ ചെയ്യാമോ? രണ്ടു ദിവസത്തിനകം തിരിച്ചു തരാം' എന്നൊരു വോയ്സ് മെസേജ് അതിൽ ചെയ്തു .

കൂട്ടത്തിൽ മുതിർന്ന കൊറ്റനാടാണ് ചിന്നൻ.
വലുപ്പത്തിൻ്റേതായ കുറുമ്പുകളെല്ലാം അവനുണ്ട് താനും!
സഫിയാത്തയുടെ ഉപ്പ തന്നത്.
ഒരാഴ്ച മുമ്പാണ് അറവുകാരൻ അഹമ്മദിക്കാ ഉപ്പാൻ്റെ അടുത്തുവന്ന് അവനു വിലപേശി പോയത്.
കുറച്ചു കൂടി വില കിട്ടും എന്ന പ്രതീക്ഷയിൽ അന്നുപ്പ സമ്മതിച്ചില്ല.
ഇപ്പോഴിതാ പണത്തിനു ദാരിദ്യം വന്നിരിക്കുന്നു.

ഇപ്പോഴാ കച്ചവടം വീണ്ടും നടത്തിയാലെന്താണ്?

ഇന്നു പോയപ്പോൾ ഉപ്പയോടു ചോദിച്ചു സമ്മതം വാങ്ങാമായിരുന്നു.
ഉപ്പയെ കൂട്ടിക്കൊണ്ടുവരാൻ പോയതാണല്ലൊ താൻ.
ഒന്നും നടന്നില്ല.
കാര്യങ്ങൾ മാറി വരുമായിരിക്കും.
ഉപ്പക്ക് പുതിയ ജീവിത സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനും വീണ്ടും വീട്ടിൽത്തന്നെ തിരിച്ചെത്താനും കഴിയുമായിരിക്കും. അതിനുള്ള നല്ല സമയം വരുംവരെ കാത്തിരിക്കാം.

പുറത്തു കാൽപ്പെരു മാറ്റം കേൾക്കുന്നുണ്ട്.
വാതിൽ തുറന്ന് ആൾ അകത്തു വരുന്നു.
ജമീല വാസുദേവൻ്റെ മുഖത്തേക്കു നോക്കി.
പ്രത്യേകിച്ചെന്തെങ്കിലും ഭാവവ്യത്യാസമുള്ളതായി തോന്നിയില്ല.

" ഞാൻ വരാൻ വൈകി. ചോറുകഴിക്കാം."
"ഉം ... " വാസുദേവൻ മൂളുക മാത്രം ചെയ്തു.
അവൾ ഊണിനുള്ള സജ്ജീകരണങ്ങൾ നിരത്തി നോക്കിയപ്പോൾ ദാരിദ്ര്യത്തിൻ്റേതായ ഒരു വലിയ പിശുക്ക് തൻ്റെ കൂടെത്തന്നെ മുൻകൈയിട്ടു നിൽക്കുന്നതു കണ്ടു!

2023, മേയ് 20, ശനിയാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം ഒൻപത് .

മനുഷ്യരാശിയോളം പഴക്കമുള്ള അദ്ധ്യായങ്ങളാണ് സ്നേഹത്തിൻ്റേയും പ്രണയത്തിൻ്റേയും .
നശിച്ചും ചിതലരിച്ചും മനസ്സു നുറുങ്ങിക്കിടക്കുന്നവരെപ്പോലും ഉണർത്തി നടത്താറുണ്ട് പ്രണയം!
സെയ്തലവിയുടെ സമയത്തും അസമയത്തുമുള്ള ഉറക്കങ്ങൾക്കിടയിലും എവിടെ നിന്നൊക്കെയോ പാഞ്ഞു വന്ന് തൻ്റെ സ്നേഹമയിയോടുള്ള പ്രണയവും ഇതുപോലെ അയാളെ വാരിയെടുത്തോടുന്നു !

ചുവരിൽ തൂക്കിയിട്ട കാലപ്പഴക്കത്തിൻ്റെ ഘടികാര സൂചികൾ രണ്ടും സമയം 12 കാണിച്ചിരിക്കുന്നു.
സമയക്കണക്കുകളുടെ ഏറ്റക്കുറച്ചിലുകൾക്ക് ചെവി കൊടുക്കാതെ എപ്പോഴോ ഉറങ്ങുകയും എപ്പോഴോ ഉണരുകയും ചെയ്യുന്ന സെയ്തലവിയുടെ പുതിയ ശീലത്തിന് കൂട്ടുചേർന്ന് , ഇപ്പോഴത്തെ സ്വപ്ന തീരത്ത് സ്വന്തം കാതുകൾ പലപ്പോഴും ഉമ്മുവിൻ്റെ ശബ്ദവും മുഴക്കുന്നു..
അവളുടെ രൂപവും തെളിയിച്ചും മായ്ച്ചുമിരിക്കുന്നു!
സൂചികളുടെ സമയത്തിടുക്കങ്ങൾക്ക് ഇവിടെ സെയ്തലവിയെപ്പോലെ  മറ്റുള്ളവരും ചെവികൊടുക്കാറില്ലെന്നു വരുമോ !?

അയാൾക്കിന്ന് എല്ലാമെല്ലാം സ്വപ്നങ്ങളാണ്.
സ്വപ്നങ്ങളുടെ മടിത്തട്ടിൽ  കിടന്നുകിടന്ന് എഴുന്നേൽക്കാൻ മടിയായവനെപ്പോലുണ്ട് അയാളിപ്പോൾ.
മരിച്ചവരും മരണമില്ലാത്തവരും ഒരുപോലെ ഒന്നിച്ചു താമസിക്കുന്ന ഒരിടം മനസ്സു മാത്രമാണല്ലൊ.
വളരെ മുൻപ് കാലഗമനം ചെയ്ത ഉപ്പയും ഉപ്പൂപ്പയും തൊട്ട് ഈയടുത്ത കാലത്തു മാത്രം വേർപിരിഞ്ഞ അടുത്ത ബന്ധുക്കളും കൂട്ടുകാരും വരെ വരും.
സമയത്തിടുക്കം കാണിക്കാതെ അവർ അയാളോട് സംസാരിക്കുകയും കുശലാന്വേഷണങ്ങൾ നടത്തി പോവുകയും ചെയ്യും. 

ആരോ പേർ ചൊല്ലി വിളിക്കുന്നു.
ആ പേർ വിളി സെയ്തലവിയെ തൻ്റെ സ്വപ്നങ്ങളെ വിട്ടുണർത്തി. കട്ടിലിൽ തിരിഞ്ഞു കിടന്നയാൾ പരിസരം വീക്ഷിച്ചു. 
താനടക്കം അഞ്ചു പേർ കിടക്കുന്ന ഇടമാണ് സാന്ത്വനത്തിലെ ഈ ഹാൾ .
കിടപ്പുകാർ എല്ലാവരും സ്വന്തം കട്ടിലുകളിൽ തന്നെയുണ്ട്. 
അതിൽ രണ്ടു പേർ കിടപ്പു രോഗികൾ കൂടിയാണ്.

പിന്നെയുള്ളവർ അഞ്ചു പേരും  അഹോരാത്രം ഓടി നടക്കുന്നവരാണ്.
അടുക്കളയിൽ തൊട്ട് അങ്ങാടിത്തെരുവിൽ വരെ അവർ സമയത്തിടുക്കം കാട്ടി ഓടി കാര്യാന്വേഷണം നടത്തുന്നു.
പ്രത്യേകിച്ച് സലിം ഭായി. 
തെരുവോരങ്ങളിൽ, കടത്തിണ്ണയിൽ, ഒറ്റമുറിയുള്ള ഓല മേഞ്ഞ വീടുകളിൽ..
ആരോരുമില്ലാത്തവർക്ക് ആശ്രയമായിത്തീർന്ന് സ്വന്തം അനാഥത്വത്തെ ആഘോഷിച്ചു തീർക്കുന്നു.

പെട്ടെന്ന് സെയ്തലവിയുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു.
മകൾ വാതിൽ തുറന്നു വരികയാണ്.

" സെയ്താലിക്കാ മോളെത്തിയല്ലോ "
തൊട്ടടുത്ത കട്ടിലിലെ ശ്രീധരേട്ടനും അയാളുടെ കാഴ്ചകളെ ശരിവെച്ചു കൊടുത്തു.
മകൾ വന്ന് അയാളുടെ അരികു ചേർന്നു നിന്നു.
" ഉപ്പാ "
അവൾ സ്നേഹ പുരസ്സരം  അയാളെ തലോടി വിളിച്ചു.

"സ്നേഹം കാണണമെങ്കിലും കിട്ടണമെങ്കിലും മക്കൾ പെൺകുട്ടികളായി ജനിക്കണം. എൻ്റെ മക്കളും ഇതുപോലെ ഇടയ്ക്കിടെ എന്നെ കാണാൻ വരാറുണ്ട് "

സ്നേഹത്തിൻ്റെ നിറകുടങ്ങളാണ് പെൺമക്കൾ ഓരോരുത്തരുമെന്നുള്ള ഒരു പിതാവിൻ്റെ സാക്ഷ്യപ്പെടുത്തലായി ശ്രീധരേട്ടൻ്റെ ആ വാക്കുകൾ അവിടെ കിടന്നു ധ്വനിച്ചു!

ആരാണ് ശ്രീധരേട്ടൻ?
അയാൾ എങ്ങിനെ ഇവിടെ എത്തപ്പെട്ടു?
സെയ്തലവി ശ്രീധരേട്ടനെ പ്പറ്റി മനസ്സിലാക്കിയത് എന്തൊക്കെയാണ്?

മൂന്നു പെൺമക്കൾ സ്വത്തായുണ്ടായിരുന്നവൻ.
അയാൾ തൻ്റെ പെൺമക്കളെ ആയതു പോലെ പഠിപ്പിക്കുന്നു .
തനിക്കു കഴിയാവുന്ന വിധം സ്ത്രീധനമൊക്കെ കൊടുത്ത് അവരെ കെട്ടിച്ചു വിടുന്നു.
ശേഷമാണ് പലിശയും കൂട്ടു പലിശയുമൊക്കെയായി താൻ മക്കൾക്കു വേണ്ടി വാങ്ങിക്കൂട്ടിയ കടങ്ങൾ അയാൾക്ക് വലിയ ബാധ്യതയുണ്ടാക്കിത്തീർത്തത്.
സഹകരണ ബാങ്കിൽ നിന്നു പോലും പലിശക്കണക്കിട്ട് ജപ്തി നടപടികളുണ്ടായി.
മനുഷ്യരുടെ വിയർപ്പും കണ്ണീരുപ്പും മണക്കുന്ന ആധാരക്കെട്ടുകൾ നിയമ നടപടികൾ നടത്തി സ്വന്തമാക്കിയെടുക്കുന്ന ആ പതിവു കാഴ്ച്ചകൾ ശ്രീധരേട്ടൻ്റെ കാര്യത്തിലുമുണ്ടായി.
അന്തിയുറങ്ങിയിരുന്ന കൂര പോലും അയാൾക്കങ്ങിനെ നഷ്ടമായി.

മക്കളെ നന്നായി നോക്കിയതിൻ്റെ പ്രതിഫലമാണ് ഇപ്പോൾ ഇവിടെ വന്നു കിടന്ന് വാങ്ങിക്കൂട്ടുന്നത്. പാവം !

സെയ്തലവി ശ്രീധരേട്ടൻ്റെ സ്നേഹം  ഒന്നു മൂളി ശരിവെച്ചു.
അയ്യാളുടെ ഗതികേടുകളിൽ തൻ്റെ സ്നേഹം കൂടെ ചേർത്ത് മുറിവുണക്കാൻ  തിടുക്കപ്പെട്ടു.

"എന്നെയിപ്പോ അങ്ങോട്ടുമിങ്ങോട്ടും ഇട്ടോടിക്കലാണ് എൻ്റെ ഉപ്പാൻ്റെ പണി.ശ്രീധരേട്ടൻ്റെ ഗതി എൻ്റെ ഉപ്പാക്കും വരാതിരിക്കാൻ വേണ്ടി ഒന്നു സ്നേഹിച്ചു കെട്ടി . ഇതാ ഇപ്പോ ഞാൻ ചെയ്ത തെറ്റ് "
ജമീല ശ്രീധരേട്ടനെ നോക്കി.

"ഡീ ജമീലാ, അതൊക്കെ ശ്രീധരേട്ടൻ്റെ ജാതീലെ രീതികളാണ്. നമ്മുടെയല്ല.
ഓരോ ശ്രീധരേട്ടൻമാരും ഇതുപോലെ കഷ്ടപ്പെട്ട് മക്കളെ വളർത്തീണ്ടാക്കും . പിന്നെ തനിയെ പണിയെട്ത്ത് കെട്ട്യോളെ പോറ്റണ്ട ചുമതലയുള്ള  ഒരാണൊരുത്തന് തൻ്റെ ഉള്ളതൊക്കെ വിറ്റ് പെറുക്കി സ്ത്രീധനാന്നും പറഞ്ഞ് വാരിക്കോരി കൊടുത്ത് മക്കളെ കൈയ്യേൽപ്പിച്ച് പടിയിറക്കി വിടും. അങ്ങനത്തെ പതിവ് നമുക്ക് പടച്ചോൻ പറഞ്ഞിട്ടില്ല ജമീലാ . മക്കളെ നിക്കാഹ് കഴിച്ച് കൊണ്ടു പോകുമ്പോ കായി മഹറായി ഇങ്ങോട്ട് തന്ന് തന്നെ വേണം ഞമ്മടെ കുട്ട്യോളെ പൊരേന്ന് ഇറക്കിക്കൊണ്ടോവാൻ. അങ്ങനാ ശ്രീധരേട്ടാ ഞമ്മളോട് പറഞ്ഞിട്ടുള്ളത് "
സെയ്തലവി ജമീലയെ തിരുത്തി കാണിച്ചു.

ശ്രീധരേട്ടനും തോന്നി പടച്ചോൻ പറഞ്ഞു വെച്ചിട്ടുള്ളതിൽ കാര്യമുണ്ടെന്ന്!

" ശര്യാ സെയ്താല്യേ ..
പെൺകുട്ടികളെ ഇത്രയും കാലം നോക്കി വളർത്തീട്ട് അവര് ജനിച്ച വീട്ടീന്ന് അവരെ പടിയിറക്കിക്കൊണ്ടുപോവുമ്പോൾ അങ്ങിനെത്തന്നെയാണ് ചെയ്യേണ്ടത്. അല്ലാതെ വലിയ തുക സ്ത്രീധനം കണക്കു പറഞ്ഞ് വാങ്ങി കല്യാണവും കഴിച്ച് രണ്ടു ദിവസം കഴിഞ്ഞ്  കിട്ടിയതു പോരാ , ഇനീം കൊണ്ടു വാ എന്നൊക്കെ  പറഞ്ഞ് പുതുപ്പെണ്ണിനെ വീട്ടിലിട്ട് പീഢിപ്പിക്കും.
എന്നിട്ടും പോരാഞ്ഞിട്ട് വിഷപ്പാമ്പിനെ വില കൊടുത്തു വാങ്ങി വീട്ടിൽ കൊണ്ടുവന്ന് കടിപ്പിച്ചു കൊല്ലിക്കും. ഗ്യാസ് സിലിണ്ടർ തുറന്നിട്ട് കത്തിക്കുന്നത് വേറെ.
കഷ്ടാഡോ ഞങ്ങടെ പെൺകുട്ട്യോൾടെ കാര്യം.
ഒരു തരി പൊന്നു കുറഞ്ഞുപോയാൽ മതി ചെന്ന് കേറുന്നിടത്ത് അവളുടെ കഷ്ടകാലം തുടങ്ങാൻ. ഇതൊക്കെ ഓർത്തിട്ടാ വീട്ടാക്കടങ്ങൾ വാങ്ങിക്കൂട്ടി ഓരോരുത്തരും സ്വന്തം പെൺമക്കളെ കല്യാണം കഴിപ്പിച്ചു വിടുന്നത്. സ്ത്രീധനം നിരോധിച്ചൂന്നൊക്കെ വെറുതെ പറയണതാ. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ വരെ എല്ലാം കണക്കു പറഞ്ഞു വാങ്ങിക്കുന്നുണ്ട്. കണ്ണുകെട്ടിയ നീതിദേവത ഒരു കാലത്തും നിയമമിവിടെ നടപ്പാക്കിക്കാണിക്കും എന്നു തോന്നുന്നില്ല."

അങ്ങിനെ അവർ സ്ത്രീക്കു വേണ്ടി സംസാരിക്കാൻ തുടങ്ങി.

ചരിത്രത്താളുകളിറങ്ങി പല പെൺ ചോരകളും അവരുടെ വാക്കിലും നോക്കിലും മനസ്സാക്ഷിയിലും സ്മരണകളായി അവർക്കു മുമ്പിൽ എരിഞ്ഞു കത്താൻ തുടങ്ങി. സ്ത്രീകൾ വേട്ടയാടപ്പെടുന്നു. ഓടുന്ന ബസ്സുകളിൽ ,ശീതീകരിച്ച മുറിക്കുള്ളിൽ, തൊഴിലിടങ്ങളിൽ, പൊതുവേദികളിൽ ,എല്ലായിടത്തും നിലവിളികളുണ്ടാക്കി അവർ ബലിമൃഗങ്ങളായിത്തീരുന്നു.
ജമീല തന്നെ വായനപ്പട്ടികയിലെ എച്ച്മുക്കുട്ടിയുടെ കഥയോർമ്മിച്ചു. എൻ്റെ രക്തമാണിതെൻ്റെ മാംസമാണെടുത്തുകൊൾക. വലിയ മുഴക്കത്തോടെ ഒരു പെൺ ശബ്ദം പറഞ്ഞ കഥ. പെൺ പ്രതിരോധത്തിൻ വലിയ പടവാളുകളായി പിന്നെയും ആയിരങ്ങൾ അവർക്കു ചുറ്റുമിരുന്നു കഥ പറഞ്ഞുകൊണ്ടിരുന്നു. കദനവും കണ്ണീരും കലർന്ന് കഥാസാഗരം അവരുടെ തലക്കുള്ളിൽ ആർത്തു തിമിർക്കവെ അവൾ സ്ത്രീത്വത്തെ കൊന്നു തിന്നുന്നവർക്കെതിരെ ചൂണ്ടിയ ഒരു കത്തിമുന പോലെ തിളങ്ങാൻ കൊതിച്ചു.. ഒറ്റത്തുള്ളികൾ ചേർന്ന് വലിയ മഴയിരമ്പമായി മാറും പോലെ   സ്ത്രീകളുടേതായി വലിയൊരു കൂട്ടായ്മ രൂപപ്പെടുമെന്ന്‌ പ്രത്യാശിച്ചു. ഒടുക്കം അവർ ഒന്നിച്ച്‌ വലിയ പെൺ ശബ്ദമായി കാപാലികർക്കു മേൽ വലിയൊരാക്രോശമായി മുഴങ്ങുമ്പോൾ നീതിദേവതയുടെ കൺകെട്ട് താനെയഴിഞ്ഞു വീഴും.നിയമം പണത്തുലാസിട്ടു തൂക്കുന്ന കറുത്ത ഗൗണുകളിൽ പാറിപ്പടർന്ന് ആ തീക്കാറ്റ് മാറാൻ മടിക്കുന്ന ചട്ടങ്ങളൊക്കെ കത്തിച്ചില്ലാതാക്കും. 

ഇങ്ങനെയിങ്ങനെ ചിന്തിച്ചും പറഞ്ഞും അവർ മൂവരും കടുത്ത സ്ത്രീപക്ഷവാദികളായി മാറിക്കഴിഞ്ഞപ്പോൾ, സെയ്തലവി മകളുടെ പക്ഷം ചേർന്ന് ശ്രീധരേട്ടനോട് സംസാരിച്ചു തുടങ്ങി.
" ശ്രീധരേട്ടാ, ഇൻ്റെ മോൾടെ തീരുമാനങ്ങളെ ഇതുവരെ ഞാൻ എതിർത്തിട്ടില്ല. ചുവന്ന കൊടി പിടിച്ച് പല ജാഥകളിലും ഞാൻ മുന്നേ നടന്നിട്ടുള്ളതാ. മനുഷ്യന് ഒരേ നിറത്തിലുള്ള രക്തം മതി ഒരുമിച്ച് നടക്കാൻ എന്ന് ഞാനാ ആദ്യം എൻ്റെ മകളെ പറഞ്ഞു പഠിപ്പിച്ചത് "

"കൊടിയുടെ കാര്യത്തിൽ ഞാൻ വേറെയാ സെയ്താലി.കാവിയാ.മക്കളെ ഒക്കെ സ്വന്തം ജാതിക്കാർക്കു തന്നെ കൊടുത്തു. നിങ്ങളെപ്പോലെ എൻ്റെ കൂട്ടരോട് വഴക്കിനും വക്കാണത്തിനും പോകാനുള്ള ധൈര്യമൊന്നും എനിക്കില്ലേയ്.. "

സെയ്തലവി ശ്രീധരേട്ടൻ്റെ വാക്കുകൾ കേട്ട് ചിരിച്ചു.

" ഇൻ്റെ മോള് വേലൂരെ ശേഖരൻ മാഷ് ടെ ശിഷ്യയാ. ഓളാ നമ്പൂരിച്ചെക്കൻ്റെ ചരട് വരെ  പൊട്ടിച്ചു കളഞ്ഞു. അവളങ്ങനെ ജാതിക്കാരെയും മതക്കാരേയും കണ്ട് പേടിക്കുന്നവളല്ല."
അവരങ്ങനെ ചിരിച്ചും ചിന്തിച്ചും കഥ പറഞ്ഞിരിക്കവെ അവരുടെ കൂട്ടത്തിൽ മറ്റൊരന്തേവാസിയായ ഇന്ദ്രനും  വന്നു ചേർന്നു.
" ആരാ ശേഖരൻ മാഷ് ടെ ശിഷ്യ ?ഇയ്യാളാണോ?"
ജമീലയെ ചൂണ്ടി ഇന്ദ്രൻ ശ്രീധരേട്ടനോട് തൻ്റെ സംശയം ചോദിച്ചു.
"അതെ. സെയ്താലീടെ മോള് ജമീല "
ജമീലയെ ഇന്ദ്രൻ സൂക്ഷിച്ചു നോക്കി.
"നമ്പൂരി പയ്യനെ പ്രേമിച്ചു കെട്ടിയ ജോനോത്തിക്കുട്ടി.ആട്ടെ ശേഖരൻ മാഷെ എങ്ങിനെയാ പരിചയം? അവിടെ പഠിച്ചിട്ടുണ്ടോ?"
ഇന്ദ്രൻ തൻ്റെ സംശയം തീർക്കാൻ ശ്രമിച്ചു.
"അതെ. ഞങ്ങൾ രണ്ടാളും പ്രതിഭ കോളേജിൽ ഒരുമിച്ചാണ് പഠിച്ചത് "

" അപ്പോ രണ്ടാളും മാഷ് ടെ ശിഷ്യരാണ്"
"അതെ. പേര് പറഞ്ഞില്ല..?"
ജമീല ചോദിച്ചു.
" ഇന്ദ്രൻ. ശേഖരൻമാഷ ടെ അടുത്ത കൂട്ടുകാരനാണ്. "
"മാഷ് ടെ രാഷ്ട്രീയമൊക്കെ ഇന്ദ്രേട്ടനും ഉണ്ടായിരുന്നോ?"
"ചെറുതായിട്ട്.ഞാൻ സ്ഥിരമായി മാഷ്ടെ ലൈബ്രറിയിൽ പുസ്തകങ്ങൾ വായിക്കാൻ പോകും. ചർച്ചകൾ നടത്തും. മാഷ് ടെ നാടകക്കളരിയിലും പങ്കെടുത്തിട്ടുണ്ട് "
"സ്വാന്തനത്തിലെ ജോലിക്കാരനാണോ ഇന്ദ്രേട്ടൻ?"
ഇന്ദ്രൻ്റെ മുഖം കുനിഞ്ഞു.
"അല്ല. ഞാനും നിൻ്റെ ഉപ്പയെപ്പോലെ ഒരന്തേവാസിയാണ്"
ജീവിതയാതനകളുടെ കുത്തൊഴുക്കിൽ നിന്നു കൊണ്ട് ഇന്ദ്രനും തൻ്റെ കഥ പറയാൻ തുടങ്ങി.
ഇരിടത്തരം അഴുവർ കുടുംബത്തിലാണ് ഇന്ദ്രൻ ജനിച്ചതും വളർന്നതും.
ഗുരുവിൻ്റെ ഒരു ജാതി മതസങ്കൽപ്പത്തിനേക്കാൾ കൂടുതലായി ഇന്ദ്രനെ ആകർഷിച്ചത് മാഷിൻ്റെ മതരഹിത സിദ്ധാന്തങ്ങളായിരുന്നു. മാർക്സും ഏംഗൽസുമൊക്കെ പറഞ്ഞു വെച്ച തത്വസംഹിതകളുടെ ചുവടുപിടിച്ച് ചൂഷകരഹിതരുടെ ഒരു നാട് സ്വപ്നം കണ്ടു.
കറുപ്പിൻ്റെ ഗന്ധമുള്ള മത തത്ത്വശാസ്ത്രങ്ങളെ ഭയന്ന് ഒന്നിച്ച് ഒരേ ചോരയായി ചിന്തിക്കാൻ
മാഷിൻ്റെ കൂടെ നാടകങ്ങൾ കണ്ടു.
കൂടെ കളിച്ചും പുതിയവരെ നാടകം കളിപ്പിച്ചും ഇന്ദ്രൻ അങ്ങിനെ നാടകരംഗത്തെ ഒരതികായനായി മാറി. പൊതു സമൂഹത്തെ ശല്ല്യപ്പെടുത്തുന്ന പലതിനേയും ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ ഒരു ശത്രുപക്ഷവും ആരാധകവൃന്ദത്തോടൊപ്പം അദ്ദേഹത്തിനു ചുറ്റും രൂപപ്പെട്ടു . തയ്യൂർ സ്കൂളിലെ ഒരു ആനിവേഴ്സറിനാളിൽ വെച്ചാണ് അതുണ്ടായത്.
തൻ്റെ നാടകാവതരണത്തിനു ശേഷം മറ്റുള്ള കലാപരിപാടികളും ചടങ്ങുകളും കഴിഞ്ഞ് കാണികളും ഒഴിഞ്ഞു പോയി.
വേദിക്കു ചുറ്റും നിരത്തിയിരുന്ന ബെഞ്ചുകൾ ഒതുക്കി മാറ്റുകയായിരുന്ന ഇന്ദ്രൻ്റെ നേർക്ക് അവർ വന്നു. ഒരു കൂട്ടം മുഖം മൂടിധാരികൾ .കൈയ്യിൽ മഴു, വടിവാൾ അങ്ങിനെ ആയുധങ്ങൾ പലതും. വാൾ വീശി കൂട്ടുകാരെയെല്ലാം ഓടിച്ചു വിട്ട ശേഷം ഇന്ദ്രനെ വളഞ്ഞു വെട്ടുകയായിരുന്നു അവർ. മൂർച്ചയില്ലാതെ മുനമടക്കിയ മഴു കൊണ്ടുള്ള വെട്ടിൽ ഉള്ളിലെ എല്ലുകൾ  നുറുങ്ങിപ്പോയി.
അവിടെ തൻ്റെ മരണമാസന്നമായതായി ഇന്ദ്രൻ തിരിച്ചറിഞ്ഞു. എങ്കിലും പെട്ടെന്നു തോന്നിയ ഒരു ഉപായം, മരിച്ചു പോയതുപോലെ ഒരു ശ്വാസമടക്കി കിടക്കൽ..
അതയ്യാളെ വീണ്ടും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു!
ശത്രുക്കൾക്ക് ഇര മരിച്ചു പോയതായി തോന്നിപ്പിക്കുക .
അതും ഒരഭിനയത്തിൻ്റെ പാഠഭേദമാണല്ലൊ! 
കുറച്ചു നാൾ അശ്വിനി ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നെങ്കിലും അദ്ദേഹത്തിന് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരാനായി. കമ്പികൾ പാകിയ എല്ലിൻ കൂടുകളിളക്കി  ഇന്ദ്രൻ അതിജീവിക്കാൻ ശ്രമിച്ചു.
നീതിദേവതയുടെ കണ്ണുകൾ തുറക്കാതെ തന്നെയിരുന്നു. ആക്രമണ, കാരികൾ ശിക്ഷിക്കപ്പെട്ടില്ല.
അവർ ആരെന്നറിഞ്ഞിട്ടും മുഖം മൂടി മറയിട്ട് നിയമത്തെയൊതുക്കി ക്കെട്ടി അവരൊക്കെ നിരപരാധികളായി തന്നെ പുറം ലോകത്ത് പിന്നെയും ബാക്കി നിന്നു.
പണവും സ്വാധീനവുമൊക്കെയുണ്ടെങ്കിൽ ആർക്കും സാധാരണക്കാരന് നീതി നിഷേധിക്കാം.
അത് വീണ്ടും എല്ലാവർക്കുമായി വ്യക്തമാക്കപ്പെട്ടു.
എങ്കിലും ഇന്ദ്രൻ വീണ്ടും ജീവിക്കാൻ ശ്രമിച്ചു.
തനിക്കു ചുറ്റുമുള്ള അരുതായ്മകളോട് കലഹിച്ച്.നാടകം രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഒരുപാടു കടങ്ങൾ അയ്യാൾക്കു മുമ്പേയുണ്ടായിരുന്നു.
അവ ഇരട്ടിച്ചിരട്ടിച്ചു വളരാൻ തുടങ്ങി. മാത്രമല്ല, പ്രവാസിയായ അനുജനും ഇന്ദ്രനുമായി തെറ്റി.
സ്വത്തിനെ ചൊല്ലി തർക്കമുണ്ടായി.രക്തം രക്തത്തെ ഇറക്കിവിട്ടു. ഇവിടെയും കുടുംബബന്ധങ്ങൾക്കു മേൽ പണം തന്നെ വിജയിച്ചു കാണിച്ചു.
തൻ്റെ കലാപ്രവർത്തനങ്ങൾ തനിക്കു സമൂഹത്തിനോടുള്ള പ്രതിബദ്ധതയാണ്. അതിനു തൻ്റെ സ്ഥാവരജംഗമ സ്വത്തു വകളെക്കാൾ പ്രാധാന്യമുണ്ട്.
അതൊരു കലാകാരൻ്റെ സ്വതസിദ്ധിയാണ്.
അതോർത്തു സ്വയം വിലപിക്കാതെയും അനുജനിറക്കിവിട്ട വീട്ടിൽ സ്വന്തം അമ്മയെ ഉപേക്ഷിച്ചും സ്ഥൈര്യത്തോടെ സാന്ത്വനംവീട്ടിൽ വന്നെത്തിയ തൻ്റെ കഥകൾ കൂടി ഇന്ദ്രൻ അവിടെ ജമീലയോട്  പറഞ്ഞറിയിച്ചു.
പിന്നെ പറഞ്ഞത് മരണമെന്ന സ്വാഭാവിക ജൈവ പ്രക്രിയക്കു പിടി കൊടുക്കും മുൻപ്, രണ്ടോ മൂന്നോ മാസം മുൻപായി തന്നെ, തന്നെ വന്നു കണ്ട ശേഖരൻ മാഷെ കുറിച്ചാണ് . ഹൃദ്രോഗ ബാധിതനും പ്രായേണ അവശനുമായ നിലയിൽ  രാജേഷിനേയും ശർമ്മാജിയേയും  കൂട്ടി ഇവിടെ ഈ സാന്ത്വനത്തിൽ വന്ന് മാഷു തന്നെ കണ്ടതിനെ കുറിച്ചാണ്‌. രോഗാവസ്ഥയിലിരിക്കെ വന്നു കാണാൻ മാഷു കാണിച്ച ആ സ്നേഹവായ്പുകളെ, ഗുരുവാത്സല്യത്തെ , ആരെയെങ്കിലും വിട്ടു വിളിപ്പിച്ചാൽ കാണാനെത്തുമായിരുന്നല്ലോ എന്നൊരു ഉപചാര വാക്കിലളക്കാൻ മാത്രം ഇന്ദ്രനു മനസ്സില്ലാത്തതു കൊണ്ടാണ് മാഷെ പൂണ്ടടക്കം കെട്ടിപ്പിടിച്ചത്. വിറയാർന്ന ആ കരങ്ങളെ വാരിപ്പുണർന്നതും !
"ഞാൻ എൻ്റെ കാര്യങ്ങൾ തന്നെ നോക്കാനാവാത്ത വിധം അവശനായിപ്പോയില്ലെ കുട്ടീ. നിൻ്റെ കാര്യത്തിൽ എനിക്കെന്തു ചെയ്യാൻ പറ്റും. ഇങ്ങനെയൊക്കെ നിന്നെ വന്നു കാണുക എന്നതാണ് എനിക്കിപ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ രീതി! "
അങ്ങിനെ അവസാനത്തേതായ യാത്രാമൊഴിയും ചൊല്ലി ശേഖരൻ മാഷു മടങ്ങിപ്പോയി.
മാഷെ കുറിച്ചുള്ള ഓർമ്മകളുമായി ജമീലയും വിഷമചിത്തയായി.
ഇന്ദ്രൻ്റേയും ജമീലയുടേയും കണ്ണുകൾ ഒരു പോലെ ഈറനായി..
അപ്പോഴാണ് മുഖം നിറയെ സന്തോഷവും നിറച്ച് സലിം ഭായിയെത്തിയത്. വന്നപാടെ തൻ്റെ സന്തത സഹചാരിയായ സ്യൂട്ട് കേയ്സ് മേശപ്പുറത്ത് വെച്ച് എല്ലാവരേയും നോക്കി ചിരിച്ചു.
"എന്താ ഭായി, ഇന്നു നല്ല സന്തോഷത്തിലാണല്ലൊ?" ശ്രീധരേട്ടന് തൻ്റെ ആകാംക്ഷയടക്കാനായില്ല.
" സന്തോഷമുണ്ടടോ. സെയ്തലവിയുടെ മകൾ ജമീല തൻ്റെ വാപ്പയെ കാണാൻ വന്നതു പോലെ ഏറെ നാൾക്കു ശേഷമാണെങ്കിലും എൻ്റെ മോളും എന്നെയന്വേഷിച്ച്  വന്ന ടോ"

"എവിടെ? ഇവിടേക്കു വന്നിട്ടുണ്ടോ?"
ശ്രീധരേട്ടൻ പുറത്തേക്കു പാളി നോക്കി .

" വരാൻ തുനിഞ്ഞതാണ്. പക്ഷെ ഇവിടേക്ക് ഞാൻ കൂട്ടിക്കൊണ്ടു വന്നില്ല. എൻ്റെ മകളെന്നെ കാണാൻ വന്നത് ഇപ്പോൾ ഞങ്ങൾ മാത്രം അറിഞ്ഞാൽ മതി എന്നെനിക്കു തോന്നി."

സലിം ഭായി തൻ്റെ നെറ്റിത്തടത്തിലെ വിയർപ്പു തുടച്ചു കൊണ്ടു പറഞ്ഞു .പിന്നെ പെട്ടി തുറന്ന് അവശേഷിച്ച ചോറു പൊതികൾ പുറത്തെടുത്തു.

"സ്വത്തിനും സ്ഥാനത്തിനും വേണ്ടി ചോര ചോരയെ കൊല്ലുന്ന കാലമാ സെയ്താലി.സലിം ഭായിയുടെ മകളെ സംരക്ഷിക്കാൻ സലിം ഭായിക്കു മാത്രമെ കഴിയുള്ളൂ .
ഇത് മോൾക്കും  തോന്നിക്കാണും"
ശ്രീധരേട്ടൻ്റെ ദീർഘദർശനത്തിൻ്റെ പൊരുളറിഞ്ഞ് സലിം ഭായി ഒന്നു ഞെട്ടുക തന്നെ ചെയ്തു.

2023, മേയ് 13, ശനിയാഴ്‌ച

മരം വെട്ടുന്നവൾ.

മരം വെട്ടുന്നവൾ. നോവൽ
അദ്ധ്യായം എട്ട്.

ഭ്രാന്തൻ കുന്നിൻ്റെ കിഴക്കേചരിവോരമിറങ്ങിപ്പോകുന്ന കാറ്റിൽ സാന്ത്വനത്തിൻ്റെ നിറവുണ്ടായിരുന്നു.
അതു തൻ്റെ ഭാരങ്ങൾ പെയ്തു തന്നെ തീരാൻ കനിവുറ്റ് പിന്നെയും മുന്നോട്ടേക്കു തന്നെ പാഞ്ഞു.

കാലമയാളെ പിറകിലേക്ക് നടത്തിയത് പത്താണ്ടുകളോളമുണ്ടാവും.
സാന്ത്വനത്തിൻ്റെ പണിയടയാളങ്ങളിട്ട തൻ്റെ വീടോർമ്മകൾക്കു മുമ്പിലയാൾ കിതച്ചിരുന്നു. 

ഗ്രീഷ്മസൂര്യൻ കടുപ്പിച്ച നോട്ടത്തോടെ  ജാലകപ്പഴുതെത്തിനോക്കുന്നു.
സാന്ത്വനമെന്നലങ്കരിച്ച സ്വന്തം വീടിൻ്റെ നെയിംബോർഡിനു മുകളിൽ അയാൾ വിരിച്ചിട്ട കണ്ണീരോർമ്മകളെ ഉണക്കിത്തോർത്തുന്നു.

കണ്ണീർ വീഴ്ത്തി കലഹിച്ചു മറഞ്ഞ തൻ്റെ കുടുംബത്തെ, ഓർമ്മകളുടെ കല്ലൊതുക്കുകളിലിട്ട് അലക്കിച്ചുവപ്പിക്കാൻ വെച്ചിരിക്കുകയായിരുന്നല്ലൊ അയാൾ!

ഉച്ചിയിലെത്തിയിട്ടുണ്ട് സൂര്യൻ.
ഓരോ ഭ്രാന്തൻ കുന്നുകളും ഉച്ചയെ ആഘോഷിക്കുന്നിടത്ത് ഉരുണ്ടു കയറുകയും പിന്നെയും താഴേക്കു മറിഞ്ഞു ചായുകയും ചെയ്യുന്നത് സൂര്യൻ്റെ പതിവ്.

ഊണുറക്കത്തിനു മുൻപേ തന്നെ ചാരു കസാരയിൽ കിടന്നൊന്നു മയങ്ങിപ്പോയതായിരുന്നുവയാൾ.
സൂര്യതാപത്തിനൊപ്പിച്ച് വരണ്ടു വീശി ആലസ്യത്തോടെ ഉറക്കാൻ പുറത്തു കാറ്റുമുണ്ടായിരുന്നു.
അതിനിടക്കെപ്പോഴോ ആണ് മനസ്സ് ഓർമ്മകളെ തുറന്നുതരുന്നത് .
മക്കളുടെ കളി ചിരികൾ കേട്ടുവോ മുറ്റത്ത് എന്നു തോന്നിയിടത്തു വെച്ചാണ് ഉണർത്താൻ മൊബൈൽ ഫോൺ വൈബ്രേറ്റ് ചെയ്തത്.

ഭാര്യ, മക്കൾ, തൻ്റെ കുടുബം..
ഓർമ്മത്തുരുത്തുകളിലെ മേയൽ മതിയാക്കി
അയാളുടെ വിരൽത്തുമ്പ് വന്ന കോൾ സ്വീകരിച്ചെടുത്തു.
അമരുന്ന വിരലുകളൊപ്പിച്ച സാങ്കേതികതക്കനുസരിച്ച് ഫോൺ സംസാരിക്കാനാരംഭിച്ചു.
അതയാളുടെ കാതോരം ചേർന്നിരുന്നു.

"ഹലോ സിന്ധുരാജ്, താങ്കളുടെ പൊതു പ്രവർത്തനത്തിൽ പങ്കാളിയായതിൽ പിന്നെ താങ്കൾ എനിക്കുവാരിക്കോരിത്തന്നിട്ടുള്ള സ്നേഹ വാൽസല്യങ്ങൾ മറന്നു പോയിട്ടോ, നന്ദിയില്ലാതായിത്തീർന്നിട്ടോ അല്ല താങ്കളെ ഞാൻ വിളിക്കാൻ വൈകിപ്പോയത് "

"ഉം ."

"വിശക്കുന്നവർക്ക് ഓരോ പൊതി ചോറ്.
അന്തോണിയേട്ടനും പാറുക്കുട്ടിക്കും ഹംസക്കുമൊക്കെയുള്ളത്.
വിശക്കുന്നവർക്കുള്ള അന്നം തേടി മണലി, ആയം മുക്ക്, കീഴ്ത്തണ്ടിലം എന്നിവിടങ്ങളിലൊക്കെ ഇന്നു കയറിയിറങ്ങി.
മുപ്പതു പൊതിച്ചോറും കുറച്ചു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടും പിരിഞ്ഞുകിട്ടി. 
അതിനിടക്ക് എപ്പോഴോ ഫോൺ ചാർജു തീർന്നു പോയത് അറിഞ്ഞില്ല. 
കൂട്ടത്തിൽ ഒരു വീട്ടിൽ വെച്ച് കുറച്ചു ചാർജു ചെയ്യാൻ പറ്റി.
ഗുരുനാഥൻ ക്ഷമിക്കണം. 
ഉടനെത്തന്നെ സമക്ഷം എത്തിച്ചേർന്നു കൊള്ളാം"

"ഉം. ഓക്കെ "

ഫോൺ ഡിസ്കണക്ടു ചെയ്യപ്പെട്ടു. 
സലിം ഭായിയാണ്.
ഇതദ്ദേഹത്തിൻ്റെ പതിവു സംഭാഷണശൈലിയാണ്.
അതിൽ കവിഞ്ഞതൊന്നും ഈ വാക്കുകളിലോ, കഥയിലോ ഇല്ല.

ചെറുതായി ചിരിച്ചിട്ട് സിന്ധുരാജിൻ്റെ ഫോൺ തിരികെ മേശപ്പുറത്തേക്കു തന്നെ പോയി.
ഇതിനോടകം വിളിച്ചയാളിന്റെ പേരും മുഖവും വിലാസവുമൊക്കെ അതിൻ്റെ സ്ക്രീൻ സേവർ എടുത്തു വിഴുങ്ങിക്കഴിഞ്ഞിരുന്നു.
ഫോൺ വീണ്ടുമിരുന്നുറങ്ങട്ടെ.
പിന്നെയും ചാരു കസാരയിലേക്ക്.. 

കൂടെ കൂട്ടും നാൾ വരെ സലിം ഭായ് ഉറക്കം നഷ്ടപ്പെട്ട മനുഷ്യനായിരുന്നു. 
വാൾമുഴക്കം പോലെ തനിക്കു പിറകിലായി വീശിയടിക്കുന്ന സ്വന്തമെന്നു കരുതിയ ശബ്ദങ്ങളിൽ നിന്നൊക്കെ രക്ഷതേടി അയാൾ അലയുകയായിരുന്നു.

പരിചിതനാണ്.
ബാല്യകാലത്ത് ഉമ്മയുടെ കൂടെ നെല്ലു വാങ്ങാനായി ഇവിടെ വരാറുണ്ടായിരുന്നു പോലും!

ഓർമ്മകളിൽ വിശപ്പിൻ്റേതായ ഒരു ബാല്യം അദ്ദേഹത്തിനുണ്ടായിരുന്നു. 
പഠിക്കാൻ പണമില്ല.
തൊഴിൽ തരൂ, തൊഴിലില്ലെങ്കിൽ ജയിൽ തരൂ.
പുറത്തിരമ്പുന്ന മുദ്രാവാക്യം വിളികൾ.
പട്ടിണി മാറാതെ യുവത ജയിൽ തേടാനൊരുങ്ങുന്ന കാലം.

അതുകൊണ്ട് ബാല്യത്തിൻ്റെ നിറം മാറും മുൻപേ തന്നെ സലിം ഭായ് തൊഴിൽ തേടി നാടു വിട്ടു.
ഹോട്ടലുകളിൽ എച്ചിൽ പാത്രങ്ങളെ കഴുകിത്തുടച്ച്, മാവാട്ടി ആദ്യ തൊഴിൽ ദിനങ്ങളെ നേടി.
എന്നിട്ടും വറുതികൾ തീരാതെ കേരളത്തിൻ്റെ യുവത തന്നെയായി അയാൾ.

മരുഭൂമിയിലും പട്ടിണിയുണ്ടായിരുന്നു.
പക്ഷെ കാലം കാത്തു വെച്ച ഖനിജ നിക്ഷേപങ്ങൾ ഒടുവിൽ അവിടെ നിന്നും വീണ്ടെടുക്കപ്പെട്ടു.
വളരെ പെട്ടെന്നു തന്നെ എണ്ണമില്ലാത്ത എണ്ണക്കിണറുകളുടെ നിറവിൽ മരുഭൂമി സമ്പന്ന ഭൂമിയായി മാറി.

വിശപ്പു മറക്കാനും സമ്പത്തു നേടാനും യുവത പ്രവാസികളുടെ വേഷമെടുത്തിട്ടു.
അവിടെ അവർ പ്രവാസ തീരത്ത് കഷ്ടപ്പെടുകയും പണമുണ്ടാക്കാനാരംഭിക്കുകയും ചെയ്തു.
അവരോടൊപ്പം സ്വന്തം നാടും അവർ നേടിത്തരുന്ന വിദേശനാണ്യം സ്വീകരിച്ച് നടുനിവർത്തി .
നാട്ടിലെ വറുതികൾ മാറിക്കിട്ടി .
നാടും പ്രതാപത്തോടെ തലയുയർത്തി  നിന്നു.

നാട്ടു ജന്മികൾക്കു മുൻപിൽ കൈ നീട്ടാനും ഓച്ഛാനിച്ചു നിൽക്കാനും ഒക്കെ പഴയതുപോലെ ആളുകളെ കിട്ടാതായതോടെ ജന്മിത്ത വ്യവസ്ഥിതി തല താഴ്ത്തി ഒതുങ്ങിക്കൂടി.
അയിത്തങ്ങൾക്കുള്ള അകലവും കുറഞ്ഞു വന്നു.
നമ്പൂതിരിയുടേയും നായരുടേയും കൂടെനിന്ന് പുലയനും പറയനുമൊക്കെ വലിയ തുക ക്ഷേത്രങ്ങളിൽ നൽകി  ഉത്സവാഘോഷങ്ങൾ വൻ സന്നാഹത്തോടെ നടത്തിത്തുടങ്ങി.
ദരിദ്രരിലെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും തങ്ങളുടെ പള്ളികളിലും അങ്ങിനെത്തന്നെ ചെയ്തു.
ദരിദ്രരുടെ മക്കളും പഠിച്ച് സർക്കാർ സർവീസ് കയറി വലിയ ഉദ്യോഗസ്ഥരായി.
ജാതി വ്യവസ്ഥിതിയുടെ കടയ്ക്കൽ വരെ വലിയ വാൾ വീണു!

അങ്ങിനെയങ്ങിനെ പുതിയ യുവതയുടെ പ്രതിരൂപം പൂണ്ട പ്രവാസിയായ സലിം ഭായിയും പണക്കാരനായി.
സ്വന്തമായി സ്ഥലം വാങ്ങി വലിയ വീടുണ്ടാക്കി.
അയ്യാളുടെ മക്കൾക്കോടിച്ചു നടക്കാനുള്ള കാറും ബൈക്കുമുണ്ടാക്കി.

തൃപ്തികരം എന്നു തോന്നിയപ്പോൾ
പ്രവാസം മതിയായി.
ഇനി നാട്ടിലേക്ക്..
സലിം ഭായി അങ്ങിനെ നാട്ടിൽ തിരികെ വന്നു.
തൻ്റെ ജീവിതാനുഭവങ്ങൾ കൊണ്ട് കഥയെഴുതി.
കൂടെ സിനിമാക്കാരനായി,  
എൻ്റെ സുഹൃത്തുമായി!
സലിം ഭായിയെപ്പോലെ ഞാനും ഒരു കഥയെഴുത്തുകാരനും സിനിമാക്കാരനുമൊക്കെയായിരുന്നതുകൊണ്ടാകാം!

കടുകടുത്തൊരു മഴയത്താണ് സ്വയം ചോർന്നൊലിക്കുന്ന മനുഷ്യനായി സലിം ഭായി ഇവിടെ വന്നു കയറുന്നത്. 
നനഞ്ഞു തോരുന്ന മഴയെപ്പോലെ കരഞ്ഞൊലിക്കുന്ന അയാളുടെ കണ്ണുകളെ തോർത്തി വെടിപ്പാക്കും വിധം
ഞാനുമന്നേരം  അയാളോട് സ്വന്തം കഥ പറഞ്ഞു. 
അന്നാക്കഥ അയാളെ സാന്ത്വനപ്പെടുത്തി.
ആയതിൻ്റെ പേരിലാണ് ഇന്നിവിടെ ഈ സാന്ത്വനം റിഹാബിലിറ്റേഷൻ സെൻറർ  ഉണ്ടായിരിക്കുന്നതു തന്നെ!

അക്ഷരങ്ങളെ വല്ലാതെ സ്നേഹിച്ചു പോയതുകൊണ്ടാവാം അതെൻ്റെ സ്വപ്നങ്ങളാക്കിയതുകൊണ്ടാവാം എനിക്കും എല്ലാം നഷ്ടപ്പെട്ടത്.
സലിം ഭായിയെപ്പോലെ ഞാനും സിനിമക്കു പിറകെ ഭ്രാന്തമായി അലയുകയായിരുന്നല്ലൊ അന്ന്!
സ്വന്തമായി ഒരു സിനിമ ചെയ്യണമെന്ന മോഹം നിമിത്തം അറിയാതെയാണെങ്കിലും സാമ്പത്തിക തട്ടിപ്പുകാരെ വീട്ടിൽ കയറ്റിയിരുത്തുകയും  ഇരിപ്പിടവും ഭക്ഷണവും നൽകി സൽക്കരിച്ചതും ഞാൻ ചെയ്ത തെറ്റ്.

അവർ സ്വർണ്ണവർണ്ണങ്ങളിൽ നൂൽ നിറം പിടിപ്പിച്ചു  ഭാവനയുടെ നൂറുനൂറുകഥകൾ മെനഞ്ഞു എന്നെ കൈയ്യിലെടുത്തു.
വേഷങ്ങളും അതിലെ സാധ്യതകളും പറഞ്ഞ് വല്ലാതെ മോഹിപ്പിച്ചിരുത്തി.
എല്ലാം കേട്ടും വിശ്വസിച്ചും അവർക്കു കാതു കൊടുത്തിരുന്നപ്പോൾ,
ഏക്കർ കണക്കിൽ  സ്വത്തു വകകൾ അവർ എന്നിൽ നിന്നും  നടത്തിയെടുത്തു കഴിഞ്ഞിരുന്നു.
പണം ചിലവാക്കുന്നു.
പല രീതിയിൽ, പല വഴിക്ക്..
എന്നിട്ടും കാമറക്കണ്ണുകൾ മിഴി തുറക്കുന്നില്ല. ശബ്ദചിത്രങ്ങളെ തിരശീല ആവാഹിച്ചെടുക്കുന്നില്ല.

സൂപ്പർ താരങ്ങൾക്കും ടെക്നീഷ്യൻമാർക്കുമെല്ലാം  അഡ്വാൻസിൻ്റെ പേർ പറഞ്ഞ് എൻ്റെ പണം പടിയിറങ്ങി.
ലക്ഷങ്ങൾ അവർ നശിപ്പിച്ചു.
ഒന്നും നടത്തിയുമില്ല.
പാവങ്ങളെ കറവുമാടുകളാക്കി ചതിച്ചു ജീവിക്കുന്ന അവർ അപ്പോഴും ഇപ്പോഴും ജയിച്ചു തന്നെ നിൽക്കുന്നു.
മാന്യരായി പൊതു ജനമദ്ധ്യെ വിലസി രസിക്കുന്നു!
എന്നിട്ടും അവർക്കായി പുതിയ ഇരകൾ പിന്നെയും വലതേടി വന്നു കൊണ്ടേയിരിക്കുകയാണ്.
സിനിമയെന്ന ഭ്രമിപ്പിക്കുന്ന മായികതയിലേക്ക് നിശാശലഭങ്ങൾ തീ കായാനെന്ന പോലെ!
പരാജിതർക്കു വേണ്ടി ശബ്ദിക്കാനാളില്ലാത്തതിനാൽ എൻ്റെ പോലുള്ള ശബ്ദങ്ങൾ ഒടുങ്ങിപ്പോകുന്നു. പരിഹസിക്കാൻ മാത്രം ഒരു പാട് ആളുകൾ ചുറ്റിലുമുള്ളതുകൊണ്ട് 
തട്ടിപ്പുകാർ എല്ലായ്പ്പോഴും വിജയിച്ചു നിൽക്കുന്നു.

എന്നെ പരാജിതരുടെ ഗണത്തിൽ പെടുത്തി ഭാര്യ മക്കളെയും കൊണ്ടു പടിയിറങ്ങി.
അവൾ അവളുടെ വീട്ടിലേക്കു പോയത്
വലിയ വഴക്കുകൾ  വീടിനകത്തളങ്ങളിലുണ്ടാക്കിത്തീർത്തുകൊണ്ടായിരുന്നു.

മനുഷ്യബന്ധങ്ങൾക്കുള്ളതിനേക്കാളും വലിയ വില  സ്വത്തുവകകൾക്ക് ഉണ്ടായിരുന്നതിനാൽ ഞാനവിടേയും തോൽവിക്കാരനായി.

മഴയാണ്. വലിയ ആരവത്തോടെ ഇടിമിന്നലുകൾ തുടരെ വർഷിച്ച് മരുഭൂമിയിലും മൺപരപ്പിലും ഒരുപോലെ തൻ്റെ കനത്ത കാലടികൾ പതിപ്പിച്ചുവെക്കുമെങ്കിലും അതു സ്നേഹമയിയാണ്.
പ്രകൃതിയെ കഴുകി വെടിപ്പാക്കും. മാലിന്യങ്ങളെ പുഴകളിലൊഴുക്കി നിമഞ്ജനം ചെയ്യും.
പുറത്ത് മഴ തീരുമ്പോൾ ഭായി എന്നോടു പറഞ്ഞ്.

" സുഹൃത്തേ,
എൻ്റെയും താങ്കളുടേയും വീടുകൾ മാലിന്യം കയറി നിറഞ്ഞതുകൊണ്ട് മഴയെടുത്തു പോയി.
മനസ്സു കഴുകി വെടിപ്പാക്കി..
ഇനി ഭാരമില്ലാത്ത മനസ്സ് കൊണ്ട് ജീവിക്കാൻ ശ്രമിക്കാം.
നമുക്കു  പരസ്പരം ആശ്വസിപ്പിക്കാൻ അറിയുമെങ്കിൽ അതു തന്നെ ധാരാളം മതി ."

മണലാരണ്യത്തിൽ വിയർപ്പൊഴുകിയുണ്ടായതാണ് സലിം ഭായിയുടെ സമ്പാദ്യമത്രയും.
പക്ഷെ ഇന്നയാൾക്ക് അത് അനുഭവിക്കാനാകാതെ അയാളു വീട് അയാളിൽ നിന്നും സ്വന്തം അധികാരം തിരിച്ചെടുത്ത്  അയാളെ പുറം തള്ളിക്കളഞ്ഞിരിക്കുന്നു.
ഇന്നത്തെ വീടധികാരം  ഭാര്യയും മക്കളും തങ്ങൾക്കു മാത്രമാക്കി പരിമിതപ്പെടുത്തി.

വലിയ പ്രതീക്ഷയോടെ മകൻ സിലോണി അണ്ണാച്ചിക്ക് പണയപ്പെട്ടുണ്ടാക്കിയ  ബിസിനസ്സ് കടം കയറി നശിച്ചുപോയിരുന്നു.
മകൻ  പണത്തിന് മറുവഴിയന്വേഷിച്ചത് ഉപ്പയുടെ അടുത്ത് സ്വന്തം ഷെയറു ചോദിച്ചാണ്. 
ഷെയർ ചോദിക്കുന്ന മക്കൾക്കിടയിൽ സലിം ഭായിയുടെ വീട് വലിയ വഴക്കിൻ്റെ ഓരം പറ്റി.
ഭാര്യയും മക്കളും ഒരുപക്ഷം ചേർന്ന് അയാളുടെ ഹൃദയം വല്ലാതെ കീറി മുറിച്ചു.
ഹൃദ്രോഗിയാക്കി.
 
തൻ്റെ വീട്ടിൽ ആരുമല്ലാതെ പോയ ആ മുൻ പ്രവാസി എൻ്റെ വീട്ടിൽ എൻ്റെ ഏകാന്തതക്കു മേൽ വീണ്ടുമൊരു ഒച്ചയനക്കവുമായി  ഇവിടെ വന്നു കയറിയപ്പോൾ എനിക്കുമതൊരു ആശ്വാസമായി. 
ഞങ്ങളെപ്പോലെ ഒരുപാടു പേർക്ക് അതേ ആശ്വാസം ശത ഗുണീഭവിച്ചു കിട്ടണമെന്ന് ഞങ്ങൾ കൂടിയിരുന്നാശിച്ചപ്പോൾ  എൻ്റെ വീട് പതിയെ പതിയെ സാന്ത്വനം എന്ന അനാഥർക്കുള്ള കൂടായി രൂപാന്തരം പൂണ്ടു.

ഇന്നിവിടെ പുതുതായി വന്നു ചേർന്ന സെയ്തലവിയടക്കം പത്തു പേർ  അന്തേവാസികളായുണ്ട്. ഞങ്ങളെപ്പോലെ അവർ ഓരോരുത്തർക്കുമുണ്ട് അവഗണനയുടെ ഒരായിരം കഥകൾ പറയാൻ.
ജീവിതത്തിൽ കുടുംബത്തിനു വേണ്ടി വിയർപ്പൊഴുക്കുകയും പിന്നീടെപ്പോഴോ വേണ്ടപ്പെട്ടവർക്ക് ആവശ്യമില്ലാതാവുകയും ചെയ്തപ്പോൾ സ്വാന്തനം തേടി ഇവിടെത്തന്നെയെത്തിയതാണവർ.

ആധുനീക സൗകര്യങ്ങൾ എത്ര കുന്നുകൂട്ടിയിട്ടും മനുഷ്യൻ്റെ ആശാ പാശങ്ങൾ അവസാനിക്കാറില്ല. എത്രയെത്ര  വാങ്ങിക്കൂട്ടിയിട്ടും ഇതിനിരട്ടി ഇനിയും എന്തൊക്കെയോ വാങ്ങിക്കൂട്ടാൻ കിടക്കുന്നു എന്ന തോന്നൽ എല്ലായ്പോഴും എവിടേയും ബാക്കി നിൽക്കുന്നു. ഇക്കാര്യത്തിൽ പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഭേദം കാണാറില്ല.പണം എത്രയേറെ കിട്ടിയാലും മനസ്സിനു നിവൃത്തി വരുന്നതുമില്ല.
സ്വയം പണം സമ്പാദിച്ചു കൂട്ടാതെ, കുടുംബത്തിനു ഉപകാരമില്ലാതെ ,കണ്ടവർക്കു വേണ്ടി മാത്രം ജീവിച്ചു തീർക്കുന്ന എന്നെപ്പോലുള്ള പരോപകാരികൾക്കോ!
വീട്ടുകാർക്ക് ഇടയിലുള്ള സ്ഥാനമിപ്പോൾ കുടംബ ദ്രോഹിയെന്ന്!!

സലിം ഭായി കൂട്ടുവന്നില്ലായിരുന്നെങ്കിൽ ഈ സാന്ത്വനമിവിടെ ഉണ്ടാകുകയോ നിലനിൽക്കുകയോ ചെയ്യില്ലായിരുന്നു.

തോരാമഴയിൽ സ്വയം കഴുകി വന്ന മാലിന്യ ശേഷിപ്പുകളിലേറെയും റോഡരികിലടിയുന്നു.
വലിയ നിക്ഷേപം പോലെ മനുഷ്യർ പൊതുനിരത്തിൽ കൊണ്ടു തള്ളിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ.
വട്ടിപലിശക്കാരുടെ കൂട്ടു പലിശ പോലെ ഇരട്ടിക്കിരട്ടിയായി അവ പെരുത്ത്  പൊതുനിരത്തു പെറ്റു കൂട്ടിയിട്ടപ്പോൾ സലിം ഭായി അതു കടമെടുത്ത അർബാനയിൽ വാരി നിറച്ചു .
വാരിയെടുക്കും തോറും അവ പിന്നെയും അവസാനിക്കാതെ വന്നപ്പോൾ കുറെ ചാക്കുകളിൽ കോർത്തുകെട്ടി ഒരറ്റം ചരട്‌ തൻ്റെ അരയിലും ചുറ്റി പൊതുനിരത്തിലൂടെ വണ്ടിയുന്തി
ആളൊഴിഞ്ഞ പുറംപറമ്പിൽ എത്തിച്ചു.

കുണ്ടിലും ചളിയിലും കല്ലിടുക്കിലും ചവുട്ടിനടന്ന് കാലിൽ മുറിവുകൾ പറ്റി. അവ കുറച്ചു നാളിലേക്കുള്ള വ്രണങ്ങളായി മാറി.

തെരുവുനായ്ക്കളെ നിർദ്ദയം വണ്ടി കയറ്റിക്കൊന്ന് മനുഷ്യൻ ക്രൂരത കാണിച്ചു വിജയിയായിനടന്നപ്പോൾ അവിടെയത് സലിം ഭായിക്ക് അരുതായ്മയും വല്ലായ്മയുമായി മാറി. 
നടുറോഡിൽ ചതഞ്ഞരഞ്ഞ് കരുണയില്ലായ്മയുടെ ബാക്കിപത്രമായി അവശേഷിച്ച മാംസക്കെട്ടുകൾ കൈക്കോട്ടാൽ വടിച്ചെടുത്തു പാതയോരത്തു കുഴിവെട്ടി മൂടി സലിം ഭായി .
വിശക്കുന്നവരുടെ വീടുകളറിഞ്ഞ് പൊതിച്ചോറുകൾ വീടുവീടാന്തരം ചോദിച്ചു വാങ്ങിക്കൊണ്ട് വന്ന് അവർക്കെത്തിച്ചു കൊടുത്തു.
നിർധനർക്കുള്ള സാമ്പത്തിക സഹായം പിച്ച തെണ്ടിക്കൊണ്ടു കൊടുത്തു.
അങ്ങിനെ അയാളും അയാളുടെ വീട്ടുകാർക്ക് മഹാദ്രോഹിയായിത്തീർന്നു!
 
പുറത്താരോ ഗേറ്റ് തുറക്കുന്ന ശബ്ദം.
സലിം ഭായിയെത്താൻ സമയമായില്ലല്ലോ. പിന്നെയിതാരാവും?
ജമീല വരുന്നതാണ്.
പാവം കുട്ടി.
ജാതി വെറിയും മതവെറിയും കാട്ടി സോഷ്യൽ മീഡിയായിൽ വരെ ബഹുജനം തല്ലിത്തകർത്തു നടക്കുന്ന ഇക്കാലത്ത് ഈ കുട്ടിയുടെ കാര്യം വളരെ കഷ്ടം തന്നെ!

സെയ്തലവിയേയും കുടുംബത്തേയും അവരുടെ പാട്ടിനു വിട്ടേക്കാൻ പലരും സമ്മതിക്കാത്തതാണ് അവരുടെ പ്രശ്നം. മരിച്ചു പോകുന്ന കാലത്ത് പള്ളിക്കാട്ടിലോ, പള്ളി സെമിത്തേരിക്കകത്തോ, പട്ടടയിൽ തന്നെയോ സംസ്കരിക്കണമെങ്കിൽ പുരോഹിതരുടെ കൈകാലുകൾ പിടിക്കണം ഇപ്പോഴും.
മനുഷ്യനെ സ്വതന്ത്രരാകാൻ അനുവദിക്കാതെ പലതാക്കി ഭിന്നിപ്പിച്ച് തമ്മിലടിച്ചു രസിക്കുകയാണിവർ.  

ഇടത്തോട്ടു തിരിയണം, വലത്തോട്ടു തിരിയണം, ഇടത്തു മുണ്ടുടുക്കണം, കൊന്ത ചൊല്ലണം, പുണ്യാഹം ചെയ്യണം. മനുഷ്യനെന്ന ഒരേ ജനുസ്സിനെ തന്നെ പരസ്പര വിരുദ്ധങ്ങളായ ആചാരങ്ങളുടെ പേരിൽ എന്തുമാത്രം വിദ്വേഷികളായാണ് ഇവരൊക്കെ ആക്കിത്തീർത്തിരിക്കുന്നത്!

ജമീല ഓഫീസ് വാതിൽക്കൽ വന്നു നിൽക്കുന്നു.
" ഉപ്പയെ ഒന്നു കാണണം."
" കണ്ടോളൂ. കുട്ടി എന്നുമിങ്ങനെ വേവലാതിപ്പെട്ട് ഓടി വരേണ്ട കാര്യമില്ലല്ലോ ഇവിടെ!
ആളിവിടെ സ്വസ്ഥനാണ്.
ഒരു വിഷമവും കാണിക്കുന്നില്ല.
ഉപ്പ കുറച്ചു നാളത്തേക്ക് ഒരു വിരുന്നു പോയ പോലെ കാണാവുന്ന കാര്യമേ ഇവിടുള്ളൂ. ഒന്നു രണ്ടാഴ്ച ഇവിടെ ഇങ്ങിനെയൊക്കെ കഴിഞ്ഞ് മനസ്സിലെ വിഷമമെല്ലാം മാറിയാൽ ആളു തനിയെ കുട്ടിയുടെ അടുത്തേക്കു തന്നെ വന്നോളും.
മറ്റുള്ളവരെപ്പോലെ വീട്ടുകാരുപേക്ഷിച്ച ആളൊന്നുമല്ലല്ലോ മോളുടെ ഉപ്പ "

" ഉപ്പയെ ഞാൻ വിളിച്ചു കൊണ്ടുപോകാൻ വന്നതാണ് .നിങ്ങളെല്ലാവരും നല്ല മനുഷ്യരാണ്. ഞങ്ങൾ വെറുതെ നിങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ക്ഷമിക്കണം."

"നല്ല കാര്യമായി! ഇവിടെ ജാതിയും മതവും നോക്കി ജീവിക്കുന്ന ആരുമില്ല കുട്ടീ.
അതിൻ്റെ പേരിൽ പരസ്പരം വഴക്കടിക്കുന്നവരുമില്ല.
അതുകൊണ്ടാണ് ഞങ്ങൾക്ക് നല്ല മനുഷ്യരായി ചിന്തിക്കാനും പ്രവൃത്തിക്കാനും പറ്റുന്നതു തന്നെ. ഞങ്ങളെപ്പോലെ ചിന്തിക്കുന്ന കുറെ നല്ല മനുഷ്യർ ഈ സ്ഥാപനത്തിനെ അകമഴിഞ്ഞു സഹായിക്കുന്നുമുണ്ട്.അവരുടെ സഹായമുള്ളതുകൊണ്ട്  ഇവിടത്തെ കാര്യങ്ങൾ ഭംഗിയായി നടന്നു പോകുന്നു. മതത്തിൻ്റെ നിറം നോക്കാത്തതുപോലെ തന്നെ ഞങ്ങൾ കൊടിയുടെ നിറവും നോക്കാറില്ല. മനുഷ്യരാണോ ,അതുമാത്രമെ ഇവിടെ കണക്കാക്കാറുള്ളൂ."

ജമീലയുടെ മുഖം സിന്ധുരാജിൻ്റെ സാന്ത്വന വാക്കുകളേറ്റുതിളങ്ങി. അവൾ ആശങ്കകളറ്റു സ്വസ്ഥയായിത്തീർന്നു. ആളുകൾ എങ്ങിനെയാണ് ഇവിടെ സ്വസ്ഥരും സ്വതന്ത്രരുമായി ജീവിക്കുന്നത് എന്ന് അവൾക്കു മനസ്സിലായി.
അത് മതനിരപേക്ഷതയുടെ വിജയമാണെന്നവൾക്കു മനസ്സിലായി.

"നിങ്ങൾ നന്മയുള്ളവരാണ്. നന്ദിയുണ്ട്.ഞാൻ ഉപ്പയെ കണ്ടിട്ടു വരട്ടെ"
ജമീല അനുവാദം ചോദിച്ചു.
"ശരി .അകത്തേക്ക് പൊയ്ക്കോളൂ."
സിന്ധുരാജിൻ്റെ അനുമതി കിട്ടിയ മാത്രയിൽ തന്നെ ജമീല അകത്തേക്കു കുതിച്ചു.

2023, മേയ് 7, ഞായറാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ

അദ്ധ്യായം ഏഴ്.

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
ധാരധാരയായി അശ്രുകണങ്ങള്‍  ആ കവിള്‍ത്തടത്തിലൂടെ ചാലിട്ടൊഴുകി.
ആഹാരനീഹാരാദികളില്ലാതെ ,സ്നാനമോ ജപമോ ഇല്ലാതെ വാടിയ ചെടിതണ്ടുകണക്കെയുണ്ട് പാവം...

ഇംതിയാസിന്റെ തടവറയില്‍ കരാളമായ നിശബ്ദത അവള്‍ക്ക് കാവല്‍ക്കാരനായി കൂട്ടു നിന്നു.
ഇലകൾ  തമ്മില്‍ ചേരാതിരിക്കാന്‍  അകത്തിനടപ്പെട്ട രണ്ടു മരങ്ങള്..‍ ഭൂമിക്കടിയില്‍  വേരുകള്‍ കൊണ്ട് തിരഞ്ഞ് പരസ്പരം ചേരാന്‍ കൊതിക്കുന്നു.

പുറത്തെവിടെയോ തൻ്റെ പ്രിയപ്പെട്ടവൻ അലയുന്നുണ്ട്..
ഓരോ ശ്വാസത്തിലും തൻ്റെ പേരു മാത്രം നീട്ടി വിളിച്ചു കൊണ്ട്..
അവനറിയാതൊരു തടവറയില്‍ ഒരു കാപാലികൻ്റെ കൈകളാൽ തളക്കപ്പെട്ട് ഇവിടെ ഇങ്ങരികെ അവൻ്റെ പ്രിയപ്പെട്ടവളും.. 
അവന്റെ മാത്രം ശബ്ദത്തിന് കാതോര്‍ത്ത്….
അവനിൽ നിന്നു വരുന്ന ഒരു രക്ഷയും കാത്ത്..

വിതുമ്പുന്ന ചുണ്ടുകളാല്‍  ഒരേയൊരു നാമംമാത്രമേ അവൾക്ക് ഉരുവിടാനുണ്ടായിരുന്നുള്ളൂ. 
അവനു മാത്രം പാടിയ അവളുടെ  നാവ് ഇടറിയിടറി ശബ്ദമില്ലാതെ കരഞ്ഞു.

“എന്റെ കുക്കു..പ്രിയപ്പെട്ട കുക്കു..”
അവൾ അവനില്ലാതെ ഉരുകിത്തീരുന്നു.
 
പെട്ടെന്നപ്പോൾ  തടവറയുടെ വാതില്‍ തുറക്കുന്ന ശബ്ദം അവളെ നടുക്കി.
“ഇതിയാസ്..”
വെറുപ്പിന്റെയും ഭീതിയുടേയും അവസാനമായ ആ വാക്ക് അവളില്‍ നിന്നും പിടഞ്ഞെണീറ്റു..
വിളറി വെളുത്തുപോയ തൻ്റെ മുഖം ഉയര്‍ത്താനാകാതെ തളര്‍ന്നുപോയിരിക്കുന്നഅവളുടെ അരികിലേക്ക് ഇംതിയാസിന്റെ പാദസ്പര്‍ശം ചേർന്നടുത്തുനിന്നു.

“പ്രിയേ..എന്റെ സുറുമീ..”
കേള്‍ക്കരുതാത്തതു ‍ കേട്ടെന്നവണ്ണം അവള്‍ചെവികള്‍ പൊത്തി.

“തൊടരുതെന്നെ..”
അവള്‍ക്കു നേരെ നീണ്ട അവന്റെ കൈ തട്ടിത്തെറുപ്പിച്ച് അവള്‍ അലറി.

“നീചാ..എന്റെ കുക്കുവിന്റേതു മാത്രമായ ഈ ശരീരം നീ തൊട്ടശുദ്ധമാക്കാന്‍ ശ്രമിച്ചു..ഇതവനറിഞ്ഞാല്‍ ഈ നിമിഷം കൊന്നുതള്ളും നിന്നെ..”
കോപത്തിന്റെ തീജ്വാലകളുതിര്‍ത്തുകൊണ്ട് അവള്‍ അവനെ നേര്‍ക്കു നേര്‍ നോക്കി.
തടവറയുടെ ഒരു മൂലയില്‍ ചുരുണ്ടുചുരുണ്ടങ്ങനെ അവള്‍ നിന്നു കിതച്ചു.

“എടീ.. ക്ഷമിക്കുന്നു.
ഇന്നത്തെ ഒരു രാവ് ,ഒരേ ഒരു രാവു മാത്രം നിന്റെ സമ്മതത്തിന് അവസാനമായി ഞാന്‍ നിനക്കു തരുന്നു.
നാളെ ഒരു പ്രഭാതമുണ്ടെങ്കില്‍ നിന്റെ അനുവാദം ചോദിക്കാതെ തന്നെ എന്റെയീ ബലിഷ്ടമായ കൈകള്‍ നിന്നെ എന്നെന്നേക്കുമായി എനിക്കു സ്വന്തമാക്കിയിരിക്കും..”
പ്രണയവിവശതയുടെ ഭാവം മാഞ്ഞ് ഇംതിയാസ് അപ്പോൾ കോപക്കലികൊണ്ട് വിറച്ചു.

അവനെ കൊന്നുതള്ളാനുള്ള കരുത്ത് തനിക്കില്ലാതെ പോയതില്‍ വിലപിച്ചുകൊണ്ട് സര്‍വാംഗം തളര്‍ന്ന് സുറുമി താഴെ വീണുപോയി.
ചവുട്ടിയമര്‍ത്തിപ്പോകുന്ന ഇംതിയാസിന്റെ കാലടിശബ്ദം അവളെ വിട്ടകന്ന് നേർത്തില്ലാതാവുന്നത് അവൾ അവിടെ കിടന്നുകൊണ്ട് തന്നെ കേട്ടു.
ഇന്നു രാത്രി പുലരാതിരുന്നെങ്കിൽ..
ഇല്ലെങ്കിൽ വീണ്ടും.. 
നാളെ വെളുപ്പിനു തന്നെ ആ കാമാധമന്‍ പിന്നെയും വരും.
ചിലപ്പോളവന്‍ ഇന്ന് തന്നെ…
ആ രംഗം ആലോചിക്കാന്‍ പോലും ശേഷിയില്ലാതെ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

എല്ലാം ഇവിടംകൊണ്ട്  തീരണം..
ഇലാഹീ..ഇതാ എന്റെ ജീവന്‍..
ഇനി ഇത് ഇവിടെ നിൻ്റെ പാദത്തിൽ ചേർത്ത് അവസാനിപ്പിക്കാനുള്ളതാണ്.
എന്റെ കുക്കുവിനു മാത്രമായി ഈ നിമിഷംവരെ 
കാത്തുപോന്ന എന്റെയീ  പ്രാണൻ  ഇതാ ഞാന്‍ നിനക്കു തന്നെ തിരിച്ചുതരുന്നു..

എന്റെ ജീവന്റെ ജീവനായ കുക്കൂ..
നിത്യസ്നേഹത്തിന്റെ ഈ  പറുദീസയില്‍ 
ഇനി  നിനക്കായി ഞാന്‍ ഒരിക്കലും ബാക്കിയുണ്ടാകില്ല.
ഇവിടെ ഈ ലോകത്തിൽ ഇനി നീ മാത്രം തനിച്ചാകുന്നത് എങ്ങനെ നീ സഹിക്കുമെന്ന് എനിക്കറിയില്ല.
പോകുന്നു..
പൂക്കളോടും പുഴകളോടും ഈദിന്റെ സുഗന്ധമുള്ള നിന്നോടുമൊത്തുള്ള എന്റെയീ ജീവസ്മരണകള്‍ മാത്രം ഇവിടെ ബാക്കിവെച്ച്,
ഇതുവരെ ഇപ്പോൾ വരെ എന്നും  നിന്റേതു മാത്രമായിരുന്ന  നിന്റെ സുറുമി പോവുകയാണ്..
ഒരു കരാളരൂപിക്ക് പിച്ചിച്ചീന്താൻ ബാക്കി വെക്കാതെ ഈ ദേഹം ഒരു പിടി പച്ചമണ്ണിനെറിഞ്ഞുകൊടുത്ത് ഖബറിടത്തിലേക്ക്.. 
നാളെ, ഞാനുറങ്ങുന്ന ആ ഇടത്തിൽ
എന്നെങ്കിലും ഒരു വേള വഴിതെറ്റിയിട്ടാണെങ്കിലും ആ വഴി നീ വരണെ..
അങ്ങിനെ ഒരിക്കൽ എപ്പോഴെങ്കിലും നീയവിടെ വന്നുവെങ്കില്‍ ഒരിറ്റു 
കണ്ണീരെങ്കിലും നീ എനിക്കുവേണ്ടി ആ മണ്ണില്‍ ഇറ്റിക്കണേ..
നിന്നെ പ്രാണനായി കരുതി ജീവിച്ച് ഒടുവിൽ ഹൃദയം നുറുങ്ങി നീറി നീറിയൊടുങ്ങിപ്പോയ ഈ നിർഭാഗ്യവതിക്കു വേണ്ടിച്ചെയ്യാൻ അവസാനത്തേതായി നീ അന്നു പൊഴിക്കുന്ന കണ്ണുനീർ എൻ്റെ ഖബറിടത്തിനു മേൽ പെരുക്കും!
എനിക്കും നിനക്കുമില്ലാതെ  നമുക്കു നഷ്ടമാകാൻ പോകുന്ന ഈ ലോകത്തിനു മുന്നിൽ എൻ്റെ സ്നേഹത്തെ നൂറു നൂറായി അടയാളപ്പെടുത്തി വെയ്ക്കും,
നിൻ്റേയും..!
ഒരു മരണത്തിനും പിരിക്കാൻ പറ്റാത്ത വിധം ഒന്നായി ചേർത്ത്!
നിശ്ചയം..

അങ്ങിനെയൊക്കെ ചിന്തിച്ചുറച്ചും വിലപിച്ചും കൊണ്ട് തന്റെ മരണത്തിനായി അവള്‍ തന്റെ വിരലിലേക്ക് മാത്രം നോക്കി. അവിടെ നിന്നും വലിയ പ്രഭ ചൊരിയുന്ന തൻ്റെ വജ്രമോതിരം 
വിറക്കുന്ന വിരലുകളോരോന്നും ചേര്‍ത്തുറപ്പിച്ച് അവള്‍ ഊരിയെടുത്തു.
മരണമാണ് ഇനി തന്റെ രക്ഷയെന്നുറപ്പിച്ച് അവള്‍ ആ മോതിരം കടിച്ചു വിഴുങ്ങാനായി ചുണ്ടോടുചേര്‍ത്തു..
(തുടരും.)

മനസ്സു വല്ലാതെ വിങ്ങുന്നു.
നിത്യസ്നേഹത്തിന്റെ വിശുദ്ധവനിയില്‍ പിറന്നിട്ടും തന്റെ പ്രണയത്തെ പരിരക്ഷിക്കാനാകാതെ ഇംതിയുടെ കാരാഗൃഹത്തിലൊടുങ്ങിത്തീരുന്ന പാവം കുക്കു..
തൻ്റെ തേങ്ങലുകളോരോന്നും മരണമാല്യം കണക്കെ ഹൃദയത്തിലണിഞ്ഞ് സ്വയം ഉരുകിയൊലിച്ചു തീർന്നു പോകാറായവൾ..

ഇംതിയുടെ കോട്ടഗോപുരങ്ങള്‍ തച്ചുതകര്‍ത്ത് തന്റെ പ്രാണപ്രിയയെ കൊണ്ടുപോകാന്‍എവിടെ നീ?

വായനക്കാരുടെ ഹൃദയങ്ങളെ വ്യഥയുടെ ആഴക്കടലിലെറിഞ്ഞ് ‍ അടയാളങ്ങളെന്ന നോവല്‍ പിന്നെയും അധ്യായങ്ങളില്‍ നിന്നുംഅധ്യായങ്ങളിലേക്ക് നീണ്ടുപോകുകയാണ്.

ഉള്ളിൽ നുരഞ്ഞു പൊന്തുന്ന അനുവാചക ദു:ഖം സഹിക്കവയ്യാതെ സഫിയ തൻ്റെ കൈപ്പിടിയിൽ തളർന്നു വിശ്രമിക്കാനായുന്ന നാട്ടുപച്ച ആഴ്ചപ്പതിപ്പ് നടുവേ മടക്കിവെച്ച് കുറച്ചുനേരം ഖിന്നയായിത്തന്നെയിരുന്നു.

മുല്ലയെന്ന നാട്ടുപച്ചയിലെ എഴുത്തുകാരീ...
നിങ്ങളുടെ മനസ്സ് കുറെയൊക്കെ ക്രൂരമായിപ്പോയില്ലേ?

ഭ്രാന്തൻ കുന്നിൻ്റെ താഴ് വാരങ്ങൾ വിട്ട്  പച്ച ജോസിൻ്റെ റബർ തോട്ടത്തിലേക്ക് തന്റെ ആട്ടിൻ കൂട്ടങ്ങളിറങ്ങിപ്പോകുന്നത് അവള്‍ കണ്ടു.
ഉപ്പയിൽ നിന്നും അവയിനിയും അനുസരണ പഠിച്ചില്ലെന്നുണ്ടോ?!

ഉദയസൂര്യന്‍ നീട്ടുന്ന നീളമുള്ള നിഴലുകളെ എത്തിപ്പിടിക്കാനായുന്നു ചെരിവോരത്തെ കാറ്റു കൂട്ടങ്ങൾ !
ആർത്തിയോടെ കാറ്റിനെയും തിന്നാനായുന്ന ഒരുമ്പെട്ട കന്നുകൂട്ടങ്ങള്‍..

കുന്നിൻ മുകളിൽ കയറി നിന്നാൽ കാണാം തെല്ലകലെ ദീനം വന്നു മെലിഞ്ഞ കന്നിനെ പ്പോലെ വറ്റിവരളാന്‍ തയ്യാറായി കാത്തുനില്‍ക്കുന്ന കേച്ചേരിപ്പുഴയെ ..
അവിടെയും ഗദ്ഗദമുണ്ട്.
ഇരമ്പിപ്പാഞ്ഞു വരുന്ന ഒരു മഴച്ചാർത്തിനെ മാറിലേൽക്കാൻ കേച്ചേരിപ്പുഴ കേഴുന്നു!
പുഴക്കക്കരെ നിന്നും പിന്നെയും ഭൂമി നീണ്ടു കിടക്കുന്നു.
അവിടെ നിന്നും ദൂരെ ദൂരേക്കു പോയാൽ
പെരിന്തൽമണ്ണയിൽ ചന്തയിലലയുന്നുണ്ടാകും തൻ്റെ പ്രിയനിപ്പോൾ!
നാട്ടുപച്ചയിലെ സുറുമിയുണർത്തിയ  അവളുടെ മുസ്തഫിക്ക!
കുന്നത്തെ ചരിവോരത്തും ഓർമ്മകളുടെ കാറ്റേറ്റു വിവശയായി അവൾ!

സ്വപ്നത്തിലെ കരടുകളെന്നോണം ചില കാക്കകള്‍ പശുക്കൾക്കു മേൽ ചെന്നിണമൂറ്റാൻ വരുന്ന പെരും ചെള്ളുകളെ കാത്ത് ചുറ്റും പാത്തു നടപ്പുണ്ട് .
അവ കരയുന്നു.
തൻ്റെ കൂട്ടങ്ങളെ കരഞ്ഞുതന്നെ വിളിക്കുന്നു.

“ചുന്നീ…”
സഫിയ നീട്ടിവിളിച്ചു.
തന്റെ പേരു വിളിച്ചതില്‍ നന്ദിസൂചകമെന്നോണം സഫിയയുടെ ആട് ചെറുതായി കരഞ്ഞു.
പിന്നെ ഉള്ളില്‍ കുരുന്നായി തുടിക്കുന്ന തൻ്റെ കുഞ്ഞിന് എന്ന വണ്ണം പുല്‍നാമ്പുകള്‍ക്ക് പിന്നെയും മുഖം കൊടുത്തു.
"ചുന്നീ..." തെല്ലരിശത്തോടെ തന്നെ സഫിയ വീണ്ടും നീട്ടി വിളിച്ചു.
വിളിച്ച വിളി കേട്ടെന്നവണ്ണം കുന്നിൽ ചരിവിൽ വന്നു കയറിയത് പക്ഷെ ജമീലയുടെ മുഖമായിരുന്നു!

പെട്ടെന്ന് ഷോക്കടിച്ച പോലെ സഫിയക്കു തോന്നി.
നാട്ടുപച്ച അവളുടെ കൈകളിൽ നിന്നും കുഴഞ്ഞിറങ്ങി ഇളം പുല്ലുകളെ പരതി.

ജമീലയെ കുറച്ചു നേരം അവളിലെ കളിക്കൂട്ടുകാരി നോക്കി നിന്നു.
അറപ്പാണ് ആദ്യം അവൾക്ക് തോന്നിയത്. പിന്നെ പിന്നെ പഴയ സ്നേഹകാലങ്ങൾ പിൻവിളി വിളിച്ചതുകൊണ്ടു മാത്രം സഫിയ ജമീലക്കു  മുഖം കൊടുത്തു.
അവളെ വിളിക്കുകയും ചെയ്തു..

"വാടീ .. "
സഫിയയുടെ വിളി ജമീല മാത്രം അനുസരിച്ചു.
അവൾ സഫിയക്കരികിലെത്തി.

"എടീ, നീയവനെ പൊന്നാനിക്ക് കൊണ്ടു പോവുന്നുണ്ടോ?"

എന്താണ് ഉദ്യേശം?
അതെ, അതു തന്നെ.
ജമീല മൗനിയായി നിന്നു.

"എന്നും ഇങ്ങനെ തന്നെ അവൻ്റെ കൂടെ കഴിയാനാണോ നിൻ്റെ തീരുമാനം?"
സഫിയയുടെ ചോദ്യത്തിന് ജമീല പിന്നെയും ഉത്തരം കൊടുത്തില്ല.
മൗനം സഫിയയെ വിറളി പിടിപ്പിക്കുന്നു.
നോവുകൾ കനത്ത് രൂക്ഷമാവുന്നു നോട്ടങ്ങൾ !

" ഉപ്പയെന്ത്യേഡീ? "
ഉപ്പയുടെ പേരുകേട്ടപ്പോഴെ ജമീലയുടെ കണ്ണു നനഞ്ഞു.

"ദീനു തെറ്റിച്ചാൽ എന്താവും ഫലമെന്ന് നിനക്കറിയാലോ?!
ഖിയാമത്ത് നാളിൽ അവൻ്റെ കൂടെത്തന്നെ നരകത്തീയിൽ വാരിയെല്ലായി നീയും കിടന്ന് കത്തും. 
ഇനി രണ്ടു പേരും ദീനുറപ്പിച്ച് സുബർക്കത്തിലെത്തിയാലോ, വാരിയെല്ലായാലെന്താ നീയും സുഖിക്കും!
വല്ല ബോധവുമുണ്ടോടീ മണ്ടത്തി നിനക്ക്?
പടച്ചവൻ പെണ്ണുങ്ങൾക്ക് റൂഹിനെ തന്നിട്ടില്ല.
പക്ഷെ ചിന്തിക്കാനുള്ള ബോധം തന്നിട്ടുണ്ടല്ലോ?
സ്രഷ്ടാവിനെ വിളിക്കാനും നന്ദികാണിക്കാനും അറിയാത്ത ഒരാണൊരുത്തനെക്കൊണ്ട് ഈ ദുനിയാവിന് തന്നെ എന്താടീ ഗുണം?"

മുനീറിക്കാൻ്റെ പരിപ്പുവടകളും കടിച്ചു മുറിച്ച് പകലുകളെ ആഘോഷിച്ചുക്കൊണ്ടിരിക്കുന്ന സ്വന്തം മക്കളെ ഒരു നിമിഷം നടുക്കത്തോടെ സഫിയ ആ വേളയിൽ സ്മരിച്ചു പോയി. 
അവരിലാരെങ്കിലും ഒരു ജമീലയോ വാസുദേവനോ ആകാൻ തൻ്റെ ഉദരം കടം കൊണ്ടിട്ടുണ്ടാകുമോ? 
അവരാരെങ്കിലും ദീനു മറന്ന് സൃഷ്ടാവിനോട് നന്ദിയില്ലാത്തവരായി ഇതുപോലത്തെ ഒരു ജീവിതം ജീവിച്ചു തീർക്കുന്നവരാകുമോ? 
ഒരു നെടുവീർപ്പ് സഫിയയിൽ നിന്നുയർന്നു.

പാവം മുസ്തഫിക്കാ..
പെരിന്തൽമണ്ണ ചന്തയിൽ ചോര നീരാക്കി അധ്വാനിക്കുന്നു.
മക്കൾക്കു വേണ്ടി!
മക്കളായിപ്പിറന്നിട്ട് ജനിപ്പിച്ചവർക്കു നേർക്ക് ഇതുപോലെ ചെയ്തു കാണിച്ചാൽ സത്യം, ഞാൻ പിന്നെ ജീവനോടെ ഉണ്ടാവില്ല. 

സുബഹു മുതൽ ഇശാ വരെയുള്ള പ്രാർത്ഥനകൾ ലൈക്കിനും കമൻറിനും ഷെയറുകൾക്കുമിടയിൽ മുടങ്ങിപ്പോകുന്ന കാലം!
കമ്പ്യൂട്ടറും മൊബൈൽ ഫോണും വന്നു എല്ലാം വഴി തെറ്റിപ്പോയിട്ടുണ്ട്.
ഇബിലീസ് ഇൻ്റർനെറ്റിലും കേറി വഴിതെറ്റിക്കുന്നതാകാം.
കല്ലെറിഞ്ഞോടിക്കേണ്ടതിനെ കയ്യിലെടുത്ത് കൊഞ്ചിക്കുന്ന മക്കൾ!
എൻ്റെ മക്കളെ കാത്തോളണെ റബ്ബേ...

സഫിയയുടെ ആധി ഓരോ മാതാപിതാക്കളുടേതും കൂടിയായിരുന്നു.
ദൈവവിളിയില്ലാതെ, വീട്ടിനകത്തെ ഒരു പണി പോലും ചെയ്യാതെ ടച്ച് ഫോണിൽ തോണ്ടിത്തോണ്ടിയിരിക്കുന്ന മനുഷ്യക്കൂട്ടങ്ങൾ !
വലിയവരും ചെറിയവരും ഒക്കെ ഒരേ കണക്ക്!

ജമീലക്ക് താൻ തെറ്റു ചെയ്തിട്ടുണ്ടെന്ന് ബോധ്യമായിട്ടുണ്ടാകണം.
അതു കൊണ്ടാണവൾ തന്റെ ചോദ്യങ്ങൾക്ക് മുഖം താഴ്ത്തിയും ഉത്തരം പറയാതെയും മാറി നിൽക്കുന്നത്.
അവൾക്കു ചുറ്റുമായി ജമീലയുടെ ആടുകൾ വന്നു നിരന്നിട്ടുണ്ട്. 
ജമീല അവയെ വീണ്ടും മടക്കി തെളിക്കാനൊരുങ്ങുകയാണ്.

"സഫിയാത്താ, എനിക്ക് ഉപ്പയെ കാണാൻ പോണം. ഞാൻ പോട്ടെ."

ആടുകളെയും കൊണ്ടു തിരികെ വീട്ടിലേക്ക് മടങ്ങിപ്പോകുന്ന ജമീലയെ കണ്ട് സഫിയ ആശ്വാസം കൊണ്ടു. 
തൻ്റെ ഉപദേശങ്ങൾക്ക് ഫലമുണ്ടായിട്ടുണ്ട്. അവൾ തീർച്ചയായും തൻ്റെ ഉപ്പയെ കാണും. വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരും.
തൻ്റെ തെറ്റുകൾ എല്ലാം തിരുത്തി അവനെയും കൂട്ടത്തിൽ ചേർന്ന് നല്ലവളും നന്മ നിറഞ്ഞവളുമായി മാറും. 
അതിനായി നാഥനവളെ അനുഗ്രഹിക്കട്ടെ..

2023, മേയ് 5, വെള്ളിയാഴ്‌ച

മരം വെട്ടുന്നവൾ. നോവൽ.6

അദ്ധ്യായം ആറ് .

ദൈവം ആദാമിനേയോ ആദാമിൻ്റെ വാരിയെല്ലെടുത്ത് ഹവ്വയേയോ സൃഷ്ടിച്ചിട്ടുണ്ടായിരുന്നുവോ?
മറിച്ച് ഡാർവിൻ അഭിപ്രായപ്പെട്ടതു പോലെ കുരങ്ങിൻ്റേയും മനുഷ്യൻ്റെയും ജനുസ്സിൽപെടുന്ന ഒരു പൊതു പൂർവ്വികനിൽ നിന്നുണ്ടായ പരിണാമ സൃഷ്ടി മാത്രമാണോ മനുഷ്യൻ?
ഇതെല്ലാം ജമീല പഠിക്കാൻ ശ്രമിച്ചിരുന്നു. 
പഠിച്ചാൽ പ്രത്യേകിച്ച് പെൺകുട്ടികൾ, പിഴച്ചു പോകുമെന്ന മുക്രിക്കയുടെ വാക്കുകൾ അന്വർത്ഥമാക്കിക്കൊണ്ട്  സാമാന്യം നന്നായി തന്നെ അവൾ പഠിക്കുകയും പിഴക്കുകയും ചെയ്തു.
എന്നിട്ട് ഒരേ ക്ലാസിൽ ഒരുമിച്ച് പഠിക്കാനിരുന്നവനെ  പ്രണയിക്കുകയും  മിശ്രവിവാഹം കഴിക്കുകയും കൂടി ചെയ്തു. 
മതം അനുവദിക്കാതിരുന്ന തെറ്റുകൾ ചെയ്യുക വഴി തത്വത്തിൽ അതെല്ലാം ദൈവഹിതത്തിനെതിരായ കാര്യങ്ങൾ തന്നെയായിരുന്നെന്ന് പൊതുസമൂഹം വിലയിരുത്തി.
അതിൻ്റെതായ ശിക്ഷാവിധികൾ ഉടനെ പുറകെയുണ്ടാകുമെന്നും അവർ അനുമാനിച്ചു.

ജമീലയും വാസുദേവനും..
അറിവുകൾ കൂടി വന്നപ്പോൾ രണ്ടു പേരും തങ്ങളുടെ മതങ്ങൾക്കും വിശ്വാസരീതികൾക്കും പിടികൊടുക്കാതെയായിരുന്നു പൂർണ്ണമായിത്തന്നെ പിഴച്ചു പോയത്!
അതെപ്പറ്റിയോർത്തു തന്നെയാണ് അവരുടെ മാതാപിതാക്കൾ ലജ്ജിച്ചതും. അവരെയോർത്ത് വേദനിക്കുകയും വിലപിക്കുകയും ചെയ്തതും.
ഇവയിൽ നിന്നെല്ലാം ഉയിർക്കൊണ്ട് അവരുടെ വീടുകളിൽ അസ്വാസ്ഥ്യം കനലുകൾ കാട്ടി. 
മനസ്സുകളെ പുകയായെരിച്ചു.

സെയ്തലവിയില്ലാത്ത വീട്ടിൽ അവർ രണ്ടു പേരുണ്ടായിട്ടും പിന്നെയും വലിയൊരു ശൂന്യത നിറഞ്ഞു.
അതുരുകാൻ ശ്രമിക്കാതെ വീണ്ടും വീണ്ടും ഘനീഭവിച്ചുറച്ചു.
എന്നാലും ജമീല കുലുങ്ങിയില്ല.

അവൾ ശേഖരൻ മാഷിൻ്റെ വചനങ്ങൾ ഉൾക്കൊണ്ടിരുന്നു.
ഐൻസ്റ്റീൻ്റെ ക്വാണ്ടം തിയറിയിൽ നിന്നും ഉയിർകൊണ്ടതും ജീവരാശികളിൽ ആഗ്രഹങ്ങളായി പെരുത്തു കയറി അനസ്യൂതം പ്രപഞ്ചസൃഷ്ടി നടത്തിക്കൊണ്ടിരിക്കുന്നതുമായ ഒരു  സ്രഷ്ടാവിനെ മാത്രമാണ് ജമീല തൻ്റെ ദൈവത്തിൻ്റെ സ്ഥാനത്ത് സങ്കൽപ്പിച്ചത്.
ദൈവം എന്നത് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ഊർജ്ജമാണെന്നും, തെറ്റെന്നും ശരിയെന്നും നമ്മൾ തീരുമാനിക്കുന്ന എല്ലാ പ്രവൃത്തികളുടേയും പിതാവ് എന്ന സ്ഥാനവും കൂടി അവൾ കൂടുതലായി ദൈവത്തിനു നൽകി.
ദൈവം സൃഷ്ടിച്ച തെറ്റും ശരിയുമാണ് മനുഷ്യൻ ഓരോരുത്തരും.
ഓരോ മനുഷ്യനും അതു പ്രകാരം തന്നെ ഭൂമിയിൽ തെറ്റും ശരിയുമായി ജനിക്കുന്നു.
ജമീലയെ ദൈവം തെറ്റെന്ന പേരിൽ ജനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൻ്റെ പൂർണ്ണ ഉത്തരവാദി ദൈവം തന്നെയാണ്.
എന്നാൽ വലിയ ന്യായപ്രമാണങ്ങളുണ്ടാക്കി ഇക്കാര്യത്തിൽ തന്നെ വിധിക്കാൻ വന്നു നിൽക്കുന്നവരുണ്ടല്ലോ.,
പ്രപഞ്ചത്തിൽ ഒരു കുമിള പോലെ വന്നു വീർത്തു ഒരു അടയാളം പോലും ബാക്കിയാകാതെ പൊട്ടിപ്പോകുന്നവർ!
തൻ്റെ ചുറ്റുപാടുമിപ്പോൾ നിരന്നു നിൽക്കുന്ന ആ തൻ പ്രമാണിമാരെ താനൊരിക്കലും ഭയപ്പെടാനോ തന്നെ വിധിക്കാനുള്ള അവകാശം ചാർത്തിക്കൊടുക്കാനോ പോകുന്നില്ല.
ഇത് ജമീലയാണ്.
അവൾ അങ്ങിനെയാണ്.
അവളുടെ ദൈവവും അതുപോലത്തേത് തന്നെയാണ്.
ഇതായിരുന്നു ജമീലയുടെ തീരുമാനങ്ങൾ .

എന്നാൽ വാസുദേവൻ്റെത് മറ്റൊരു വിചിത്ര രീതിയായിരുന്നു!
അയാൾ തന്നെ പൊതിഞ്ഞു നിൽക്കുന്ന പുരാവൃത്തങ്ങളിൽ നിന്നും പൂർണ്ണമായും പുറത്തു വരാൻ കൂട്ടാക്കിയില്ല.
ലൗ ജിഹാദിനും ഘർ വാപസിക്കും പിടികൊടുക്കാതെ തങ്ങൾക്കു മാത്രം സ്വന്തവും സ്വതന്ത്രവുമായ  വിശ്വാസരീതികളോടെ അവർക്കുള്ളിലെ സ്രഷ്ടാവിനെ തേടിയലയാൻ വാസുദേവൻ പിന്നെയും മടിച്ചു.
ജമീലക്കുള്ളതുപോലെയുള്ള സ്ഥൈര്യം വാസുദേവനിൽ വളരെ കുറവായിരുന്നു.

വാസുദേവൻ മനുസ്മൃതിയുടെ കർത്താവെന്നനുമാനിക്കുന്ന ആദിമമനുഷ്യൻ മനുവിനെ സൃഷ്ടിച്ച അതേ ബ്രഹ്മാവിൽ തന്നെ തൻ്റെ സൃഷ്ടി സങ്കൽപ്പത്തെ തൂക്കി നിർത്തി. 
സൃഷ്ടികർത്താവായ ബ്രഹ്മാവ് മാത്രമാണ് ബ്രഹ്മാണ്ഡ രൂപത്തിലുള്ള പ്രപഞ്ചമത്രയും എന്നയാൾ വിശ്വസിച്ചു.
വിവിധ ജാതിയിലും മതത്തിലും പെട്ട് പലനാടുകളിലും പലഭാഷകളിലും തൻ്റെ സംസ്കാരത്തെ രൂപപ്പെടുത്തിയവർ എല്ലാവരും തന്നെ  പല പേരുകളിൽ തന്നെത്തന്നെ വിളിക്കുന്നു.

പ്രപഞ്ച സൃഷ്ടാവ് ബ്രഹ്മാവു മാത്രമാണ്. മറ്റാർക്കും ഇക്കാര്യത്തിൽ അവകാശമില്ലാത്ത വിധം താൻ തന്നെ സ്രഷ്ടാവും സൃഷ്ടിയുമായി  പല ഭാവത്തിലും പല രൂപത്തിലുമായി മാറിയതാണ് ഈ പ്രപഞ്ചമത്രയും!
തൻ്റെ തന്നെ ചിദ് സ്വരൂപത്തിൽ നിന്ന് അതതു കാലങ്ങളിൽ തൻ്റേതു തന്നെയായ അനേക തരം സൃഷ്ടീരൂപങ്ങളായി കാലാകാലങ്ങളിൽ പരിണമിച്ച് മാറുന്നതാണ് ഈ പ്രപഞ്ചമെല്ലാം തന്നെ ! 
ബ്രഹ്മാവു മാത്രമാണ് സത്യം .
മറ്റുള്ളതെല്ലാം  മിഥ്യയാണ്.
പ്രപഞ്ചമെന്ന ഈ മഹാ നാടകത്തിൽ പല തരം വേഷങ്ങളാടാനായി വന്നും പോയുമിരിക്കുന്ന മുപ്പത്തിമുക്കോടി ദേവകളും സമസ്ത പ്രവാചകരും നാസ്തികരും ബുദ്ധിജീവികളുമടക്കം സർവ്വചരാചരങ്ങളും എല്ലാം അതു തന്നെയാണ്!

ഇങ്ങനെയൊക്കെ തൻ്റേതായ രീതിയിൽ മറ്റുള്ളവരിൽ നിന്നും വേറിട്ട് ചിന്തിച്ച് വാസുദേവനും എല്ലാവരിൽ നിന്നും വ്യത്യസ്ഥനായിത്തീർന്നു. 
എല്ലാം പഠിച്ചു തീർന്നെന്നുറപ്പിച്ചു അയാൾ. താനും ബ്രഹ്മാവും ഒന്നുതന്നെയാണെന്ന് ശരിയായി അറിയുന്നവൻ പിന്നീട് ഈ ലോകം മുഴുവൻ നശിപ്പിച്ചാലും നശിപ്പിക്കുന്നേയില്ല എന്ന് സ്വയം സമാധാനിപ്പിച്ച്  ജമീലയെ ചുറ്റിപ്പിടിച്ച് ഉറങ്ങാൻ കിടന്നു.
അവളുടെ ഗന്ധം കുറെശ്ശെയായി അവൻ്റെ നാസാരന്ധ്രങ്ങൾ ഏറ്റെടുക്കാൻ തുടങ്ങിയപ്പോൾ അവൻ ഉന്മാദിയാവാൻ തുടങ്ങി .

പക്ഷെ ജമീലയുടെ അവസ്ഥ അങ്ങിനെയായിരുന്നില്ല.
അവൾ അനാഥ സദനത്തിലേക്ക് സ്വന്തമിഷ്ടപ്രകാരം നടന്നകന്നു പോയ സ്വന്തം ഉപ്പയെ കുറിച്ച് അനുനിമിഷം ഓർക്കുകയും അസ്വസ്ഥയായിക്കൊണ്ടിരിക്കുകയുമായിരുന്നു.
കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളിലപ്പോഴും കണ്ണീരുപ്പിൻ്റെ നേർശകലങ്ങൾ ഉണങ്ങാറായിരുന്നില്ല. 

വീട്ടിലെ വഴക്കുകൾ ഉപ്പ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ലെന്നാണ് അവൾ വിചാരിച്ചിരുന്നത്. 
വീട്ടിൽ സന്തോഷം തിരിച്ചെത്താത്തിടം കാലം അരുകിലോ ദൂരത്തോ ഒരു സാന്ത്വനം തേടി ദു:ഖിതർ പുറപ്പെട്ടു പോകാറുണ്ട്. 
ഇവിടെയും സ്വന്തം ഇഷ്ടപ്രകാരം ഉപ്പ ഇറങ്ങിപ്പോയതാണ്. 
സ്വയം നിർബന്ധവും വാശിയും കലർത്തി മകളുടെ സ്നേഹം, സാമീപ്യം ഇവയ്ക്കപ്പുറം സ്വയം ഒരു ശിക്ഷ പോലെ അനാഥമായിത്തീരാൻ പാകത്തിൽ വലിയ സങ്കടക്കടൽ ഉള്ളിലേറി പുറത്തേക്കു നടക്കുകയായിരുന്നു പാവം ഉപ്പ. 

ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധം വലിയൊരു യാത്ര പറഞ്ഞ് പോയ ഉമ്മയെപ്പോലെ തനിക്ക് വലിയ ദു:ഖം തന്നവൾ ആരുമില്ല.
മാതൃവാത്സല്യം വേണ്ടത്ര നുകർന്നിട്ടില്ലാത്ത ഒരു ബാല്യകാലം 
എപ്പോഴുമെനിക്ക് ബാക്കി നിർത്തിയിട്ട് ഉപ്പയെക്കൂടി തകർത്തു താറുമാറാക്കിപ്പോയതാണ്.
ഉപ്പയെ ആകെ തകർന്നു കാണുന്നത് അന്നു മുതൽക്കിന്നുവരെയുണ്ട്. 
അന്നു മുതൽ ഇന്നുവരെക്കുള്ള ആ ദുരിത നാളുകൾക്കു മേൽ അരുമയായ ഏക മകളും കൂടുതൽ ദുരിതക്കനലുകൾ വാരി വിതറിയിട്ടു.
പാവം! ഹൃദയം മുഴുവൻ ഉരുകിയൊലിച്ചിട്ടുണ്ടാവും. അനാഥാലയത്തിലിപ്പോൾ എന്തു ചെയ്യുന്നോ ആവോ? 

രാവിലെയെഴുന്നേറ്റ് ആടുകൾക്ക് വെള്ളവും തീറ്റയും കൊടുക്കണം. 
എന്നിട്ട് ഓടിപ്പോകണം .
പരമാവധി വേഗത്തിൽ സാന്ത്വനത്തിലെത്തണം. 
ഒരിക്കൽ കൂടി ഉപ്പയോടു കെഞ്ചണം, വീട്ടിൽ വരില്ലേ വരില്ലേയെന്ന്. 

മരുമകനിപ്പോൾ ശാന്തനാണ്. 
പുതിയ ജീവിതരീതികളോട് പൊരുത്തപ്പെട്ടു വരുന്നതായിരിക്കാം.
അദ്ദേഹത്തിന് ഉപ്പയെ സ്നേഹിക്കാനും ഉൾക്കൊള്ളാനും കഴിയുമൊ?ആർക്കറിയാം!
ജമീല ഈ വക ആകുലതകളോടൊപ്പം ഉറങ്ങിപ്പോയി.
എന്നാൽ വാസുദേവനപ്പോഴും ഉറക്കം വന്നിട്ടില്ലായിരുന്നു. 

അവളുടെ ഉപ്പ പോയതിനു ശേഷം അവൾ തന്നെ സ്നേഹിക്കാനോ ഓമനിക്കാനോ വന്നിട്ടില്ല. 
അവളിൽ എന്നോടുള്ള സ്നേഹം കുറഞ്ഞു പോയിക്കാണും. 
തൻ്റെ അച്ഛൻ, അമ്മ, സഹോദരങ്ങൾ ... ചിന്തകൾ നെഞ്ചു കൂടു പിളർത്തിക്കൊണ്ട് ഉണർന്നു വരികയാണ്.

വാസുദേവൻ എഴുന്നേറ്റ് ജനൽപ്പാളികൾ തുറന്ന് പുറത്തേക്ക് നോക്കി. 
ചുറ്റിലും നിലാവുണ്ട്,
ചിവീടുകൾ കൂട്ടമായി കരഞ്ഞുണ്ടാക്കുന്ന സംഗീതവുമുണ്ട്.
പാല പൂത്ത സുഗന്ധം .
കുന്നിറങ്ങി വരുന്നുണ്ടൊ പാലമരങ്ങളെ പുണർന്നുറങ്ങിയിരുന്ന യക്ഷിക്കൂട്ടങ്ങൾ?

നാളിതുവരെ യക്ഷികളെ കണ്ടിട്ടില്ല. 
എങ്കിലും പാലമരച്ചുവട്ടിൽ ഒരു യക്ഷി തൻ്റെ യക്ഷനേയും കാത്തു രാവിൻ പാൽപ്പശിമയുണങ്ങാതെ വാർമുടി കനപ്പിച്ചു നിൽക്കുന്നതായി വെറുതെ സങ്കൽപ്പിച്ചു നോക്കി. 
വാതിൽ തുറന്ന് കുറച്ച് നേരം മുറ്റത്തെ നിലാവിൽ നടന്നാലോ? 
ജമീലയുണരാത്ത വിധം അയാൾ വാതിൽ തുറന്നു .
ചാരി പുറത്തു നിലാവിൻ്റെ തണുത്ത വെള്ളി വെളിച്ചത്തിലേക്കി ഇറങ്ങിച്ചെന്നു.
വലിയൊരു യക്ഷി മുടിയഴിച്ചിട്ടെന്ന പോലെ കുന്നിൻ മുകളിൽ കനത്തു നിൽപ്പുണ്ട് തൊടുന്നിടത്തൊക്കെ പാൽ ചുരത്തുന്ന ആ വലിയ പാലമരം.
ഭ്രാന്തൻ കുന്നിൻ്റെ നെറുകയിൽ പടർന്ന്  താഴേക്ക് ചുറ്റിയിറങ്ങി ഇവിടെ വന്നെത്തി തന്നെ വിളിച്ചു കൊണ്ടു പോകുവാൻ ശ്രമിക്കുന്ന മദിപ്പിക്കുന്ന സുഗന്ധവും!

ഭ്രാന്തൻ കുന്നിന്റെ ചരിത്രം കുറച്ചൊക്കെ വാസുദേവനുമറിയാമായിരുന്നു.
ഇന്നീ വീടു നിൽക്കുന്നിടത്തെവിടെയോ ആയി വലിയൊരു ചുടുകാടുണ്ടായിരുന്നത്രെ പണ്ട്! 
ഭ്രാന്തനെ ആളുകൾ ആദ്യം കാണുന്നത് ഈ ചുടുകാട്ടിൽ വെച്ചാണ്. 
ജടപിടിച്ച മുടിയും നഗ്നമായ ഉടലും ഒരു കൈയ്യിൽ വെൺമഴുവും മറുകൈയ്യിൽ ഒരു തലയോട്ടിയുമായി ആജാനുബാഹുവായി ഒരു ഭയപ്പെടുത്തുന്ന രൂപം.
കത്തിത്തുടങ്ങിയ ചിതയിൽ നിന്ന് മനുഷ്യ ശരീരം വെട്ടിയെടുത്തു ഭക്ഷിക്കാറുണ്ടത്രെ! ചിതയിൽ നിന്നെടുക്കുന്ന ഭസ്മം ദേഹമാസകലം വാരിപ്പൂശും.
തീ ചിതറുന്ന പോലെയുള്ള കണ്ണുകൾ കണ്ടാൽ ആരുമാമുഖത്തേക്ക് നോക്കാൻ ഭയപ്പെടും!
ഭ്രാന്തൻ്റെ പ്രധാന താവളം ആ കുന്നിൻ മുകളിലാണ്. 
പണ്ട്താഴ് വാരത്തിൽ നിന്നും മുകളിലേക്ക് ഉരുട്ടിക്കയറ്റിയതെന്ന് പറയുന്ന വലിയൊരു പാറക്കല്ല് ഇപ്പോഴും കുന്നിൻ മുകളിലുണ്ട്.

വിശക്കുമ്പോൾ താഴേക്ക് ഭിക്ഷാടനത്തിനിറങ്ങും. 
കൈയ്യിലിരിക്കുന്ന തലയോടു നീട്ടി ഭിക്ഷ തേടും. 
ഒരു വിധം ആളുകളും ഭ്രാന്തനെ കണ്ടാൽ ഓടിയൊളിക്കും. 
അപൂർവ്വം ചിലർ ഭിക്ഷ നൽകാറുണ്ട്. നൽകുന്നതെന്തും കഴിക്കും, അതും അമേദ്യമായാൽ പോലും!

മാംസാഹാരത്തെ പറ്റി ചിന്തിക്കുമ്പോൾ തന്നെ വാസുദേവനു ഓക്കാനം വരും. അതും മനുഷ്യമാംസത്തെ പറ്റി .
ഇന്ന് ജമീല അയില വാങ്ങി വറുത്തു വെച്ചിരുന്നു.അതും നല്ല സ്വാദോടെ തിളച്ച വെളിച്ചെണ്ണയിൽ മസാലയൊക്കെ പുരട്ടി മൊരിയിച്ചെടുത്തത്.
കഴിച്ചു പരിചയമില്ലാത്ത ഇനങ്ങളായതുകൊണ്ട് അവൾ എപ്പോഴും നല്ല രുചിയോടെ തന്നെയാണ് പാചകം ചെയ്ത് നൽകുന്നത്. ബീഫ് ,മീൻ ,മുട്ട അങ്ങിനെ ഒരിക്കലും കഴിച്ചു ശീലിച്ചിട്ടില്ലാത്ത തൊക്കെ പുതിയ ശീലങ്ങളായി മാറിമറിയാൻ തുടങ്ങി.
ജമീലയുടെ സ്നേഹം അവനെ അരുതാത്തതെല്ലാം ഊട്ടിത്തുടങ്ങി!
തനിക്കിപ്പോൾ ഒരു സാദൃശ്യം ഭ്രാന്തനോടായിത്തുടങ്ങിയിട്ടുണ്ട്!

ഭ്രാന്തനെ സ്നേഹിക്കുന്നവരും ഉണ്ടായിരുന്നത്രെ!
ഭ്രാന്തൻ ഭിക്ഷാംദേഹിയാണ് ,
ഭ്രാന്തൻ്റെ ലിംഗം പൂജിക്കപ്പെടാനുള്ളതാണ്, പൂക്കളർപ്പിക്കാനുള്ളതാണ് എന്നൊക്കെ അഭിപ്രായപ്പെട്ടിരുന്നവർ ഒത്തുചേർന്ന് കുന്നിൻ മുകളിൽ ഭ്രാന്തൻ കല്ലിനു സമീപം പണ്ട് ചെറിയൊരു ലിംഗപ്രതിഷ്ഠ ചെയ്തിരുന്നു.
പക്ഷെ അത് ശിവ സങ്കൽപ്പത്തിൽ പെട്ടതല്ലായിരുന്നതുകൊണ്ട് ആളുകൾ വരാതെയും നേർച്ചകൾ കഴിക്കാതെയും മണ്ണുമൂടിപ്പോയി.

എന്നും അതിരാവിലെ തണുത്തുറഞ്ഞ അതും മഞ്ഞുവീഴുന്ന പ്രഭാതത്തിൽ പോലും കുന്നിൻ്റെ കിഴക്കേ ചരിവിലുള്ള ഏറാട്ടുകുളത്തിൽ ഭ്രാന്തൻ ആറാട്ടിനിറങ്ങുമത്രെ! 
കാലുകൾ സിദ്ധാസനത്തിൽ പിണച്ച് വെള്ളത്തിനു മുകളിൽ മലർന്നു കിടന്ന് ജലശയനവും ചെയ്യും. 
എല്ലാവർക്കും പേടിയായിരുന്നതുകൊണ്ട് ഒളിഞ്ഞല്ലാതെ തെളിഞ്ഞ് ആരും അത് കാണാൻ ധൈര്യപ്പെട്ടില്ല.

ഭ്രാന്തനും വിരോധികളുണ്ടായിരുന്നു.
അവർ ഭ്രാന്തൻ നരഭോജിയാണെന്നും തരം കിട്ടിയാൽ സ്ത്രീകളെ വെട്ടിക്കൊന്ന് കക്കും കരളുമെടുത്ത് കറിവെച്ചു കഴിക്കുമെന്നും ശവഭോഗം ചെയ്യുമെന്നും പൂർണ്ണ നഗ്നമാക്കപ്പെട്ട ഇരയുടെ ശവശരീരത്തിൽ കയറിയിരുന്ന് പൂജയും ധ്യാനവുമൊക്കെ ചെയ്യുമെന്നും പറഞ്ഞു പ്രചരിപ്പിച്ചു അവർ.

ഇപ്പോഴും അങ്ങിനെ വിശ്വസിക്കുന്നവരുണ്ട്.
തലമുറകൾക്കു മുമ്പെ നടന്നു കഴിഞ്ഞിരുന്ന കാര്യങ്ങളായിരുന്നതുകൊണ്ട് ഏതാണു ശരി ഏതാണ് തെറ്റ് എന്നൊന്നു മറിയില്ല. എന്തായിരുന്നാലും ഭ്രാന്തൻ മലയാളിയായിരുന്നില്ല.
എന്നാൽ അയാൾ ഹിന്ദുവായിരുന്നു, ഹിന്ദിക്കാരനായിരുന്നു. 
കൈലാസത്തിൽ നിന്നുമാണ് ഭ്രാന്തൻ വന്നത് എന്നു പോലും ചിലർ വിശ്വസിച്ചു.

ഇവിടത്തെ ആചാരങ്ങളിലൊന്നും ഭ്രാന്തന് താൽപ്പര്യമില്ലായിരുന്നു. 
കളം വരക്കലും കള്ളു നേദിക്കലും കോഴിയെ വെട്ടലും മധു മാംസാദികൾ പാനം ചെയ്യലും ചാത്തൻമാരെക്കൊണ്ടു തുള്ളിക്കലുമൊന്നും  ഭ്രാന്തനെ ബാധിക്കുന്ന വിഷയമായിരുന്നില്ല. പക്ഷെ അയാൾ ഒന്നു ചെയ്തു. 
തൻ്റെ കൈവശമിരുന്ന കഞ്ചാവുവിത്തുക്കൾ ഭ്രാന്തൻ കുന്നിൽ പാകി.
പാകമായ ചെടികൾ പിഴുത് ഭാംഗുണ്ടാക്കിക്കഴിച്ചു.
കഞ്ചാവിൻ്റെ ആലസ്യത്തിലമർന്ന് കടുത്ത ധ്യാനത്തിലമർന്നു.
അന്നത്തെ അവശേഷിപ്പുകളായി അടുത്ത കാലം വരെ ഭ്രാന്തൻ കുന്നിൽ കഞ്ചാവു ചെടികൾ ഉണ്ടായിരുന്നു, 
പിന്നീട് പോലീസുകാർ വന്ന് മിനക്കെട്ടിരുന്ന് എല്ലാം കത്തിച്ച് ഭസ്മമാക്കും വരെ!

ഭ്രാന്തനെക്കൊണ്ട് ആർക്കും ഒരു ഉപദ്രവവുമുണ്ടായില്ല. 
ധ്യാനവും സമാധിയുമായി ആർക്കും ശല്ല്യമാകാതെ ഒരു നാൾ എപ്പോഴോ ഭ്രാന്തൻ പ്രകൃതിയിൽ തന്നെ ലയിച്ചു പോയി. 

അങ്ങിനെയങ്ങിനെ കുറെശ്ശെ കുറെശ്ശെയായി കൂടെ കയറി വന്ന ഭ്രാന്തൻ ചിന്തകൾ കൂടി വാസുദേവനെ വല്ലാതെ വലച്ചപ്പോൾ അർദ്ധരാത്രിയിൽ തന്നെ കുന്നുകയറി വെറുതെ ഭ്രാന്ത സമാധിയിലേക്ക് പോകണമെന്ന് അയാൾക്കു തോന്നി.

മാംസം ഭക്ഷിച്ചു ഭക്ഷിച്ചു തനിക്കും ഒരഘോരിയെപ്പോലാകണം. 
ചുടുകാടിൻ നടുവിലും നട്ട പാതിരായിലും ഒന്നിലും ഭയമില്ലാത്ത ജഢാ ഭാരങ്ങൾ കെട്ടിയാടുന്ന ധീര ധീരനായ ഒരു മുഴുനീളൻ അഘോരി!

അടുത്ത് കുന്നിൻ മുകളിൽ തന്നെ പൂർണ്ണ ചന്ദ്രൻ വലിയ വെളിച്ചമായി അയാൾക്കു വഴികാട്ടിക്കൊണ്ട് നിൽക്കുന്നു.
ഒരു നടത്തത്തിനു തയ്യാറായി വാസുദേവൻ തൻ്റെ പാദരക്ഷകളെടുത്തണിഞ്ഞു.
കാൽപാടുകൾ പതിപ്പിക്കുന്ന കൊച്ചു കൊച്ചു ശബ്ദങ്ങൾ കടം കൊണ്ട് പാദരക്ഷകൾ വളരെ സൂക്ഷിച്ചു പതുക്കെ മുന്നോട്ടു നടക്കാൻ തുടങ്ങി.
പരിചിതമായ രൂപം തങ്ങൾക്കടുത്തു കണ്ട് ജമീലയുടെ ആടുകൾ കരഞ്ഞു ശബ്ദമുണ്ടാക്കി.

അയാൾ പടി തുറന്ന് മുന്നോട്ട് നടന്നു.
പെട്ടെന്നയാളുടെ കൈയ്യിലൊരു പിടി വീണു. കൈ തണ്ടയിൽ ഞെരിച്ചമർത്തി അതയാളെ പിറകോട്ടു വലിച്ചു. 
മുന്നിൽ തീപാറുന്ന കണ്ണുകളുമായി തെരുതെരെ മിഴിനീർ നിറച്ചു കൊണ്ട് ജമീല!

"നിങ്ങൾ പിന്നെയും അതു തന്നെ ചെയ്യാൻ പോവുകയാണോ? 
നിങ്ങളെ ഞാൻ സ്നേഹിക്കുന്നുണ്ട്. 
പക്ഷെ നിങ്ങൾക്കതു മനസ്സിലാക്കാൻ കഴിവില്ലെന്നുണ്ടോ?"
അയാളൊന്നും മിണ്ടിയില്ല.

"വാ, നിങ്ങൾക്കാവശ്യമുള്ളതു ഞാൻ തരാം. അകത്തേക്കു വാ "
ജമീല വാസുദേവനേയും വലിച്ചുകൊണ്ട് വീടിനകത്തേക്കു പോയി. 
ഒടുവിൽ മുറിപ്പെട്ട ഹൃദയത്തോടെ തന്നെ തൻ്റെ ഭർത്താവിനെ തൃപ്തിപ്പെടുത്തി അവൾ തളർന്നു കിടന്നു. 

പതിവായി തൻ്റെ ഉറക്കങ്ങൾ കുറെ രാത്രികളായി നഷ്ടപ്പെടുന്നുണ്ടെന്ന തിരിച്ചറിവിൽ ജമീല വിതുമ്പിക്കരയുകയും എന്നത്തേയും പോലെ വൈകി മാത്രം തളർന്നുറങ്ങുകയും ചെയ്തു.

2023, മേയ് 2, ചൊവ്വാഴ്ച

മരം വെട്ടുന്നവൾ. നോവൽ


അദ്ധ്യായം അഞ്ച്.

സെയ്തലവി കുന്നുകയറിയതിൻ്റെ മൂന്നാം ദിവസം മുനീറിൻ്റെ തട്ടുകടയിലേക്ക് പതിവു ചായക്കായി ഉസ്മാൻ വന്നു.
രാവിലത്തെ പത്തു മണിച്ചായയുടെ തിരക്കിനു മുമ്പുള്ള ഒരുക്കലിൻ്റെതായ തത്രപ്പാടിലായിരുന്നു കടക്കാരൻ മുനീർ.

" മുനീറേ, ഇന്ന് സെയ്തലവിയെങ്ങാനും ചായ കുടിക്കാൻ വന്നോടാ?"

അന്വേഷിച്ചത് തൻ്റെ പ്രിയ സ്നേഹിതനെ പറ്റിയായിരുന്നെങ്കിലും ഉസ്മാനിലെ വർഗ്ഗ ബോധമുണർന്ന് തൻ്റെ സ്വരത്തിൽ അൽപ്പസ്വൽപ്പം അമർഷമൊക്കെ കൂട്ടിക്കലർത്തിക്കൊടുത്തിരുന്നു.

" ഇല്ല ഉസ്മാനിക്ക ."

"ഓനെ രണ്ടീസായിട്ട് കാണാനില്ലെന്ന് നമ്മടെ മുക്രിക്ക പറേണ് കേട്ടു. ഹും, ശെയ്ത്താൻ കയറിയ വീടു പോലായിട്ടുണ്ട് ഓൻ്റെ കാര്യം! "

ഉസ്മാൻ്റെ പരിതാപം സെയ്തലവിയുടെ വീട്ടിൽ ഇപ്പോൾ നടക്കുന്ന പുതിയ മാറ്റങ്ങളെപ്പറ്റിത്തന്നെയായിരുന്നു.
ആയതിൻ്റെ ഉത്കണ്ഠ മറച്ചുകാട്ടാതെ തന്നെ
ഉസ്മാനിപ്പോൾ  അന്വേഷിച്ചത് തട്ടുകടക്കാരൻ മുനീറിനോടു മാത്രമായിരുന്നില്ല.
കടയിലപ്പോൾ ഉണ്ടായിരുന്ന പരിചിത മുഖങ്ങളിലത്രയും അയാൾ തൻ്റെ അന്വേഷണം നടത്തി.

എന്നാൽ അവരിലാരും തന്നെ സെയ്തലവിക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ട് എന്ന് അറിഞ്ഞവരോ, അതിൽ വ്യാകുലപ്പെടുന്നവരോ ആയിരുന്നവരല്ല.
എന്നിരുന്നാലും സെയ്തലവിയുടെ വീട്ടിൽ നടന്ന മിശ്രവിവാഹത്തെ പറ്റി തള്ളിയും, കൊണ്ടും സംസാരിക്കാൻ അവർ തയ്യാറായിരുന്നു താനും!

മനുഷ്യബന്ധങ്ങളിൽ പലപ്പോഴും വിള്ളലും അകൽച്ചയും വീഴാൻ അധികനേരമെടുക്കുന്നില്ല.
അത്തരം സമയത്ത്  വളരെ അടുത്തിരുന്നവർ തമ്മിൽ തമ്മിൽ പരസ്പരം നോക്കാനോ സന്തോഷം പങ്കുവെയ്ക്കാനോ വളരെയധികം മടിച്ചു പോകുന്നു.
കണ്ണിമ തുറന്നടക്കും വേഗത്തിൽ
മനുഷ്യന് അധികം സൂചനകൾ നൽകാതെത്തന്നെ കാലം അത്രയെളുപ്പത്തിൽ അവരെ വാരിക്കുഴികളിൽ അവനെ ചാടിച്ചു വീഴ്ത്തുന്നു.

മുനീറിൻ്റെ കടയിൽ പലതരം ആളുകളും വന്നു പോകുന്നു.
അവർക്കൊക്കെ കൈയ്യിൽ ഇത്തരം ധാരാളം വിശേഷങ്ങൾ സംസാരിക്കാൻ ഉണ്ടുതാനും.

മനുഷ്യൻ ഒരേ ചുവപ്പു നിറമുള്ള രക്തം ഉള്ളവരാണെങ്കിലും പലതരക്കാരായി ഭിന്നിച്ചിരിക്കകൊണ്ട് പല നിറത്തിലുള്ള വേഷങ്ങൾ ധരിച്ചെത്തുകയും പരസ്പരം അത്തരം നിറങ്ങൾ ധരിപ്പിക്കാനിഷ്ടപ്പെടുകയും ചെയ്യുന്നവരാണ്.

ചിലപ്പോളൊക്കെ ആയതിൻ്റെ വൈജാത്യങ്ങൾ അവിടെ പ്രകടമായ തർക്കമായും വാഗ്വാദമായും വളർന്നു പന്തലിച്ച് തട്ടുകടയെ ഉന്മാദത്തിലേക്ക് തള്ളിയിടാറുണ്ട്.

സെയ്തലവിയുടെ കാര്യത്തിലും ഇങ്ങനെയൊന്ന് മുനീറിൻ്റെ പക്കൽ നിന്നും ഒരു നിരോധനം ഏറ്റുവാങ്ങാവുന്ന പാകത്തിൽ പെട്ടെന്നവിടെയുണ്ടാകാൻ സാദ്ധ്യതയുള്ള ഒരു തർക്ക വിഷയമാണെന്ന കാര്യം  ഉസ്മാനും മുനീറും പ്രത്യേകം ഓർത്തുവെച്ചിരുന്നു. 

"എന്നും ഈ നേരത്ത് ഒരു ചായ കുടിക്കാൻ വരാറുള്ളതാണ്. മിനിങ്ങാന്ന് കുന്നുകയറിപ്പോവുന്നത് കണ്ടോര്ണ്ട്. ഇനിയിപ്പോ വല്ല ബന്ധുക്കളോടേം പോയിട്ട്ണ്ടാവും."

അതുകൊണ്ടു തന്നെ മുനീർ തനിക്കീ കാര്യത്തിലുള്ള അനുമാനങ്ങൾ ഒരു തർക്ക വിഷയമായി മാറിപ്പോകാതെ എല്ലാം ചെറിയൊരഭിപ്രായത്തിൽ മാത്രമൊതുക്കി, തിളച്ച വെള്ളത്തിൽ ചായപ്പൊടിയുടേതായ ചുവന്ന നിറം നേർപ്പിച്ചു ചേർക്കുന്നതിൽ വ്യാപൃതനായി.

"എത്രയായാലും മോൾക്കും മര്യോന്ക്കും അറിയാണ്ടിരിക്കില്ലല്ലോ. വര്ന്ന വഴിക്കൊന്ന് ചോദിക്കായിരുന്നില്ലേ?"

ഉസ്മാൻ്റെ അടുത്ത ബന്ധത്തെ അകത്തി മാറ്റിയിടത്ത് മാത്രം ഒന്നമർത്തിയൂന്നി ഒരാൾ ചോദിച്ചു !

"ഹും!" ഉസ്മാനിക്ക പുറത്തേക്കൊന്ന് നീട്ടിത്തുപ്പി.

" ആ . ഒരു ചായയെടുക്ക്."

അവർക്കിടയ്ക്കും കുറച്ചു നേരം മൗനം കനലിട്ടു.
ചായ തിളക്കുന്നതിൻ്റേയും ചില്ലു ഗ്ലാസ്സിൽ പകർത്തുന്നതിൻ്റേയും പലഹാര പാത്രങ്ങൾ കലമ്പൽ കൂട്ടുന്നതിൻ്റേയും ശബ്ദങ്ങൾ മാത്രം ധൃതി പിടിച്ചു നടന്നു.
എങ്കിലും ചുട്ടു നീറ്റലിൻ്റേതായ ചില നിശ്വാസങ്ങൾ ഉസ്മാനിൽ നിന്നുണ്ടായി.

" സെയ്തലവി ഇതുവരെ ഇവിടെ വന്നു കടം പറഞ്ഞിട്ടില്ല. 
അതിലും കൂടുതലായി എനിക്കു വേറൊന്നും ആരോടും ചോദിക്കാനുമില്ല.
വരും. 
എന്നും പതിവുള്ള കാര്യമായതോണ്ട് ചായ ചോയിക്കാതെ തന്നെ ഞാനെടുത്തു കൊടുക്ക്യേം ചെയ്യും. 
നിങ്ങക്കൊക്കെ ഉള്ളതുപോലെ അത്ര ഉത്സാഹം എനിക്കിതിലൊന്നുമില്ല"

സംവാദകനെ ഒന്നിരുത്തി നോക്കി മുനീർ എല്ലാം അവിടെത്തന്നെ ഒതുക്കി നിർത്തി.

" മുനീറേ, വീട്ടിൽ സഫിയാൻ്റെ പിള്ളേര് വന്നിട്ട്ണ്ട്ടാ.നാല് പരിപ്പുവട എനിക്കു പൊതിഞ്ഞോടാ"

മുനീർ പരിപ്പുവട  നാലെണ്ണമെടുത്ത് കടലാസിൽ പൊതിഞ്ഞെടുത്ത് ഉസ്മാനുകൊടുത്തു.

തട്ടുകടയിൽ ആളു കൂടിത്തുടങ്ങി.  
ചർച്ച ചെയ്യാൻ വിഷയമന്വേഷിക്കുന്നവർ സെയ്തലവിയെ പറ്റി കൂടുതലോർക്കാൻ അതു പ്രത്യേക കാരണമായി.

ആദ്യമൊക്കെ നല്ലവണ്ണത്തിൽ കുടവയറൊക്കെയുള്ള മനുഷ്യനായിരുന്നു സെയ്തലവി .
അതും ആറടി ഉയരത്തിൽ!

അദ്ദേഹത്തിൻ്റെ ഭാര്യ അകാലത്തിൽ മരിച്ചതാണെന്നും അവർക്കു കാൻസറായിരുന്നുവെന്നും അവരെല്ലാവരും ഒരുമിച്ചുകൂടിയിരുന്നുള്ള സംഭാഷണത്തിൽ നിന്നും  വ്യക്തമായിരുന്നു. 
തനിക്കു വേണ്ടി മതം മാറി ഉമ്മുകുൽസുവായ തൻ്റെ സ്നേഹനിധിയായ ഭാര്യക്കു വേണ്ടി അമല കാൻസർ സെൻ്ററിൽ ചികിത്സയുറപ്പിച്ചതും അവർ സമയാസമയങ്ങളിൽ ആവശ്യപ്പെട്ടിരുന്ന പണമത്രയും നൽകി  ചികിത്സിച്ച കൂട്ടത്തിൽ കടം വളരെ ഉയരെ കുമിഞ്ഞുകൂടിയതും പിന്നീടാരും
ആരും അയാൾക്കു കടം കൊടുക്കാതെയായി തുടർ ചികിത്സയെ ബാധിച്ചതുമെല്ലാം അവർ ആ ചർച്ചയിൽ വിഷയമാക്കി. 
കിട്ടിയ വിലക്ക് സ്വത്തു വിറ്റു.
അതിൽ നിന്നേറെയെടുത്ത് പിന്നെയും ചികിത്സിച്ചു.
എന്നിട്ടും ചികിത്സക്കൊടുവിൽ അയാളുടെ ഭാര്യ മരിച്ചു പോയി. 

എല്ലാം പടച്ചവൻ്റെ പരീക്ഷണം എന്നു കരുതി അയാൾ സ്വയം സമാശ്വസിച്ചു.
പിന്നീട് അയാൾക്ക് ഒരിക്കലും തൻ്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ സാധിച്ചില്ല. ഷുഗറുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്.
പ്രഷറുണ്ടോ എന്നു ചോദിച്ചാൽ അതുമുണ്ട്.
മുതലാളിമാർക്കു മാത്രം വന്നിരുന്ന അസുഖങ്ങളൊക്കെയും അയാൾക്കും കൂട്ടുണ്ടായി. 
സെയ്തലവി ദരിദ്രനായി.
കുറഞ്ഞ വില കൊടുത്തു വാങ്ങിയ പുതിയിടത്തേക്ക് താമസം മാറി വരുകയും ചെയ്തു.

സെയ്തലവിക്ക് നല്ല തല്ലുകാരനുള്ള രൂപസാദൃശ്യമൊക്കെ പണ്ടുണ്ടായിരുന്നു. അതും പലിശക്കാരൻ വർഗ്ഗീസ് മാപ്പിളയുടെ കാര്യസ്ഥപ്പണി ചെയ്തിരുന്ന കാലത്ത് .
എന്നാൽ തല്ലുകൊണ്ടും കൊടുത്തുമല്ല സെയ്തലവി ഇന്നാൾ വരെ ജീവിച്ചു പോന്നത്. 

പണം പലിശക്കു വാങ്ങിക്കൊണ്ടു പോകുന്നവരിൽ തിരിച്ചടവിനു മടി കാണിക്കുന്നവരെ തിരഞ്ഞുപിടിച്ച് ശാസിക്കാനും, വിരട്ടി പാകപ്പെടുത്തി തിരിച്ചടവിനു തയ്യാറാക്കാൻ വേണ്ടിയും വർഗ്ഗീസുമാപ്പിള കണ്ടെത്തിയ ഒരു സാധ്യത മാത്രമായിരുന്നു സെയ്തലവിയുടെ തണ്ടും തടിയും ഒട്ടുമിക്കതും!

ഒരിക്കൽ കണ്ടങ്കോരനെ അവൻ പണി ചെയ്തിരുന്ന പാടവരമ്പിൽ വെച്ചു തന്നെ കഴുത്തിനു കുത്തിപ്പിടിച്ച് പൊന്തിച്ചു നിർത്തിയിട്ടുണ്ട് സെയ്തലവി! 
അതു നുണയായിരുന്നില്ല.
അതുണ്ടായത് അവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിൻ്റെ പേരിലല്ലായിരുന്നു.
പിന്നെയോ, മകളുടെ തിരണ്ടു കല്യാണത്തിന് ചിലവാവശ്യങ്ങളുടെ പേരിൽ വർഗ്ഗീസുമാപ്പിളയോട് കണ്ടങ്കോരൻ കടം കൊണ്ടു എന്നതായിരുന്നു കാരണം.
ഇവിടെ സെയ്തലവിയെ പ്രകോപിപ്പിക്കാനുണ്ടായ വിഷയം കണ്ടങ്കോരന്റെ തിരിച്ചടവ് വല്ലാതെ നീണ്ടുപോയി എന്നതായിരുന്നു.

മാപ്പിളക്കു വേണ്ടി കുരുമുളകും അടക്കയും കൊപ്രയുമൊക്കെ വാങ്ങിക്കൂട്ടാൻ സെയ്തലവി പല സ്ഥലത്തും പോയിട്ടുണ്ട്.
കുറഞ്ഞ വിലക്കു കിട്ടാൻ പേശി നിന്നിട്ടുണ്ട്. ഒടുവിൽ മാപ്പിളക്ക് വയസ്സായി ശാരീരികാവശതകൾ വന്നതോടെ അയാളുടെ കാര്യസ്ഥ പണി ഉപേക്ഷിച്ച് അത്തരം കച്ചവടങ്ങൾ സ്വന്തമായി ഏറ്റെടുത്ത്  നടത്താൻ തുടങ്ങുകയായിരുന്നു. 
കുയിലത്ത് നായർ തറവാട്ടിൽ ധാരാളം കവുങ്ങും തെങ്ങും വാഴയുമുണ്ടായിരുന്നു.
വലിയ പാടശേഖരത്തിൽ ധാരാളം നെല്ലു വിളഞ്ഞുകിട്ടുമായിരുന്നു.
ആയതിൻ്റെ കച്ചവട സാധ്യതകൾക്കിടയിലാണ് ഉമ്മു കുത്സുവിനെ സെയ്തലവി കാണുന്നതും കൂടെയിറക്കിക്കൊണ്ടു പോന്നതും. 

നാലുനാൾ കൊണ്ടു തന്നെ മതം മാറ്റി കുടുംബത്തിൽ പുതുമണവാട്ടിയാക്കി കൊണ്ടുവന്നു കയറ്റി. 
പുതിയ ഹൂറിയെ ഉപ്പയും ഉമ്മയും സഹോദരങ്ങളും സ്നേഹപൂർവ്വം വരവേറ്റു.
മഹല്ലു കമ്മറ്റിക്കും എതിരഭിപ്രായമുണ്ടായില്ല. എങ്കിലും പതിവുപോലെ
ചിലർ സഹതപിച്ചു. 
ചിലർ കുറ്റപ്പെടുത്തി.
അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനങ്ങളുണ്ടായി. 
കാലം ക്രമേണ അവിടെയും ശാന്തമായി.

ശിവരാമൻ നായർ ശിവസേനക്കാരനാണ്.
അദ്ദേഹം സെയ്തലവിയെ പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കണം എന്ന അഭിപ്രായക്കാരനാണ്. 
പള്ളിപ്പാട്ട് തറവാട്ടു കാരനാണെങ്കിലും അദ്ദേഹത്തിന് കുയിലത്തുകാരോടും പ്രത്യേക വാത്സല്യമുണ്ടായിരുന്നു.
അത് തൻ്റെതായ വർഗ്ഗബോധത്തിൻ്റെ പുറത്തായിരുന്നു താനും.

സംവാദകനായ ശിവരാമൻ നായരുടെ സാന്നിധ്യം ചർച്ചയിൽ വേർതിരിഞ്ഞു വന്നപ്പോൾ തങ്ങളുടെ ഹിന്ദു സഹോരങ്ങളുടെ വോട്ട് ഭിന്നിച്ചു പോകരുതെന്ന് അഭിപ്രായമുള്ളവർ അയാൾക്കു കൂടെച്ചേരുകയും ചില കമ്യൂണിസ്റ്റ് അനുഭാവികൾ വിരോധ ശബ്ദത്തിൽ അവിടെ മൂളുകയും ചെയ്ത് തട്ടുകടയിലെ ഈ ചർച്ചക്ക് വളരെ ഗൗരവ സ്വഭാവം വരുത്തി.

വെളിച്ചപ്പാട് മണിയേട്ടൻ്റെ ചായക്കടയിൽ നിന്നേ ചായ കുടിക്കൂ. 
മുനീറിൻ്റെ തട്ടുകടയിലേക്ക് വരാറില്ല. സ്വാതന്ത്ര്യാനന്തരഭാരതം ഇന്ത്യയും പാക്കിസ്ഥാനുമായി രണ്ടായി വിഭജിക്കപ്പെട്ടതാണ് വെളിച്ചപ്പാടിൻ്റെ ഈ പ്രതികൂല നിലപാടിനു കാരണമെന്ന് ശിവരാമൻ നായർ ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നത് ഈ അവസരത്തിൽ മുനീർ ഓർത്തു .
ഒന്നമർത്തിച്ചിരിച്ച് താൻ കടുപ്പത്തിലെടുത്ത ചായ ഡെസ്കിൽ ശിവരാമൻ നായർക്കു മുന്നിലായി അമർത്തിതന്നെ പതിപ്പിച്ചു വെച്ചു.

ചർച്ച അതിരു കടന്നപ്പോൾ സെയ്തലവീ വിഷയം ചായ ഗ്ലാസ്സുകൾക്കിടയിലും അവയിരിക്കുന്ന കൈകൾക്കിടക്കും പെട്ടെന്നൊരു ക്ഷോഭമായി ഉരുത്തിരിയുകയും പെട്ടെന്നു തന്നെ ഉസ്മാൻ ചായ കുടി മതിയാക്കി പോകാനെഴുന്നേൽക്കുകയും ചെയ്തു.

മറവിക്കൂടുതൽ കാരണം കടം കൊടുക്കുന്നതല്ല  എന്നൊരു സ്റ്റിക്കർ മുനീർ തൻ്റെ തട്ടു കടയിൽ  നേരത്തെ പതിപ്പിച്ചിട്ടുണ്ടായിരുന്നു.
ഉസ്മാൻ അവിടേക്കൊന്നു വിരലോങ്ങി.

" ഞാനിത്തിരി മറവി കൂടുതലുള്ള ആളാ. ഇന്നാ അൻ്റെ പൈസ " 
ഉസ്മാൻ തൻ്റെ ചായ പൈസയും കൊടുത്ത് പുറത്തിറങ്ങിപ്പോയി.

"സെയ്തലവിയുടേത് പോക്കാക്കില്ലത്ത് തറവാടും ഉസ്മാൻ്റെ തറവാട് അമ്പലത്തുമാണ് .
ശിവരാമൻ നായരുടേതാകട്ടെ പള്ളിപ്പാട്ടും. ഹിന്ദുവാണെന്നു കരുതി പള്ളിപ്പാട്ട് കളയാനും മുസ്ലിമാണെന്നു കരുതി അമ്പലവും ഇല്ലവും തറവാട്ടു പേരിൽ നിന്ന് മാറ്റാനും മൂവരും വിചാരിച്ചാൽ സാധിക്കുകയുമില്ല. 
മനുഷ്യൻ്റെ രക്തം ചുവപ്പാണ്. 
അതിനും പച്ച നിറമോ കാവിയോ കൊടുക്കാനൊന്നും പറ്റില്ല. 
നിങ്ങൾ എൻ്റെ അഭിപ്രായത്തോട് യോജിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ,
ഞാൻ എൻ്റെ അഭിപ്രായം എവിടെയും തുറന്നു പറയും "
പാർട്ടിയുടെ മുൻ ബ്രാഞ്ചു സെക്രട്ടറിയായിരുന്ന ചിറ്റിലപ്പിള്ളി തറവാട്ടുകാരൻ മുരളി പരിപ്പുവടയലമാരി തുറന്നടച്ച് തൻ്റെ സംതൃപ്തി കട്ടൻ ചായയോടു ചേർക്കുന്നതിനിടയിൽ ചർച്ചയിൽ കടന്നു കയറി തൻ്റേതായ ശബ്ദം അഭിപ്രായ രൂപത്തിൽ രേഖപ്പെടുത്തി.

ആരോ ചുമക്കുന്ന ശബ്ദം. 
മുനീർ ആളെ തിരഞ്ഞു.
മുക്രിക്കയാണ്.

" എന്താ മുക്രിക്ക?"
" മൂന്നു ചായ പള്ളിയിലേക്ക് കൊടുത്തു വിട്"
"ആവാം"
മുക്രിക്ക പള്ളിയിലേക്കു തന്നെ തിരിച്ചു നടന്നു.

ഭ്രാന്തൻ കുന്നിൽ നിന്നും കരിങ്കല്ലു നിറച്ച ഒരു ടിപ്പർ കടക്കു മുന്നിൽ നിന്നു.
" ഒരു സ്ട്രോങ്ങ് ചായ "വണ്ടിയിലിരുന്നു തന്നെ ഡ്രൈവർ തൻ്റെ ചായ ഓർഡർ ചെയ്തു.

" ആരെങ്കിലും കളിക്കാനുണ്ടോ?"
ചോദ്യം വന്നപാടെ കുറച്ചു പേർ എഴുന്നേറ്റു.
അവർ ഒരു ചീട്ടുകളി സംഘമായിരുന്നു.

"സെയ്തലവി എവിടെയുണ്ടെന്ന് എനിക്കറിയാം. അങ്ങേര് സാന്ത്വനത്തിലുണ്ട്."

മുരളിയുടെ വെളിപ്പെടുത്തലിൽ അവർ എല്ലാവരും ഉത്തരമറിഞ്ഞു.

" അയാൾ അവിടത്തെ അന്തേവാസിയായി മാറി.
അതിൻ്റെ കാരണക്കാർ നമ്മളോരോരുത്തരുമാണ്. 
മതവും ജാതിയും തിരിഞ്ഞ് പരസ്പരം തമ്മിലടിക്കാനും കുറ്റപ്പെടുത്തി പരിഹസിക്കാനും നമ്മൾ സമയം കണ്ടെത്തുമ്പോൾ ഇതുപോലുള്ള പൊതു സമൂഹത്തിൽ നിന്നും ഇറങ്ങിയോടി രക്ഷപ്പെട്ട് അനാഥാലയത്തിൻ്റെ ഇടുങ്ങിയ മൂലകളിൽ ഒളിച്ചു കഴിയാൻ ഇഷ്ടപ്പെടുന്ന എത്രയെത്ര സെയ്തലവിമാർ നമ്മുടെ നാട്ടിലുണ്ടെന്ന് ചിന്തിക്കാൻ മാത്രം നമുക്ക് സമയമോ മനസ്ഥിതിയോ ഇതുവരെ ഉണ്ടായിട്ടില്ലല്ലോ?" 

മുരളി ചിറ്റിലപ്പിള്ളി എല്ലാവരെയും കൂട്ടി നിർത്തി ശാസിച്ചു.

" അതെങ്ങനെ ഇത്ര ഉറപ്പിച്ചു പറയാൻ പറ്റും? മുരളി ഇത് നേരിട്ടു കണ്ടോ?"

ശിവരാമൻ സംശയനിഴലിട്ട് തുടർ സംവാദത്തിനു മുതിർന്നു. 

"ഞാൻ കണ്ടില്ല.
പക്ഷെ, ഒരടിയന്തര സദ്യക്ക് ശേഷം ബാക്കി വന്ന ഭക്ഷണം സാന്ത്വനത്തിൽ കൊണ്ടു കൊടുക്കാൻ പോയ എൻ്റെ വേണ്ടപ്പെട്ട ചില സുഹൃത്തുക്കൾ നേരിട്ട് കണ്ടതാണ് .
അവർ ആളോടു സംസാരിക്കുകയും ചെയ്തു. 
എല്ലാവരുടേയും പ്രവൃത്തി ഗുണം കൊണ്ട് മനസ്സു പൊള്ളിയിട്ടാണ് ആ പാവം സാന്ത്വനം റീഹാബിലിറ്റേഷൻ സെൻ്ററിലേക്ക് പോയത്"

മുരളി എല്ലാവരുടേയും സന്ദേഹങ്ങളെ പെരുക്കിയലക്കി അവസാനിപ്പിച്ചു.