2011, മേയ് 17, ചൊവ്വാഴ്ച

പാവം മുത്തച്ഛന്‍ !

കഥ പറയാന്‍ മുത്തശ്ശി !
'കാതിലോരാലോലമൂഞ്ഞാല്കെട്ടിയ മുത്തശ്ശി ...
കഥയുടെ കെട്ടഴിച്ചു ....'

മുത്തശ്ശി അങ്ങനെ ആണെങ്കില്‍ മുത്തശ്ശനോ ?
കഥകള്‍ അറിയുമായിരുന്നെങ്കിലും പറയില്ല .
ഗൌരവകാരനാണെങ്കില്‍ പറയാനുമില്ല !
പക്ഷെ കാഴ്ചകള്‍ കാണിച്ചു തരും .
കുട്ടിക്കാലത്ത് മുത്തശ്ശന്റെ കൈയില്‍ തൂങ്ങി എത്രയെത്ര ഉത്സവങ്ങള്‍ കണ്ടിട്ടുണ്ടാകും എല്ലാവരും !

എന്റെ കാര്യത്തില്‍ ഈ ഭാഗ്യമുണ്ടായിട്ടില്ല .
എനിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ ആണ് മുത്തശ്ശന്‍ മരിച്ചത് .
അവിടന്ന് ഒരു കൊല്ലം കഴിഞ്ഞു മുത്തശ്ശിയും ....
നന്നേ ചെറുപ്പത്തില്‍ ആയിരുന്നത് കൊണ്ട് ഓര്‍മയില്‍ പോലും ആ രൂപങ്ങളില്ല !

മുത്തശ്ശിക്ക് പകരം അമ്മയാണ് രാജകുമാരന്റെയും രാജകുമാരിയുടെയും ദുഷ്ടയായ മന്ത്രവാദിനിയുടെയും ഒക്കെ കഥകള്‍ എനിക്ക് പറഞ്ഞുതന്നത് .
എങ്കിലും ഇക്കാര്യത്തില്‍ മുത്തശ്ശിയുടെതായ വൈഭവം അമ്മക്കുണ്ടോ വശമാകുന്നു ?

ഹും ..
ഇയ്യാള്‍ ചിന്തകളൊക്കെ കളഞ്ഞു ബാല്യകാലസഖിക്കു പഠിച്ചു തുടങ്ങിയോ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും .
ഉവ്വ ഉവ്വ !

ഞാന്‍ പറഞ്ഞുവരുന്നത് എന്റെ മുത്തശ്ശന്റെ  ഒരു  ആഗ്രഹത്തെ    കുറിച്ചാണ് .

''മക്കളെ ,
മരിച്ചു പോയാല്‍ ഈ അച്ഛന് നിങ്ങള്‍ ഒരു കല്ലറ പണിതു തരണം ..''

ജീവിച്ചിരിക്കുമ്പോള്‍ മക്കളോട് പറഞ്ഞു വെച്ചതും ,
മരിച്ചതിനു ശേഷം മക്കള്‍ നടത്തി കൊടുക്കാന്‍ മറന്നതും ആയ മുത്തസ്സന്റെ ഒരു ആഗ്രഹമായിരുന്നു സ്വന്തമായി ഒരു കല്ലറയെങ്കിലും
വേണം എന്നുള്ളത് !
ഒരു ആറടി മണ്ണിന്റെ ജന്മിക്കു ഇതില്‍ കൂടുതല്‍ എന്താഗ്രഹങ്ങള്‍ ?

മുത്തശ്ശന്‍ മരിച്ചു ആണ്ടുകള്‍ പലതായി .
വിഷസര്‍പ്പത്തിനു വിളക്കു വെക്കരുത് എന്ന് ഞങ്ങള്‍ക്ക് 
ശാസനയുണ്ടായിരുന്ന കാലം .
എന്റെ തറവാട്ടില്‍ മുത്തശ്ശന്‍ പണി കഴിപ്പിച്ചതും കര്‍മ്മങ്ങള്‍ നടത്തി
വരുന്നതുമായ  കുടുമ്പക്ഷേത്രത്തിലും വിളക്കു വെക്കാന്‍ ഞങ്ങള്‍ക്ക് മടി !
പിന്നെയല്ലേ മുത്തശ്ശന് കല്ലറ !
അല്ല പിന്നെ ...

പിന്നെ ഈ അടുത്ത കാലത്ത് കുടുംബ ക്ഷേത്രങ്ങള്‍ നവീകരിക്കുക ,
ധാടിക്കും മോടിക്കും ചേര്‍ന്ന വിധം അലങ്കരിക്കുക എന്നൊക്കെ
ഒരു ട്രെന്ട്‌ ഉണ്ടായില്ലേ അപ്പോഴാണ്‌ ഞങ്ങളും തറവാട്ടമ്പലം പുതുക്കി
പണിതതും പ്രതിഷ്ടാ കര്‍മ്മങ്ങള്‍ നടത്തിയതും .

ഭഗവതി ,പൊന്മുടി ,കരിംകുട്ടി ,കാപ്പിരി തുടങ്ങിയ ഏഴോളം മൂര്‍ത്തികള്‍ മുത്തശ്ശന്‍ പ്രതിഷ്ടിച്ചിട്ടുണ്ട് .
അവര്‍ കളം കൈക്കൊള്ളാന്‍  വരുമ്പോള്‍ അവര്‍ക്കാവേശിക്കാന്‍ എണ്ണത്തില്‍ കുറയാത്ത കോമരങ്ങളും ഒരുങ്ങി നില്‍ക്കണം .
അതിനായി ഞങ്ങള്‍ എല്ലാവരും വ്രതമെടുത്ത് തയ്യാറായി നില്‍പ്പുണ്ട് .

എങ്ങനെയാണ് മൂര്‍ത്തികള്‍ ആവേശിക്കുന്നതു എന്ന ആകാംഷയോടെ ഞാനും അവരില്‍ ഒരാളായി അങ്ങിനെ നില്‍ക്കുകയാണ് .

ആദ്യം തുള്ളിത്തുടങ്ങിയത് രാഘവചെറിയച്ചന്‍ .
പിന്നെ ജേഷ്ടന്‍മാരായ വിച്ചു ,ശ്രീനിവാസന്‍ ,ഉണ്ണികൃഷ്ണന്‍ ,മുകുന്ദന്‍ ...
എനിക്കും ശ്രീധരന്‍ ,മണി ,സുരേഷ് എന്നീ ജേഷ്ടന്മാര്‍ക്കും കലി വരുന്നുമില്ല .
(രണ്ടു മൂന്നു കൊല്ലം കൂടി പ്രതിഷ്ടാദിനത്തിന് ഞാന്‍ തുള്ളാന്‍ നിന്നിട്ടുണ്ട് .നോ രക്ഷ !
ഫലം കോമരക്കാരില്‍ നിന്നും ഔട്ട്‌ ..)

വെളിപ്പെട്ട മൂര്‍ത്തികള്‍ ആരെന്നു കണ്ടു പിടിക്കണം .
ആദ്യം വെളിപ്പെട്ട  രാഘവചെറിയച്ചന്റെ ചുറ്റും എല്ലാവരും കൂടി .

"ഈ വെളിപ്പെട്ടു വന്നത് ആരാണാവോ ?"
അച്ഛന്‍ ചെറിയച്ചനോട് ചോദിച്ചു .

"ഞാന്‍ അച്ഛനാടാ ..."
ചെറിയച്ചന്‍ മൂര്‍ത്തിയെ വെളിപ്പെടുത്തി !

മുത്തശ്ശന്‍ വന്നു ..മുത്തശ്ശന്‍ വന്നു ...
ഞങ്ങള്‍ക്ക് ആഹ്ലാദമായി ....

"കര്‍മ്മങ്ങളെല്ലാം കൈക്കൊണ്ടു സന്തോഷമായില്ലേ ?"
അച്ഛന്‍ മുത്തശ്ശനോട് ചോദിച്ചു .

"സന്തോഷമായി ,പക്ഷെ ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു .
അതിത് വരെ  നടത്തി തന്നില്ല "

അതെന്തു കാര്യം ?
എല്ലാവരും മുഖത്തോടു മുഖം നോക്കി .

"ഞങ്ങള്‍ക്ക് മനസ്സിലായില്ല !"

"എനിക്ക് കല്ലറ പണിതു തരണമെന്ന് പറഞ്ഞിരുന്നില്ലേ ,
അതെവിടെ ?"

ഒടുവില്‍ കല്ലറ പണിതു കൊടുക്കാമെന്നു സമ്മതിച്ചതിന് ശേഷമാണ് മുത്തശ്ശന്‍ കളം കൈക്കൊണ്ടത് !

അങ്ങിനെ മരിച്ചതിനു ശേഷവും മക്കളെക്കൊണ്ടും പേരക്കുട്ടികളെക്കൊണ്ടും വരച്ച വരയില്‍ നിര്‍ത്തി മുത്തശ്ശനും മുത്തശിക്കും കല്ലറകള്‍ പണിയിച്ചു മുത്തശ്ശന്‍ !

അടുത്ത പ്രതിഷ്ടാദിനത്തില്‍ മുത്തശ്ശന്‍ വെളിപ്പെട്ടപ്പോള്‍ ഹാപ്പിയായിരുന്നു .
പക്ഷെ മൂര്‍ത്തികള്‍ മൂഡോഫ് ആയി !
തങ്ങളുടെ നിവേദ്യത്തില്‍ സാദാ പ്രേതങ്ങള്‍ കൂടിക്കലര്‍ന്നു കൈയ്യിട്ടു വാരുന്നു എന്നാണു അവരുടെ പരാതി .
അയിത്തം തന്നെ !

അങ്ങിനെ മൂര്‍ത്തികളുടെ പരാതി പ്രകാരം പ്രേത വേര്‍പാട് നടത്തി
പാവം മുത്തശ്ശനെയും മറ്റുള്ളവരെയും നാട് കടത്തി .
ഇനി മുതല്‍ ആരും മുത്തശ്ശനോ മറ്റുള്ളവര്‍ക്കോ ഒരു കര്‍മ്മവും നടത്തരുത് .
അങ്ങിനെ ചെയ്‌താല്‍ വീണ്ടും കാശ് ചിലവാക്കേണ്ടിവരും എന്ന് കര്‍മ്മികളുടെ വക താക്കീതും  !

ശ്ശെ ..
മുത്തശ്ശനെ തിരിച്ചു കിട്ടിയതില്‍ സന്തോഷിച്ചതായിരുന്നു .
ഒക്കെ വെറുതെയായി .
അയിത്തോച്ചാടനം അവിടെയും വേണം എന്ന് എനിക്കും തോന്നുന്നു . 

ഓഗസ്റ്റു ഇരുപത്തി ഏഴിനാണ് ഇക്കൊല്ലത്തെ പ്രതിഷ്ടാദിനം .
ഈ അനീതി മൂര്‍ത്തികളോട് ചോദിച്ചിട്ട് തന്നെ ബാക്കി .
നിങ്ങളും വരുമല്ലോ .
(എന്റെ ഒരു ബലത്തിനാണ്)

******************







19 അഭിപ്രായങ്ങൾ:

  1. ആഹ! ഇത് കൊള്ളാലോ മാഷേ. അടി കിട്ടുമോ? ..........സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  2. ഞാന്‍ വരാം. തുളളാനും ആടാനും ഒന്നും പറ്റില്ല.

    യാത്രികന്‍ ചോദിച്ച പോലെ കിട്ടുമോ..? അടി..?

    മറുപടിഇല്ലാതാക്കൂ
  3. ശരിയ്ക്കും പാവം തോന്നി ആ മുത്തച്ഛനോട്..

    അനുഭവ കഥകള്‍ വായിച്ചിരിയ്ക്കാന്‍ ഒരു രസം തന്നെയാണ്‍ ട്ടൊ..ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  4. ഹെന്ത് ??? പ്രേതങ്ങള്‍ക്കും അയിത്തമോ ???

    മറുപടിഇല്ലാതാക്കൂ
  5. മുത്തച്ഛനോട് അത് വേണ്ടായിരുന്നു..

    മറുപടിഇല്ലാതാക്കൂ
  6. ശരിയാ ഈ അനീതി മൂര്‍ത്തികളോട് ചോദിക്കുക തന്നെ വേണം ...
    (തടി കേടാകാതെ നോക്കണേ... :))

    മറുപടിഇല്ലാതാക്കൂ
  7. ഉവ്വ ഉവ്വ..കര്‍മ്മികള്‍ക്ക് എത്ര കൊടുത്തു..?അല്ലെല്‍ മുത്തശ്ശന്‍ ഇനീം വന്ന് മുത്തശ്ശിക്ക് ഒരു താജ്മഹല്‍ കൂടി പണിയാന്‍ പറഞ്ഞേനെം അല്ലെ.നമ്മളിതെത്ര കണ്ടതാ..അല്ല പിന്നെ..

    മറുപടിഇല്ലാതാക്കൂ
  8. മുത്തശ്ശൻ ഇനിയും വരും.
    രസകരമായ ഈ പോസ്റ്റിലും അനുകരിക്കാനാവാതെ വഴിമാറി നിലക്കുന്ന ഈ നര്‍മ്മം വലിയ ഇഷ്ടമായി.
    അടുത്ത പോസ്റ്റിനായി.

    മറുപടിഇല്ലാതാക്കൂ
  9. അവസാനം മുത്തശ്ശൻ വന്ന് ബ്ലോഗും പോസ്റ്റുമൊക്കെ ചുരുട്ടി എടുക്കുമോ????

    മറുപടിഇല്ലാതാക്കൂ
  10. ഒരു യാത്രികന്‍ ,
    ചെറുവാടി ,
    വര്‍ഷിണി ,
    രമേശ്‌ അരൂര്‍ ,
    മെയ്‌ ഫ്ളവര്‍ ,
    ലിപി ,
    മുല്ല ,
    നൌഷു ,
    എഴുത്തുകാരി ,
    ശ്രീജിത്ത്‌ ,
    സലാം ,
    നികു,
    മുത്തശ്ശനെ കണ്ടു സുഖാന്വേഷണം നടത്തിയതിനു വളരെ നന്ദി .
    ഒപ്പം പ്രപഞ്ചരഹസ്യങ്ങളുടെ നിഗൂഡതകള്‍ വെളിപ്പെടാന്‍ നമ്മെ സഹായിച്ചതിന് മുത്തശ്ശന് എന്റെ കടപ്പാടും ..

    മറുപടിഇല്ലാതാക്കൂ
  11. ഇത്രയും പറഞ്ഞിട്ടും ബ്ലോഗിന്റെ കാര്യം ഒന്നും ചോദിച്ചില്ലേ , എന്റെയും മുത്താസന്‍ എന്റെ ജനനത്തിനു മുന്‍പേ മണ്മറഞ്ഞു പോയതാണ് . എന്തായാലും നല്ല പോസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ
  12. ഹും..മുത്തശ്ശനോടാ കളി..കളി പഠിപ്പിക്കും.
    പ്രേത വേര്‍പാട്‌ നടത്തിയിട്ടും കാര്യമൊന്നും ഇല്ല, ഇനി ബ്ലോഗു വഴി പ്രതീക്ഷിക്കാം.
    ആക്ഷേപഹാസ്യം ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  13. പ്രിയപ്പെട്ട സുഹൃത്തേ,
    എപ്പോഴോ എവിടെയോ അനുഭവങ്ങള്‍ നമ്മെ ആചാരങ്ങള്‍ മുറുകെ പിടിക്കാന്‍ പ്രേരിപ്പിക്കും!
    നര്‍മം ജീവിതത്തിന്റെ മനോഹാരിത കൂട്ടട്ടെ!
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  14. മാഫിയയുടെ ചതികള്‍ എറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി. പ്രിയാമണിയുണ്ടോ അത് അറിയുന്നു.

    മറുപടിഇല്ലാതാക്കൂ
  15. "അങ്ങിനെ മൂര്‍ത്തികളുടെ പരാതി പ്രകാരം പ്രേത വേര്‍പാട് നടത്തി "
    പ്രേതങ്ങള്‍ക്കു പോലും മനസ്സമാധാനം കൊടുക്കാത്തവര്‍... രമേശ്‌ അരൂര്‍ ചോദിച്ച ചോദ്യം കടം എടുക്കുന്നു...
    "ഹെന്ത് ??? പ്രേതങ്ങള്‍ക്കും അയിത്തമോ ??? "

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .