2013, മേയ് 18, ശനിയാഴ്‌ച

നോവല്‍ വിവാദമാകുന്നു‍..


അടയാളങ്ങള്‍..
നോവല്‍.
 അധ്യായം ആറ്.

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
ധാരധാരയായി അശ്രുകണങ്ങള്‍  കവിള്‍ത്തടത്തിലൂടെ ചാലിട്ടൊഴുകി.
ആഹാരനീഹാരാദികളില്ലാതെ ,സ്നാനമോ ജപമോ ഇല്ലാതെ വാടിയ ചെടിതണ്ടുകണക്കെ പാവം സുറുമി...
ഇംതിയാസിന്റെ തടവറയില്‍ കരാളമായ നിശബ്ദത അവള്‍ക്ക് കാവല്‍ക്കാരനായി കൂട്ടു നിന്നു.

ഇലകൾ  തമ്മില്‍ ചേരാതിരിക്കാന്‍  അകത്തിനടപ്പെട്ട രണ്ടു മരങ്ങള്.. ഭൂമിക്കടിയില്‍  വേരുകള്‍ കൊണ്ട് തിരഞ്ഞ് പരസ്പരം ചേരാന്‍ കൊതിക്കുന്നു.

പുറത്തെവിടെയോ അവന്‍ അലയുന്നുണ്ട്..
അവനറിയാതൊരു തടവറയില്‍ ഇങ്ങരികെ പ്രിയപ്പെട്ടവള്‍ അവന്റെ മാത്രം ശബ്ദത്തിന് കാതോര്‍ത്ത്.
വിതുമ്പുന്ന ചുണ്ടുകളാല്‍  ഒരേയൊരു നാമം മാത്രം അവള്‍ ഉരുവിട്ടുകൊണ്ടേയിരിക്കുന്നു..

“എന്റെ കുക്കു..പ്രിയപ്പെട്ട കുക്കു..

ഒരു വേള , തടവറയുടെ വാതില്‍ തുറക്കുന്ന ശബ്ദം അവളെ നടുക്കി.
“ഇതിയാസ്..
വെറുപ്പിന്റെയും ഭീതിയുടേയും അവസാനമായ വാക്ക് അവളില്‍ നിന്നും പിടഞ്ഞെണീറ്റു..

മുഖമുയര്‍ത്താനാകാതെ തളര്‍ന്നുപോയ അവളുടെ അരികിലേക്ക് അവന്റെ പാദസ്പര്‍ശം അടുത്തു.

“പ്രിയേ..എന്റെ സുറുമീ..

കേള്‍ക്കരുതാത്തതു കേട്ടെന്നവണ്ണം അവള്‍ ചെവികള്‍ പൊത്തി.
“തൊടരുതെന്നെ..
അവള്‍ക്കു നേരെ നീണ്ട അവന്റെ കൈ തട്ടിത്തെറുപ്പിച്ച് അവള്‍ അലറി.

“നീചാ..എന്റെ കുക്കുവിന്റേതു മാത്രമായ ശരീരം നീ തൊട്ടശുദ്ധമാക്കാന്‍ ശ്രമിച്ചു.. ഇതറിഞ്ഞാല്‍ നിമിഷം കൊന്നുതള്ളും അവന്‍ നിന്നെ..
കോപത്തിന്റെ തീജ്വാലകളുതിര്‍ത്തുകൊണ്ട് അവള്‍ അവനെ നേര്‍ക്കു നേര്‍ നോക്കി.
തടവറയുടെ ഒരു മൂലയില്‍ ചുരുണ്ടുചുരുണ്ടങ്ങനെ അവള്‍ നിന്നു കിതച്ചു.

“എടീ..ഇന്നത്തെ ഒരു രാവ് ,ഒരേ ഒരു രാവുകൂടി നിന്റെ സമ്മതത്തിന് അവസാനമായി ഞാന്‍ നിനക്കു തരുന്നു.
നാളെ ഒരു പ്രഭാതമുണ്ടെങ്കില്‍ നിന്റെ അനുവാദം ചോദിക്കാതെ തന്നെ എന്റെയീ ബലിഷ്ടമായ കൈകള്‍ നിന്നെ എന്നെന്നേക്കുമായി എന്റെ സ്വന്തമാക്കിയിരിക്കും..
പ്രണയവിവശതയുടെ ഭാവം മാഞ്ഞ് ഇംതിയാസ് കോപക്കലികൊണ്ട് വിറച്ചു.

അവനെ കൊന്നുതള്ളാനുള്ള കരുത്ത് തനിക്കില്ലാതെ പോയതില്‍ വിലപിച്ചുകൊണ്ട് സര്‍വാംഗം തളര്‍ന്ന് സുറുമി താഴെ വീണുപോയി.
ചവുട്ടിയമര്‍ത്തുന്ന ഇംതിയാസിന്റെ കാലടിശബ്ദം അകന്നുപോകുന്നത് അവള് അവിടെ കിടന്നുകൊണ്ട് കേട്ടു.

നാളെ കാമാധമന്‍ വീണ്ടും വരും.
ചിലപ്പോളവന്‍ ഇന്ന് തന്നെ
രംഗം ആലോചിക്കാന്‍ പോലും ശേഷിയില്ലാതെ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

എല്ലാം ഇവിടംകൊണ്ട്  തീരണം..
ഇലാഹീ..ഇതാ എന്റെ ജീവന്‍..
ഇനി ഇത് ഇവിടെ അവസാനിക്കാനുള്ളതാണ്.
എന്റെ കുക്കുവിനു മാത്രമായി കാത്തുപോന്ന എന്റെയീ  പ്രാണന്  ഇതാ ഞാന്‍ നിനക്ക് തിരിച്ചുതരുന്നു..
എന്റെ ജീവന്റെ ജീവനായ കുക്കൂ..ഇനി നിത്യസ്നേഹത്തിന്റെ   പറുദീസയില്‍ ഇനി ഞാന്‍ ബാക്കിയില്ല.
ഇവിടെ നീ തനിച്ചാകുന്നത് എങ്ങനെ നീ സഹിക്കുമെന്ന് എനിക്കറിയില്ല.
പൂക്കളും പുഴകളും ഈദിന്റെ സുഗന്ധവുമുള്ള നിന്നോടൊത്തുള്ള എന്റെ ജീവസ്മരണകള്‍ മാത്രം നിനക്ക് ബാക്കിവെച്ച് എന്നും നിന്റേതു മാത്രമായിരുന്ന നിന്റെ സുറുമി പോവുകയായി..
ഒരു കരാളരൂപിക്ക് ബാക്കിയാവാതെ ദേഹം ഒരു പിടി പച്ചമണ്ണിനെറിഞ്ഞുകൊടുത്ത്  ഖബറിടത്തില്‍ തപിച്ചുകൊണ്ടിരിക്കും എന്നും ഞാന്‍..
വഴിതെറ്റിയെങ്കിലും ഒരു വേള വഴി നീ വന്നുവെങ്കില്‍ ഒരിറ്റു കണ്ണീരെങ്കിലും നീ എനിക്കുവേണ്ടി മണ്ണില്‍ ഇറ്റിക്കണേ..

അങ്ങിനെയൊക്കെ ചിന്തിച്ചുറച്ച് തന്റെ മരണത്തിനായി അവള്‍ തന്റെ വിരലിലേക്ക് നോക്കി.
വിറക്കുന്ന വിരലുകളോരോന്നും ചേര്‍ത്തുറപ്പിച്ച് അവള്‍ തന്റെ വജ്രമോതിരം ഊരിയെടുത്തു.
മരണമാണ് ഇനി തന്റെ രക്ഷയെന്നുറപ്പിച്ച് അവള്‍ മോതിരം കടിച്ചു വിഴുങ്ങാനായി ചുണ്ടോടുചേര്‍ത്തു..
(തുടരും.)

മനസ്സു വല്ലാതെ വിങ്ങുന്നു.

നിത്യസ്നേഹത്തിന്റെ വിശുദ്ധവനിയില്‍ പിറന്നിട്ടും തന്റെ പ്രണയത്തെ പരിരക്ഷിക്കാതെ ഇംതിയുടെ കാരാഗൃഹത്തിലൊടുങ്ങാന്‍ എറിഞ്ഞു കൊടുത്ത കുക്കു..
ഇംതിയുടെ കോട്ടഗോപുരങ്ങള്‍ തച്ചുതകര്‍ത്ത് തന്റെ പ്രാണപ്രിയയെ കൊണ്ടുപോകാന്‍ എവിടെ നീ?

വായനക്കാരുടെ ഹൃദയങ്ങള്‍ വ്യഥയുടെ ആഴക്കടലിലെറിഞ്ഞ് നോവല്‍ ഇനിയും അധായങ്ങളില്‍ നിന്നും അധ്യായങ്ങളിലേക്ക് നീണ്ടുപോകുന്നു.
സഫിയ നാട്ടുപച്ച മടക്കിവെച്ച് കുറച്ചുനേരം ഖിന്നയായിനിന്നു.

സാബിബാവ എന്ന നാട്ടുപച്ചയിലെ എഴുത്തുകാരി..
നിങ്ങളുടെ മനസ്സ് കുറെ ക്രൂരമായിപ്പോയോ?

കേച്ചേരിപ്പുഴയുടെ മെലിഞ്ഞുണങ്ങിയ തീരക്കൈകള്‍ വിട്ട് തന്റെ ആടിറങ്ങിപ്പോകുന്നത് അവള്‍ കണ്ടു.
നോക്കെത്താദൂരംനീണ്ടുകിടക്കുന്ന കൊയ്തൊഴിഞ്ഞ വയലേലകള്‍ക്കു മീതെ ആകാശം ചുവക്കാന്‍ തുടങ്ങി.
അസ്തമയസൂര്യന്‍ നീട്ടുന്ന നീളമുള്ള നിഴലുകളെ എത്തിപ്പിടിക്കാനായുന്നു ഇനിയും വിശപ്പൊടുങ്ങാതെ കന്നുകൂട്ടങ്ങള്‍..

ദീനം വന്നു മെലിഞ്ഞ കന്നിനെ പ്പോലെ വറ്റിവരളാന്‍ തയ്യാറായി കാത്തുനില്‍ക്കുന്നു കേച്ചേരിപ്പുഴ ..
ദുസ്വപ്നത്തിലെ കരടുകളെന്നോണം ചില കൊറ്റികള്‍ പുഴമീനുകളെ അന്വേഷിച്ചു ചെറിയ വെള്ളത്തുരുത്തുകള്‍ക്കു മീതെ കാത്തുനില്‍ക്കുന്നത് കാണാമായിരുന്നു.

“ചുന്നീ
സഫിയ നീട്ടിവിളിച്ചു.
ജോസഫുചേട്ടന്റെ പുഞ്ചപ്പാടത്തില്‍ മേഞ്ഞുകൊണ്ടിരിക്കുന്ന പുള്ളിപ്പശുവിന്റെ അരുകിലെത്തിയിരിക്കുന്നു അവള്‍...

കേച്ചേരിപ്പുഴയില്‍നിന്നും ആറിന്റെ മോട്ടോര്‍ വെച്ച് പുഞ്ച വിതക്കും ജോസഫുചേട്ടന്‍.
മറ്റെല്ലാവരും പാടം തരിശിട്ടും നികത്തി വീടു വെച്ചും കൃഷിയിടം നശിപ്പിക്കുമ്പോള്‍  ജോസപ്പേട്ടന്റെ പുഞ്ചപ്പാടത്ത് എന്നും കതിര്‍ക്കുലകള്‍ കേവുഭാരത്തോടെ കാറ്റില്‍ ചാഞ്ചാടിക്കളിക്കും.

തന്റെ പേരു വിളിച്ചതില്‍ നന്ദിസൂചകമെന്നോണം സഫിയയുടെ ആട് ചെറുതായി കരഞ്ഞു.
പിന്നെ ഉള്ളില്‍ തുടിക്കുന്ന കുഞ്ഞിന് എന്ന വണ്ണം പുല്‍നാമ്പുകള്‍ക്ക് മുഖം കൊടുത്തു.

“ഓ..കിളി പോയി
മനേഷാണ്.
പാടുന്ന പാട്ടിനൊപ്പിച്ച് മനേഷ് തോളുകളിളക്കി താളമുണ്ടാക്കി.
മനേഷിനെ കണ്ട്സഫിയ പുല്‍ വരമ്പില്‍ നിന്നെഴുന്നേറ്റു.

“സഫിയാ..
അവന്‍ അവളെ വിളിച്ചു.
“ഓ..
‍“നേരം മോന്തിയായീട്ടൊ.
വീട്ടില്‍ പൊക്കൂടെ പെണ്ണെ?
അപ്പോഴാണ് നാട്ടുപച്ച മനേഷിന്റെ കണ്ണില്‍ പെട്ടത്.

“ഉം..ആടിനെ ശരിക്കും നോക്കാണ്ടെ പുസ്തകോം വായിച്ചിരിക്ക്യാലേ നീയ്..?

“ആടിനെ നോക്കാന്‍ ആടിനന്നെ അറിയാം.
ഞമ്മടെ കാര്യം ഞമ്മക്കും.
ഇങ്ങള് എന്തിനാപ്പൊ അതൊക്കെ അന്വേഷിക്കാന്‍ വന്നേ?

“ഏയ്..പെണങ്ങല്ലേ സഫിയേ..
വട്ടപ്പോയിലിന്റെ ബുക്ക്ഷോപ്പില്‍ പുതിയ നാട്ടു പച്ച വന്ന്ണ്ട്ന്ന് പറയാനാ ഞാന്‍ വന്നേ..

“ഇത് പഴേതാവാനേ ഇനീം ആറ് ദിവസം പിടിക്കും.

“ങെ..അപ്പൊ ഇത് പുതീതാ?

“പുതീത്..കണ്ടില്ലെ ഇന്ദുമേനോന്റെ പടം..
സഫിയ വാരികയുടെ ചുരുള്‍ നിവര്‍ത്തി മുഖചിത്രം കാണിച്ചു.

“ഇങ്ങളെപ്പളാ ത്രിപ്രയാറുന്നും വന്നേ?

“ഞാന്‍ വന്ന്ട്ട് കൊറച്ച് നേരായി. വീട്ടില്‍ ചെന്നപ്പൊ ഉമ്മ പറയേ നീയ് ആടിനെ തീറ്റാന്‍ പാടത്തെക്ക് പോയിട്ട്ണ്ട്ന്ന്..

അസ്തമയ സന്ധ്യയുടെ ശോണിമ സഫിയയുടെ കവിള്‍ത്തടത്തില്‍ പടര്‍ന്നിരുന്നത് മനേഷ് കൌതുകത്തോടെ നോക്കി.

“സഫിയാ .. ചോന്ന തട്ടം നെനക്ക് നന്നായി ചേര്ണ്ട്ട്ടൊ..

സഫിയ മനേഷിനെ അളന്നിട്ടെന്ന വണ്ണം നന്നായിട്ടൊന്നു സൂക്ഷിച്ചു നോക്കി.

“തട്ടത്തും മറയത്തുള്ള കളി ഇന്നോട് വേണ്ട.
ഇയാള്‍ക്ക് ഉമ്മച്ചിക്കുട്ട്യോള്‍ടെ തട്ടന്നെ വേണങ്ങെ മൂസാക്കാന്റെ മോള് ഹൈനേന്റെ തട്ടം ചെന്ന് നോക്കിക്കോളിന്‍..
മൂസാക്കാന്റെ മോളാവുമ്പോ അരീം പലചരക്ക് സാമാനങ്ങളും കാശ് കൊട്ക്കാണ്ടന്നെ കിട്ടൂം ചെയ്യും..
സഫിയ ചിരിക്കാന്‍ തുടങ്ങി.
“നീയെന്തിനാ സഫിയാ വേണ്ടാത്ത് പറേണെ..?
കൊമ്പന്‍ മീശേടെ മോള്‍നെ ഇനിക്കെന്തിനാ..!
ഇനിക്കങ്ങനെ നോക്കണംന്ന് ണ്ടങ്ങെ നല്ല കിളി കിളി പോലത്തെ നായര് കുട്ട്യോള് നാരാണമംഗലത്തന്നെ ഇണ്ട്..

“അല്ല, ഇങ്ങള് ചെമ്മീന്‍ കൊണ്ടരാന്ന് പറഞ്ഞിട്ട് കൊണ്ടന്നാ.?

“ങാ..അങ്ങനെ വല്ലതും ചോദിക്ക്.
നല്ല പെടക്കണ പൂവാലന്‍ ചെമ്മ്യാന്‍ ഒരു കിറ്റാ ഉമ്മേടെ കൈയ്യില്‍ കൊട്ത്താടക്കണെ..
ഒരെണ്ണം ദേ കൈയിന്റെ വലുപ്പം വരും.
അമേരിക്കേലിക്ക് കേറ്റിവിടണ സാധനാ
മനസ്സിലായാ..
മനേഷ് കൈകൊണ്ടളന്ന് ചെമ്മീനിന്റെ വലുപ്പം കാണിച്ചു.

മന്‍സൂറിന് സ്വന്തമായി നാരായണ മംഗലത്ത് ചെമ്മീന്‍ ഫാമുണ്ട്.
നല്ല തൂക്കം വരുന്ന ഇനം ചെമ്മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്തി തന്റെ സീ ഫുഡ് എക്സ് പോര്‍ട്ടിങ്ങ് സ്ഥാപനം വഴി അറേബ്യന്‍ നാടുകള്‍,അമേരിക്ക,യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ മേകളിലേക്ക് വന്‍ തോതില്‍ കയറ്റിയയക്കപ്പെടുന്നുമുണ്ട്.

“ചെമ്മ്യാന്‍ പിടിച്ചുതൊടങ്ങീട്ടൊ സഫിയാ..
മാനേജര്‍ വേണുഗോപാല്‍ സാറ് വന്ന്ണ്ട്.
കഴിഞ്ഞാ‍ഴ്ച്ച എത്ര ലക്ഷങ്ങള്‍ടെ ചെമ്മ്യനാ നാരാണമംഗലത്ത്ന്ന് ബോംബേക്ക് കൊണ്ടോയത്.
അവടീള്ള വേറെ ആള്‍ക്കാരടെ ഫാമ്മ്ന്നും നമ്മളാ ഇട്ക്കണെ.
ങാ..പിന്നെ സഫിയാ ,വേണു സാറ് പുതുപ്പെണ്ണിനേം നാട്ടില്‍ കൊണ്ടോന്നിട്ട്ണ്ട്.
ചെമ്മ്യാന്‍ കമ്പനീല്‍ ജോലിക്ക് വരണ ഒരു ബോബെക്കാരീടെ മോളാ..
തമന്ന..
നല്ല ഗോതമ്പിന്റെ നെറള്ള കുട്ട്യാ.
സ്നേഹിച്ച്കല്യാണം കഴിച്ചതാ..ഹിഹിഹി..

“അതൊക്കെ ഓരോരുത്തരടെ ഇഷ്ട്ടല്ലെ..
അതല്ലാ..എന്ന്ട്ട് ആകെ ഒരു കിറ്റേ കൊണ്ടോന്ന് ള്ളൊ ഇങ്ങള്...
തീരെ സ്നേഹല്ല്യാട്ടൊ മനേഷേട്ടാ ഇങ്ങ്ക്ക്..

“ഇന്റെ സഫിയാ ,ഇതന്നെ മന്‍സൂറിക്കാന്റെ വീട്ടില്‍ അറിഞ്ഞാ ഇനിക്ക് പണി കിട്ടും.
അത്ര നല്ല ഇരുപ്പുവശല്ലെ നിങ്ങള് തമ്മില്..
ഫൈസിക്കാനോട് കോഴി ബിസിനസ്സും കളഞ്ഞ് എക്സ്പോര്‍ട്ടിങ്ങ് കമ്പനീല് കേറാന്‍ പറഞ്ഞതാ ഞാന്‍.
അതിന് നിങ്ങളിപ്പളും കീരീം പാമ്പ്വല്ലെ..!

“അത് ഇനീം അങ്ങനന്നെ..
ഇനി കളി മാറും മോനെ..
അപ്പൊ ഇങ്ങള് ഒന്നും അറിഞ്ഞിട്ട് വന്നതല്ലാലെ?

സഫിയായുടെ ചോദ്യം മനേഷിന് അങ്കലാപ്പുണ്ടാക്കി.
ഇവിടെ എന്തായിരിക്കാം സംഭവിച്ചിട്ടുണ്ടാവുക?

അച്ഛൻ  രാവിലെ കുളിച്ച് കുറിതൊട്ട് ബസ്സ് കേറി പോണു കണ്ടൂലൊ..
ഗുരുവായൂര്‍ക്കാ?
സഫിയ കാര്യങ്ങളുടെ ചെപ്പുതുറക്കാതെ വേറെ വിഷയത്തിലേക്ക് കടന്നു.

“അതിന് ഇന്ന് മുപ്പട്ട് വ്യാഴാഴ്ച്യാ..
അത് പാറേമ്പാടത്തെ തറവാട്ടമ്പലത്തില്‍ പൂജിക്കാന്‍ പോയതാവും..
അതല്ല നീയ് കാര്യം പറ.
എന്താപ്പൊ ഇണ്ടായെ..?

“മന്‍സൂറിക്കാനെ ടിപ്പറിടിച്ച് ആശുപത്രീല്‍ക്ക് കൊണ്ടോയീന്ന്.
ഇന്നത്തോടന്നെ കഴിയൂംന്നാ പോയിക്കണ്ട സലാമിക്ക പറഞ്ഞത്.
മനേഷിനു ഒരു ഞെട്ടൽ അനുഭവപ്പെട്ടു .
“ഹെന്റെ ഗുരുവായൂരപ്പാ..
സത്യാ സഫിയാ നീ പറേണെ..

“പിന്നല്ലാണ്ട്..

“അല്ലാ നിന്റെ വാക്കല്ലെ..

“വിസ്വാസം വരണില്ലെങ്ങെ വേണ്ട..

“അതന്ന്യാവും ല്ലെ ഹാജ്യാരടെ വീട് പൂട്ടിക്കെടക്കണത്..
എന്നിട്ടും നെന്റെ ഉമ്മ അത് ഇന്നോട് പറഞ്ഞില്ലല്ലൊ?

“അത് ഞമ്മള് ഉമ്മാനെ അറിയിക്കാണ്ടാ..
ഇങ്ങനെ ഒരോന്ന് കേട്ടാന്നെ ഉമ്മ ആകെ കരഞ്ഞ് കൊളാക്കും.
ഇന്റെ ഫൈസുക്കേം അതന്നെ തരം.
ദേ..ഇപ്പളും കുടീല്‍ക്ക് വരാന്‍ നേരാവാണ്ട് ആശൂത്രീലന്നെ ചുറ്റിത്തിരിഞ്ഞ് നിക്കാ..
വരട്ടെ ,ഒരു വായന വായിക്കാണ്ട് വിടാന്‍ പറ്റ്യ കാര്യല്ല ദ്..
സഫിയക്ക് ദേഷ്യം വന്നു .

“ഒരു മനുഷ്യന്‍ ആശുപത്രീല്‍ കെടക്കുമ്പോളെങ്കിലും കൊറച്ച് അയവ് കാട്ട്രോ..

“ഞമ്മള് അയവ് കാട്ടീട്ടെന്താ..
മോളിലിരിക്കണ ഒരാളില്ലെ, പടച്ചോന്‍..
പടച്ചോന്‍ അയവ് കാണിക്കട്ടെ..

“ഇപ്പൊ ഞാന്‍ നെന്നോട് തര്‍ക്കിക്കാന്‍ നിന്നാ ശരിയാവില്ല്യ.
ഇപ്പൊതന്നെ ആശുപത്രീല് പോണം.
എവിട്യാ വെസ്റ്റ് ഫോര്‍ട്ടിലാ?

“അമലേല്..
ഇവടത്തെ  ഇക്കാക്കേം കൂടീട്ടാ കൊണ്ടോയത്ഹും!

മനേഷിന്റെ ചങ്കിടിപ്പു കൂടി.
ഈശ്വരാ മന്‍സൂറിക്കാക്ക് ഒന്നും വരരുതേയെന്ന് അവന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

“അപ്പൊ സഫിയാ ഞാന്‍ പൂവ്വാട്ടൊ..
സലാമിക്കായെ കണ്ടാ കാര്യങ്ങളൊക്കെ അറിയാലെ..?

“ങ്ഹാ..മൊതലാളീടെ കെടപ്പ് തൊഴിലാളി നേരിട്ടറിയുന്നതാ ഭേദം.
എന്നാ ഇങ്ങള് വേഗം  ചെല്ല്..

സഫിയായുടെ മുഖം വല്ലാതെ വലിഞ്ഞുമുറുകിയിരുന്നു.
മനേഷ് ധൃതിപ്പെട്ട് പോകുന്നത് അവള്‍ കണ്ടു.
വല്ലാത്തൊരു ചിരി അവളുടെ ചുണ്ടില്‍ പിറന്നു.
അതിനു പിന്നാലെ കേച്ചേരിപ്പുഴയുടെ വരണ്ടുണങ്ങാന്‍ വെമ്പുന്ന നീര്‍ച്ചാലുകളെ ലക്ഷ്യമാക്കി അവള്‍ കൈയ്യിലെ നാട്ടുപച്ച വീശിയെറിഞ്ഞു!..
……………………

13 അഭിപ്രായങ്ങൾ:

  1. ഹൊ സകലാ പച്ചടി കിച്ചടികളും ഇതിൽ ഉണ്ടല്ലോ, എല്ലാം ബ്ലോഗേഴ്സും ഒരോ കഥാപാത്രങ്ങൾ അതേ പേരിൽ ഇത് കലക്കും................

    മറുപടിഇല്ലാതാക്കൂ
  2. കലക്കി ...ഉഷാറാക്കി ...തകര്‍ക്കണം ....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ഹഹഹഹഹ കൊള്ളാം ... ഇതിപ്പോഴാ കണ്ടേ ...!

    മറുപടിഇല്ലാതാക്കൂ
  4. നോവല്‍ അതിന്‍റെ സീരിയസ്സ് പ്രമേയത്തില്‍ നിന്ന് വഴുതി മാറുന്നു കഥാപാത്രങ്ങളെ ഉള്‍പെടുത്താന്‍ പുതിയ സാഹചര്യങ്ങള്‍ നിര്‍മിക്കുംപോലെ തോനുന്നു അതോ നോവലിസ്റ്റിനു നോവലിനോട് തോനുന്ന മടുപ്പോ അലസതയോ രണ്ടില്‍ ഒന്നാണ് ഈ ഭാഗം കാണിക്കുന്നത്

    മറുപടിഇല്ലാതാക്കൂ
  5. പുഷ്പാംഗദന്‍..,..!!
    ഓരോ എപ്പിസോഡും കസറുന്നു..

    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  6. എല്ലാവർക്കും നന്ദി ട്ടോ ..നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശങ്ങളൊക്കെ തീർച്ചയായും എന്നെ സഹായിക്കുന്നുണ്ട് ..

    മറുപടിഇല്ലാതാക്കൂ
  7. പ്രിയപ്പെട്ട പുഷ്പാംഗദൻ ,

    രസിച്ചു വായിച്ചു പോകുന്ന നോവൽ .

    ഒരു പക്ഷെ,ഇനിയും നന്നാക്കാം എന്ന തോന്നൽ ബാക്കിയാകുന്നു.:)

    ഹൃദ്യമായ ആശംസകൾ !

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  8. വായനാശീലം നന്നേ കുറവ് - എന്നാലും വായിക്കാം

    മറുപടിഇല്ലാതാക്കൂ
  9. നോവല്‍ വായന തുടരുന്നു
    കൊമ്പന്റെ അഭിപ്രായം എനിയ്ക്കുമുണ്ട് കേട്ടോ

    മറുപടിഇല്ലാതാക്കൂ
  10. വായിച്ചൂ ട്ടൊ..പുതുമകൾക്കായ്‌ കാത്തിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  11. തുടര്ന്നെഴുതുവാൻ എല്ലാ വിധ ആശംസകളും..

    മറുപടിഇല്ലാതാക്കൂ
  12. ഒറ്റപ്പെട്ട് പോകുന്നവർക്കേ ആ വേദന ശരിക്കറിയാൻ കഴിയൂ

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .