2013, മേയ് 31, വെള്ളിയാഴ്‌ച

അക്കുക്കാക്കാ..നിങ്ങള്‍ എവിടെയാണ്?

അടയാളങ്ങള്‍..
നോവല്‍ (അധ്യായം ഏഴ്)
നേരം ഇരുട്ടിയിരിക്കുന്നു.
സമയമേറെ വെറുതെ കടന്നുപോയി.
പലപ്പോഴായി പലരും വന്നു പോയി.
ബന്ധുക്കള്‍,നാട്ടുകാര്‍,പരിചയക്കാര്‍ ..അങ്ങിനെ
പലരെയും പ്രതീക്ഷിച്ചു,,
പക്ഷെ എല്ലാവരും തിരക്കിലാണല്ലൊ..
പറയാന്‍ കാരണങ്ങളുണ്ട് പലതും.
ആര്‍ക്കും ആര്‍ക്കുവേണ്ടിയും കൂട്ടിരിക്കാനാകാത്തവിധം സമയമില്ലായ്മ സ്വാര്‍ത്ഥരാക്കിയിരിക്കുന്നു നമ്മളെ!

വേണമെങ്കില്‍ തനിക്കും അതാകാം,
പക്ഷെ സാജിതയുടെ മാമയാണ്..
അവളുടെ ഉപ്പയും ഉമ്മയും നാട്ടിലുമില്ല.
പിന്നെങ്ങിനെ അവളെ തനിച്ചാക്കി പോകും?
അതും മന്‍സൂറിന്റെ ഉപ്പയെ കൂടി ഇവിടെ അഡ്മിറ്റാക്കിയ സ്ഥിതിക്ക്..

കുറച്ചു ദിവസമായി വളരെ തിരക്കിലാണ്..
ദേ,ഇപ്പോള്‍ തന്നെ ഒരു പ്രൊപ്പോസ് ഡ് പ്ലാന്‍ തീര്‍ത്തുകൊടുക്കാനുള്ളതാണ്.
ലൊക്കേഷന്‍ സംബന്ധിച്ച ചില പ്രശ്നങ്ങള്‍കാരണം മുടങ്ങിക്കിടന്നതാണ്.
ത്രിശൂര്‍ ടൌണില്‍ തന്നെയുള്ള നല്ല കണ്ണായ സ്ഥലം.
ഒരു ബിലാത്തിക്കാരന്‍ മുരളീമേനോന്റെ പ്രോപര്‍ട്ടി.
മകള്‍ അനുപമ വിളിച്ചുപറഞ്ഞിരുന്നു പ്ലാന്‍ നാളെ തന്നെ കോര്‍പറേഷനില്‍ സബ്മിറ്റ് ചെയ്യണമെന്ന്.

അവസാന വാക്കെന്ന നിലയിലാണ് അതെയെന്ന് വാക്കു കൊടുത്തത്.
ഇതിപ്പോള്‍ ഇവിടെനിന്നും പോകാനും പറ്റാത്ത അവസ്ഥയിലായിരിക്കുന്നു!

നൌഷാദ് ആകെ അസ്വസ്ഥനായി.
കൈകള്‍ രണ്ടും കൂട്ടിത്തിരുമ്മി അയാള്‍ വാര്‍ഡില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു.

“മോളെ സാജിതാ..”
ഹാജിയാര്‍ സാജിതയെ വിളിച്ചു.

ബെഡ്ഡില്‍ തല ചായ്ച്ച് കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു അവള്‍....
“ഓ..എന്താണുപ്പാ?”
അവള്‍ കണ് തടങ്ങളിലെ നീര്‍ തുടച്ച് കസാരയില്‍ എഴുന്നേറ്റിരുന്നു.

“സമയപ്പൊ എത്രായേക്കണ്?”

സാജിത മൊബൈല്‍ എടുത്തുനോക്കി.
“ഏഴ്,പതിനഞ്ച് ആയേക്കണ് ഉപ്പാ..”

ഹാജിയാര്‍ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
“നേരം ഇരുട്ടീല്ല്യെ..
രാത്രീല്‍ അനുക്ക് ഇവിടെ കെടക്കാന്‍ പറ്റ്യോ മോളേ?
മാമാന്റെ കൂടെ ജ്ജ് കരുവാന്‍പടിക്ക് പൊക്കൊ.
കാലത്ത് നേര്‍ത്തെ വന്നാമതി..”

സാജിത ക്ക് അതിനോട് യോജിപ്പില്ലായിരുന്നു.
അതുകൊണ്ട് അവള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
“നിങ്ങള്‍ രണ്ടാളും ഇങ്ങനെ കിടക്കുമ്പോള്‍ എന്ത് സമാധാനത്തിലാ ഉപ്പാ ഞാന്‍ പോണത്!“

“ഞമ്മക്കിപ്പൊ ഒന്നൂല്ല്യ.
പെട്ടെന്നൊന്ന് തളര്‍ന്ന്.
അതിപ്പൊ മാറ്യേം ചെയ്ത്..
പിന്നെ മന്‍സൂറ്..ങാ..ഓനിപ്പം ഐസ്യൂലല്ലെ..”
ഹാജിയാര്‍ കടുത്ത വിഷാദത്തൊടെ ഒന്നു നിര്‍ത്തി.

“ഇത് ആണുങ്ങള്‍ടെ വാര്‍ഡാ..
ഒരു റൂമാണെങ്കി തിരക്കു കാരണം കിട്ടാനൂല്ല്യ.
കുട്ടി പൊയ്ക്കൊ.
പോരെങ്കില്‍ ആ ഫൈസു രാത്രീല്‍ നില്‍ക്കാന്ന് സമ്മതിച്ചിട്ടൂണ്ട്.
പിന്നെന്താ?”

നൌഷാദിന്റെ സംസാരം കേട്ട് നോക്കിയതാണ്.
മനേഷ് വന്നിരിക്കുന്നു.

“ഹാജ്യാരെ നിങ്ങക്കും എന്താ പറ്റീത്?”
മനേഷ് ആ കൈത്തലം പിടിച്ചുകൊണ്ട് ചോദിച്ചു.

“ഞമ്മക്കൊന്നൂല്ല്യ മോനേ.
പെട്ടെന്നൊന്ന് തല ചുറ്റീതാ.
ഇപ്പൊ ഒക്കെ ശര്യായേക്കണ്..
എന്നാലും അവര് ഞമ്മളെ വെര്‍തെ ഇവിടെ പിടിച്ച് കെടത്തീതാ”

“ഞാനിപ്പളല്ലെ അറീണത്.
എന്താ ചെയ്യ്യാ..?”

അവന്‍ സാജിതയുടെ കരഞ്ഞുകലങ്ങിയ മുഖം കണ്ടു.
“വെഷമിക്കണ്ടാട്ടൊ.
നമ്മടെ മന്‍സൂറിക്കായ്ക്ക് ഒന്നും വരില്ല്യ.
ഒക്കെ വേഗം സുഖാവും ട്ടൊ..”

പെട്ടെന്ന് സാജിതായില്‍ നിന്ന് ഒരു വിതുമ്പല്‍ പൊട്ടി.
തട്ടം കൊണ്ട് മുഖം മറച്ച് അവള്‍ വിങ്ങിക്കരഞ്ഞു.

നൌഷാദ് അത് കാണുനുണ്ടായിരുന്നു.
അയാള്‍ മനേഷിനെ വിളിച്ചല്‍പ്പം മാറ്റിനിര്‍ത്തി.
“മനേഷ്..സാജിത ഇപ്പോള്‍ തന്നെ വളരെ ടയേഡാണ്..
അവളെ ഇവിടെ നിര്‍ത്തുന്നത് ഒട്ടും ശരിയല്ല.
വീട്ടില്‍ കൊണ്ടുപോകുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്”

“ശര്യാട്ടോ.അവര്‍ ഇവടെ ഇങ്ങനെ നിന്നാ തീരെ പറ്റാണ്ടാവുംന്നന്നെ ഇനിക്കും തോന്നണെ.
ഇവിടെപ്പൊ ഞാനും ഫൈസുക്കയൊക്കെ ഉണ്ടല്ലൊ,
മാമ അവരേം വിളിച്ച് കരുവാന്‍പടിക്ക് പൂവന്ന്യെ നല്ലത്.”
മനേഷ് നൌഷാദിനെ ശരി വച്ചു.

ഒടുവില്‍ എല്ലാവരുടേയും നിര്‍ബന്ധം കൂടിയപ്പോള്‍ സാജിത നൌഷാദിന്റെ കൂടെ പ്പോകാ‍ന്‍ തയാറായി.

“നൌശാദെ കാറെടുത്തെ പോകാവോ.
അന്റെ ബൈക്ക് ഇന്ന് ഇബ്ടെ തന്നെ വെക്ക്”
ഹാജിയാര്‍ ഓര്‍മ്മിപ്പിച്ചു.

നൌഷാദ് മനേഷിനെ അരുകില്‍ വിളിച്ച് പോക്കറ്റില്‍ ആയിരം രൂപ തിരുകി.
“ഇത് നിന്റെ ചിലവിന് വെച്ചൊ.
മരുന്നിനും മറ്റും അവിടെ കൊടുത്തിട്ടുണ്ട്.
ആവിശ്യത്തിന് ഹാജ്യാരുടെ കൈയ്യില്‍ നിന്നും വാങ്ങിച്ചൊ.
പിന്നെ നല്ലതുപോലെ ശ്രദ്ധിക്കണം.
എപ്പൊഴും അടുത്തുണ്ടാകണം.
ഞാന്‍ ഇടയ്ക്കിടക്ക് വിളിക്കാം.”

മനേഷ് ആദ്യം പണം വാങ്ങാന്‍കൂട്ടാക്കിയില്ല.
പിന്നെ നിര്‍ബന്ധത്തിന് വഴങ്ങി.
അവര്‍ പോകുന്നത് നോക്കിക്കൊണ്ടുനില്‍ക്കേ ഹാജിയാരുടെ ചോദ്യം മനേഷിനെ ഉണര്‍ത്തി.
“അനുക്ക് ബുദ്ധിമുട്ടായീല്ലെ?”

“ നിങ്ങള്‍ ഇങ്ങനെ ഓരോന്നും പറഞ്ഞ് ഇന്നെ വെഷമിപ്പിക്കരുത് ട്ടൊ.
അല്ലെങ്കില്‍ തന്നെ ഞാനിവിടെ തീ തിന്ന് നിക്ക്വാ..
എന്താ ഇവിടത്തെ കഥ!“

“അല്ല മോനെ..നമ്മടെ ഫാമില്‍ ആരൂണ്ടാവില്ല അല്ലെ?”

“ന്റെ ഹാജ്യാരെ അവിടെ വേറേം ആളുണ്ട്.
കഴിഞ്ഞ ആഴ്ച പുതിയ ഒരാളെ കൂടി മന്‍സൂറിക്കാ ആക്കീണ്ട്.
അംജത്ക്ക.
കൊടുങ്ങല്ലൂര്‍ക്കാരനാട്ടൊ.
നല്ല മനുഷ്യനാ..”

“കൊടുങ്ങല്ലൂര്‍ക്കാരനാ!ഹഹഹ
ഹാജിയാര്‍ എന്തോ ഓര്‍ത്തെടുത്തെന്നപോലെ ചിരിച്ചു.

“അല്ല ഹാജ്യാരെ,നിങ്ങക്ക് കഴിക്കാന്‍ എന്തെങ്കിലും വേണ്ടെ?
ഞാന്‍ വാങ്ങിച്ചുവരട്ടെ?”

“അങ്ങനെ പൊറത്തൂന്നൊന്നും ഇവടെ കേറ്റൂല്ല മോനെ.
ഒക്കെ ഇവിടന്നാ.
അനുക്ക് വേണ്ടത് ജ്ജ് പോയി കയിച്ചോ.
ങാ പിന്നെ ഫൈസൂനെം വിളിച്ചൊ..”
ഹാജിയാര്‍ തലയണക്കീഴില്‍ നിന്ന് പഴ്സെടുത്തു തുറന്നു.

“കാശൊന്നും വേണ്ടെന്റെ ഹാജ്യാരെ.
ഒക്കെ ഇന്റെ കയ്യിലിണ്ട്.
പോരാത്തേന് നൌഷാദ് മാമ ആയിരം ഉറുപ്പ്യേം തന്ന്ണ്ട്.
വേണ്ടാന്ന് പറഞ്ഞതാ.
എന്നിട്ടും കൂട്ടാക്കീല്ല്യ.”
മനേഷ് ആയിരത്തിന്റെ നോട്ടെടുത്തു കാട്ടിക്കൊണ്ട് പറഞ്ഞു.

“എന്നാ ജ്ജ് ബെക്കം ചെല്ല്..
വരുമ്പൊ ആ ഫൈസൂനോട് ഇവിടൊന്ന് വരാന്‍ പറ.”
ഹാജിയാര്‍ അപ്പോള്‍ ഫൈസുവിനെ അന്വേഷിച്ചത് മനേഷില്‍ അത്ഭുതമുണ്ടാക്കി.

ഹോസ്പിറ്റല്‍ കെട്ടിടത്തിന്റെ വടക്കുഭാഗത്തു നിന്നാല്‍ ഹൈവെയിലെ കാഴ്ചകള്‍ കാണാം.
തിരക്കൊഴിയാത്ത നിരത്തിലൂടെ ഇടമുറിയാതൊഴുകുന്ന വെളിച്ചത്തുണ്ടുകള്‍..
ചുവപ്പും വെളുപ്പും മഞ്ഞയും ഇഴചേര്‍ന്നവ.
ഗ്രൌണ്ട് ഫ്ലോറിന്റെ ഇരുട്ടറയില്‍ എവിടെയോനിന്ന് ജനറേറ്റര്‍ മുരളുന്ന ശബ്ദം കേള്‍ക്കാമായിരുന്നു.

കാഴ്ചകള്‍ക്ക് മിഴികൊടുക്കുമ്പോഴും ഫൈസുവിന്റെ മനസ്സ് അസ്വസ്ഥമായിതന്നെ ഇരുന്നു.
മനേഷ് വന്ന് വിളിച്ചു.

“ഫൈസുക്കാ എന്തെങ്കിലും കഴിക്കണ്ടെ?”

“ഉം..“
ഫൈസു വെറുതെ മൂളുക മാത്രം ചെയ്തു.
വീണ്ടും മിഴികള്‍ അനന്തതയിലേക്ക് പായിച്ചു.

“നൌഷാദ് മാമ ആയിരം ഉര്‍പ്പ്യ തന്ന്ണ്ട്.നിങ്ങള് ഫുഡ്ഡടിക്കാന്‍ വരണ് ണ്ടോ ..?”
മനേഷ് ഫൈസുവിനെ നിര്‍ബന്ധിച്ചു.

കാന്റീന്‍ ഗ്രൌണ്ട് ഫ്ലോറിലാണ്.
ഏഴു നിലയിലുള്ള ഹോസ്പിറ്റല്‍ കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയിലായിരുന്നുഅവര്‍.
ആളൊഴിഞ്ഞ ഒരു ലിഫ്റ്റിലേക്ക് അവര്‍ കയറി.
മൊബൈല്‍ റിങ്ങ് ചെയ്യുന്നുണ്ട്.
ലിഫ്റ്റിലാണെങ്കിലും നല്ല റേഞ്ച്.
ഫൈസു കോള്‍ എടുത്തു.
സഫിയയാണ്.

“ഇക്കാക്കാ..ഇങ്ങ്ക്ക് ഇത് വരെ പോരാരായിട്ടില്ലെ?”

“നാളെ കാലത്ത് നേര്‍ത്തെ വരാം.
മന്‍സൂറിക്കാന്റെ കാര്യത്തില്‍ ഒന്നും പറയാറായിട്ടില്ല.
അതാ ഞമ്മള്

“അതിന്‍ ഇങ്ങ്ക്കെന്താ?
അതൊക്കെ നോക്കാന്‍ അവിടെ ആള്‍ക്കാരില്ലേ?
ഇക്കാക്കാന് ഇപ്പൊ ഇങ്ങട്ട് വരാന്‍ പറ്റ്യൊ,ഇല്ലേ?
ഞമ്മക്കതറിഞ്ഞാ മതി.”
സഫിയായുടെ സ്വരത്തില്‍ വല്ലാത്ത ധാര്‍ഷ്ട്യം പ്രകടമായിരുന്നു.

“സഫിയാ..നീയെന്താ ഇങ്ങനെ!
ഇവിടെ ഈ സമയത്ത് ..വേറെ ആരൂല്ലാതെ..ഞമ്മക്കെങ്ങനെ വരാന്‍ പറ്റും!“
ഫൈസു തന്റെ നിസ്സഹായത വെളിപ്പെടുത്താന്‍ ശ്രമിച്ചു.

“അതെന്താപ്പൊ..
അഹമ്മദ് ഹാജീം,സാജിതേം ഒന്നും ആളോളല്ലെ ഇക്കാക്കാ?”
സഫിയ അയയുന്ന മട്ടില്ല .
ഇവളെ ഇതെങ്ങനെ പറഞ്ഞുമനസ്സിലാക്കും.
ഫൈസുവിന് എന്തു പറയണം എന്നു നിശ്ചയമില്ലാതായി.

ലിഫ്റ്റ് ഒന്നില്‍ എത്തിയിരുന്നു.
ഇനി താഴേക്ക് പോകില്ലെന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍ പറഞ്ഞിരുന്നു.
പുറത്തിറങ്ങി താഴേക്ക് സ്റ്റെപ്പിറങ്ങുമ്പോളും ലൈന്‍ ഡിസ്കണക്റ്റായിരുന്നില്ല.
ഫോണ്‍ ചെവിയില്‍ വെച്ചു നോക്കി.
ലൈനില്‍ ഉമ്മയുണ്ട്.

“ഹലോ ഉമ്മാ..”
ഫൈസു ഉമ്മ കേള്‍ക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു.

“ഹലോ മോനെ..
ഞമ്മടെ മന്‍സൂര്‍ മോന് ഇപ്പൊ എങ്ങിന്യാടാ..?”

“കുറവുണ്ട് ഉമ്മാ..”
ഫൈസു ഉമ്മയെ സമാധാനിപ്പിക്കാന്‍ പറഞ്ഞു.

“ഉമ്മാക്ക് അത് കേട്ടപ്പന്നെ തൊടങ്ങീതാ ഒരു ശ്വാസം മുട്ടല്‍.
നിക്കാനൊ ഇരിക്കാനോ പറ്റണില്ല്യ ഞമ്മക്ക്”
ഫൈസുവിന് ഉമ്മയുടെ അവസ്ഥ മനസ്സിലാക്കാനായി.

“ചെറിയ ഒരു മുറിവേ ഉള്ളൂ ഉമ്മാ..
സാജിത നൌഷാദ് മാമാന്റെ കൂടെ കരുവാന്‍പടിക്ക് പോയി.
പിന്നെ ഹാജ്യാര്‍ക്ക് ഒരു കൂട്ടു വേണ്ടെന്ന് വച്ചിട്ടാ ഞമ്മള്”
തല്‍ക്കാലത്തേക്ക് ഒരു നുണ പറഞ്ഞു.

“ഹാജ്യാര്‍ ഇപ്പൊ അന്റെ കൂടേണ്ടോ?”

“ഉണ്ട് ഉമ്മാ.
ഞങ്ങള്‍ ഇപ്പൊ കാന്റീനിലിക്ക് പോവാണ്.”
വീണ്ടും ഒരു കള്ളം കൂടി.

ഫൈസുവിന്റെ സംസാരം കേട്ട് മനേഷിന് ചിരി വന്നു.

“അല്ല ഫൈസ്വോ..അത് വരെ ചെന്നതല്ലെ നീയ്. ജമീലാന്റെ അട്ത്ത് പോയിട്ട് ഓളെ ഒന്ന് കണ്ടിട്ട് വാ.”

“ശരി ഉമ്മാ..
എന്നാ ഞമ്മള് പിന്നെ വിളിക്കാം.”
ഫൈസു കോള്‍ കട്ട് ചെയ്തു.

“അല്ല ഫൈസുക്കാ.. ഇങ്ങടെ സഫിയാ ഒരു വല്ലാത്ത വാശിക്കാര്യന്നാട്ടോ!"

“സഫിയാക്ക് ഹാജ്യാരോട് നല്ല ദേഷ്യണ്ട്.
എത്രായാലും നമ്മക്ക് ആ പഴയ കാലൊക്കെ മറക്കാമ്പറ്റ്യോ മനേഷെ?”

“അതെ .എത്ര കാറോടിയതാ‍ആ മുറ്റത്ത്.
ഒക്കെ ഓര്‍ക്കുമ്പൊ എനിക്കും.. ..”
മനേഷിന്റെ തൊണ്ടയിടറി.

എന്തൊക്കെയോ കഴിച്ചെന്നുവരുത്താനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ.
ഓര്‍മ്മകള്‍ നാള്‍ വഴികള്‍ തിരയുന്നു.
അവിടെ അവരുടെ ബാല്ല്യം കളിച്ചും ചിരിച്ചും കലഹിച്ചും രാപകലുകള്‍ മറിച്ചു നോക്കുന്നു.
ഒന്നിച്ചൊരുപായില്‍ കിടന്നുറങ്ങുന്നു.
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകള്‍ ഓരോരോ ചിത്രങ്ങളായി മനസ്സില്‍ വന്നു നിറയവെ ,
മരണമെന്ന നൂല്‍പ്പാലത്തിനു മീതെ ജീവശ്വാസത്തിന്റെ അവസാന കണികയ്ക്കുവേണ്ടി പിടഞ്ഞുകൊണ്ടിരിക്കുന്ന ആ പഴയ കളിക്കൂട്ടുകാരനു വേണ്ടി ആ രണ്ടു പേരും കണ്ണീര്‍ പൊഴിച്ചുകൊണ്ടിരുന്നു.

എപ്പോഴാണ് ഉറങ്ങിയതെന്നറിഞ്ഞില്ല.
ഉണര്‍ന്നപ്പോള്‍ മൊബൈലില്‍ ആറുമണി.
പരിചയമില്ലാത്ത നമ്പറില്‍ അഞ്ച് മിസ്കോള്‍ കണ്ടു.
തിരിച്ചു വിളിക്കാമല്ലെ..
ഫൈസു ആ നമ്പറില്‍ ഡയല്‍ ചെയ്തു.

അപ്പുറത്ത് ആരൊ കണ ക്റ്റ്  ചെയ്തു.

“ഈ നമ്പറില്‍ മിസ് കോൾ  കണ്ടു. അതാ വിളിച്ചത്.
നിങ്ങള്‍ ആരാ? എന്തിനാ വിളിച്ചത്?”
ഫൈസു ചോദിച്ചു.

“നിങ്ങള്‍ ജമീലയുടെ ഇക്കാക്കയല്ലെ?“

“അതെ.
ജമീലക്ക് എന്താ?”
ഫൈസുവിന്റെ ചങ്കിടിച്ചു.

“അതെയ് അവരുടെ ഭര്‍ത്താവിന്റെ വാപ്പയെ ഇന്നലെ വൈകീട്ട് മുതല്‍ കാണാനില്ല.
ബഷീറാണെങ്കില്‍ ഇന്നലെ വീട്ടില്‍ വന്നിട്ടുമില്ല.
ഞാന്‍ അവരുടെ അയല്‍ വാസിയാണ്..
ജമീല ഇന്നലെ രാത്രിയില്‍ എന്റെ ഫോണ്‍ വാങ്ങിവിളിച്ചതാണ്.
ഇപ്പോള്‍ വന്നിട്ടുണ്ടോ എന്നറിയില്ല.
ഞാന്‍ വേണമെങ്കില്‍ അന്വേഷിച്ചിട്ട് വിളിക്കാം.”
അയാൾ ഫോണ്‍ വച്ചു .

അള്ളാ..എന്തൊക്കെ പരീക്ഷണങ്ങളാണ്.
സുഖമില്ലാത്ത മനുഷ്യനാണ്.
എവിടെ ഏതവസ്ഥയിലാണോ എന്തോ..?
……………………..

8 അഭിപ്രായങ്ങൾ:

  1. പരീക്ഷണങ്ങളാണല്ലോ
    കഥ മുമ്പോട്ട് പോകട്ടെ

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ho കഥാ തുടരട്ടെ
    അക്കുക്കാക്കാ..നിങ്ങള്‍ എവിടെയാണ്?

    മറുപടിഇല്ലാതാക്കൂ
  3. ഇന്നാണ് ഈ അധ്യായങ്ങളിൽ കൂടി ഒരു
    ഓട്ട പ്രദഷിണം നടത്തിയത് കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  4. കഥ ഒഴുകട്ടെ ,സുഹൃത്തേ
    രാത്രിമഴ !

    സസ്നേഹം,

    അനു. ...............

    മറുപടിഇല്ലാതാക്കൂ
  5. സംഭാഷണങ്ങളെല്ലാം നീണ്ടുപോകുന്നതായി അനുഭവപ്പെടുന്നുണ്ട്‌ ട്ടൊ, ശ്രദ്ധിക്കുക..
    ആശംസകൾ..!

    മറുപടിഇല്ലാതാക്കൂ
  6. അല്ലാ ഭായ് - മുമ്പത്തെ ചെലത്‌ വിട്ടു പോയല്ലോ ....

    മനെഷിന്റെ തൊണ്ടക്ക് ഇപ്പോഴും ഇടറാമല്ലോ .. ഇടരട്ടെ ....

    അക്കാ കുക്കാ ഇതൊന്നും കേക്കനില്ലേ ?

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .