2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

നായ്ക്കുരവ

..നായ്ക്കുരവ..
മുകളിലേക്ക് കയറുംതോറും താഴെ അഗാധമാകുന്ന  ചില തീരുമാനങ്ങളെടുക്കട്ടെ ...
മൂട് അടിച്ചു പൊട്ടിച്ച് കൂര്‍ത്തു മൂര്‍ത്ത ചില്ലകള്‍ പാകപ്പെടുത്തി രക്തദാഹം മാറ്റാന്‍ പരുവത്തില്‍  ഒരു കുപ്പി ജന്മം ആയി ഇതിനകം മാറിക്കഴിഞ്ഞു !
കണ്ണുകളില്‍ കാണേണ്ടുന്ന ക്രോധാവേശവും വന്നു നിറഞ്ഞിട്ടുണ്ട്. 
ഇനിയത്  മജ്ജയും മാംസവും ചൂഴാന്‍  പാകത്തില്‍ വെളുവെളുത്ത ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാന്‍ ഒരു നിഴല്പ്പാടകലമാകണം !
ഒന്നല്ല ,അമ്പത്തൊന്നു വെട്ടുകള്‍ ഇവിടെയും ആവര്‍ത്തിക്കപ്പെടെണ്ടതുണ്ടല്ലോ .
അവളുടെ തൊലി വെളുത്ത ദേഹം ചെമ്പട്ടണിഞ്ഞു പ്രവാസതീരത്തെ പുല്ലിനും പുഴുക്കള്‍ക്കും വളമാകേണ്ടും വിധം ചാവേറുകള്‍ ക്രിയ ചെയ്യുന്നതാണിനി . 

ഒരു നിമിഷം അമ്മ ധ്യാനത്തില്‍ വന്നു .
വടിവാള്‍ പെട്ടെന്നൂരിയെടുത്തു അവള്‍ക്കു മുന്നിലേക്ക്‌ നുരച്ചു കയറി .
ചോദ്യോത്തരങ്ങള്‍ക്ക് പ്രസക്തിയില്ലാത്തിടം !
കൈകള്‍ പിറകോട്ടു ഓങ്ങിയെടുത്ത് ആഞ്ഞുവീശി ...
പക്ഷെ കാലുകള്‍ക്കടിയില്‍ പെട്ടെന്നെന്തോ ?..
ഭൂമി വഴിമാറുന്നതെന്നറിഞ്ഞു .
വഴുവഴുപ്പുള്ള ചവിട്ടു പാതകള്‍ തെന്നിതെന്നി അഗാധതക്ക് ശമനമാകുന്നു ! ..
പിടിച്ചിടത്തൊക്കെ പിടിവിട്ട്താഴേക്കു താഴേക്ക്...

തട്ടിത്തട്ടിയുള്ള ഒരുപാട് അടികള്‍ ..
കാഴ്ചയും കേള്‍വിയും മരവിക്കുന്ന പോലുള്ള ചുരണ്ടലുകള്‍ ..
ഇരുളിന്‍റെ താഴ്വരയിലേക്ക്കല്ലുകളില്‍ തെന്നിതെന്നി  ഓര്‍മ്മകള്‍ പിടി വിട്ടു പോകുന്നുണ്ടോ !?..


പെട്ടെന്നാണ് മുന്‍പിന്‍  വലിയ വെളിച്ചം വന്നാടിയത് .
എന്നാലത് കാഴ്ചകളില്‍ എത്തിയതുമില്ല .
വീണ്ടുമൊന്നു പൊട്ടിപ്പൊളിഞ്ഞു  ചോരയുടെ ഒരുറവ  കൂടി ചാലു ചുറ്റി
കാഴ്ചകളെ ഒന്നുകൂടി പൊതിയാനുള്ള ശ്രമമാണ് !

രാവോ  പകലോ ആകാം.
കണ്ണുകളെ മൂടിക്കെട്ടി  വികൃതമായ പുതിയ വര്‍ത്തമാനം ആയിരിക്കുന്നു കാലം !
തിട്ടപ്പെടുത്താന്‍ ആകാതെയാണ് കാര്യങ്ങള്‍ !
പെട്ടെന്നുള്ള ചവിട്ടില്‍ വഴിയോരത്തെ നനഞ്ഞ മണ്ണിടിഞ്ഞ് താഴേക്ക് വീഴ്ത്തപ്പെട്ടതാണെന്ന്‍ ഉറപ്പിക്കാം  .

ഉയര്‍ന്ന പാതയോരത്തെ വഴുതി വീഴലായതുകൊണ്ട് പെട്ടെന്നുറക്കെ നിലവിളിച്ചതായി ഓര്‍ക്കുന്നു .
അതുകൊണ്ടാവാം  ആരെന്നറിയിക്കാതെ ചില കാല്‍പ്പെരുക്കങ്ങള്‍ ചുറ്റിലും മുട്ടിഴയാന്‍ തുടങ്ങിയിട്ടുണ്ട്   .

"ആരാദ് ..?"

ഉറക്കെയാണ്  വിളിച്ചു ചോദിച്ചത് ,
പക്ഷെ ഒന്നും  പുറത്തെറിയാനാകാതെ  തൊണ്ട തുടല്‍ മുറുകിയാലെന്ന പോലെ അടഞ്ഞിരിക്കുന്നു !

ഇപ്പോഴത്തെത്  പുതിയ വര്‍ത്തമാനമാണ് !
അതും ഇരുട്ടൊട്ടിയത് ...  
അതിനിടയില്‍ വന്നത്ശ ത്രുവോ മിത്രമോ ?
ചുറ്റിലും വലയാണോ വീണിരിക്കുന്നതെന്ന്‍ എങ്ങനെ അറിയും ?
കാഴ്ചയും ശബ്ദവും നിലച്ചിരിക്കുന്നു .
ബാക്കിയുള്ളത് കേള്‍വിയും ശ്വാസവും ആണ് .
പെട്ടെന്നൊരു മാതേവനെ പോലെ  ശ്വാസം പിടിച്ചു കിടന്നു .
മരിച്ചു മരവിച്ചവനെ ആയുധം വീഴ്ത്താറില്ലല്ലോ .

കൈകളില്‍ ശത്രുവിന്‍റെ പിടി വീണിരിക്കുന്നു !
മുകളിലേക്ക് ഉയര്‍ത്തുകയാണ് .
ഒരു പക്ഷെ ചുമലിലിട്ട് എവിടെക്കോ കൊണ്ടുപോകാന്‍ ഉള്ള ശ്രമമാകാം .
ഒരു പൂവിറുക്കുന്ന പോലുണ്ട് പെട്ടെന്നുള്ള ആ പിടിച്ചുയര്‍ത്തല്‍ !
വളരെ നിസ്സാരമാക്കി ഉയര്‍ത്താവുന്ന ഒരു ഭാരമാക്കപ്പെട്ടു എങ്കില്‍ എന്തിനും പോന്ന കൈകളാകണം തീര്‍ച്ച !

അവന്‍റെത് തീരെ മിനുസമില്ലാത്ത മരച്ചുമലുകളാകണം .
തുരുമ്പെടുത്ത ആണികള്‍ പലകകളില്‍ ഇളകി ശബ്ദമുണ്ടാക്കില്ലേ ,
അതുപോലൊരു മുറുമുറുപ്പുണ്ട് ആ ശ്വാസങ്ങളില്‍ പോലും !
ശ്വാസം പിടക്കാതുള്ള കിടപ്പ്  ആരെയായാലും  ഒന്നു പരിഭ്രമിപ്പിച്ചിരിക്കും തീര്‍ച്ച !
ഒരു ചാവേറിനെ എത്ര നേരം ഒരു ചുമലില്‍ ഒതുക്കുമെന്ന്‍ കാണാമല്ലോ ! 

കണ്ണുകളിലെ  രക്തപ്പശിമ ഒന്നു വാര്‍ന്നു കിട്ടിയിരുന്നെങ്കില്‍ ?
കൊതുകിനെപ്പോലെ മൂളിക്കൊണ്ട് ഈച്ചകള്‍ മുറിവില്‍ വന്നാര്‍ക്കുന്നതിന്റെ നീറ്റല്‍ ഒന്നു വേറെയറിയാം. 

അവളെ ഒറ്റ വെട്ടിനു കൊല്ലുക എന്നതിനേക്കാള്‍ തുടരെ തുടരെ വെട്ടി കൊല്ലുകയായിരുന്നല്ലോ നിര്‍ദ്ദേശം .
മുകളിലെ നിര്‍ദ്ദേശം നമ്മള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട് അല്ലെ ? .

പിഴവ് ഒരാള്‍ക്ക്‌ സ്വാഭാവികം ,
എന്നാല്‍ കൂട്ടത്തില്‍ ഒരാള്‍ക്കു മാത്രം സംഭവിച്ച പിഴവ്നമ്മള്‍ നാലു പേര്‍ക്കും ഒരുപോലെ  ആവര്‍ത്തിക്കപ്പെടെണ്ടതില്ലല്ലോ .
ഇതിനകം ആ വെളുവെളുത്ത ശരീരത്തിനു മുകളില്‍ ഉറുമ്പുകള്‍ വിതച്ചതു കൊയ്തവന്‍റെ കൂടാരം കണക്കെ കുമിഞ്ഞുകൂടുന്നുണ്ടാകും .

അമ്മേ ..
അമ്മയുടെ കൂറു മാറിയ കുരവ ഞങ്ങളങ്ങെടുത്തു !
അമ്മയുടെ വിശുദ്ധ നഗരങ്ങളില്‍  ഞങ്ങള്‍ ചാവേറുകള്‍ ഉറങ്ങാറില്ല .
അവിടെ വീശുന്ന കാറ്റില്‍  പോലും വിശ്വാസികളുടെ സ്വാസ്ഥ്യം കാവലാളായി കാക്കുകയാണല്ലോ രീതി . 

അമ്പും വില്ലും വാളുമേന്തി തമ്പേറിന്റെ താളത്തിനൊത്ത് നിലപാടു തറയിലേക്ക്‌ ചുവടുവെച്ചാര്‍ക്കുന്ന ഓരോ ചാവേറും കാലാകാലങ്ങളായി 
കൊല്ലുവാന്‍ തന്നെയാണവതരിക്കുന്നത് .
രക്തപ്പശിമ അവര്‍ കൈകളില്‍ പുരട്ടി തൃപ്തരാകുമ്പോള്‍ അത് പുതുതായി പിറക്കാന്‍ പോകുന്ന അടുത്ത എതിരാളിക്കുള്ള  അങ്കക്കുറി  കൂടിയാണ് . 

പൊക്കിള്‍ക്കൊടി ഭേദിച്ച് പുറത്തു വന്നിട്ടേയുള്ളവന്‍ എന്നെന്നേക്കും സ്വന്തമാക്കി അഭിമാനിക്കുന്ന പൈതൃകം.,
വിശ്വാസത്തിന്‍റെ  വൈവിധ്യത്താല്‍  തമ്മില്‍ ഉരസുമ്പോളൊക്കെ  തീപ്പൊരി ചിതറുന്നവയാണ് ദേഹത്തോടൊട്ടിയ ആ കവച കുണ്ഡലങ്ങള്‍.
വികാരങ്ങള്‍ വ്രണപ്പെടുമ്പോള്‍ ഒക്കെ അതു തന്നെത്തന്നെ മുറിപ്പെടുത്തിച്ചുമ്പിക്കുകയാണ് .
ഉന്മാദത്തോടെ അലറുകയാണ് . 

ഒരു വാതില്‍ അമര്‍ത്തിത്തുടച്ചാല്‍ ഉണരാനുള്ള ശേഷിയുണ്ടാക്കുമോ !
പെട്ടെന്നുള്ള ആ ശബ്ദമാണ് കണ്ണ് തുറപ്പിച്ചത് .
സ്വപ്നത്തില്‍ നിന്നും തള്ളിയിട്ടെന്ന പോലെ വെളിച്ചത്തിലേക്ക് തന്നെ കൃത്യമായി വീണു !

ചുറ്റിലും നോക്കുംതോറും അപരിചിതത്വം !..
രക്തവും മാംസവും വാര്‍ന്നു ശോഷിച്ച എല്ലിന്‍ തണ്ടുകള്‍  ..
വാരിയെല്ലുകള്‍ കാണുന്നിടത്ത്  പൊട്ടിപ്പൊളിയാന്‍ പാകപ്പെട്ടിരിക്കുന്ന ഗന്ധമറിയാത്ത വ്രണങ്ങള്‍ ..
ആയുധങ്ങളന്വേഷിക്കുന്ന കണ്ണുകളുടെ മുന്നില്‍   പോലും കാഴ്ച്ചകളെ തറ പറ്റിക്കുന്ന  തിമിരത്തിന്റെ മറയുണ്ട് ..

ചിതലരിച്ച പട്ടികകള്‍ക്കു താങ്ങാനാകാതെ തെന്നി വീഴാന്‍ തക്കം പാര്‍ത്തു നില്‍ക്കുന്ന ഓടുകള്‍ക്കിടയില്‍ എന്നവണ്ണം കുറെ  മരവിച്ച വെളിച്ചക്കീറുകള്‍ മുഖത്തെക്കൊഴിച്ച്  വീണ്ടും ഋതുഭേദമുണ്ടായി .
മുകളില്‍ തങ്ങിനിന്നു പവിഴത്തുള്ളികള്‍ പോലെ രുചിക്കുന്നത് മഴത്തുള്ളികള്‍ ആണോ എന്ന് സന്ദേഹമുണ്ടാകുന്നു !
പെട്ടെന്നെഴുന്നെല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തുരുമ്പിച്ച ആണിത്തുളകളില്‍ കിടന്ന് കട്ടില്‍ കരയുന്നതുപോലെ കരകര ശബ്ദമുണ്ടായി .

ഇരുതല മൂര്‍ച്ചയുള്ള ഒരായുധം ,
അതാണപ്പോള്‍ കണ്ണുകള്‍ പാഞ്ഞെടുക്കാന്‍ ശ്രമിച്ചത് .
എവിടെ ..?,
തന്‍റെ പ്രിയപ്പെട്ടവയൊക്കെ എവിടെ ?..
അമ്പുകളടുക്കിയ ആവനാഴിക്ക് ഒരു കുറ്റിച്ചൂലിന്റെ രൂപമുണ്ടാകില്ലല്ലോ !

പതുക്കെപ്പതുക്കെ എഴുന്നേറ്റുനിന്നു.
ചുറ്റിലും മുഷിഞ്ഞു ചുവന്നു നില്‍ക്കുന്നത് ചുവരുകള്‍ ആണെന്ന് ബോധ്യമായി.
പെട്ടെന്നു മോഹാലസ്യപ്പെട്ടു പോയതിനിടക്ക് ഈ ചുവരുകള്‍ ആരാണിവിടെ സ്ഥാപിച്ചതെന്ന പൊരുള്‍ ചിന്തകള്‍ക്കെറിഞ്ഞു കൊടുത്തു .
സ്വപ്നങ്ങള്‍ക്കും യാഥാര്‍ഥ്യത്തിനും ഇടയില്‍ ഒരന്വേഷണമുണ്ടായത്തോടെ ഇതൊരു തടവറയാണെന്ന പുതിയ തിരിച്ചറിവായി !
ഇതെങ്ങനെ സംഭവിച്ചു ?
ഓര്‍മകള്‍ക്ക് കേള്‍വി നഷ്ടപ്പെട്ടിടത്ത് വെച്ച് ആരോ ചതിച്ചിരിക്കുന്നു !

ശത്രുവിന്‍റെ കഴുകന്‍ കണ്ണുകള്‍ ഒരു നിഴല്‍ പോലെ ,
അല്ലെങ്കില്‍ ഒരു നിഴല്പ്പാടകലമായി ചുറ്റിലും നില്‍പ്പുണ്ട് .
മരണത്തിനും ജീവിതത്തിനും ഇടക്ക് എപ്പോള്‍ വേണമെങ്കിലും കടന്നു വരാവുന്ന  നേരമാകാം അതിന്‍റെ ദൂരം !

അതിനിടയില്‍ രക്ഷിക്കാനുള്ളവര്‍ എവിടെയുണ്ട് ?
ദൂരെയെവിടെയെങ്കിലും ഒരൊളിത്താവളത്തില്‍ ..?,
അതല്ലെങ്കില്‍  പുതിയ നിലപാടു തറയിലേക്ക്‌ ചുരികത്തലപ്പ് നീട്ടി പാഞ്ഞുകയറിപ്പോകുന്നുണ്ടാകാം അവരിപ്പോഴും .
തന്‍റെ ശബ്ദം നഷ്ടപ്പെട്ടിടം വരെ ആ പാഞ്ഞു പോകലുകള്‍ക്ക് ദൈര്‍ഘ്യവുമുണ്ടാവാം ..

ഏതു തടവറക്കും ഒരു വാതില്‍ കാണുമല്ലോ .
ഒരായുധം കൊണ്ട് പിളര്‍ത്താവുന്ന ഒരു താഴുമുണ്ടാകും .
സൂക്ഷിച്ചുനോക്കിയാല്‍ അതു കണ്ടെത്താം .
ചുവരില്‍ പരതി മുന്നോട്ടു നടക്കുക തന്നെ .

അതാ ഒരു ചെറിയ വെളിച്ചംകൊണ്ട് അടയാളമിട്ടിരിക്കുന്നു  അവിടം !

പതിയെ അമര്‍ത്തിയതെയുള്ളൂ , അത് തനിയെ തുറന്നുതരുന്നു !
അല്ലെങ്കിലും അശ്രദ്ധനായ കാവല്‍ക്കാരന്‍ ഉള്ളിടം എന്നും തുറന്നു തന്നുകൊണ്ടേയിരിക്കും.
അതും പ്രകൃതി നിയമമാണ് .

വിശാലമായ നിലവറയാണിത് ..
അല്ലെങ്കില്‍ ഇവിടെ ആരെങ്കിലും കാണുമല്ലോ!
മൂലകളില്‍ പെട്ടികള്‍ പോലെ തോന്നിപ്പിക്കുന്നവ എന്തോ ആണ് .
ഇതിനപ്പുറം കൂടുതല്‍ നിലവറകള്‍ കൂടി ഉണ്ടാകാം .
എ എന്നോ ബി എന്നോ മറ്റോ ആകാം അവയുടെ പേരുകള്‍ .
അതെന്തുമായിക്കൊള്ളട്ടെ എങ്ങിനെ ആയാലും അവ തമ്മില്‍ പൊതുവായി ഒരു തുരങ്കം കൊണ്ടെങ്കിലും ബന്ധിക്കപ്പെട്ടിരിക്കുമല്ലോ .

അവിടെക്കുള്ള പടിക്കെട്ടുകള്‍ ചിലപ്പോള്‍ മുകളിലേക്കാവാം .
ചിലപ്പോള്‍ ഇഴഞ്ഞു പോകാന്‍ മാത്രമാകാവുന്ന വലിപ്പത്തിലാകാനും മതി .
എന്തിനും ഏതിനും നിശബ്ദത മാത്രമാണ് ഇപ്പോള്‍ വഴികാട്ടിയായി വേണ്ടത് .

ഇനിയും വെളിച്ചം എത്താത്തിടമാണിത് .
ചിലപ്പോള്‍ ഭൂമിക്കടിയില്‍ തന്നെയാകാം .
നിധികള്‍ സ്ഥാപിച്ച അറകളും കണ്ടേക്കാം .
ഇരുളിലും നാഗപടത്താലിയും പാലയ്ക്കാ മോതിരവുമൊക്കെ അന്വേഷിക്കുന്നവനല്ല ചാവേര്‍ .
പൈതൃകത്തിന്‍റെ ചാവേറിന് നിധികളുടെ വീണ്ടെടുപ്പിന് അവകാശമുണ്ടോ?

പിന്നെയും വാതിലുകള്‍ അനുസരണയോടെ തുറന്നുതരുന്നു !
കാവല്‍ക്കാരന്‍ ഒട്ടും ഉചിതനല്ലെന്നു വ്യക്തമായി .
പുറത്തെക്കാണിപ്പോള്‍ കടന്നിരിക്കുന്നത് .
പ്രകൃതിയുടെ വലിയ വിഹായസ്സില്‍ വലിയ കോടമഞ്ഞിന്റെ കളിയുണ്ട് .
കാഴ്ചകള്‍ ഉറപ്പിക്കുന്നിടത്തൊക്കെ വലിയ തിമിരാവരണം കൊണ്ടുള്ള കേ ളിയാണതിന്റെ ..

ഓരോ ചുവടും സൂക്ഷിച്ച് ..
ഒരു ചുവടു കൂടി മുന്‍പോട്ടു വെക്കുമ്പോഴേക്കും കൈത്തണ്ടയില്‍ ആരോ പിടിച്ചിരിക്കുന്നു.. .

ഹമ്മേ ..!
വട്ടക്കണ്ണ്‍ ,കൂര്‍ത്ത മുഖം ,തലയുടെ ഇരു വശങ്ങളിലുമായി എഴുന്നു നില്‍ക്കുന്ന ചെവികള്‍ ..
നാക്കു നൊട്ടി നുണയുന്ന ഒരു വലിയ ഹിംസ ജന്തു ...
പിന്കാലില്‍ നിവര്‍ന്നു നിന്ന് മുന്‍കാലുകള്‍ രണ്ടും രണ്ടു കൈത്തണ്ടയിലും ചുറ്റി അണക്കുന്ന നാവു നീട്ടി ആ ജീവി മുഖത്ത് മുഖം ചേര്‍ത്തെന്ന വണ്ണം നോക്കുന്നു .

അതിന്‍റെ കഴുത്തില്‍ കെട്ടിയ തുടലില്‍ ഏതോ വിശ്വാസത്തിന്‍റെ മുദ്രയുമുണ്ട് .
പെട്ടെന്നുണ്ടായ ഭയം കൊണ്ട് ആകെ ചൂളിപ്പോയി രിക്കുന്നു ..

മനുഷ്യാകാരത്തോളം പോന്ന ഒരു വലിയ വേട്ടനായുടെ നിശ്വാസങ്ങള്‍ ... ചുറ്റിലും ഉരുകിയൊലിച്ചു പോകുന്ന അതിന്‍റെ രക്തം തണുപ്പിക്കുന്ന നോക്കുകള്‍ ...

പശ പോലുള്ള അതിന്‍റെ വിരലുകള്‍ ഒന്നു വേര്‍പ്പെടുത്താന്‍ കഴിയാത്ത വണ്ണം ചുറ്റി വരിഞ്ഞു കഴിഞ്ഞു .
പാള പോലെ തൂങ്ങിക്കിടക്കുന്ന അതിന്‍റെ നാവില്‍നിന്നും ചൂടുള്ള ഉമിനീര്‍ ദേഹത്തിലെങ്ങും വീണു പൊള്ളിക്കുന്നുണ്ടെന്നു തോന്നി ..

വലിയ വായ്‌ പിളര്‍ന്ന്‍ ദ്രംഷ്ടകള്‍ പുറത്തിറങ്ങി മജ്ജയിലും മാംസത്തിലും കൂടിക്കലരുമെന്ന് തോന്നിച്ച നിമിഷം!
കണ്ണുകള്‍ ഇറുകെ പൂട്ടിയടച്ചു .
ആകെ തളര്‍ന്നു തൂങ്ങിയ ദേഹത്തു നിന്നും പ്രാണന്‍ പിടഞ്ഞു രക്ഷപ്പെടാന്‍ പോകുന്നു ..
കണ്ണുകള്‍ തുറിച്ചു വരികയും ശ്വാസം അടഞ്ഞു പോകുകയും ചെയ്തപ്പോള്‍ നാവ് പല്ലിനടിയിലിട്ട് ഞെരിച്ചുകൊണ്ട് രക്ഷപ്പെടാന്‍ ഒരവസാന ശ്രമം കൂടി നടത്തി നോക്കുകയാണ്  ..

'അച്ഛാ' യെന്നു വിളിച്ചുകൊണ്ട് പിന്നെയും അത് ചുറ്റിപ്പിണയുകയാണോ രക്തബന്ധത്തിന് ഇങ്ങനെയൊക്കെ രൂപ പ്പകര്‍ച്ച യുണ്ടാകുമോ ? ശ്വാസത്തിന്റെ അവസാന തുരുവും നിഷേധിക്കപ്പെടാന്‍ തുടങ്ങുകയാണ്.
ഈ അവസാന വേളയിലെങ്കിലും ഇങ്ങനെയൊരു പിതൃത്വം വേണ്ട ..
വേട്ടനായ്ക്കളുടെ ഒരു പൈതൃകം   ..........................................

ഇല്ല, എനിക്കറിയില്ല നിന്നെ ..
പോകൂ ..ദൂരെ പോ ...
********************************


    


     




3 അഭിപ്രായങ്ങൾ:

  1. വേട്ടനായ്ക്കളുടെ ലോകത്തില്‍ ബന്ധങ്ങള്‍ക്ക് സ്ഥാനമില്ല!

    മറുപടിഇല്ലാതാക്കൂ
  2. വാര്‍ദ്ധക്യം ബാധിച്ചാല്‍ രക്തബന്ധത്തിന് പോലും ഒരു മുടിനാരിന്റെ ബലമേ കാണൂ . ഓര്‍മ്മകള്‍ മറന്നുപോകുന്നിടത്ത് അവര്‍ ഭൂതകാലത്തെ യൌവനം തിരയാം .
    അജിത്തേട്ടാ , വളരെ നന്ദി .

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .